Wednesday, November 23, 2011

ഒരു സാധാരണ മലയാളി -ചിന്തകളും ശീലങ്ങളും


         കണാരന്  രാവിലെ ആയാല്‍ റോഡിന്റെ  വക്കത്തെ ഏറ്റവും  പുതിയ  പോസ്ടരിലേക്ക്  തലേന്ന്നു   കുടിച്ച വെള്ളം കളയുന്ന  സ്വഭാവം ഉണ്ട് .അതിനു വലിയ നിയമതടസങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ എന്നും വര്‍ഷങ്ങളായി തുടര്ന്നു പോന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു നിയമം വന്ന കാരണം രാത്രി കിടക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്  കക്ഷി.പൊതുസ്ഥലങ്ങളില്‍  മൂത്രമൊഴി ക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ .ഗവര്‍മെന്റിന്റെ ഒരു അതിക്രമം.വല്ല നൂറു രൂപയോ  മറ്റോ  ആണെങ്കില്‍ അന്നന്നത്തെ  കൂലികൊണ്ടു കാര്യസാധ്യം നടത്തായിരുന്നു.കാറ്റ് കൊണ്ടാല്‍  മാത്രം സാധ്യമാവുന്ന കാര്യമായി വര്‍ഷങ്ങളുടെ പ്രയത്നം ഇത് മാറിയിരുന്നു.എന്നുവച്ചു എന്നും രാവിലെ കാര്യ സാധ്യത്തിനു അയ്യായിരം രൂപ എവിടുന്നു ഒപ്പിക്കും.പൊതു കക്കൂസുകളില്‍ അമ്പതു പൈസ കൊടുത്തു കാര്യ സാധ്യം  നടത്തി ഇറങ്ങി പോകുന്നവരെ നോക്കി കണാരന്‍  കൊഞ്ഞനം കുത്തി.ഈ നിയമം വന്ന ശേഷം എത്രയോ പുതിയ പോസ്ടരുകള്‍ വെള്ളം കിട്ടാതെ തന്നെ നോക്കി ഇളിച്ചു നില്‍ക്കുന്നു.രണ്ടു ദിവസം പിടിച്ചു നിന്നു.മൂന്നമത്തെ ദിവസവും പിടിച്ചു നിന്നാല്‍ പിന്നെ പിടിച്ചു നില്‍കേണ്ട കാര്യം ഉണ്ടാകില്ല.ഡാം തകര്‍ന്നു പിന്നെ കാര്യസാധ്യം നടത്തേണ്ട ആവശ്യം വരില്ല.അതിനാല്‍ ഇതുവരെ തന്നെ നോക്കി ചിരിച്ച എല്ലാ പോസ്ടരിനെയും അന്ന് നനപ്പിച്ചു.അയ്യായിരമെങ്കില്‍ അയ്യായിരം.തന്റെ കയ്യില്‍ അഞ്ചു പൈസ ഇല്ലാത്തതിനാല്‍ ഗവര്‍ണമെന്റ്  എല്ലാം എഴുതി തള്ളട്ടെ.എന്നാലും ശീലങ്ങള്‍ മാറ്റാന്‍ വയ്യേ..
          'ഇവിടെ മൂത്രം ഒഴിക്കരുത് ' എന്ന് എഴുതിയാല്‍ അവിടെ തന്നെ അത് സാധിച്ച്ചും,'ഇവടെ വാഹനം പാര്‍ക്ക് ചെയ്യരുത് ' എന്നെഴുതിയാല്‍ അവടെ തന്നെ വാഹനം പാര്‍ക്ക് ചെയ്തും 'ഇവടെ തുപ്പരുത് ' എന്നെഴുതിയാല്‍ വായില്‍ ഒരിറ്റു ഉമിനീര് പോലും ഇല്ലാത്തവനും അവിടെ തന്നെ തുപ്പിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന മലയാളി എങ്ങനെ ഇതൊക്കെ സഹിക്കും.നല്ല ഒരു മതിലും അതില്‍ പരസ്യം ഒട്ടികരുത് എന്ന വാചകവും കണ്ടാല്‍ ലോകത്തെ പരസ്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് ആ മതിലില്‍ വരും.