Monday, December 24, 2012

മമ്മദിക്കയും അമ്മിണിയും പിന്നെ കോണ്ഫിടെന്സും




      പണ്ട് ഗേറ്റിനടുത്ത ഇടവഴിയിലൂടെ ഒരു പ്രത്യേക ഹോണടിച്ചു സൈക്കിളില്‍ പോയിരുന്ന രണ്ടു ആളുകള്‍ ആയിരുന്നു ഐസുകാരന്‍  കോയയും മീന്‍കാരന്‍ മമ്മദിക്കയും. ഈ രണ്ടുപേരുടെയും  സൈക്കിളിന്‍റെ ഹോണ്‍ കേട്ടാല്‍ കുട്ടികള്‍ എന്തോ ആകര്‍ഷണം പോലെ ഗൈറ്റിലേക്ക് ഓടുമായിരുന്നു. എന്റെ വീട്ടില്‍ മീന്‍ വാങ്ങുന്ന പതിവില്ല, ഐസ് വാങ്ങാന്‍ സമ്മതിക്കുകയും ഇല്ല. എന്നാലും ഞാനും എന്‍റെ പൂച്ച അമ്മിണിയും ഈ ഹോണടി കേള്‍ക്കുമ്പോഴെ ഗേറ്റിനടുത്തെക്ക് ഓടും. എന്‍റെ പ്രതീക്ഷ കോയയുടെ ഐസ് സൈക്കിള്‍ ആണെങ്കില്‍ അമ്മിണിയുടെ പ്രതീക്ഷ മമ്മദിക്കയുടെ മീന്‍ സൈക്കിള്‍ ആകും.
       ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടി സംസാരിക്കല്‍ മമ്മദിക്കയുടെ ഒരു രീതി ആയിരുന്നു. വീട്ടിലെ പ്രാരാബ്ദം കാരണം അഞ്ചാംക്ലാസില്‍ പഠിത്തം നിര്‍ത്തി മീനും പേപ്പറും വിക്കാന്‍ പോകേണ്ടി വന്നതിന്റെ ഒരു അപകര്‍ഷതാ ബോധം ആ സംസാരത്തിന് പുറകില്‍ ഉണ്ടാകാം. മമ്മദിക്ക  പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും  തെറ്റായിരിക്കും. അതൊക്കെ തിരുത്തി കൊടുക്കുന്നത് ഞാന്‍ ആണ്. അതുകാരണം അഞ്ചാം ക്ലാസ്കാരി ഇംഗ്ലീഷ് ടീച്ചറെ എന്ന് ഒരു പ്രത്യേക ഈണത്തിലാണ്  മൂപ്പര്‍ എന്നെ വിളിക്കുന്നത്.
      ഒരു ദിവസം ഞാനും എന്റെ പൂച്ച അമ്മിണിയും കൂടി മീന്‍സൈക്കിളിനു അടുത്തു നില്‍ക്കുമ്പോള്‍ മമ്മദിക്ക പറഞ്ഞു.
 “എന്നും ഇങ്ങടെ പൂച്ചക്ക് മീന്‍ കൊടുക്കാന്‍ മ്മക്ക് ആവതുണ്ടായിട്ടല്ല. പക്ഷെ ഓളടെ കണ്ണിലെ കോണ്‍ഫിഡെന്‍സു കാണുമ്പോ കൊട്ക്കാതിരിക്കാന്‍ തോന്നില്ല “.
അപ്പോള്‍ ഞാന്‍ അമ്മിണിയുടെ കണ്ണിലേക്കു നോക്കി.  ’ഇത്രേം കോണ്‍ഫിടെന്‍സ് ഉണ്ടോ അമ്മിണിക്ക്!!’
“മമ്മദിക്കക്ക് കോണ്‍ഫിടെന്സിന്റെ അര്‍ഥം അറിയുമോ?”.ഞാന്‍ ചോദിച്ചു.
“ ഈ ബാക്കിനു ഇങ്ങള് ടീച്ചര് കളിക്കണ്ട മോളെ., ഇതിന്റെ അര്‍ഥം ഒക്കെ നമ്മക്കറിയാം.”
ഞാനും അമ്മിണിയും അത് കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.
“ഇതിപ്പോ ആര്‍ക്കും അറിയില്ലേ. ആക്രാന്തം എന്നല്ലേ അയിന്റെ അര്‍ഥം ?”
അത് കേട്ട് ചിരിച്ചു ഞാന്‍ അമ്മിണിയെ നോക്കി.ശെരിയാണ് .അമ്മിണിയുടെ കണ്ണില്‍ ഉള്ളത് ആക്രാന്ത കോണ്‍ഫിടെന്‍സ് തന്നെ. അന്ന് ഞാന്‍ അയാളെ തിരുത്താന്‍ പോയില്ല.
അപ്പോള്‍ കുട്ടയില്‍ നിന്നും രണ്ടു ചീഞ്ഞ മീന്‍ എടുത്തു അമ്മിണിക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് മമ്മദിക്ക പറഞ്ഞു.
“ എന്നാലും മാസത്തില്‍ ഒരിക്കല്‍ പോലും മീനു വാങ്ങാത്ത നിങ്ങടെ വീട്ടില്‍ ഇത്രേം കോണ്‍ഫിഡെന്‍സ് ഉള്ള ഈ പൂച്ച എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നാ എന്റെ തമശയം”.
“അമ്മിണിക്ക് മമ്മദിക്കയുടെ മീനിനോടുള്ള ഒറ്റ കോണ്‍ഫിടെന്‍സ് അല്ലെ അതിനു കാരണം “. ഞാന്‍ ചിരി അടക്കി പറഞ്ഞു.
രണ്ടു മീന്‍ ഒറ്റ അടിക്കു വിഴുങ്ങിയിട്ടും കോണ്‍ഫിടെന്‍സ് മാറാത്ത കഥാനായിക അമ്മിണി അപ്പോള്‍ തന്‍റെ കയ്യ് നക്കി തോര്‍ത്തുകയായിരുന്നു.

Thursday, November 1, 2012

ഓമനേച്ചിയുടെ പേന്‍പുരാണം


    ആയിരത്തില്‍ പരം കുട്ടികള്‍ ഉണ്ടായിട്ടും മൂകമായ ഒരിടം അതായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം.നടുമുറ്റത്തിനു ചുറ്റും രണ്ടു നിലകളിലായി ഉള്ള ടെറസ് കെട്ടിടം. അവിടെ വല്ലപ്പോഴും അനുവദിക്കുന്ന പരോള് സമയത്താണ് ഒച്ചയും ബഹളവും ഉണ്ടാകുന്നത്. ശ്യാസം വിടാന്‍ വരെ ടൈംടേബിള്‍ ഉള്ള അവിടെ ശബ്ദമുണ്ടാക്കാന്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് സമയം ഇല്ലായിരിക്കാം.അല്ലെങ്കില്‍ അത് ടൈംടെബ്ലില്‍ അനുവദനീയം അല്ലായിരുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ തുടങ്ങുന്ന ചിട്ടയായ ജീവിതം ഉള്ള ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്ക്. കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ താഴത്തെ നിലയിലും എട്ടു മുതല്‍ മുകളിലെ നിലയിലും ആണ് താമസം.അവര്‍ എപ്പോള്‍ ശബ്ദമുണ്ടാക്കണം, എപ്പോള്‍ കളിയ്ക്കണം, എപ്പോള്‍ പഠിക്കണം, എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ആഹാരം കഴിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് വാര്‍ഡനാണ് .വാര്‍ഡന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകള്‍ മാത്രമായിരുന്നു ആ കുട്ടികള്‍.       ആ ഹോസ്റ്റല്‍ കെട്ടിടത്തിനു മുന്നിലായി കളിക്കാനായി സീസൊയും ഊഞ്ഞാലും സ്ലൈഡും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ അവിടുത്തെ ഒരു കുട്ടിക്കും അതില്‍ കളിക്കാനുള്ള അവകാശം ഇല്ലായിരുന്നു.ഒരു പക്ഷേ  കുട്ടികളെ അവിടേക്ക് ആകര്‍ഷിക്കാനോ അവിടെ ഉള്ള കുട്ടികളൊക്കെ സന്തോഷവതികളാണെന്നു കാണിക്കാനോ ആയിരിക്കാം അതൊക്കെ അവിടെ സ്ഥാപിച്ചിരിക്കുക.ഈ കളി സാധനങ്ങള്‍ ആണ് നീനുവിനെയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്നും അതിനു മുകളില്‍ ഇഷ്ടം പോലെ കയറി കളിക്കാം എന്ന് ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു അത് വ്യവസായത്തിന്റെ ഭാഗമായുള്ള സ്മാരകങ്ങള്‍ മാത്രമാണെന്ന്.
         ആ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും വാര്‍ഡന്‍ അടക്കം മറ്റു കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെയും ഇടയിലായി ഒരു റൂബിക്ക മരം ഉണ്ടായിരുന്നു. അത് അവരാരെങ്കിലും നട്ടതാണോ അതോ തനിയേ വളര്‍ന്നു വന്നതാണോ എന്നൊന്നും അറിയില്ല. അതിന്റെ അരികിലെ തിണ്ണയിലിരുന്നാണ് എന്നും വയ്കുന്നെരങ്ങളില്‍ ഓമനചേച്ചി കുട്ടികളുടെ തലയില്‍ പേന്‍ നോക്കുകയും തല മുടി കോതി കെട്ടി തരുകയും ചെയ്തിരുന്നത്. കുറച്ചു കുട്ടികളെ വീതം ഗ്രൂപ്പ്‌ ആയി തിരിച്ചു അവര്‍ക്ക് ഒരു ആയ ഉണ്ടായിരുന്നു.നീനുവിന്റെ അടക്കം പത്തു കുട്ടികളുടെ ആയ ആണ് ഈ ഓമനചേച്ചി.
    പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഓമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും   കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല. ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.വൃത്തിയുണ്ടാവാന്‍ നല്ല കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല എന്ന തത്വത്തില്‍ ആ സംസാരം അവസാനിക്കും. 
"നല്ല കുടുമ്മത്തില്‍ ജനിച്ചാ പോരാ വിര്ത്യാ വേണം. അല്ലെങ്കി ഇതേ പോലെ പേനും ജന്തുകളും അങ്ങട് കേറും.നിങ്ങള്ക്കൊക്കെ എന്തുട്ടിന്റെ കൊറവാ.തല ഇമ്മാതിരി ജന്തുക്കള്‍ക്ക് തീറു കൊടുത്തെക്കണ്".ഇതും പറഞ്ഞു അവസാനം ഒരു മുടി ചീകല്‍ ഉണ്ട്.നല്ല ജീവന്‍ പോകും. എങ്കിലും കഥ കേള്‍ക്കാനുള്ള സന്തോഷത്തില്‍ അതെല്ലാം നീനുവിനു സഹിക്കാവുന്നതായിരുന്നു. ഓരോ ദിവസത്തെയും ആ വയ്കുന്നെരത്തിനായി നീനു കാത്തിരുന്നു.എന്നും പേനുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നെങ്കിലും ഓമനേച്ചിക്ക് വേണ്ടി എന്നോണം അത്രയും പേന്‍ പിന്നെയും പത്തു തലകളിലും വളര്‍ന്നു കൊണ്ടിരുന്നു. റൂബിക്ക മരത്തിനരികിലായി കാറ്റും കൊണ്ട് കഥകളും കേട്ടിരിക്കുമ്പോഴായിരുന്നു  അന്നാളുകളില്‍ നീനു ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. ഓമനേച്ചിയുടെ കഥകളിലൂടെ യേശു അവള്‍ക്ക് മുന്നില്‍ പുനരവതരിച്ചു. യേശുവിന്റെ കഥകളിലൂടെ ആണ് സഹന ശക്തിയും ഇച്ഹാശക്തിയും എന്താണെന്ന് അവള്‍ പഠിച്ചത്.
      റൂബിക്ക മരത്തില്‍ നിറയേ ചുവന്ന ഭംഗി ഉള്ള കായ്കള്‍ ഉണ്ടാകുമത്രേ .പക്ഷേ ആ റൂബിക്ക മരം ഒരിക്കലും കായ്ച്ചില്ല. ഓരോ ജന്മത്തിനും ഓരോ ഉദേശങ്ങള്‍ ഉണ്ട് പക്ഷേ ചില ജന്മങ്ങള്‍ ഇങ്ങനെ പാഴ്മരങ്ങള്‍ ആകും എന്ന് റൂബിക്ക മരത്തെ നോക്കി പറഞ്ഞു ഓമനേച്ചി നെടുവീര്‍പ്പിടും.
" എന്തൂട്ടിനു റൂബിക്ക എന്‍റെ കാര്യം നോക്ക്..വെര്‍തെ പന പോലെ വളര്‍ന്നെന്നല്ലാതെ. ഓരോ പാപണ്".
"മനേച്ചി ഞങ്ങള്‍ടെ പുന്നാര ചേച്ചി അല്ലെ.എന്തൊക്കെ ചെയ്യുന്നുണ്ട് .ഞങ്ങളെ നോക്കുന്നിലേ..ഞങ്ങളുടെ തലയിലെ പേന്‍ പിടിക്കുന്നില്ലേ.."കുട്ടികള്‍ ഒന്നടങ്കം ഓമനേച്ചിയെ സന്തോഷിപ്പിക്കാന്‍ പറയും .
"ഉണ്ട്..ഉണ്ട്..ഇതിനൊക്കെ വല്ല ഓര്‍മേം ഉണ്ടായാ മതിയര്‍ന്നു എന്റെ മാതാവേ.."അതും പറഞ്ഞു ഓമനേച്ചി മാതാവിനെ കണ്ടപോലെ മുകളിലേക്ക് നോക്കും .
        അങ്ങനെ അന്നത്തെ വയ്കുന്നേരങ്ങളില്‍ ഞങ്ങള്‍ പല വാക്കുകളും ഓമനേച്ചിക്ക് കൊടുത്തു.വലുതായാല്‍ ഓമനേച്ചിയെ കാണാന്‍ വരാം എന്നും വരുമ്പോള്‍ ഓമനേചിക്ക് പ്രിയപ്പെട്ട ചുവന്ന സാരി കൊണ്ട് വരാം എന്നും നീനുവും വാക്ക് കൊടുത്തു. അവള്‍ കൊണ്ട് വന്നു കൊടുത്ത ചുവന്ന സാരി ഉടുത്തു സന്തോഷവതിയായ ഓമനേച്ചിയെ പലപ്പോഴും നീനു സ്വപ്നം കണ്ടു. പാലിക്കപെടാനാവാത്ത പല വാക്കുകളുടെ കൂട്ടത്തില്‍ ഒരു സങ്കടമായി ആ സാരി നീനുവിന്റെ മനസ്സില്‍ കിടക്കുന്നു.ഇപ്പോള്‍ ഓമനചേച്ചി എവിടെ ആണെന്ന് അറിയില്ല. അന്ന് ഓമനേച്ചിയെ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ കുട്ടികള്‍ അവരെ ഒരിക്കലെങ്കിലും ചെന്നു കണ്ടോ എന്ന് അറിയില്ല . ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു

Wednesday, July 11, 2012

ഒരു പാതിരാ എഴുത്തിന്റെ കഥ


          രാത്രി സമയം പത്തര ആയിട്ടും ഉറങ്ങാന്‍ കിടന്ന എനിക്ക് തീരെ ഉറക്കം വരുന്നില്ല.കാരണം കുറച്ചു ദിവസങ്ങളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.വാക്കുകള്‍ക്കു ക്ഷാമം, ആശയത്തിനും ക്ഷാമം!. ഇനി എഴുത്ത് മെച്ചപ്പെടുത്തണം എന്ന് ഉദ്ദേശിച്ചതുകൊണ്ടാണോ എന്നറിയില്ല വാക്കുകളും ആശയങ്ങളും തെന്നിമാറി പോകുന്നു. എന്തായാലും ഇപ്പോള്‍ എഴുതാന്‍ പറ്റിയ സമയം ആണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു നിശബ്ദതയില്‍ വാക്കുകളെ തേടിപ്പിടിക്കാന്‍ എളുപ്പം ആകും. ഇതെല്ലാം ആലോചിച്ചു കിടക്കയില്‍ എഴുന്നേറ്റു ഇരുന്ന എന്നോട് പതിദേവന്‍  ചോദിച്ചു  . " നിനക്ക് രാത്രി പതിനൊന്നായിട്ടും  ഉറക്കം ഇല്ലേ! എന്ത് ആലോചിച്ചു ഇരിക്കുകയാ? "
"ഉറക്കം വരുന്നില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് വരാം." ഇതും പറഞ്ഞു ഞാന്‍ പേനയും റൈറ്റിംഗ് പാഡും  എടുത്തു എന്റെ പ്രിയപ്പെട്ട കസേരക്കരികിലേക്ക് നടന്നു.
"ദൈവമേ ! കാത്തോളനെ " എന്നും പറഞ്ഞു പതി  തല മൂടി കട്ടിലിലേക്ക് ചെരിഞ്ഞു.

