Sunday, June 5, 2011

വില്‍ക്കാനുണ്ട് ..യന്ത്രങ്ങള്‍...!


                    അമ്മയുടെ ആത്മാര്‍ത്ഥ സുഹൃത്തും സന്തത സഹചാരിയുമായ അമ്മിണിആന്റിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ഞാനും അമ്മയും  ആ വീടിന്റെ മുന്നിലെത്തിയത്..സാമാന്യം വലിയ വീട് .രണ്ടു  കാര്‍.ഗേറ്റില്‍  ഒരു ബോര്‍ഡ് ----------പണിക്കര്‍ .പേരിനോടൊപ്പം ഭാഗ്യത്തിനും കാര്യസാധ്യത്തിനും  ഉള്ള കുറെ യന്ത്രങ്ങളുടെ പേരും.ഇതൊക്കെ ഇവടെ ഉണ്ടാക്കി കൊടുക്കും..    
"ഓഹോ...അപ്പൊ ഇതൊരു മെഷീന്‍ ഫാക്ടറി ആണോ"  ഞാന്‍ ചിരി ഉള്ളിലമര്തി അമ്മയോട് ചോദിച്ചു.. 
"നീ മിണ്ടരുത്" .. അമ്മ സ്വതസിദ്ധമായ നോട്ടം നോക്കി..
                    അമ്മിണിആന്റിയുടെ  ജനസ്വാധീനം ഞങ്ങള്ക് അവിടെ എത്തിയപ്പോള്  മനസിലായി ..ഞങ്ങള്‍ വന്നിടുന്ടെന്നു പറഞ്ഞപ്പോഴെ  ഉള്ളിലെക്കാനയിക്കപ്പെട്ടു..ഒരു മേശ..അതിനുമുകളില്‍ കുറെ കരുക്കള്‍..  ഇയാളെന്താ ചെസ്സുകളിക്കരനാണോ..അതേ....ജീവിതം ഒരു തരത്തില്‍  ഒരു ചെസ്സുതന്നെ. ചെക്ക്‌ എന്ന് പറയുന്നത് വരെ മാത്രം ആയുസ്സ്.ഞാന്‍ ഇതാലോചിക്കുന്ന  സമയം കൊണ്ട് കൈനോട്ടക്കാരന്‍ പറയുന്ന പോലെ അയാള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിരുന്നു.മിക്കതും അമ്മ പറഞ്ഞു കേട്ട കാര്യങ്ങള്‍ .ഇതറിയാനാണോ  രാവിലെതന്നെ ഇങ്ങോട്ട് വന്നത്! പിന്നെയും  എന്റെ ചിന്തകളിലേക്ക് മടങ്ങി പോകാന്‍ തുടങ്ങുമ്പോഴേക്കും അയാളുടെ ചോദ്യം."ഇനിയും കൂടുതല്‍ പഠിക്കണം എന്നാഗ്രഹം  ഉണ്ടല്ലേ ?"..."ഉണ്ട്" ..എന്നാല്‍ സരസ്വതി യന്ത്രം ധരിക്കുന്നത്  നല്ലതാ..പിന്നെ ഭാഗ്യസൂക്തം..പിന്നെ ആയുസ്സിനു പ്രത്യേക മന്ത്രം കുറിച്ച ഒരു യന്ത്രം.. ഇങ്ങനെ പോയി അയാളുടെ വര്‍ണന.ഞാന്‍ അമ്പരന്നിരുന്നു .ഹോ!  അപ്പൊ ഇത്രയും യന്ത്രങ്ങളുടെ നിര്‍മാണ വ്യവസായ  കേന്ദ്രമാണിത്..ഇയളൊരു വലിയ വ്യവസായി തന്നെ.അവസാനം എനിക്കായുള്ള   യന്ത്രങ്ങള്‍ അതില്‍ നിന്നും   തിരഞ്ഞെടുക്കപ്പെട്ടു.              
                അടുത്ത ആഴ്ച പോകുന്ന കാരണം മൂന്നെണം പെട്ടന്ന് ഉണ്ടാക്കി തരാം എന്നയാള്‍ എന്തോ ഒരു സഹായം ചെയുന്ന പോലെ അയാള്‍ പറഞ്ഞു.