അത്രേം ശുഷ്കാന്തിയാണ് കേരള ജനതയ്ക്ക്.മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ കാരണം ഒരു മിട്ടായി കടലാസ് പോലും പുറത്തേക്ക് വലിച്ചെറിയാനാവാതെ  എല്ലാം അടക്കി പിടിക്കുന്ന മലയാളികള്‍ നാട്ടിലെത്തിയാല്‍ അതിനു പകരമായി അവിടെ  നിന്നും കൊണ്ട് വരുന്ന  വലിയ കറുത്ത കച്ചറ ബാഗില്‍ മുഴുവന്‍ കച്ചറ കുത്തി നിറച്ചു നടുറോഡില്‍ തന്നെ നിക്ഷേപിച്ചു സംതൃപ്തി അടയുന്നു.തന്റെ വീട്ടിലെ അവശേഷിപ്പ് അയല്‍വാസിയുടെ തൊടിക്ക് അലങ്കാരം എന്ന നയമാണ് ഓരോ മലയാളികളുടെയും വേറെ ഒരു സവിശേഷത.അതുകൊണ്ട് തന്നെ തന്റെ പറമ്പില്‍ ഇട്ടാല്‍ കത്തിക്കാനോ ചെടിക്ക് വളമാക്കാണോ പറ്റാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കള്‍ അടുത്ത പറമ്പിലേക്ക് മാന്യമായി വലിച്ചെറിയുന്നു.അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം അവരോടു തന്നെ ചോദിച്ചറിയണം.
        ഇനി ഈ വക ശീലത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുനെന്ന്കില്‍ മാത്രം അടുത്തത് വായിക്കുക
1. അടുത്ത പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുന്നതിനു മുന്പ്-- അയല്‍ക്കാരന് ബുദ്ധിമുട്ട് വന്നു ചുള് വിലക്ക് ആ പറമ്പ് നിങ്ങള്‍ സ്വന്തമാക്കുന്നത് ഒന്ന് സങ്കല്‍പ്പിക്കുക.എറിയാന്‍ പൊതിഞ്ഞെടുത്തതുമായി സന്തോഷത്തോടെ നിങ്ങള്‍ വീട്ടിലേക്കു തിരിച്ചെത്തും.
2. പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക.കാര്യസാദ്ധ്യം നടത്താന്‍ സ്വന്തം  വീട്ടിലെ മനോഹരമായ വെറുതെ കിടക്കുന്ന ശൌചാലയത്തിലേക്ക് നിങ്ങള്‍ ഓടും.
3. റോഡിന്റെ സൈഡില്‍ വൈസ്റ്റു  ഇടുന്നതിനു മുന്‍പ്- മഴ  വെള്ളം ഒലിച്ച് എല്ലാവരുടേയും ഈ വക മൊത്ത നിക്ഷേപങ്ങള്‍ നിങ്ങളുടെ മനോഹരമായ വീട്ടുമുറ്റത്ത് വന്നു അടിയുന്നത് ഒന്ന് സങ്കല്‍പ്പിക്കു.ഇപ്പോള്‍ അതിനു തുനിയുന്ന മറ്റുള്ളവരെ കൂടെ നിങ്ങള്‍ തടഞ്ഞിരിക്കും.കാരണം മറ്റുള്ളവരുടെ വീട്ടില്‍ ഇടിതീ വീണാലും സ്വന്തം ദേഹത്ത് ഒരു ചളി തെറിക്കുന്നതു പോലും ഒരു മലയാളിയും സഹിക്കില്ല.
4. ഇനി മറ്റുളവരുടെ  മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും.
           ഇതെല്ലാം വായിച്ചു എന്നെ തല്ലാന്‍ വരുന്ന മലയാളികളെ ..ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ എന്നെ തല്ലികോളൂ. ഞാന്‍ കൊള്ളാന്‍ തയ്യാറാണ്...ഈശ്വരോ രക്ഷതു.