         ഉറക്കം കളഞ്ഞു  എഴുതാനിരുന്നു ഏകദേശം മണിക്കൂര്‍ ഒന്നായിക്കാണും എന്നിട്ടും ഒരു നല്ല വാക്കുകളെയും കാണാന്‍ ഇല്ല.എല്ലാവരും സമരം പ്രഖ്യാപിച്ചോ? കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെങ്കിലും സംഘടിപ്പിക്കണം. അത് കരുതി തല ഒന്ന് ചെരിച്ചു നോക്കിയപ്പോള്‍ അതാ 'അനര്‍ഖ നിര്‍ഗളം'  അതിലൂടെ പാത്തും പതുങ്ങിയും പോകുന്നു. എന്നെ കണ്ടതോടെ ആള് ഓടാന്‍ തുടങ്ങി.ഒരുവിധം ഓടിച്ചിട്ടു പിടിച്ചപ്പോഴാതാ എന്റെ കാല്‍ക്കല്‍ വീണു അപേക്ഷിക്കുന്നു. " എന്റെ പൊന്നു എഴുത്തുകാരി എന്നെ പോകാന്‍ അനുവദിക്കണം. രണ്ടു മൂന്നു എഴുത്തുകാരുടെ കഥകളിലും ലേഖനങ്ങളിലും ചേര്‍ന്നത്‌ കാരണം ആളുകള്‍ പല്ലിറുമ്മി  ഞാന്‍ ഒരു പരുവമായി.അതുമാത്രമല്ല അത് വായിച്ചവര്‍ പറഞ്ഞ തെറിക്കു ഒരു അതിരും ഇല്ലാ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഇതൊന്നും കേള്‍ക്കണ്ടല്ലോ. തെറി പറഞ്ഞവര്‍  തന്നെ എഴുതിയ  നല്ല അഭിപ്രായങ്ങളും വായിച്ചു ഉടനെ പേനയും പിടിച്ചു ഇറങ്ങും .അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി ' വെറുതെ അല്ല എല്ലാ വാക്കുകളും ഒളിച്ചു നടക്കുന്നത് ! 
"നിങ്ങള്ക്ക് അറിയുമോ ഞാന്‍ ഇപ്പോള്‍ അന്ധര്മുഖന്റെ  വീട്ടില്‍ പോയാ വരുന്നത് .അവന്‍ എല്ല് നുറുങ്ങി കിടക്കുകയ. പിന്നെ ചക്ഷുശ്രവണഗളസ്തക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആണ്. ശരിക്കുള്ള അര്ത്ഥം മനസിലാക്കാതെ അവളെക്കുറിച്ചു ആളുകള്‍ എന്തോരം അപവാദങ്ങളാണ്  പറഞ്ഞു ഉണ്ടാക്കിയത്.  സമകാലീനനുമായുള്ള അവളുടെ കല്യാണംവരെ മുടങ്ങി" . നിര്‍ഗള കുമാരി ഇതും പറഞ്ഞു മുഖത്തെ വിയര്‍പ്പു അമര്‍ത്തി തുടച്ചു.
അപ്പോള്‍ അങ്ങനെയൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്.ഇനി അവളോട്‌ അപേക്ഷിക്കാന്‍ പറ്റില്ല. കല്യാണം മുടങ്ങി ഇരിക്കുന്ന അവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതെങ്ങനെ. എല്ലാ വാക്കുകളുടെയും  സ്ഥിതി ഇങ്ങനെ അയാള്‍ ഞങ്ങള്‍ പാവം എഴുത്തുകാര്‍ എന്ത് ചെയ്യും. പണ്ട് ഉണ്ടായിരുന്നതിന്റെ നൂറു ഇരട്ടി ആണ് ഇപ്പോള്‍ എഴുത്തുകാര്‍... .മാത്രവുമല്ല സ്കൂളില്‍ പോലും നാലക്ഷരം എഴുതാത്തവര്‍ പോലും പേനയും എടുത്തു എഴുതാന്‍ ഇറങ്ങുന്ന കാലവും ആണ്.  ഞാന്‍ തലയില്‍ കയ്യും വച്ചു നിലത്തിരുന്നു.അപ്പോഴാണ് രണ്ടു വാക്കുകള്‍ എന്റെ തലയില്‍ കിടന്നു മിന്നിയത്. വില കൂടുതല്‍ ആണെങ്കിലും ഓരോ കിലോ വീതം ഓറഞ്ചും ആപ്പിളും വാങ്ങി ഉടനെ അവരുടെ വീട്ടിലേക്കു പുറപ്പെട്ടു.
സസ്യശ്യാമളയും ക്ഷിപ്രകോപിയും കൂടി അലക്കാനുള്ള തുണികളുമായി പുഴയിലേക്ക് നടക്കുന്നതിനിടക്കാണ് ഓറഞ്ചും ആപ്പിളും ഉള്ള കവറും പിടിച്ചു വരുന്ന എന്നെ കണ്ടത്.
എന്നെ കണ്ടതും " ദെ ആ വരുന്നത് ഒരു ബ്ലോഗിനി ആണ്.പിടി കൊടുക്കാതെ രക്ഷപെടാന്‍ നോക്ക്" എന്നും പറഞ്ഞു ഭൂതത്തെ കണ്ട പോലെ രണ്ടും ഓടാന്‍ തുടങ്ങി. ഒരുവിധം ഓടിച്ചിട്ട്‌ പിടിച്ചു രണ്ടു കവറും കയ്യില്‍ ഏല്‍പ്പിച്ചു ഒന്ന് സോപ്പിട്ടു കൂടെ കൂട്ടാം എന്ന് വച്ചപ്പോള്‍ ഇതാ രണ്ടും കാല്‍ക്കല്‍ കിടക്കുന്നു. " എന്റെ ബ്ലോഗിനി...എഴുത്തുകാരെ പേടിച്ചു രണ്ടു ആഴ്ച ആയി അലക്കീട്ടും കുളിച്ചിട്ടും. അതുകൊണ്ട് കുളിക്കാന്‍ അനുവദിക്കാതെ ഞങ്ങളെ പിടിച്ചു ബ്ലോഗില്‍ ഇട്ടാല്‍ കഥ നാറി പിന്നെ നിങ്ങളുടെ ബ്ലോഗില്‍ ആരും കയറുലാ" 
അത് ശെരിയാണ്‌. ,ഞാന്‍ ഒരു അനോണി അല്ലാത്തതിനാലും ഫേസ് ബുക്കില്‍ എന്റെ യഥാര്‍ത്ഥ പേര് തന്നെ ആയതിനാലും എനിക്ക് മറ്റു അനോണികളെ അപേക്ഷിച്ച് വായനക്കാര്‍ കുറവാണു. ഇതൊക്കെ മനസിലാക്കുന്നതിനു മുന്‍പ് ബ്ലോഗ്‌ തുടങ്ങിയതിന്റെ കുഴപ്പം ആണ്. എന്തായാലും രണ്ടും അലക്കി കുളിച്ചു വരട്ടെ. എന്നിട്ട് പിടികൂടാം.
അവരെ വിട്ടു ഞാന്‍ മെല്ലെ റോഡിലെക്കിറങ്ങിയപ്പോഴതാ  ജാഥയായി ബാനറും പിടിച്ചു കുറേ വാക്കുകള്‍ റോഡിലൂടെ പോകുന്നു. എന്നെകണ്ടതും "ഇത ഒരു ബ്ലോഗിനി..പിടിക്കടാ അവളെ " എന്നും പറഞ്ഞു ഞാന്‍ തേടി നടന്ന വാക്കുകള്‍ എല്ലാംകൂടി എന്നെ പിടിക്കാനായി ഓടി വരുന്നു. പൊതുവേ ഓട്ടത്തിന് പിന്നോക്കവും ഓടാന്‍ മടിച്ചിയും ആയ എന്നെ എല്ലാ വാക്കുകളും കൂടി ഏകദേശം രണ്ടു കിലോമീറ്റെറോളം ഓടിച്ചു. അവസാനം എല്ലാം കൂടി എന്നെ പിടി കൂടുമെന്നായപ്പോള്‍ ഞാന്‍ ഉറക്കെ അലറി വിളിച്ചു
 "രക്ഷിക്കണേ ...രക്ഷിക്കണേ ..എല്ലാറ്റയും കൂടി എന്നെ പിടിക്കാന്‍ വരുന്നേ"  
അപ്പോഴാതാ വേറെ ആരൊക്കെയോ കരയുന്ന ശബ്ദം. അത് എന്റെ മക്കളല്ലേ. അവരെയും വാക്കുകള്‍ പിട്ച്ചോ? പെട്ടന്ന് മഴ പെയ്ത പോലെ വെള്ളത്തുള്ളികള്‍ എന്റെ മുഖത്തു വീണു.പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോള്‍  ഒരു കോപ്പയില്‍ വെള്ളവുമായി  ഭര്‍ത്താവും  കരഞ്ഞു കൊണ്ട്  രണ്ടു മക്കളും എന്റെ  അടുത്ത് നില്‍ക്കുന്നു.
"എന്തിനായിരുന്നു എഴുത്തുകാരി കരഞ്ഞത്? കഥ കിട്ടഞ്ഞിട്ടാണോ? പതിദേവന്‍ പകുതി ദേഷ്യത്തില്‍ ചോദിച്ചു.
"അല്ല ..വാക്കുകള്‍ എല്ലാം കൂടി എന്നെ ഓടിച്ചിട്ട്‌ അടിക്കാന്‍ വന്നു" ഞാന്‍ ചമ്മലോടെ പറഞ്ഞു .
" രാത്രി നേരത്ത് ഉറങ്ങാന്‍ സമ്മതിക്കാതെ ഇങ്ങനെ ഉപദ്രവിച്ചാല്‍ വാക്കുകള്‍ വരെ ഓടിച്ചിട്ട്‌ തല്ലും എന്ന് ഇപ്പോള്‍ മനസിലായല്ലോ?" എങ്കില്‍ ഉറങ്ങാന്‍ വാ" അതും പറഞ്ഞു പതി ഉറങ്ങാന്‍ നടന്നു.
അതും കേട്ടു  ഞാന്‍ എന്റെ മക്കളെയും പിടിച്ചു ചമ്മി തലതാഴ്ത്തി മന്ദമധുരസ്മിതത്തോടെ ഉറങ്ങാനായി മുറിയിലേക്ക് നടന്നു.


Tuesday, July 3, 2012

മനസ് പറഞ്ഞത് ( കുഞ്ഞുചിന്തകള്‍ )