അപ്പൊ ഒരു കൈയിലും രണ്ടു കാലിലും ചങ്ങല ഉറപ്പ് .ഏതെങ്കിലും ഒരു  കയ്യ്  രക്ഷപ്പെടും.. ഞാന്‍ രണ്ടു കയ്യും  മാറിമാറി   നോക്കി. അവസാനം എന്റെ സഹായിയായ വലതു കയ്യ് ഞാന്‍ തിരഞ്ഞെടുത്തു .അവളെ നോക്കി ഞാന്‍ പറഞ്ഞു.."നീ രക്ഷപെട്ടു" ..പക്ഷെ മറ്റേ കയ്യും കാലുകളും നോക്കിയപ്പോള്‍ എനിക്ക് പാവം  തോന്നി.. ഡോക്ടറോട്  ഗുളികയ്ക്ക് പകരം ടോണിക് തരുമോ എന്ന് ചോദിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ഞാന്‍ അയാളോട് ചോദിച്ചു "അമ്പലങ്ങളില്‍ വല്ല വഴിപാടും നടത്തിയാല്‍ പോരേ ? ഈ യന്ത്രങ്ങള്‍ തന്നെ വേണോ?.."
"വഴിപാടുകളെക്കാളും  കൂടുതല്‍ വേഗം ഫലപ്രാപ്തി  കിട്ടുക  യന്ത്രം ധരിച്ചാലാണ്"..ഞാന്‍ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ അയാള്‍ പറഞ്ഞു.
"അപ്പൊ  ദൈവങ്ങളും പുരോഗമിച്ചോ"?..കൂടുതല്‍ പറയുന്നതിന് മുന്നേ അമ്മ എഴുന്നേറ്റു  എന്നെയും കൂട്ടി  പുറത്തു കടന്നു..
വീടെത്തുന്നതു വരെ ഒരക്ഷരം പറയാതിരുന്നത് കൊണ്ട് വീടിലെതിയാല്‍ ഒരു പൂരവും വെടിക്കെട്ടും ഉറപ്പായിരുന്നു..ഗേറ്റിന്റെ അടുത്തുതന്നെ അമ്മിണി ആന്റി കാത്തുനില്‍ക്കുന്നുണ്ട്‌.
 "ഈ അമ്മിണി ആന്റി അമ്മേടെ  ആത്മാര്‍ത്ഥ  സുഹൃത്തുതന്നെ   ആണോ" ഞാന്‍ അമ്മയുടെ മുഖത്ത് നോക്കാതെ ചോദിച്ചു  
അമ്മിണി ആന്റി ആകാംഷ അടക്കാന്‍ വയ്യാതെ ചോദിച്ചു "എന്താ  കണ്ടില്ലേ? ലിസ്റ്റ് ഒന്നും തന്നില്ലേ ? അയാള്‍ മിടുക്കനാ"
"അതെ ...മിടുക്കനാ..പൈസ ഉണ്ടാക്കാനും ആളെ പറ്റിക്കാനും "എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല
              അമ്മ കണ്ണ് പരമാവധി തുറിപ്പിക്കാവുന്ന അത്രേം തുറിപ്പിച്ചു എന്നെ നോക്കി      വീട്ടിലേക്കു  നടന്നു.ഗേറ്റില്‍ നിന്നും വീട്ടിലേക്കു ഇരുപതടി ദൂരം മാത്രം.അമ്മയുടെ വഴക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നും ആലോചിച്ചു ഓരോ അടിയും സൂക്ഷ്മമായി വച്ച് ഞാനും വീട്ടിലേക്കു   നടന്നു..                                                                

1 comment:

  1. അയാള്‍ ഒരു യന്ത്ര മനുഷ്യനാണ് എന്ന്കൂടി ഓര്‍ത്താല്‍ ഒരു പീഡനം ഇല്ലാതെ രക്ഷപെടാം

    ReplyDelete