          തിങ്കളാഴ്ച സാമൂഹ്യപാഠം പരീക്ഷ ഉണ്ട്. ലില്ലി ടീച്ചര്‍ ആണ്.മാര്‍ക്ക് കുറഞ്ഞാല്‍ ചൂരല് കൊണ്ട് കൈ അടിച്ചൊടിക്കും. ആ ടീച്ചര്‍ക്ക് പണ്ട് ഇതുപോലെ കുറേ അടി കിട്ടീട്ടുണ്ടാകും.അത് ഞങ്ങള്‍ക്കൊക്കെ തരുകയാണെന്ന സുമി പറഞ്ഞത് .അവളു  പറയുന്നത് ശെരിയാകും . പഠിക്കാത്തവരാകും  സാമൂഹ്യപാഠം ടീച്ചര്‍മാരാകുക. ടീച്ചരുടെ ഭര്‍ത്താവ് കള്ളു കുടിക്കും എന്നും സുമി പറഞ്ഞു. ഇത്തവണ എന്നെ അടിച്ചാല്‍ ഞാന്‍ ഉറപ്പായും കൃഷ്ണനോട് പ്രാര്‍ത്ഥിക്കും ടീച്ചര്‍ക്ക് ഭര്‍ത്താവിന്റെ അടുത്തുന്നു നാല് അടി കിട്ടാന്‍. ..........  അടിയുടെ വേദന ഒന്ന് മനസിലാവട്ടെ.ചൂരല് കൊണ്ട് കയ്യില് അടി കിട്ടിയാല്‍ നല്ല വേദന ആണ്. കാലിലാണെ ങ്കില്‍ നാണക്കേടാ.അടി കിട്ടിയ പാട് മായാതെ കിടക്കും .സ്കൂളിലെ കുട്ടികള്‍ മുഴുവന്‍ അത് കാണും.അന്ന് സുമിക്ക് ക്ലാസില് വഴക്കുണ്ടാക്കിയതിനു ടീച്ചറുടെ അടുത്തുന്നു കാലില് അടികിട്ടി .അത് രണ്ടാഴ്ച മായാതെ കിടന്നു.
           ഇന്നലെ രാവിലെ സ്കൂളിന്നടുത്തുള്ള തൊടിയിലെ ജാതിക്ക മരത്തില്‍ ജാതിക്ക നില്‍ക്കുന്നത് ബിന്ദു ആണ് എനിക്ക് കാണിച്ചു തന്നത്.ഞാന്‍ ആദ്യായിട്ട ജാതിക്ക കാണുന്നത്. അത് തിന്നാന്‍ പറ്റുമോ എന്നറിയാനാണ് മതിലിന്റെ മുകളില്‍ കയറി അത് പറിക്കാന്‍ നോക്കീത് . എന്നിട്ടെന്താ ..ജാതിക്ക കിട്ടീം ഇല്ല രണ്ടു അടീം കിട്ടി.അതും കാലില്.ഏതു നേരത്താണാവോ ആ ലില്ലി ടീച്ചര്‍  അത് കണ്ടത്. 'മറ്റുള്ളവരുടെ തൊടിയിലെ കായ പറയ്ക്കും അല്ലെ...' എന്നും ചോദിച്ചു നാല് അടി. കാലില് തണര്‍ത്തു കിടക്കുന്നു നാല് വരകള്‍. .  ..കുശുമ്പി ബിന്ദു എല്ലാരുടെയും മുന്നില്‍ വച്ചു കളിയാക്കീതു എനിക്ക് സഹിച്ചില്ല. അവള്‍ ഇത്തവണ സാമൂഹ്യപാടത്തിനു തോല്‍ക്കും.കിട്ടട്ടെ അവള്‍ക്കും ഇതുപോലെ കാലില് നാലടി.ടീചെര്‍ക്കും കിട്ടണം ഇതുപോലെ അടി വല്ലവരുടെയും അടുത്തു നിന്നും അപ്പോഴെ വേദന മനസിലാവു. 
രാവിലെ സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍  വെര്‍തെ ഒന്ന് കാലില് നോക്കിയതാ. അടിയുടെ പാടുകള്‍ അതേ പോലെ കിടക്കുന്നു. ഇന്നും കുട്ടികള്‍ കളിയാക്കിയതു തന്നെ. അത് മാത്രമല്ല കളിക്കാനായി പുറത്തു പോകാനും പറ്റില്ല..പോയാല്‍ മറ്റു ക്ലാസിലെ കുട്ടികളും കാണില്ലേ! എന്ത് ചെയ്യും? പനി ആണെന്ന് നുണ പറയാം എന്ന് കരുതി തലേല് കൈയ്യു വച്ചു നോക്കിയപ്പോ പച്ച വെള്ളം പോലെ തണുത്തു ഇരിക്കുന്നു തല.ഇനി എന്ത് ചെയ്യും. പോകാതെ വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ മെല്ലെ ബാഗും പിടിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു.
          അന്ന് രണ്ടാമത്തെ പീരീഡ്‌ സാമൂഹ്യപാഠം ആണ്. സാധാരണ ബെല്‍ അടിക്കുന്നതിനു മുന്‍പ് തന്നെ ക്ലാസിനു പുറത്തു നില്‍ക്കാറുള്ള ലില്ലി ടീച്ചറെ ഇന്ന് കാണാന്‍ ഇല്ല. കുറച്ചു കഴിഞ്ഞു ലില്ലി ടീച്ചര്‍ക്ക് പകരം വന്ന ടീച്ചര്‍ ആണ് പറഞ്ഞത് ലില്ലി ടീച്ചര്‍ സുഖം ഇല്ലാതെ ലീവ് എടുത്തിരിക്കുകയാണ് എന്ന്‍. . അപ്പോള്‍ കുട്ടികളൊക്കെ എന്നെ നോക്കി.  എന്നെ അടിച്ചത് കൊണ്ടാണ് ടീചെര്‍ക്ക് അസുഖം വന്നതെന്ന് എല്ലാവരും കൂടി ഉറപ്പിച്ചു. വെറുതെ കാര്യം ഇല്ലാതെ കുട്ടികളെ അടിച്ചാല്‍ ദൈവത്തിന് കോപം വരും. അപ്പോള്‍ അസുഖം കൊടുക്കും അടിച്ചവര്‍ക്ക്. ദൈവകാര്യങ്ങളില്‍ ഒക്കെ വലിയ വിവരം ഉള്ള സൌമ്യ  പറഞ്ഞതാ. പക്ഷേ എനിക്ക് സങ്കടം തോന്നി. എന്നെ അടിച്ചെങ്കിലും ടീച്ചര്‍ക്ക് അസുഖം കൊടുക്കാന്‍ ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചില്ലല്ലോ.. പ്രാര്‍ഥിച്ചു ഭണ്ടാരത്തില്‍ പൈസ ഇട്ട പല കാര്യങ്ങളും ദൈവം സാധിച്ചു തന്നിട്ടില്ല. അപ്പോള്‍ എന്നെ അടിച്ചതിനു ടീച്ചര്‍ക്ക് ദൈവം അസുഖം കൊടുക്കാന്‍ വഴി ഇല്ല.
 അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു മുഖത്തും കൈകളിലും അടിയുടെ പാടുമായി ടീച്ചര്‍ ക്ലാസില്‍ വന്നു. എനിക്ക് അത് കണ്ടു വലിയ സങ്കടം ആയി. 'ഞാന്‍ എങ്ങാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു ദൈവം അടിച്ചതാകുമോ??' ടീച്ചറോട് ചോദിക്കാം.
ഞാന്‍ പതുക്കെ തലയും താഴ്ത്തി ഇരിക്കുന്ന ടീച്ചെരുടെ അടുത്തെത്തി.
 "ടീച്ചറെ ..ദൈവം ആണോ ടീച്ചറെ അടിച്ചേ?? സത്യായിട്ടും ഞാന്‍ പ്രാര്‍ഥിചിട്ടില്ലട്ടോ" അതും പറഞ്ഞു ഞാന്‍ ടീച്ചറുടെ മുഖത്ത് നോക്കി.ടീച്ചര്‍ കരയുകയായിരുന്നു. 
"മോളെ ഞാന്‍ അടിച്ചത് തെറ്റ് ചെയ്തിട്ടല്ലേ. അന്യന്റെ മുതല് ആഗ്രഹിക്കരുത്. ഉടമയോട് ചോദിക്കാതെ ഒന്നും എടുക്കരുത്. അങ്ങനെ എടുത്താല്‍ അത് കളവാകില്ലേ?.എനിക്ക് വേറെ കുട്ടികള്‍ ഇല്ല.നിങ്ങള്‍ ആണ് എന്റെ കുട്ടികള്‍ .എന്റെ കുട്ടികള്‍ കള്ളന്മാരകുന്നത് എനിക്കിഷ്ടം അല്ല." അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
എനിക്ക് അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു സ്നേഹം ടീച്ചറോട് തോന്നി.ടീച്ചര്‍ നല്ലവളാണ്. നല്ലവരെ ദൈവം അടിക്കില്ല. പിന്നീട് ടീച്ചറുടെ അയല്‍വാസിയായ സൌമ്യ പറഞ്ഞു ടീച്ചറെ ദൈവം അടിച്ചതോന്നും അല്ല ഭര്‍ത്താവ് കള്ളും കുടിച്ചു വന്നു അടിച്ചതാണ് എന്ന്‍. . പാവം ടീച്ചര്‍!!!
 അന്ന് മുതല്‍ ഞാന്‍ ലില്ലി ടീച്ചറുടെ പ്രിയ ശിഷ്യ ആയി മാറി. ഇന്റര്‍വെല്‍ സമയത്ത് വെറുതെ ടീചെരുടെ അടുത്ത് പോയി നില്‍ക്കല്‍ എന്റെ പതിവായി. അടുത്ത് സംശയം ചോദിയ്ക്കാന്‍ എന്ന പോലെ ചെല്ലുന്ന എന്നെ ടീച്ചര്‍ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു ബാഗില്‍ എനിക്കായി കരുതിയ പലഹാര പൊതി തരും. എന്നിട്ട് സ്നേഹത്തോടെ കുറെ ഉപദേശങ്ങള്‍ തരും. 'ആരെയും സ്വന്തം മനസിനെക്കാള്‍ കൂടുതല്‍ വിശ്വസിക്കരുത്.ഉത്തരം മുട്ടുമ്പോള്‍ സ്വന്തം മനസിനോട് ചോദിക്കു. അപ്പോള്‍ മനസു പറയുന്ന തീരുമാനം ശെരിയായിരിക്കും.' എന്ന് ഒരിക്കല്‍ എന്തോ സംശയം ചോദിച്ച എന്നെ ചേര്‍ത്ത് നിര്‍ത്തി ടീച്ചര്‍ പറഞ്ഞു. 
       പിന്നീട് ഒരു ആഴ്ച ടീച്ചര്‍ സ്കൂളില്‍ വന്നില്ല. എനിക്ക് ആകെ സങ്കടം ആയി. എന്നും സ്റ്റാഫ്‌ റൂമില്‍ പോയി പലഹാരവും ആയി തിരിച്ചു വരുമ്പോള്‍ മറ്റു കുട്ടികള്‍ എല്ലാം എന്നെ ആരാധനയോടെ നോക്കിയിരുന്നു. തിങ്കളാഴ്ച്ച  ടീച്ചര്‍ ഇന്ന് സ്കൂളില്‍ വരണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സ്കൂളിലേക്ക് പുറപ്പെട്ടു. ഭാഗ്യം പ്രാര്‍ത്ഥന ഫലിച്ചു .സ്കൂള്‍ ഗയിറ്റിനടുത്ത് ടീച്ചര്‍ നില്‍ക്കുന്നു. നല്ലോണം ക്ഷീണിച്ചിട്ടുണ്ട് . കണ്ണുകള്‍ ഒക്കെ കരഞ്ഞു ചുവന്നിരിക്കുന്നു. 
"ടീച്ചര്‍ക്ക് പനി ആയിരുന്നോ? " ഞാന്‍ ടീച്ചറോട് ചോദിച്ചു.
"ഇനി ഒന്നും എനിക്ക് വരാനില്ല മോളെ.അന്ന് നിന്നോട് പറഞ്ഞ പോലെ എന്റെ മനസ് പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ പോകുന്നു."
അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
" അപ്പോള്‍ ടീച്ചര്‍ക്ക് സംശയം വന്നോ?" ഞാന്‍ ആ കണ്ണുകള്‍ തുടക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
" സംശയം ഒക്കെ തീര്‍ന്നു മോളെ. നിങ്ങളെ ഒക്കെ കാണാന്‍ വേണ്ടി വന്നതാ ഇന്ന്. എല്ലാവരെയും കണ്ടിട്ട് ഞാന്‍ പോകും.മോള് വിഷമിക്കരുത്. ടീച്ചറെ തെറ്റിദ്ധരിക്കരുത്." അതും പറഞ്ഞു ടീച്ചര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു.
ഞാന്‍ ക്ലാസില്‍ ച്ചെന്നു ഈ വിശേഷം എല്ലാവരോടും പറഞ്ഞു.അപ്പോള്‍ സൌമ്യ പറഞ്ഞു ടീച്ചറുടെ വയറ്റില്‍ വാവ ഉണ്ടായിരുന്നത്രേ. അതിനെ ആസ്പത്രിയില്‍ പോയി കൊന്നു എന്ന്‍. . .അത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല..
'കുട്ടി ഇല്ലാത്തതില്‍ നല്ലോണം സങ്കടപ്പെടുന്ന ടീച്ചര്‍ ഒരിക്കലും കുട്ടിയെ കൊല്ലില്ല".ഞാന്‍ ദേഷ്യത്തോടെ സൌമ്യയോട് പറഞ്ഞു.
അന്ന് വയ്കുന്നേരം സ്കൂളില്‍ നിന്നും വന്നു ഞാന്‍ ചിപ്സും തിന്നു മുറ്റത്ത്‌ കൂടി നടക്കുകയായിരുന്നു . 
അപ്പോള്‍ അമ്മുവമ്മ അമ്മമ്മയോടു പറയുന്നത് ഞാന്‍ കേട്ടത്. " ഇങ്ങള് കേട്ടോ ഇന്റെ ദേവകിയെമേ...നമ്മടെ ലില്ലി ടീച്ചര് കെട്ടിയോനെ വെട്ടിയാ കൊന്നത്രേ. ഇപ്പൊ പോലീസും പട്ടാളോം ഒക്കെ വന്നു മൂപ്പത്തിയാരെ ജീപ്പില്‍ കയറ്റി കൊണ്ടോയി.കഷ്ടായി..എന്നാലും ആ മൂപ്പിലാന്‍ ആയമ്മയെ ഉപദ്രവിച്ചതിനു കയ്യും കണക്കും ഇല്ലായിരുന്നു."
അത് കേട്ടിട്ടു  എനിക്ക് സങ്കടാണോ പേടി ആണോ വന്നത് എന്ന് എനിക്ക് അറിയില്ല. അപ്പൊ ഇനി ടീച്ചര്‍ സ്കൂളില്‍ വരില്ലേ?.പോലീസു  പിടിച്ചാല്‍ പിന്നെ ജയിലില്‍ കിടക്കേണ്ടി വരില്ലേ.എന്റെ കണ്ണില്‍ നിന്നും കുറെ വെള്ളത്തുള്ളികള്‍ വീണു കൊണ്ടിരുന്നു.
" ടീച്ചറുടെ വയറ്റിലെ നാല് ജീവനെ അല്ലെ അയാള് കൊലക്ക് കൊടുത്തത്. പെണ്‍കുട്ടി ആണ് എന്ന്  അറിയുന്നതും കുട്ടികളെ കൊല്ലിക്കുകയല്ലായിരുന്നോ ആ കംസന്‍ .ആ ടീച്ചര്‍  ഇനി ഈ ജന്മം അനുഭവിക്കാന്‍ ബാക്കി ഒന്നും ഇല്ലന്നെ.കള്ളും കുടിച്ചു വന്നു ആ നസ്രാണി ഈ പാവത്തിനെ എടുത്തു തല്ലുന്നത്‌ എത്ര കണ്ടിരിക്ക്ണ് .ആയമ്മ അയാളെ കൊന്നതില് ഒരു അത്ബുധവും ഇല്ല" .നാരായണി ദേഷ്യത്തില്‍ അമ്മുവമ്മയോടു പറഞ്ഞു.
അപ്പോള്‍ ഇതാണ് ടീച്ചര്‍ മനസ് പറഞ്ഞ തീരുമാനം എടുക്കുന്നു എന്ന് പറഞ്ഞത്. 
"സ്വന്തം കുട്ടികളെ ഭൂമിയില്‍ പിറക്കാന്‍ അനുവദിക്കാത്തവന്‍ ജീവിക്കാന്‍ യോഗ്യന്‍ അല്ല".അപ്പോള്‍ എന്റെ മനസ് പറഞ്ഞു. ടീച്ചര്‍ ചെയ്തത് ശെരിയാണ്. തെറ്റായി ഒന്നും ചെയ്യാന്‍ എന്റെ ലില്ലി ടീച്ചര്‍ക്ക് ആവില്ല.

Wednesday, May 23, 2012

കപ്പ പുരാണം



ഒരു നല്ല തിങ്കളാഴ്ച നേരം വെളുത്തു ഏകദേശം പത്തു മണി ആയപ്പോഴാണ് ഫേസ് ബുക്കില്‍ എവിടെയോ ആരോ പോസ്റ്റു ചെയ്ത കപ്പയുടെയും മീനിന്റെയും ഫോട്ടോ കണ്ണില്‍ പെട്ടത്.അത് കണ്ടപ്പോള്‍ മുതല്‍ കപ്പയും മീനും ഉണ്ടാക്കി കഴിക്കണം എന്ന ആഗ്രഹം കപ്പതണ്ട് പോലെ മനസ്സില്‍ മുളപൊട്ടി.എങ്ങിനെയെങ്കിലും ഒന്ന് വൈയ്കുന്നേരം ആയിട്ട് വേണം കടയില്‍ പോയി കപ്പ വാങ്ങാന്‍.കപ്പ മാത്രം പോരല്ലോ. മീനും വാങ്ങണം. അതും ഏതെങ്കിലും മീന്‍ പോരാ മത്തി(ചാള) തന്നെ വേണം.
അന്ന് വയ്കുന്നേരം പതിവിലും വൈയ്കി വന്ന ഭര്‍ത്താവ് വീട്ടില്‍ കയറി ഷൂസ് അഴിച്ചു വയ്ക്കുന്നതിനു മുന്‍പേ ഞാന്‍ കപ്പയും മീനും കഴിക്കാനുള്ള കൊതി പറഞ്ഞു.കുറച്ചു വര്ഷം മുന്‍പ് ഇങ്ങനെ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ എന്നെ നോക്കിയ ആള് ഇപ്പോള്‍ ഒന്ന് ഞെട്ടി ചോദിച്ചു." നിനക്ക് എന്ത് പറ്റി ? വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ? "..
"എനിക്കെന്തു കുഴപ്പം? കപ്പ തിന്നണം എന്ന് ആഗ്രഹിക്കാനും പാടില്ലേ? " ഞാന്‍ മുഖം കോട്ടി ചോദിച്ചു.എന്തായാലും ഇന്ന് ഇനി ഈ നേരത്ത് കപ്പയും മീനും വാങ്ങാന്‍ പോകാന്‍ പറ്റില്ല എന്നും പറഞ്ഞു ഭര്‍ത്താവ് കയ്യൊഴിഞ്ഞു.ഇനി വേറെ മാര്‍ഗം ഇല്ല. വാരാന്ത്യം വരെ കാക്കുക തന്നെ.

അങ്ങനെ കപ്പകൊതിയും അടക്കി ചൊവ്വ ,ബുധന്‍ വ്യാഴം എന്നീ ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കി. ആദ്യം താമസിച്ചിരുന്നിടത്തു ആയിരുന്നെങ്കില്‍ ഞാന്‍ ഏതെങ്കിലും  റെസ്ടോറെന്‍റ്റില്‍ നിന്നും എപ്പോഴേ കപ്പ മീന്‍ കറി ഓര്‍ഡര്‍ ചെയ്തു കഴിച്ചു കാണും. എന്നാലും സ്വന്തം ഉണ്ടാക്കി  കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ. മാത്രമല്ല എന്നെ കൊതിപ്പിച്ച ഫേസ് ബുക്കില്‍ തന്നെ അതിന്റെ പടം പോസ്റ്റ്‌ ചെയ്തു ബാക്കി ഉള്ളവരെ കൊതിപ്പിക്കുകയും ചെയ്യാം. എപ്പടി ഐഡിയ? 

വ്യാഴാഴ്ച നേരം ഇരുട്ടി ഏകദേശം എഴു ഏഴര ആയതോടെ ആ ശുഭ മുഹുര്‍ത്തം വന്നെത്തി. സാധാരണ വ്യാഴാഴ്ച വയ്കുന്നേരം പുറത്തിറങ്ങുമ്പോള്‍ സെയില്‍ ഉള്ള ഏതെങ്കിലും ഷോപ്പിംഗ്‌മാള്‍ ആകും മനസ്സില്‍.പക്ഷെ അന്ന് കപ്പ-മീന്‍ കറിയുടെ ചിത്രം മാത്രമാണ് മനസ്സില്‍.കപ്പ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുന്നത്‌ മുതല്‍ കടുകും കറിവേപ്പിലയും മുളകും വറവിട്ടു തേങ്ങ ചിരകിയത് തൂവി വാങ്ങി വക്കുന്നത് വരെ ഉള്ള കാര്യങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം പോലെ മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ കാറില്‍ ഇരുന്നു. 

ലുലുവില്‍ എത്തിയ ഉടനേ ഞാന്‍ പതിവിനു വിപരീതമായി പച്ചകറികള്‍ വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.സാധാരണ എല്ലാം എടുത്തു കഴിഞ്ഞു 'ഇനി പച്ചക്കറിയും കൂടി എടുക്കണ്ടേ' എന്നും പറഞ്ഞാണ് ആ ഭാഗത്തേക്ക് പോകാറു. എന്റെ ഈ മാറ്റം കണ്ടു അമ്പരന്നു ഭര്‍ത്താവും മക്കളും എന്നെ അനുഗമിച്ചു.അവിടെ എത്തിയപ്പോഴോ എവിടെ നോക്കിയിട്ടും കപ്പ ഇല്ല.പച്ചകറികള്‍ വച്ച മൂന്നു നിരകളിലൂടെ ഞാന്‍ പലവട്ടം ഓടി നടന്നു. ഒരു കാര്യവും ഇല്ല. അതില്‍ ഒരു ബോക്സില്‍ കൂടി നമ്മുടെ കപ്പയെ കാണാന്‍ ഇല്ല. അവസാനം അവിടെ നില്‍ക്കുന്ന സെയില്‍സ് മാനോട് ചോദിച്ചപ്പോള്‍ 'കപ്പ തീര്‍ന്നു' എന്ന് മറുപടി.
"ഹോ! എന്തൊരു കഷ്ടം. എന്നാല്‍ ഇനി സണ്‍റൈസില്‍ പോയി നോക്കാം ". അതും പറഞ്ഞു ഞാന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.
"ഒന്ന് നിന്നേ.നീ കപ്പ മാത്രം വാങ്ങാനാണോ ഇത്രേം വലിയ ഹൈപ്പെര്‍ മാര്‍കെറ്റില്‍ വന്നത്.വീട്ടിലേക്കു ആവശ്യം ഉള്ള മറ്റു സാധനങ്ങള്‍ ഒക്കെ എപ്പോള്‍ വങ്ങും?".രഞ്ജിത്ത് എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് വാങ്ങാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ് എന്റെ ബാഗില്‍ റസ്റ്റ്‌ എടുക്കുന്ന കാര്യം ഓര്‍മ്മ വന്നത്.അങ്ങനെ ലിസ്റ്റ് പ്രകാരം ഉള്ള സാധനങ്ങള്‍ തിരഞ്ഞു എടുത്തു ബില്‍ ആക്കിയപ്പോഴെക്കും നേരം രാത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പിന്റെ വിളി വന്നകാരണം എല്ലാവരും അടുത്ത ഒരു റെസ്ടോറെന്റില്‍ കയറി കിട്ടിയത് വാങ്ങി വിശപ്പടക്കി. വയറു നിറഞ്ഞതിനാലാണോ അതോ കറങ്ങി നടന്നു ക്ഷീണിചതിനാലാണോ എന്നറിയില്ല അന്ന് രാത്രി കപ്പയെ കുറിച്ച് ഒരു സ്വപ്നം കൂടി കാണാതെ സുഖമായി ഉറങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ ഒന്‍പതു മണക്കു ഉണര്‍ന്നപ്പോള്‍ മുതല്‍ 'കപ്പ' എന്ന കക്ഷി പിന്നെയും മനസ് ഇളക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു പാത്രം കപ്പ പുഴുങ്ങിയത് കിട്ടിയാലും ഞാന്‍ അതു മുഴുവനും അകത്താക്കും എന്ന സ്ഥിതി. (എന്റെ കുട്ടികള്‍ക്കാകട്ടെ കപ്പ എന്ന് കേള്‍ക്കുന്നത്തെ അലര്‍ജി ആണ് ) ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രണ്ജിതിനോട് പറഞ്ഞു. :"എനിക്കിന്ന് കപ്പ വാങ്ങിയെ പറ്റു"
"ലോകത്ത് കപ്പയും മീനും നിരോധിച്ചിട്ടൊന്നും ഇല്ലല്ലോ. പുറത്തു പോകുമ്പോള്‍ വാങ്ങാം". അതും പറഞ്ഞു മൂപ്പര്‍ പേപ്പറില്‍ മുഖം പൂഴ്ത്തി. 
അന്ന് വയ്കുന്നേരം ഞങ്ങള്‍ സണ്‍റൈസ് ലക്ഷ്യമാക്കി നീങ്ങി.അവിടെ നിന്നും കപ്പയും മീന്‍ കടയില്‍ നിന്നും ചാളയും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്ന് ശനിയാഴ്ച നല്ല ദിവസം കപ്പയും മീനും ഉണ്ടാക്കാനുള്ള സുദിനം വന്നെത്തി.വയ്കുന്നേരം ഏകദേശം നാലുമണിയോടെ കപ്പ പുഴുങ്ങി വറവിട്ടു തേങ്ങ തൂവി റെഡി ആക്കി വച്ചു മത്തി മുളകിട്ട കറിയും വച്ചു. അത് രണ്ടും അടുപ്പത്തു നിന്നും ഇറക്കി വച്ചപ്പോഴേക്കും അവിചാരിതമായി രഞ്ജിത്തിന്റെ പ്രിയപ്പെട്ട നാല് സുഹൃത്തുക്കള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നു വന്നു.
"എടാ ..എന്തുണ്ടെട കഴിക്കാന്‍?" എന്ന് ചോദിച്ചു കടന്നു വന്ന അവരോടു യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ "കപ്പയും മീനും ഉണ്ട്.വേഗം വാ " എന്ന് എന്റെ ഭര്‍ത്താവ്. അത് കേട്ട പാടെ കേള്‍ക്കാത്തപാടെ ഞാന്‍ വേഗം ഒരു പ്ലേറ്റ് എടുത്തു എനിക്കുള്ളത് എടുത്തു മാറ്റി വച്ചു ബാക്കി കപ്പയും മീന്‍ കറിയും ആതിഥേയയുടെ എല്ലാ മുഖ ഭാവങ്ങളോടും കൂടി മേശമേല്‍ കൊണ്ട് ച്ചെന്നു വച്ചു. രണ്ടു മിനിട്ടിനുള്ളില്‍ പാത്രം കാലിയാക്കി എന്റെ കൈപുണ്യത്തെ പുകഴ്ത്തി സുഹൃത്തുക്കള്‍ രണ്ജിതിനെയും കൂട്ടി പുറത്തു പോയി. 

അങ്ങനെ ശല്യം എല്ലാം ഒഴിഞ്ഞു സ്വസ്ഥമായി കഴിക്കാമെന്നു കരുതി കപ്പയുടെ പ്ലേറ്റ് കയ്യിലെടുത്തതും ആരോ കോളിംഗ് ബെല്‍ അടിക്കുന്നു. " ഇതാരപ്പാ ഈ നേരത്ത് " എന്നും പറഞ്ഞു വാതില്‍ തുറന്നു നോക്കുമ്പോള്‍ അടുത്ത വീടിലെ ചേച്ചി കൊച്ചു വര്‍ത്തമാനം പറയാന്‍ വന്നു നില്‍ക്കുന്നു. "വരാന്‍ കണ്ട നേരം" എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അത് പുറത്തു വന്നത് " എന്തൊക്കെ ചേച്ചി വിശേഷങ്ങള്‍ " എന്നായിരുന്നു. അത് കേട്ടതും ചേച്ചി വാതില്‍ക്കല്‍ നിന്നിരുന്ന എന്നെ തള്ളി മാറ്റി വിശേഷം പറയാന്‍ അകത്തു കയറി.
നാട്ടു വിശേഷവും പരദൂഷണവും കഴിഞ്ഞു വിഷയം പാചകത്തില്‍ എത്തിയതും ചേച്ചി അടുക്കളയില്‍ കയറി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അടച്ചു വക്കാന്‍ മറന്ന കപ്പയും മീന്‍ കറിയും വിളമ്പിയ പ്ലേറ്റ് ഫേസ് ബുക്കില്‍ കണ്ട ഫോട്ടോയേക്കാള്‍ കൊതി പരത്തി അടുക്കളതറയില്‍ ഇരിക്കുന്നു.അത് കണ്ടതും ചേച്ചി താടിയില്‍ കയ് വച്ചു പറഞ്ഞു.
"യ്യോ പ്രീതി ..മെലിയാന്‍ നോക്കുനെന്നല്ലേ പറഞ്ഞെ...എന്നിട്ടാണോ ഇതൊക്കെ കഴിക്കുന്നെ?"
"ഏയ്‌...ഞാന്‍ കഴിക്കാറില്ല. കുട്ടികളും രഞ്ജിത്തും കഴിച്ചു ബാക്കി ഫ്രിഡ്ജില്‍ വക്കാന്‍ തുടങ്ങിയതാ". ഞാന്‍ അപ്പോള്‍ തോന്നിയ ഒരു കള്ളം അങ്ങ് കാച്ചി. 
അത് പറഞ്ഞു ചേച്ചിയുടെ കയ്യില്‍ നിന്നും പ്ലേറ്റ് വാങ്ങാന്‍ നോക്കിയതും " ഫ്രിഡ്ജില്‍ വച്ചാല്‍ പിന്നെ കഴിക്കാന്‍ കൊള്ളില്ലെന്നെ " എന്നും പറഞ്ഞു അവര്‍ കപ്പ ഓരോന്നായി എടുത്തു കഴിക്കാന്‍ തുടങ്ങി. കപ്പയില്‍ അടങ്ങിയിട്ടുള്ള തടി കൂട്ടുന്ന വസ്തുക്കളെ കുറിച്ച് എനിക്ക് ഒരു ലഘു വിവരണം നല്‍കി കൊണ്ട് എന്റെ രണ്ടിരട്ടി തടി ഉള്ള ചേച്ചി ഒറ്റ നില്‍പ്പിനു പ്ലേറ്റ് കാലിയാക്കി. എന്റെ ഒരു ആഴ്ചത്തെ സ്വപ്നംനിമിഷ നേരത്തിനുള്ളില്‍ ചേച്ചിയുടെ വായിലൂടെ അലിഞ്ഞു പോകുന്നത് ഞാന്‍ നോക്കി നിന്നു. കള്ളം പറയാന്‍ തോന്നിയ നിമിഷത്തെ പ്രാകി ഞാന്‍ പ്ലേറ്റ് കഴുകി വച്ചു.

Thursday, April 19, 2012

മുളക് പാപ്പിയും, പ്രണയവും പിന്നെ രണ്ടു കോഴികളും



പാപ്പിയെ മുളക് പാപ്പി എന്ന് വിളിച്ചില്ലെങ്കില്‍ പാപ്പിക്ക് തന്നെ എരിവു വരും.ഈ പാപ്പി ആരുടെ മകനാണ്, നാട് എതാണ് എന്നൊന്നും ആര്‍ക്കും അറിയില്ല.ഒരിക്കല്‍ ആദ്യമായി തീവണ്ടി കയറാന്‍ പോയ പപ്പിനി(പത്മിനി) വെറുതെ പാത്തുംപതുങ്ങി നിന്നിരുന്ന പത്തു വയസുകാരന്‍ പാപ്പിയോട് പട്ടാമ്പിക്കുള്ള വഴി ചോദിച്ചപ്പോള്‍ പപ്പിനിയുടെ പുറകേ കൂടിയതാണ് പാപ്പി.അന്നുമുതല്‍ പാപ്പി പപ്പിനിയുടെ സ്വന്തം മകനാണ്. ആരുമില്ലാത്ത തനിയ്ക്ക് വേണ്ടിപടച്ചോന്‍ പടച്ചതാണ് പാപ്പിയെ എന്ന് പപ്പിനി സ്നേഹത്തോടെ പറയും.ഏതു ജാതിയിലാണ് ജനിച്ചതെന്ന് പാപ്പിക്ക് തന്നെ നിശ്ചയം ഇല്ലാത്തതിനാല്‍ ഒരു ആരാധനാലയത്തിലും പാപ്പി പോയിരുന്നില്ല.തന്റെ മതം അനുസരിക്കാന്‍ പപ്പിനി പാപ്പിയെ നിര്‍ബന്ധിച്ചും ഇല്ല.

ഭക്ഷണം കിട്ടിയാലും കിട്ടിയില്ലെങ്കിലും ദിവസം നാല് പച്ചമുകെങ്കിലും പാപ്പിക്ക് വേണം. ചെറുപ്പത്തില്‍ ഒന്നും കിട്ടാത്ത സമയത്ത് പച്ചുളക് പറിച്ചു തിന്നു ശീലമായതാണെന്ന് അതിന്റെ രഹസ്യം കണ്ടു പിടിക്കാന്‍ ഒരു മാസം പിന്നാലെ നടന്ന ശാന്തയോട് പാപ്പി പറഞ്ഞത്രേ. 'അത്‌ വേറെ ആരും അറിയേണ്ട' എന്നുകൂടി കൂടി പാപ്പി പറഞ്ഞതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആ ഗ്രാമത്തിലെ എല്ലാവരുടെയും ചെവിയില്‍ എത്തിയ ഒരു പരസ്യമായ രഹസ്യം ആയി പച്ചമുളക് കഥ.അന്നത്തോടെ കൊട്ട ശാന്തയുടെ പരസ്യത്തിന്റെ സ്പീഡ് തര്‍ക്കം ഇല്ലാതെ തെളിഞ്ഞു. മൂസാക്ക ആ കഥ കുറച്ചു ചിക്കെന്‍ മസാലയും മൈദയും കൂടി ചേര്‍ത്ത് എരിവും കൂട്ടി വലിച്ചു നീട്ടി നല്ലൊരു തിരക്കഥ ആക്കി. ആ ഒരാഴ്ച ബി ക്ലാസ്സ്‌ തീയേറ്ററില്‍ പോലും പോകാതെ ആളുകള്‍ കഥ കേള്‍ക്കാന്‍ മൂസാക്കയുടെ വായിലിരുന്നു. പണ്ടെങ്ങാന്‍ ആരോ പച്ചമുകില്‍ കൂടോത്രം ചെയ്തു ചായക്കടയില്‍ വച്ച ബോണ്ട അറിയാതെ പാപ്പി കഴിച്ചെന്നും അങ്ങനെ ആണ് പാപ്പിക്ക് ഈ പച്ചമുളക് ബാധ തുടങ്ങിയതെന്നും കഥയുടെ ഉള്ളടക്കം.കൂട്ടത്തില്‍ പാപ്പിയുടെ ജനനത്തെ പറ്റിയുള്ള ഉഹാപോഹങ്ങളും ഉണ്ടായിരുന്നു.
മുളക് പാപ്പിയുടെ അയല്‍വാസി ആണ് ഊത്തു നബീസ.കാലു മടങ്ങിയാലും കണ്ണിനസുഖം വന്നാലുംസന്നി വന്നാലും നബീസയെ ക്കൊണ്ട് ഊതിച്ചാല്‍ മാറുമെന്നു അന്നാട്ടിലെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.ആ വിശ്വാസം കൊണ്ടും കോഴി വളര്‍ത്തല് കൊണ്ടും നബീസ ഒരു വിധം ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോന്നു.

ആയിടക്കാണ് നബീസയുടെ ചുവന്ന പൂവന്‍ കോഴിയെ കാണാതാകുന്നത്. നേര്‍ച്ചയ്ക്കു നിര്‍ത്തിയിരുന്ന കോഴിയാണ് ഒരു സുപ്രഭാതത്തില്‍ കാണാതെ പോയത്. നാടായ നാട് മുഴുവന്‍ തിരഞ്ഞിട്ടും കോഴിയെ കാണാന്‍ ഇല്ല. കോഴിയുടെ കാലില്‍ ഒരു ചരട് കെട്ടിയിരുന്നതിനാല്‍ കോഴിയെ ഏതു ഇരുട്ടത്തും തപ്പി നോക്കിയും തിരിച്ചറിയും എന്ന് നബീസ വെല്ലുവിളിച്ചു. മാത്രമല്ല ഊതിക്കെട്ടിയ ചരടായതിനാല്‍ ആ കോഴിയെ കൊന്നു തിന്നുന്നവന്‍ സന്നി പിടിച്ചു ചാകും എന്നും നബീസ നാടാകെ പരത്തി. അതുകേട്ടു പേടിച്ചു അന്നാട്ടിലെ ജനം തല്‍ക്കാലത്തേക്ക് ചുവന്ന പൂവനെ കറി വക്കല്‍ നിര്‍ത്തി. നബീസയുടെ കോഴി കാരണം തല്‍ക്കാലത്തേക്ക് ചുവന്ന പൂവന്മാരുടെ ആയുസ്സും കൂടിക്കിട്ടി. അന്നാട്ടിലെ ആര്‍ക്കും സന്നി വരാത്തതിനാല്‍ കോഴി ജീവനോടെ ഉണ്ടെന്നു കരുതി നബീസയും സമാധാനിച്ചു .

രണ്ടു ദിവസത്തിന് ശേഷം ഒരു നട്ടുച്ച നേരത്താണ് തന്റെ പൂവന്റെ അതേ മുഖച്ഛായ ഉള്ള ഒരു പൂവന്‍ മുറ്റത്ത്‌ നിന്നു ചിക്കിചികയുനത് നബീസ കണ്ടത്. പക്ഷേ കോഴിയുടെ കാലില്‍ ചരടില്ല.എങ്കിലും ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി നബീസ വിളിച്ചു "സുലൈമാനെ...ബ.. ബ.. ബ.. ബ .."
വിളി കേട്ടതും കോഴി ഓടി നബീസയുടെ അടുത്തെത്തി. കോഴിയെ തിരിച്ചു കിട്ടിയതില്‍ നബീസയുടെ സന്തോഷത്തേക്കാള്‍ നാട്ടുകാര് ആശ്വസിച്ചു.അബദ്ധത്തിലെങ്ങാന്‍ ആ കോഴിയെ കറി വെച്ചെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി!!!
പക്ഷേ അന്ന് രാത്രി വീണ്ടും കോഴിയെ കാണാതായി. രാവിലെ വീണ്ടും 'കോഴി' നബീസയുടെ പ്രിയപ്പെട്ട 'സുലൈമാനായി' മുറ്റത്ത്‌ പ്രത്യക്ഷപെട്ടു. രാവിലെ നബീസ കൊടുക്കുന്ന ചോറും വറ്റും അരിയും തിന്നു മാന്യനായി മുറ്റത്ത്‌ ചിക്കി പെറുക്കി നടക്കുന്ന സുലൈമാന്‍ രാത്രിയില്‍ എങ്ങോട്ട് അപ്രത്യക്ഷനാകുന്നു എന്നത് എല്ലാവര്ക്കും അത്ബുധമായി. 

മൂസയുടെ നേതൃത്തത്തില്‍ ഒരു അന്വേഷണസംഘം രൂപീകരിച്ചു. സി ബി ഐ ഡയറി കുറിപ്പിന്റെ ബാക്ക് ഗ്രൌണ്ട് മ്യുസിക്കും ഇട്ട്‌ സംഘം പേട്രോമാക്സും പിടിച്ചു തിരച്ചിലിനിറങ്ങി. അവസാനം തിരച്ചിലിന്റെ ക്ലൈമാക്സില്‍ പാപ്പിയുടെ കോഴിക്കൂടിനരുകില്‍ ചുറ്റിപറ്റി നില്‍ക്കുന്ന സുലൈമാനെ കണ്ടെത്തി. സുലൈമാന്‍ ഒറ്റയ്ക്കല കൂടെ പാപ്പിയുടെ ഒരു ഉഗ്രന്‍ കറുമ്പി പെടക്കോഴിയും ഉണ്ട്. കുറച്ചു ദിവസമായി എന്നും രാത്രി പാപ്പിയുടെ കോഴി കൂടിലാണ് നബീസയുടെ കോഴി. പാപ്പിയുടെ കറുമ്പിയോട് തോന്നിയ അഗാധമായ പ്രണയം നബീസയുടെ ചോപ്പനെ അങ്ങോടു നയിക്കുകയായിരുന്നു. കറുമ്പി കോഴിയോടുള്ള അഗാധമായ പ്രണയം കാരണം ഒരുതരത്തിലും സുലൈമാന്‍ നബീസയുടെ കോഴികൂടില്‍ കയറാന്‍ സമ്മതിച്ചില്ല. കോഴി പാപ്പിയുടെ കോഴിക്കൂട്ടില്‍ മുളയട്ടെ എന്നും രാവിലെ എന്നും കോഴിയെ നബീസയുടെ വീട്ടില്‍ എത്തിക്കാം എന്ന പാപ്പിയുടെ ഉറപ്പില്‍ തല്‍ക്കാലം കോഴിക്കഥ അവസാനിച്ചു.

അതിനു ശേഷം എന്നും രാവിലെ പാപ്പി കോഴിയെയും പിടിച്ചു നബീസയുടെ വീട്ടില്‍ എത്തും.നബീസയുടെ മകള്‍ നുസ്രത്ത് കോഴിയെ വാങ്ങി പകരം പാപ്പിക്ക് മുറ്റത്ത്‌ നില്‍ക്കുന്ന മുളക് ചെടിയില്‍ നിന്നും നാല് പച്ചമുളക് പറിച്ചു കൊടുക്കും.അങ്ങനെ കോഴിയെ കൊടുക്കലും മുളക് വാങ്ങലും എന്നും രാവിലെ മുറക്ക് നടന്നു കൊണ്ടിരുന്നു. കോഴിയെ കൈമാറി കൈമാറി കോഴിക്കുണ്ടായിരുന്ന പ്രണയ പനി പാപ്പിക്കും നുസ്രത്തിനും പിടിച്ചു.കുറച്ചു ദിവസത്തിനുള്ളില്‍ അന്നാട്ടില്‍ അന്ന് ജനിച്ച കുട്ടി അടക്കം അറിയുന്ന ഒരു ഫ്ലാഷ് ന്യൂസ്‌ ആയി ഈ പ്രണയം മാറി. 

പാപ്പിയുടെയും നുസ്രത്തിന്റെയും പ്രണയം അതുവരെ ജാതി ഇല്ലാതെ ജീവിച്ച പാപ്പിക്ക് പാരയായി. ജാതി ഇല്ലാത്ത ഒരുത്തനെ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കില്ല എന്ന് ഒരു വിഭാഗവും പാപ്പി പേര് വച്ചു നോക്കുമ്പോള്‍ ഞങ്ങളുടെ സമുദായം ആണെന്ന് മറ്റൊരു വിഭാഗവും .കാര്യങ്ങള്‍ രണ്ടു വിഭാഗവും ഏറ്റെടുത്തതിനാല്‍ ഷാജി കൈലാസ് പടം പോലെ അപ്രതീക്ഷിത അടി അന്നാട്ടില്‍ പതിവായി. കറന്റ്കട്ട് ആയാലും അന്നാട്ടുകാര്‍ക്ക്‌ സീരിയല്‍ മുടങ്ങുമോ എന്ന സങ്കടം ഇല്ലാതായി.അടിപിടി നടക്കുമ്പോഴും പാപ്പി നുസ്രത് പ്രണയം തളിര്‍ത്തു വളര്‍ന്നു.പാപ്പിയെ അല്ലാതെ വേറെ ആരെയും കെട്ടില്ലന്നു നുസ്രത്തും നുസ്രത് അല്ലാതെ തന്റെ ജീവിതത്തില്‍ വേറെ ഒരു പെണ്ണ് ഇല്ലെന്നു പാപ്പിയും ഉറപ്പിച്ചു പറഞ്ഞു.എന്നാലും സമുദായം അത് അന്ഗീകരിക്കാന്‍ തയ്യാറായില്ല. കോഴികള്‍പ്രത്യേകിച്ച് ഒരു സമുദായത്തിലും പെടാത്തതിനാലും അത് പറഞ്ഞു വെറുതെ കൊത്തു കൂടാന്‍ മറ്റു കോഴികള്‍ക്ക് സമയം ഇല്ലാത്തതിനാലും പപ്പിനിയുടെ കറുമ്പിയും നബീസയുടെ പൂവന്‍ സുലൈമാനും സന്തോഷത്തോടെ പറമ്പിലും തൊടിയിലും ചിക്കി പെറുക്കി നടന്നു. പക്ഷേ ഒരു ജന്മത്തെ മുഴുവന്‍ പ്രണയവും മനസ്സില്‍ ഒതുക്കി പാപ്പിയും നുസ്രത്തും വേലിക്കല്‍ നിന്നു പരസ്പരം നോക്കി കണ്ണീരൊഴുക്കി. അതിന്റെ ബാക്ക് ഗ്രൗണ്ടില്‍ കറുമ്പിയും സുലൈമാനും കൊക്കുരുമ്മി പാട്ട് പാടി..കണ്ണും കണ്ണും ...തമ്മില്‍ തമ്മില്‍.........കഥകള്‍ കൈമാറും അനുരാഗമേ..കൊല്ലങ്ങള്‍ കഴിഞ്ഞും പാപ്പി ഇപ്പോഴും മുളക് പാപ്പി ആയും നുസ്രത്ത് വെറും നുസ്രത്ത് ആയും തുടരുന്നു.

Thursday, March 15, 2012

മൂസാക്കാന്റെ നാലുകെട്ട്

(ഇതിലെ കഥാപാത്രങ്ങള്‍ മുന്‍പ് പോസ്ടിയ പഴം പൊരി കഥയിലും താറു താറുമാരാക്കിയ കഥയിലും ഉള്ളവരാണ്.അതേ ഗ്രാമം അതേ ആളുകള്‍ . ആ കഥകള്‍ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ഈ കഥ   വായിക്കാം .പരാതി ഇല്ല...:) )

            പ്രശാന്ത സുന്ദരമായ ഗ്രാമത്തില്‍ പ്രശാന്ത സുന്ദരമായ അനവധി കഥാപാത്രങ്ങള്‍ .അതില്‍ പ്രധാനിയാണ്‌ റബ്ബര്‍ മൂസ.ആ ഗ്രാമത്തിലെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ വലിച്ചു നീട്ടി പറയാനുള്ള പ്രത്യേക കഴിവ്  കാരണം നാട്ടുകാര്‍ മൂസയ്ക്ക്  നല്‍കിയ പത്മശ്രീ  അവാര്‍ഡാണ് 'റബ്ബര്‍ മൂസ'എന്ന പേര് .ആ അവാര്‍ഡിനായി ഗ്രാമത്തില്‍ ഉള്ളവരെ  കഥ കേള്‍പ്പിച്ചു വധിച്ചു എന്നല്ലാതെ തന്റെ കീശയില്‍ നിന്നും പണമൊന്നും ചിലവാക്കിയതായി കേട്ടറിവില്ല. 

കഥ പറയല്‍ പോലെ തന്നെ പേര് കേട്ടതാണ് റബ്ബറ് മൂസയുടെ പെണ്ണുകെട്ടലും.ഓരോര പെണ്ണുകെട്ടിനും  മുന്‍പായി ഒരു പുതിയ വീട് പണിതു പഴയ വീട് ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുക്കല്‍ മൂസാക്കയുടെ പതിവായിരുന്നു.ഇരുപതു സെന്റ്‌ സ്ഥലം മാത്രമുള്ള മൂസ അതുകൊണ്ട് നാലില്‍ കൂടുതല്‍ കെട്ടില്ല എന്ന് കണക്കില്‍ അപാര വിവരം ഉള്ള നാട്ടുകാര്‍ ഉറപ്പിച്ചു.മൂസാക്ക പുതിയ വീടുപണി തുടങ്ങിയാല്‍ അടുത്ത പെണ്ണന്വേഷണം തുടങ്ങി എന്ന് നാട്ടുകാക്ക് മനസിലാകും.ഒരു ദിവസം വാഴയ്ക്ക് തടം മാന്തിക്കൊണ്ടിരുന്ന മൂസയോട് ബ്രോക്കെര്‍ അഹമ്മദ് ചോദിച്ചത്രേ."മൂസാ ,വീടിനു തറ മാന്തുകയാണോ ?.ഞമ്മളിവടെ ഉണ്ടേ ".  എന്ന്‍ .
അതിനു മൂസ പറഞ്ഞ മറുപടി കേട്ടാണ് അഹമ്മദിന്റെ  ചെവി അടിച്ചു പോയത് എന്നാണ് നാട്ടു സംസാരം.
              തന്റെ ഇരുപത്തഞ്ചാം വയസിലാണ് മൂസ ആദ്യമായി കല്യാണം കഴിക്കുന്നത്.'വാപ്പ തീരുമാനിച്ചു .ഞാന്‍ കെട്ടി'എന്ന് വിനയകുനയനായി മൂസ അന്ന് പറഞ്ഞു.ആദ്യഭാര്യ ആമിന.നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിന്‍ പുറത്തുകാരി. എട്ടുവര്‍ഷം കൊണ്ട് കുട്ടികള്‍ നാലാതോടെ ആദ്യമായി റബര്‍ മൂസ വീട് പണി യെക്കുറിച്ച് ആലോചിച്ചു.അഞ്ചു സെന്റു സ്ഥലവും വീടും ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്തു അതിനടുത്തുള്ള ബാക്കി സ്ഥലത്ത് മൂസാക്ക പുതിയ വീടുപണി തുടങ്ങി.പുതിയ വീടുപണി പൂര്‍ത്തിയാകുന്നതോടെ ഒരു പുതിയ വീട്ടുകാരി വേണമെന്ന തോന്നല്‍ ഖല്‍ബില്‍ ഉടലെടുക്കുമെന്നും അപ്പോള്‍ കിനാവില്‍ പടച്ചോന്‍ വന്നു പെണ്ണ് കെട്ടാന്‍ പറയും എന്നും മൂസ വചനം.
            രണ്ടാമത്തെ വീടുപണി കഴിഞ്ഞതോടെ വീട്ടിലേക്കു പുതിയ വീട്ടുകാരിയും എത്തി .മൂസയുടെ രണ്ടാം ഭാര്യ സുഹറാബി.അഞ്ചു വര്‍ഷത്തിനു ശേഷം രണ്ടാമത്തെ പ്രസവത്തില്‍ സുഹറാബി മരിച്ചു.സുഹറാബി ആയിരുന്നു തന്റെ യഥാര്‍ത്ഥ ഭാര്യ എന്ന് മൂസാക്ക.
"ഓടെ അരഞ്ഞാണത്തിന്റെ കിലുക്കം തന്നെ ഞമ്മക്ക് ഹരായിര്‍ന്ന്‍ .ഞമ്മളൊന്നു അനങ്ങിയാല്‍ ഓള് അറിയും " .ഇത് പറയുമ്പോള്‍ എപ്പോളും ചിരിക്കുന്ന മൂസാക്കയുടെ കണ്ണ് നിറയും.ഈ വിരഹ ദുഖവും പേറി കുറേകാലം തന്റെ പതിവ് കഥാപരിപാടികള്‍ മാത്രമായി മൂസ നടന്നു.
             അങ്ങനെ  പ്രത്യേകിച്ച് കഥകളൊന്നും ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്ന സമയത്താണ് വേറൊരു ഗ്രാമത്തില്‍ നിന്നും മാങ്ങ കച്ചവടത്തിനായി മൊയ്തീന്‍ അവിടെ ലാന്‍ഡ്‌ ചെയ്യുന്നത്.അന്നാട്ടിലെത്തിയ മൊയ്തീനും മൂസാക്കയും പെട്ടന്ന് ദോസ്തുക്കളായി  .മാസങ്ങള്‍ക്കുള്ളില്‍ മൂസാക്ക പുതിയ വീടുപണി തുടങ്ങിയപ്പോഴേ നാട്ടുകാര്‍ക്ക് ബിരിയാണിയുടെ മണമടിച്ചു .വീടുപണി കഴിഞ്ഞതോടെ മൊയ്തീന്റെ പെങ്ങള്‍ ഇരുപത്തിരണ്ടുകാരി ആയിഷ നാല്‍പ്പത്തഞ്ചുകാരന്‍ മൂസയുടെ കെട്ട്യോളും  ആയി.മൂസാക്കയുടെ കഥ കെട്ടു മയങ്ങി ആണ് മൊയ്തീന്‍ പെങ്ങളെ മൂസാക്കക്ക് കെട്ടിച്ചു കൊടുത്തതെന്നും അതല്ല വേറെ എന്തോ കാരണം ആണെന്നും ഉള്ള പല കഥകള്‍ നാട്ടില്‍ പറന്നു.അങ്ങനെ മൂസാക്കയുടെ മൂന്നാം കെട്ടിയോള് ആയിഷ നാട്ടുകഥകളിലെ  പ്രധാന കഥാപാത്രം ആയി തിളങ്ങി.മൂസാക്ക പിന്നെയും അത്തറും അടിച്ചു ചെറുപ്പക്കാരനായി മൂളിപ്പാട്ടും പാടി നടക്കാന്‍ തുടങ്ങി.
            അതി സുന്ദരിയായിരുന്നു ആയിഷ .ഡിഗ്രിക്ക് കുറച്ചു മാസം പോയിരുന്നതുകൊണ്ടും   അത്യാവശ്യം വിവരവും പരിഷ്ക്കാരവും ഉണ്ട്.കോളേജില്‍ ഒരു ചെക്കനുമായി ചുറ്റിക്കളി ഉണ്ടായ കാരണമാണ് ഒന്നും ആലോചിക്കാതെ ഇത്രയും സുന്ദരിയായ ആയിഷബിയെ വയസനായ റബ്ബറിന്റെ തലയില്‍ കെട്ടി വെച്ചതെന്ന കിസ പരന്നു.അങ്ങനെ ചുറ്റിക്കളി ഉണ്ടായെങ്കില്‍ അതിന്റെ റിസള്‍ട്ട്‌ പത്തുമാസത്തിനു മുന്‍പ് അറിയുമെന്ന് കരുതി ജനം ആകാംഷാഭരിതരായി മറ്റു കഥകള്‍ ഉണ്ടാക്കാതെ കാത്തുനിന്നു.പത്തുമാസമല്ല അഞ്ചു വര്ഷം കഴിഞ്ഞിട്ടും ആയിഷക്കു ഒരു മാറ്റവും സംഭവിച്ചില്ല .വിശേഷം അറിയാന്‍ കാത്തുനിന്ന ജനം വേറെ കഥകള്‍ മെനയാന്‍ ആളുകളെ തേടിപ്പോയി.
   അങ്ങനെ ആയിഷ നാട്ടുകാരുടെ പ്രിയപ്പെട്ട 'ആയിഷത്തയും' മൂസയുടെ മറ്റു കുട്ടികളുടെ 'കെട്ടുമ്മയും' ആയി വാഴുന്ന കാലത്താണ് റബ്ബറ് മൂസ  ബാക്കിയുള്ള അഞ്ചു സെന്ററില്‍ വീടുപണിക്ക് കല്ലിറക്കാന്‍ തുടങ്ങിയത്. അത് കണ്ട നാട്ടുകാര്‍ക്കു മൂസ ആയിഷയും വിട്ടു വേറെ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചെന്നു മനസിലായി.
'മൂസാക്ക ,ആയിഷത്തക്ക് എന്ത് കുയപ്പം ഉണ്ടായിട്ട ഇങ്ങള് വേറെ പെണ്ണ് കെട്ടുന്നേ?' നാട്ടുകാര്‍ ഒന്നടങ്കം കോറസ്സായി ചോദിച്ചു.
"ഓളക്കു ഞാന്‍ അഞ്ചു ബര്‍ഷം കൊടുത്ത് .ഓള് പെറ്റില്ല..എന്നിട്ടും ഓള്‍ക്ക് അഞ്ചു സെന്റും ബീടും ഞാന്‍ കൊടുത്തോ...ഇങ്ങള് പറയിന്‍.." ".മൂസാക്കയുടെ വാദം കേട്ടതോടെ നാട്ടുകാരുടെ വായ അടങ്ങി.എങ്കിലും മൂസാക്ക അലുവ പോലെ ഉള്ള ആയിഷയെ വിട്ടു വേറെ പെണ്ണ് കെട്ടുന്നത് അന്നാട്ടുകാര്‍ക്ക്‌ സഹിച്ചില്ല.അവര്‍ വേഗം ആയിഷയുടെ അടുത്തേക്ക്‌ നടന്നു.ഈ വിവരം അറിഞ്ഞു നെഞ്ഞത്തടിച്ചു കരയുന്ന ആയിഷാത്തയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന്  കൂലംകഷമായി ചര്‍ച്ച ചെയ്തു നടന്നു ചെന്ന ആളുകള്‍ കാണുന്നത് ചിരിച്ചുകൊണ്ട് മൂസയുടെ പുതിയ വീടുപണിക്ക് സാധങ്ങള്‍ ഇറക്കുന്നതിനു നേതൃത്വം നല്‍കുന്ന ആയിഷാബിയെ.
"ആയിഷാ അനക്ക് സങ്കടല്യെ?." കൊട്ട ശാന്ത ചോദിച്ചു.
"ഇന്നേ കെട്ടുംമ്പോളെ എനിക്കറിയാര്‍ന്നു ഇത് മൂന്നില്‍ നിക്കില്ലാന്നു ".  ചിരിച്ചു കൊണ്ട് ഇത് പറയുന്ന ആയിഷാബിയെ കണ്ടു ജനം ആകാശദൂത് കാണാന്‍ പോയി റാംജി റാവു സ്പീക്കിംഗ് കണ്ടപോലെ ആയി.
                നാലാമത്തെ വീടുപണി കഴിഞ്ഞതോടെ റബ്ബര് മൂസയുടെ കെട്ടും കഴിഞ്ഞു .അങ്ങനെ  നാലാം ഭാര്യ ഉമ്മീവി പുതിയ വീട്ടില്‍ വലതുകാല് വച്ചു കയറി. മൂസാക്കയുടെ പുതിയ ബീവിയെ കാണാന്‍ കാത്തുനിന്ന കൂട്ടുകാരായ പരദൂഷണം രാമന്‍ നായര്‍ ,പരമു,വാറു,ടാങ്കര്‍ എന്നിവര്‍ ഉമ്മിവിയെ കണ്ടു ഒന്ന് ചിരിച്ചു. ഉമ്മിവിയുടെ മറുചിരി കണ്ടതോടെ സംഘത്തിന്റെ ചിരി മങ്ങി.മാമുക്കോയയുടെ പല്ല് കുറച്ചു കൂടി പൊങ്ങിയാല്‍ എങ്ങിനെയോ അങ്ങനെ ആണ് ഉമ്മിവിയുടെ പല്ലുകള്‍ .
" നാല് വീട്ടിലും തേങ്ങ ചിരകനാണോ ഈ ഉമ്മയെ കെട്ടി കൊണ്ടു വന്നെ " എന്നും പറഞ്ഞു രാമന്‍ നായര്‍ ഊറി ചിരിച്ചു.
"ഞമ്മക്ക് ബയസാവുകയാണ്.ഉമ്മിവിയോടു  കിന്നാരത്തിനു ഇന്നാട്ടില് യാരും ബരില്ലന്നു ഉറപ്പാണേ"  മൂസാക്കയുടെ വാദം കെട്ടു സംഘം ഇളിഭ്യരായി .
"എന്തായാലും അബദ്ധത്തില്‍ കൂടി ആരും ഈ ഉമ്മയോട് ചിരിക്കില്ല" എന്ന് വാറുവിന്റെ കമന്റ് .

                 അങ്ങനെ കഥകളും ഉപകഥകളും പരദൂഷണവും എല്ലാമായി സാധാരണ രീതിയില്‍ നീങ്ങിക്കൊണ്ടിരുന്ന ആ നാട്ടുകാരുടെ ഇടയിലേക്ക് തന്റെ പുതിയ ഇന്നോവ കാറും ഓടിച്ചു ഒരു പുത്തന്‍ പണക്കാരന്‍ ഗള്‍ഫ് എത്തുന്നത്. അന്നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങി വലിയ നാല് കെട്ടു പോലുള്ള ഒരു വീടുപണിയാനാണ് അയാള്‍ വന്നിരിക്കുന്നത്.കവലയില്‍ നിന്നുരുന്ന രാമന്‍ നായര്‍  ,മൂസ സംഘത്തോട് കുറേ വലുപ്പം വിളമ്പിയ പുതു പണക്കാരന്‍ ചോദിച്ചത്രേ ." ഇന്നാട്ടില് എവിടെയെങ്കിലും വല്ല നാല് കെട്ടും ഉണ്ടോ?.എനിക്കൊന്നു സാമ്പിള് നോക്കാനാ".
അത് കേട്ടതും മൂസ പറഞ്ഞു "ഇങ്ങള് പോരിന്‍..... ഞമ്മക്ക് നാലു കെട്ടുണ്ട്." 
അത് കെട്ടു അമ്പരന്ന സംഘവും സന്തോഷിച്ച ഗള്‍ഫും ഇന്നോവയില്‍ കുത്തിതിരക്കി മൂസയുടെ നാലു കെട്ടു കാണാന്‍ പുറപ്പെട്ടു.വളവു തിരിഞ്ഞു കാറ് മൂസയുടെ നാലുകെട്ടിനടുത്തെത്തി. ഇരുപതു സെന്ററില്‍ നിന്നിരുന്ന നാലു കുഞ്ഞു വീടുകള്‍ കാണിച്ചു മൂസാക്ക പറഞ്ഞത്രേ. 
" നോക്കിക്കൊളി ,ഇതാണ് ഞമ്മടെ നാലുകെട്ട്" 
അതാണ്‌ അന്നാട്ടിലെ ഇന്നുവരെ ഉള്ള സൂപ്പര്‍ ഡയലോഗ് .അങ്ങനെ മൂസാക്കാടെ നാലുകെട്ട് നാട്ടിലെങ്ങും പാട്ടായി.
             ഒരിക്കല്‍ പരദൂഷണം രാമന്‍ നായരുടെ വീടന്വേഷിച്ച് വന്ന പാറപ്പുറം ശശിയോട്  മുളക് പാപ്പി പറഞ്ഞത്രേ "മൂസാക്കാടെ നാല് കെട്ടിന്നടുത്തൂന്നു ഒരു അഞ്ചു മിനുട്ട് നേരെ പോയാ മതി."
'അപ്പൊ ഏതാ മൂസാക്കന്റെ നാല് കെട്ടു?" ശശി ആശ്ചര്യ ചിഹ്നമായി .
"ആഹാ! പഹയാ..അതറിയാത്ത ഇയ്യെങ്ങനെ ഇന്നാട്ടില് കാലു കുത്തി?" 
ഇനി ഏതാണ് മുളക് പാപ്പി എന്ന് നിങ്ങള്ക്ക് അറിയണോ? കഥ പുറകെ.



              

Tuesday, March 6, 2012

മറവിയുടെ മൂടുപടം

"എടി നിന്റെ ഈ മറവി കൊണ്ട് മറ്റുളവര്‍ കഷ്ടത്തിലായല്ലോ.."ഉറക്കെ ഉള്ള ആക്രോശം കെട്ടു അവള്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അവളുടെ ഭര്‍ത്താവ് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അലറുന്നു. "ഇത്തവണ എന്താണ് മറന്നത്?".ഭക്ഷണം ഉണ്ടാക്കാന്‍ മറന്നോ?.മീറ്റിങ്ങിനു പോകാന്‍ അലക്കി വെളുപ്പിച്ചു തേച്ചു വക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വെള്ള ഷര്‍ട്ട്‌ ചളി കൊണ്ടുള്ള ഭൂപടങ്ങളും കാണിച്ചു അതേ പടി അയലില്‍ കിടക്കുന്നു. 
"അമ്മേ ..അമ്മയോട് ഞാന്‍ പറഞ്ഞതല്ലേ ഇന്ന് നോറിയക്ക്‌  കൊടുക്കാനുള്ള ഗിഫ്റ്റ് പൊതിഞ്ഞു വക്കാന്‍?"..അടുത്തത് മകളുടെ വക. ഇന്ന് രാവിലെ കോളേജില്‍   പോകുമ്പോഴേക്കും പൊതിഞ്ഞു വക്കാന്‍ പറഞ്ഞ ഗിഫ്ടും വര്‍ണ്ണ കടലാസും അതേ പടി മേശമേലിരിക്കുന്നു. അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ നില്‍ക്കുമ്പോഴേക്കും മകന്‍ "അമ്മെ...." എന്ന് വിളിച്ചു മുകളില്‍ നിന്നും പടികള്‍ ഇറങ്ങി വരുന്നു .അവന്റെ ഷൂസ് വലിച്ചെറിഞ്ഞു അത് പോളിഷ് ചെയ്യാന്‍ മറന്നതിന് ആവോളം ഉച്ചത്തില്‍ ചീത്ത വിളിച്ചു ചവിട്ടി കുതിച്ചു പടികള്‍ തിരിച്ചു കയറി. മറവി കാരണം അവരുടെ ജീവിതം താറുമറാവുന്നു  എന്ന പരാതി കൂടി വരികയും പ്രതിഷേധങ്ങളും ആക്രോശങ്ങളും പതിവാകുകയും ചെയ്തപ്പോള്‍ അവള്‍ തന്റെ ഓര്‍മകളെ തിരികെ കൊണ്ട് വരാന്‍ ഒരു ശ്രമം നടത്തി .
              എല്ലാവരും ഓരോ വഴിക്കു പോയി വീട് നിശബ്ദമായപ്പോള്‍ പുറത്തെ പടിയുടെ മുകളില്‍ വിദൂരതയിലേക്ക്  നോക്കി ഇരുന്നു ഓരോന്ന് ഓര്‍ത്തെടുക്കാന്‍ തുടങ്ങി.കല്യാണം കഴിഞ്ഞു നീയാണ്  ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു ഭര്‍ത്താവ് തന്റെ മുഖം പിടിച്ചു ഉയര്‍ത്തിയത്‌.... . ....തന്റെ മകള്‍ ജനിച്ച ദിവസം.അമ്മെ  എന്ന് ആദ്യമായി വിളിച്ച  ദിവസം.പിന്നീട് മകന്റെ ജനനം.അമ്മയെ മാത്രം സ്നേഹിച്ചിരുന്ന മകന്റെ  കൊച്ചു മുഖം.മക്കളുടെ വളര്‍ച്ച.അവരുടെ ജീവിതത്തില്‍ തനിക്കെന്നാണ് പ്രാധാന്യം നഷ്ടപ്പെട്ടത്?.അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള ഒരു വ്യക്തിയായി താനെന്നാണ് തരംതാണു പോയതെന്ന് അവള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി.              
                ഓര്‍മ്മകള്‍ പിറകിലേക്ക് പോകുമ്പോള്‍ ഓര്‍മകളില്‍  അവന്‍!....!..!!! !! !  !, .ഒരിക്കല്‍ ആദ്യമായി പഴുത്തു വീണ മാമ്പഴം അവനു കൊടുക്കാനായി മേശ  വലിപ്പില്‍ ഒളിച്ചു വച്ചത് അവള്‍ക്കു ഓര്മ വന്നു.അതിപ്പോളും അവിടെ ഉണ്ടാകുമോ?.പിന്നീട് തനിക്കു അമ്മാവന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ട് വന്നു തന്ന ഭംഗി ഉള്ള പേന അവനു കൊടുക്കാനായി ഒളിപ്പിച്ചു  വച്ചു.അത് മുന ഒടിഞ്ഞ പെന്‍സിലുകള്‍ ഇട്ടു വയ്ക്കുന്ന ഒരു പഴയ കൂട്ടിലായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.കൊടുക്കണം  എന്ന് ആഗ്രഹിച്ചിട്ടും കൊടുക്കാതിരുന്ന മധുര ചുംബനങ്ങള്‍ ഓര്മ വന്നപ്പോള്‍ അവളുടെ  മുഖം തുടുത്തു.പിന്നീട് തന്നെ തന്നെ അവനു കൊടുക്കാന്‍ മറന്നല്ലോ എന്നെ തിരിച്ചറിവില്‍ അവളുടെ ഹൃദയം നീറി. 
            തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന അനിയനും ജെഷ്ടന്മാരും ചേച്ചിയും, എപ്പോഴും  തന്നെ ഒരു കുഞ്ഞായി മാത്രം കണ്ടിരുന്ന അമ്മാവന്മാര്‍ , ഓര്മ വയ്ക്കുന്നതിനു മുന്‍പ് അമ്മ നഷ്ടപെട്ടെങ്കിലും ആ കുറവറിയിക്കാതെ  വളര്‍ത്തിയ അമ്മായി ഓരോരുത്തരായി കണ്മുന്നില്‍ മിന്നി മറഞ്ഞു.എല്ലാവരും അവരവരുടെ ഭാഗം അഭിനയിച്ചു തീര്‍ത്തു തിരശീലക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.എല്ലാമുള്ളതില്‍ നിന്നും ഒന്നുമില്ലാത്ത ഒരു ശൂന്യതയില്‍ എത്തിനില്‍ക്കുന്നു താനിപ്പോള്‍ .
            ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.പരിഭവങ്ങള്‍ ഇല്ലാതെ തന്റെ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറവി അത്യാവശ്യമാണ് എന്ന തിരിച്ചറിവില്‍ പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കാതെ മറവിയുടെ മൂടുപടം ഇട്ടു അവള്‍ വീടിനുള്ളിലേക്ക് നടന്നു .

Sunday, February 26, 2012

കര്‍ണ്ണാടകയിലൂടെ ഒരു തീര്‍ഥയാത്ര -2 (നയനമനോഹരമായ മുരുഡേശ്വേര്‍


നയനമനോഹരമായ മുരുഡേശ്വേര്‍    

           ഉച്ചമയക്കത്തിനു ശേഷം ചൂട് ചായയും വടയും കഴിച്ചു ഞങ്ങള്‍ അടുത്ത യാത്രക്കായി തയ്യാറായി.വണ്ടിയുമായി നമ്മുടെ കര്‍ണാടക മലയാളി തയ്യാറായി നില്‍പ്പുണ്ട്. ഈ യാത്ര മുരുഡേശ്വരിലേക്ക് .കൊല്ലുരിനടുത്തുള്ള ബട്ട്കല്‍ താലൂക്കിലാണ് പ്രസിദ്ധമായ മുരുഡേശ്വര  ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . കണ്ടുക കുന്നിനു മുകളിലായുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളും അറബിക്കടലനിലാല്‍ ചുറ്റപെട്ടിരികുന്നു.താഴെനിന്നും പല തട്ടുകളായി പറന്നു കിടക്കുന്ന അമ്പലങ്ങളും വലിയ സുന്ദര ശിവപ്രതിമയും, മറ്റു പ്രതിമകളും ,പുല്‍മേടുകളും, മ്യുസിയവും ,ചുറ്റുമുള്ള നീലക്കടലും നിങ്ങളില്‍ അത്ബുധമുളവാക്കും.ഇവിടെ ഭക്തിയെക്കാളേറെ അത്ഭുതവും സന്തോഷവും ആണ് നിങ്ങള്‍ക്ക്‌ അനുഭവപ്പെടുക.ഇതൊരു നല്ല പിക്നിക്‌ സ്പോട്ട് ആയാണ് എനിക്ക് തോന്നിയത്.
രാജഗോപുരം 
                                                        ക്ഷേത്ര ഗോപുരം 
         അതിമനോഹരമായ കൊത്തുപണികളോട് കൂടിയ ഇരുപതു നിലകളുള്ള ക്ഷേത്ര ഗോപുരം ഒരു മനോഹരമായ കാഴ്ചയാണ്. രാജ ഗോപുരത്തിന് മുന്നിലായി രണ്ടു വലിയ ആനകളുടെ പ്രതിമകള്‍... ..... .ഒരിഞ്ചു സ്ഥലം പോലും കൊത്തുപണികള്‍ ഇല്ലാതില്ല ഈ ഗോപുരത്തില്‍... .. . അത്രയും സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളുള്ള, ഇരുനൂറ്റിമുപ്പത്തിഎഴു അടി ഉയരം ഉള്ള ഈ ഗോപുരം പണിയാന്‍ എത്ര ആളുകള്‍ എത്ര കാലം അധ്വാനിച്ചു കാണും.ഞാന്‍ കുറേ സമയം ആ കൊത്തുപണികള്‍ നോക്കി നിന്നു.ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുന്നതിനു മുന്പായി തിരിഞ്ഞു നിന്നു ഞാന്‍ ആ കൊത്തുപണികള്‍ക്ക്  പുറകിലുള്ള കരങ്ങളെ മനസ് കൊണ്ട് വണങ്ങി. "നിങ്ങള്‍  മഹാന്മാര്‍...., യഥാര്‍ത്ഥ കലാകാരന്മാര്‍!"" ".
                                            കവാടത്തിലെ ആനകള്‍ 
     ഗോപുരം കഴിഞ്ഞാല്‍ പല തട്ടുകളിലായാണ് പ്രതിഷ്ടകളുള്ള അമ്പലങ്ങള്‍ .ഏറ്റവും മുകളിലായാണ് ശിവ പ്രതിഷ്ഠ .അവിടെ തറനിരപ്പില്‍ നിന്നും രണ്ടടി താഴെയാണ് ശിവലിംഗ പ്രതിഷ്ഠ എന്നത് ഇവിടുത്തെ  ഒരു പ്രത്യേകത ആണ്. കൊത്തുപണികളാല്‍    മനോഹരമായ കവാടവും ചുമരുകളും വെണ്ണക്കല്‍ പ്രതിമകളും നിങ്ങളുടെ കണ്ണിനു മനൂഹരമായ കാഴ്ച സമ്മാനിക്കും.പ്രതിഷ്ടകളെല്ലാം നടന്നു കണ്ടു കഴിഞ്ഞാല്‍ ഏറ്റവും മുകളില്‍ നിന്നും താഴെ നോക്കി ആ സ്ഥലത്തിന്റെ  ഭംഗി മുഴുവനായും ആസ്വദിക്കാം.


പ്രൌഡഗംഭീരം ശിവം !

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ശിവ പ്രതിമ ആണ് ഇവടെ ഉള്ളത്.(ഏറ്റവും വലിയ ശിവ പ്രതിമ നേപ്പാളിലാണ്‌/.) ) )))  ഈ പ്രതിമക്കു നൂറടി ഇരുപത്തി മൂന്ന് അടി ഉയരം ഉണ്ട്.ശിവന്റെ സൗന്ദര്യവും ഗാംഭീര്യവും ഈ പ്രതിമയില്‍ കൊത്തിവച്ചിരിക്കുന്നു. എത്ര നേരം ഞാനാ പ്രതിമ നോക്കി നിന്നു എന്ന് അറിയില്ല.തിരിച്ചു പോരുമ്പോള്‍ പാര്‍വതിയുടെ മാത്രമായ ശിവനെ  ഞാന്‍ മനസ്സില്‍ കൊണ്ടുപോന്നു. 
                                                        ശിവ പ്രതിമ 
           പിന്നെയും കുറെ പടവുകള്‍ കയറിയാല്‍ ശിവ പ്രതിമയുടെ അടിയിലായി  ഒരു മ്യുസിയം ഉണ്ട്.പുരാണ കഥാപാത്രങ്ങളുടെ ജീവസുറ്റ പ്രതിമകള്‍ നിറഞ്ഞ ഒരു മ്യുസിയം.ശിവന്റെയും മുരുടെശ്വര ക്ഷേത്രം ഉണ്ടായതിന്റെയും പുരാണ കഥ പ്രതിപാദിക്കുന്ന തരത്തില്‍ പ്രതിമകള്‍ വച്ചിരിക്കുന്നു.ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും പ്രതിമകളുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന കഥയും സൌണ്ട് എഫ്ഫക്ടുകളും  ലൈറ്റും എല്ലാം കാരണം ഒരു നാടകം കണ്ടിറങ്ങിയ പ്രതീതിയാകും അവിടെ നിന്നും ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുക. കൂടാതെ മുരുടെശ്വര ക്ഷേത്രത്തെ കുറിച്ചുള്ള പുരണ കഥയുടെ അറിവും  നിങ്ങള്‍ക്ക്‌ സ്വന്തം .


 
മ്യുസിയത്തില്‍ നിന്നും 
 അസ്തമനം 
കുന്നിന്മുകളില്‍ നിന്നു മനോഹരമായ സൂര്യാസ്തമനം കാണാം.കടലിലെ കറുപ്പും ചുവപ്പും പരന്ന  നീല ജലനിരപ്പില്‍ താഴ്ന്നു പോകുന്ന  ചുവന്ന സൂര്യന്‍! കടലില്‍ മുങ്ങിക്കുളിച്ചു തയ്യാറാവുന്നു നല്ലൊരു നാളെയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍.!! !..  അന്തിയാകുന്നതോടെ കടലില്‍  ദൂരെ നിന്നും തിരിച്ചു വരുന്ന വള്ളങ്ങളും, ബോട്ടുകളും,മുകളില്‍ ആകാശത്തില്‍  തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചു പറക്കുന്ന പറവ കൂട്ടങ്ങളും നിങ്ങള്‍ക്ക്‌  മനോഹരമായ സായാഹ്നം സമ്മാനിക്കും. 
                                            അസ്തമയം 
അന്ന വിചാരം മുന്ന വിചാരം 
           കടലിലേക്ക്‌ ഉന്തി നില്‍ക്കുന്ന ഒരു റെസ്റൊരെന്റ്റ്  അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ആണ്.വിശന്നിട്ടാണോ എന്തോ അവിടുത്തെ ഭക്ഷണത്തിനൊക്കെ നല്ല രുചി. സത്യം പറയാമല്ലോ കര്‍ണാടകയില്‍ വന്നു ഇവിടുന്നാണ്‌ രുചിയുള്ള ഭക്ഷണം കഴിച്ചത്. കടല്‍ കാറ്റും കൊണ്ടു ബോട്ടിലോ കപ്പലിലോ ഇരിക്കുന്ന പോലെ തോന്നി അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍.. .. ...  ...ചൂട് ആലു പൊറോട്ടയും പാവ് ബാജിയും കൊണ്ടു വന്നു വയ്ക്കുന്ന സമയത്ത് തന്നെ തണുത്ത കാറ്റ് വന്നു അത് തണുപ്പിക്കുന്നു.കടലും നോക്കി കാറ്റും കൊണ്ടു  ആ റെസ്റൊരെന്റില്‍  എത്ര നേരം ഇരുന്നാലും നിങ്ങള്‍ക്ക്‌ മടുക്കില്ല .ഞാന്‍ ഗാരണ്ടി !
        അവിടെനിന്നും തിരിച്ചു പോരുന്നതിനു മുന്‍പ് ഞാന്‍  മുരുടെശ്വര ക്ഷേത്രത്തിന്റെ പടങ്ങള്‍ ഉള്ള പോസ്റ്റ്‌ കാര്‍ഡുകള്‍ വാങ്ങി.ഒരു ശിവ പ്രതിമ വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വാങ്ങാന്‍ സാധിച്ചില്ല.മുരുടെശ്വരിലെ വലിയ ശിവ പ്രതിമയുടെ സൌന്ദര്യം  മനസ്സില്‍ ഉള്ളിടത്തോളം ചിലപ്പോള്‍ കടകളിലെ പ്രതിമകളൊന്നും എനിക്ക് ഇഷ്ടപെടുകയും ഇല്ലായിരിക്കാം.
      ശിവ പ്രതിമയും, കൊത്തുപണികളും വെണ്ണക്കല്‍ പ്രതിമകളും ഉള്ള മനോഹര ക്ഷേത്രവും, കടലിന്റെ സംഗീതവും, തണുത്ത കാറ്റിന്റെ തഴുകലും പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിച്ച കുറെ നല്ല നിമിഷങ്ങളും മനസ്സില്‍ സൂക്ഷിച്ചു ഇനി മടക്കം.നാളെ പോകാനുള്ള കുറച്ചു നല്ല സ്ഥലങ്ങളെക്കുറിച്ച് ഡ്രൈവറോഡു സംസാരിച്ചു  ഞങ്ങള്‍ തിരിച്ചു ഹോട്ടെലിലേക്ക് യാത്രയായി.നാളെ ഇതിലും സുന്ദരായ മറ്റൊരു സ്ഥല കാണാം എന്ന പ്രതീക്ഷയും  ഇവിടെ നിന്നും പോകുന്നതിന്റെ സങ്കടം കുറയ്ക്കുന്നില്ല .പോകാം നാളെ നമുക്ക് മറ്റൊരു സ്ഥലത്തേക്ക്.അതുവരേക്കും വിട.

 മുരുഡേശ്വേര ക്ഷേത്രം     
 സ്ഥലം - മുരുഡേശ്വര്‍- ----  (ഹോനാവരക്കും ബത്കലിനും ഇടക്കുള്ള സ്ഥലം 
      165km from Manglore
      63 km from Kollur  
   100 km from Udupi
 അടുത്ത റെയില്‍വേ സ്റ്റേഷന്‍ - മുരുഡേശ്വര്‍
മംഗലാപുരം,ഗോവ,മുംബൈ റൂട്ടിലുള്ള  ട്രെയിനുകള്‍ മുരുടെശ്വരില്‍ നിര്‍ത്തും എന്ന് പറയുന്നു .
അടുത്ത എയര്‍പോര്‍ട്ട് - മംഗലാപുരം,ഗോവ 
മംഗലാപുരത്ത് നിന്നും റൂട്ട് --
മംഗലാപുരം ---> ഉടുപ്പി ---> കുന്ദാപൂര്‍ --> ബിണ്ടുര്‍ --> ഭട്ട്കല്‍ --> മുരുഡേശ്വര്‍      
 കാണാനുള്ള സ്ഥലങ്ങള്‍ --
1.ക്ഷേത്ര ഗോപുരം
2.പ്രതിഷ്ഠകള്‍
3.ശിവ പ്രതിമ
4.മ്യുസിയം 
5.ബീച്ച്
6.സൂര്യാസ്തമയം  
7.ബീച്ച് റസ്റൊരെന്റ്റ് 
         

Tuesday, February 21, 2012

കര്‍ണ്ണാടകയിലൂടെ ഒരു തീര്‍ഥയാത്ര -1

മൂകാംബികദേവിയുടെ സന്നിധിയിലേക്ക് 

       ഇത്തവണ യാത്ര കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്. ഞങ്ങള്‍ സംഘത്തില്‍  കുട്ടികളടക്കം പത്തുപേര്‍ .രാവിലെ മൂകാംബിക ക്ഷേത്രത്തില്‍ പോയി തൊഴുത്‌ കുട്ടികളെ എഴുത്തിനിരുത്തണം എന്നിട്ട് മടങ്ങണം എന്ന ഒരു ഉദ്ദേശം മാത്രമേ ആ യാത്രയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ എല്ലാവരും സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ  എറണാംകുളത്തുനിന്നും ട്രെയിനില്‍ കയറി. അന്ന് രാത്രി പതിനൊന്നുമണിയോടെ ട്രെയിന്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍  എത്തി. ആദ്യമേ തന്നെ ഞങ്ങള്‍  ഓണ്‍ലൈന്‍ ആയി ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നു .ഹോട്ടലില്‍  ട്രെയിനിന്റെ സമയവും ഇറങ്ങുന്ന സ്റെഷനും പറഞ്ഞാല്‍ അവര്‍ വണ്ടി കൊടുത്ത് വിടും. പ്രൈവറ്റ് ബസിനെ ആശ്രയിക്കുകയാണെങ്കില്‍ ഉടുപ്പിയില്‍ നിന്നും എല്ലായ്പ്പോഴും മൂകംബികയിലേക്ക്  ബസ്‌ ഉണ്ട്.നല്ല തിരക്കുള്ള സമയമാണെങ്കില്‍ ഹോട്ടല്‍ റൂം ആദ്യമേ ബുക്ക്‌ ചെയുന്നതാണ്  നല്ലത്. ഓണ്‍ലൈന്‍ അടിപൊളി ഹോട്ടല്‍ ബുക്ക്‌ ചെയ്തു എന്നും കരുതി സന്തോഷിച്ചു ഒരു സുഖവാസത്തിനു പോയാല്‍ നിങ്ങള്‍ നിരാശരാകും.അവിടുത്തെ  സ്റ്റാര്‍ ഹോട്ടലില്‍ നമ്മുടെ ടൌണിലെ ഒരു സാദാ ഹോട്ടലിന്റെ സൌകര്യങ്ങളെ ഉണ്ടാകു. പക്ഷേ അമ്പലത്തിന്റെ ചുറ്റുപാടുകളും ഗ്രാമന്തരീക്ഷവും നിങ്ങള്ക്ക് ഇഷ്ട്ടപെടും.
             കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മംഗലാപുരത്തുനിന്നും നൂറ്റി മുപ്പത്തഞ്ചു കിലോമീറ്റെര്‍ അകലെ സ്ഥിതി ചെയുന്നു.ഉടുപ്പിയില്‍ നിന്നും മുപ്പത്തി എഴു കിലോമീറ്റര്‍. .... സ്വര്‍ണം കൊണ്ടും ചെമ്പ് കൊണ്ടും മൂടിയ മൂകാംബിക അമ്പലം അതിന്റെ സൌന്ദര്യം കൊണ്ടും ശാന്തത കൊണ്ടും  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടും. 

        രാത്രി പത്തുമണിക്ക്   എത്തേണ്ട ട്രെയിന്‍ ഉടുപ്പിയില്‍ എത്തിയത് പതിനൊന്നു  മണിക്ക്.അവിടെ നിന്നും രണ്ടര മണിക്കൂര്‍ റോഡു യാത്ര. താമസിക്കുന്ന ഹോട്ടലില്‍  എത്തി രാത്രി നല്ല  ഭക്ഷണം കഴിക്കാം എന്ന തെറ്റായ ഒരു തീരുമാനം എടുത്ത കാരണം അന്ന് ഞങ്ങള്‍ പട്ടിണിയിലായി.പത്തുമണി കഴിഞ്ഞാല്‍ ഹോട്ടലില്‍  പച്ച വെള്ളം പോലും കിട്ടില്ല.അത് കൊണ്ട് സുഹൃത്തുക്കളെ ട്രെയിനില്‍ നിന്നും കിട്ടുന്ന വടയോ പഴം പൊരിയോ  ആയാലും കഴിച്ചു വയറു നിറച്ചു കൊള്ളുക.അല്ലെങ്കില്‍ ഉടുപ്പിയില്‍ നല്ല ഹോട്ടെലുകള്‍ ഉണ്ട്.ട്രെയിന്‍  ഇറങ്ങിയ ഞങ്ങളെ കാത്തു ഹോട്ടലില്‍ നിന്നും കൊടുത്തയച്ച വണ്ടിയും മലയാളി ആണെങ്കിലും മുറി മലയാളം പറയുന്ന ഡ്രൈവറും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ വണ്ടിയില്‍ യാത്ര തുടങ്ങി.ആദ്യം ചെറിയ ഗ്രാമങ്ങള്‍ ,പിന്നെ സാവധാനം കാട്ടിലൂടെ ,കൊടും കാട്ടിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.ഇരുട്ടായ കാരണം കാടാണോ നാടാണോ എന്നൊന്നും വലിയ നിശ്ചയം ഇല്ലായിരുന്നു.യാത്ര ക്ഷീണം തോന്നാതിരിക്കാനും വിശപ്പകറ്റാനും എല്ലാവരും അറിയുന്ന പാട്ടുകള്‍ ഒക്കെ  ഉറക്കെ പാടി യാത്ര തുടര്‍ന്നു.ഉടുപ്പിയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുടെ അവസാനം ഞങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം കണ്ട ഹോട്ടെലിനു മുന്നിലെത്തി .അവിടെ എത്തി ഹോട്ടല്‍ കണ്ടപ്പോള്‍ ഹോട്ടെലിനെയും ഫോട്ടോ ഷോപ്പ് ചെയ്തു സുന്ദരന്‍ ആക്കാം എന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായി. മുറിയിലെ ഏ.സി യില്‍ നിന്നും തണുത്ത വെള്ളം ഇറ്റു വീഴുന്നതിനാല്‍ ഭാഗ്യത്തിന് മുറിയില്‍ തണുപ്പ് തോന്നി. രാവിലെ നേരത്തെ എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോകേണ്ടതാണ്.സമയം കളയാതെ ഉറങ്ങാം. ശുഭരാത്രി.അതിലുപരി നല്ലൊരു പ്രഭാതത്തിനായുള്ള പ്രാര്‍ഥനയോടെ സുഖ ഉറക്കം.
     അതിരാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചു ( ഹീറ്റെര്‍ ഉണ്ടെങ്കിലും അത് അലങ്കാരത്തിനു വച്ചതാണെന്ന് മനസിലായി)  നല്ല ഒരു സാരി ഒക്കെ ചുറ്റി മോളെ പട്ടുപാവാട ഉടുപ്പിച്ചു എഴുതിനിരുത്താനും അമ്പല ദര്‍ശനത്തിനും റെഡി ആയി. ഞങ്ങള്‍ താമസിച്ച ഹോട്ടെലിനു വളരെ അടുത്താണ് അമ്പലം.അത്രയും ശാന്തമായ ഒരു അമ്പല അന്തരീക്ഷം ഞാന്‍ വേറെ കണ്ടിട്ടില്ല.തൊഴാന്‍ വരുന്നവര്‍ക്കോ ക്ഷേത്രക്കര്‍ക്കോ ധൃതി ഇല്ല .ശാന്ത സുന്ദരമായ സ്ഥലം.
      കാടും നാടും മേടും കടന്നു പ്രശാന്ത സുന്ദരമായ സ്ഥലത്ത് ഒരിക്കലും വറ്റാത്ത സൌപര്‍ണിക നദിയോട് ചേര്‍ന്ന് ശ്രീ മൂകാംബിക ദേവിയുടെ സുന്ദര ക്ഷേത്രം .ഈ പുണ്യ നദിയില്‍ മുങ്ങി മൂകാംബിക ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. പാര്‍വതി ദേവി ആണ് ഇവിടുത്തെ പ്രതിഷ്ഠ.പരശുരാമന്‍ പണിത എഴു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.ശ്രീകോവില്‍ മുഴുവനായും ചെമ്പുകൊണ്ടും സ്വര്‍ണം കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത പാര്‍വതി ദേവിയുടെ പ്രതിഷ്ടയുടെ മുന്‍പിലുള്ള ജ്യോതിര്‍ലിന്ഗം എന്ന ശിവലിംഗ  പ്രതിഷ്ഠ ആണ്. സൂര്യപ്രകാശം തട്ടുമ്പോള്‍ ശിവലിംഗത്തില്‍ സ്വര്‍ണരേഖ പ്രത്യക്ഷപ്പെടുന്നു .ആദി ശങ്കരന്‍ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു.
പ്രതിഷ്ഠ 
സരസ്വതി മണ്ഡപം 
         കൊത്തുപണികളാല്‍ മനോഹരമായ ഈ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം പേരുകേട്ടതാണ് .വര്‍ഷത്തിലെ എല്ലാദിവസവും ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങും അരങ്ങേറ്റവും നടക്കുന്നു.വിവിധ കലാരൂപങ്ങളും വാദ്യോപകരണങ്ങളും വായ്പാട്ടും പഠിച്ചവര്‍ ദേവിക്ക് ഒരു സമര്‍പ്പണം പോലെ ഇവിടുത്തെ സരസ്വതി മണ്ഡപത്തില്‍ അവരുടെ കഴിവ് തെളിയിക്കാറുണ്ട് .ക്ഷേത്രത്തിനുള്ളില്‍ കയറിയത് മുതല്‍ ഒരു പോസിറ്റീവ്  എനെര്‍ജിയും എന്തെന്നില്ലാത്ത ഉന്മേഷവും എനിക്ക് അനുഭവപ്പെട്ടു. വളരെ ചുരുക്കം ക്ഷേത്രങ്ങളിലേ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാരുള്ളു .ചില  ക്ഷേത്രങ്ങളില്‍ പോയാല്‍ തിരക്കുകളില്‍ കൂടി തിക്കിത്തിരക്കി അവിടുത്തെ കൊത്തുപണികളും കണ്ടു ആളുകളെയും വേഷവിധാനവും നിരീക്ഷിച്ചു മടങ്ങുകയാണ് പതിവ്.ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടി മറന്നു പോകാറുണ്ട്. പക്ഷേ ഈ ക്ഷേത്രത്തില്‍ മനസ് ദൈവത്തോട്‌ അടുത്തു നില്‍ക്കുന്ന പോലെ നിങ്ങള്‍ക്കും അനുഭവപ്പെടും ഉറപ്പ്‌.. .
          
എഴുന്നള്ളിക്കല്‍  
       ദേവിയെ എഴുന്നള്ളിക്കല്‍ എന്നൊരു ചടങ്ങുണ്ട് ഇവിടെ. ദേവി വിഗ്രഹം തലയിലേറ്റി പ്രധാന പൂജാരികളും മറ്റുള്ളവരും പഞ്ചവാദ്യത്തോടെ മൂന്നു തവണ ശ്രീകോവിലിനു ചുറ്റും പ്രതിക്ഷണം വക്കുന്നു .ഭക്തി നിര്‍ഭരമായ ഒരു കാഴ്ച ആണ്  അത് . ശ്രീകോവിലില്‍ തൊഴുത്‌, എഴുത്തിനിരുത്തി  അമ്പലം മുഴുവന്‍ ചുറ്റിക്കണ്ടു വഴിപാടുകള്‍ കഴിച്ചു ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി.
         ക്ഷേത്രത്തിനു പുറത്തു നടപ്പാതയുടെ വശങ്ങളിലായി ചെറിയ കടകള്‍ ഉണ്ട്. മൂകാംബിക യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും വാങ്ങാം.ഞാന്‍ അവിടെ നിന്നും മൂകാംബിക ദേവിയുടെ ഒരു ലോഹവിഗ്രഹം വാങ്ങി.നെഞ്ചില്‍ പച്ചക്കല്ല് പതിപ്പിച്ച ആ വിഗ്രഹം എനിക്കിന്ന് ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്നാണ് .കൂടാതെ മൂകാംബിക യാത്രയുടെ ഓര്‍മകളും ദേവിയുടെ ചൈതന്യവും ആ വിഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നു.
                                                       എന്റെ സ്വന്തം മൂകാംബിക ദേവി വിഗ്രഹം 
              ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കാനൊരുങ്ങി. വയ്കുന്നേരം മുരുടെശ്വരില്‍  പോകണം.ഏറ്റവും വലിയ ശിവപ്രതിമ അവിടെ ആണ് ഉള്ളത്.പാര്‍വതി ദേവിയെ തൊഴുത്‌ ശിവനെ കാണാതെ പോകുന്നത് ശെരിയല്ലലോ.വിശ്രമിച്ചിട്ട് യാത്ര തുടരാം.അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്‌.. 
                                        ക്ഷേത്രത്തിനു പുറത്തുനിന്നും ഒരു ദൃശ്യം 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
സ്ഥലം- കര്‍ണാടകയിലെ കൊല്ലൂര്‍ 
ട്രെയിന്‍ -കൊച്ചിയില്‍ നിന്നും മംഗള എക്സ്പ്രസ്സ്‌,നേത്രാവതി
 റെയില്‍വേസ്റ്റേഷന്‍- -  ഉഡുപ്പി 
മംഗലാപുരം,ഉടുപ്പി, ബട്ട്കല്‍, കുന്ദാപൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ ഏതിലെങ്കിലും  ഇറങ്ങാം.
ഏറ്റവും അടുത്ത സ്റ്റേഷന്‍ കുന്ദാപൂര്‍.( (( (തനി ഗ്രാമം ) 
ഉഡുപ്പിയില്‍ നിന്നും സ്ഥിരം ബസ്‌ സര്‍വീസ് ഉണ്ട്.അതുകൊണ്ട്  ഉടുപ്പിയില്‍ ഇറങ്ങുന്നതാണ് സൗകര്യം. അവിടെ നിന്നും രണ്ടര മണിക്കൂര്‍ യാത്ര.
താമസസൗകര്യം- മൂകാംബിക ക്ഷേത്രത്തിനടുത്ത് ധാരാളം ഹോട്ടെലുകള്‍ ഉണ്ട്. ചിലര്‍ വീട്ടില്‍ ഹോം സ്റ്റേയും നടത്തുണ്ട് .നിങ്ങളുടെ ബട്ജെറ്റ് അനുസരിച്ച് താമസം തിരഞ്ഞെടുക്കാം.
ക്ഷേത്ര ദര്‍ശന സമയം -1മുതല്‍ 3 മണി വരെ മാത്രം ക്ഷേത്രം അടക്കുന്നു.
അടുത്തുള്ള മറ്റു സ്ഥലങ്ങള്‍ 
അരസിന മക്കി- വെള്ളച്ചാട്ടം 
കുടജാദ്രി- മനോഹരമായ പര്‍വതനിരകള്‍ കയറി ഔഷദസസ്യങ്ങളെ തഴുകുന്ന കാറ്റും കൊണ്ട് കുടജാദ്രി കണ്ടു തിരിച്ചെത്തിയാലും യാത്രയുടെ ക്ഷീണം അറിയില്ല എന്ന് സംസാരം 
ഉഡുപ്പി കൃഷ്ണ ക്ഷേത്രം - പ്രസിദ്ധമായ കൃഷ്ണക്ഷേത്രം 
മുരുടെശ്വര്‍--  വലിയ സുന്ദരമായ ശിവ ക്ഷേത്രം .ഏറ്റവും വലിയ ശിവ പ്രതിമ ഇവടെ ആണ്. ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടി ആണ് കടലിനോടു  ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രം.