Sunday, November 13, 2011

ആത്മഹത്യ ചെയ്തവന്റെ ചില ഡയറിക്കുറിപ്പുകള്


ഞാന്‍ അയ്യപ്പന്‍ .ഒരു കൃഷിക്കാരനാണ്‌.ഭാര്യയും എട്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഭാര്യ യശോദ.മക്കള്‍ നാല് പെണ്ണും നാലാണും  പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ  വയറു നിറക്കാന്‍ ഞാന്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്.എങ്കിലും കുട്ടികളുടെ വയറു നിറയുമ്പോഴുള്ള ചിരി കാണുമ്പോള്‍ ഞാന്‍ എന്‍റെ ബുദ്ധിമുട്ടുകളൊക്കെ ഒക്കെ മറക്കുന്നു.കുട്ടികളെല്ലാവരും പഠിക്കുകയാണ്.മൂത്തവന്‍ ഡിഗ്രി ക്കു എത്തിയെങ്കിലും അവനെ പാടത്ത് ഇറങ്ങാന്‍ പോലും ഞാന്‍ സമ്മതിക്കാറില്ല. ഇനി ഇവരൊക്കെ പഠിച്ചു വലുതായിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍.

ഇന്ന് മൂത്തമോന്റെ ഫീസ് കൊടുക്കണം.പൈസ ഒപ്പിക്കാന്‍ കുറെ നോക്കി.നടന്നില്ല.ഇനി നാളെ മേനോന്റെ അടുത്ത് ച്ചെന്നു   കടം ചോദിക്കണം.കടം ചോദിച്ചു ശീലം ഇല്ല.എന്നാലും മോന് വേണ്ടിയല്ലേ.അയാളുടെ പറമ്പ് കിളച്ചു കൊടുത്ത് വീട്ടാം.

അങ്ങനെ പൈസ ഒപ്പിച്ചു മോന്റെ ഫീസ്‌ അടച്ചു .അപ്പോളാണ് നാലാമത്തെ മോന്‍ ചിണുങ്ങി കൊണ്ട് വരുന്നത്.അവനു സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോകണം.ഇരുനൂറു രൂപ വേണം..പിന്നെ വഴിയില്‍ നിന്നും വല്ലതും വാങ്ങണമെങ്കില്‍ അമ്പതു രൂപ അവനു കൊടുക്കണം.അവനെ സങ്കടപ്പെടുത്താന്‍ വയ്യ.ഈ മാസം തൈലം  വങ്ങേണ്ട എന്ന് വയ്ക്കാം .പണി കഴിഞ്ഞു വരുമ്പോള്‍ തയ്ലം തേച്ചു കുളിച്ചാല്‍ മേല് വേദന മാറും.സാരമില്ല.അതിനേക്കാള്‍ വലുതല്ലേ മോന്റെ സന്തോഷം

രണ്ടു ദിവസമായി മോള്‍ക്ക്‌ സുഖമില്ല.അതുകാരണം മനസിന്‌ ഒരു സുഖമില്ല.രാത്രി മുഴുവന്‍ അവളുടെ അടുത്തു ഉറങ്ങാതെ ഇരുന്നു.ചുക്ക് കാപ്പി ഉണ്ടാകി കുടിപ്പിച്ചു.യശോധക്കും  നല്ല വിഷമം ഉണ്ട്.
ഇന്ന് സ്ഥിരമായി പലഹാരം വാങ്ങാറുള്ള രാമുവിന്റെ കട അടവാണ്.പലഹാരം ഇല്ലാതെ ചെന്നാല്‍ കുട്ടികള്‍ക്ക് സങ്കടാവുലോ എന്ന് കരുതി രണ്ടു കിലോമീറ്റെര്‍ നടന്നു ഒരു കടയില്‍ പോയി വാങ്ങി.നേരം വയ്കി .നല്ല മേല് വേദനയും ക്ഷീണവും എന്നാലും സാരമില്ല.കുട്ടികളുടെ സന്തോഷമല്ലേ വലുത്.

മോന് ഡിഗ്രി  കഴിഞ്ഞു ജോലി അന്വേഷിച്ചു മടുത്തു.ജോലി കിട്ടാത്തതില്‍ അവനു സങ്കടം.ഞാന്‍ ഗുരുവായൂരപ്പന് വഴിപാട് നേര്ന്നിട്ടുണ്ട് .എന്തായാലും ജോലി കിട്ടാതിരിക്കില്ല.
മോന് ജോലി കിട്ടി ഇപ്പോള്‍ നാലു വര്ഷം ആയി.അവനു ജോലി കിട്ടിയാല്‍ എനിക്ക് ഒരു സഹായം ആവുമല്ലോ എന്ന് കരുതി.പക്ഷെ കിട്ടുന്ന ശമ്പളം അവന്റെ ആവശ്യത്തിനു തന്നെ തികയുനില്ല എന്നാണ് പറയുന്നത്.സാരമില്ല.അവനെ സങ്കടപ്പെടുത്തണ്ട.എനിക്ക് ആരോഗ്യം ഉള്ളിടത്തോളം ഞാന്‍ അധ്വാനിച്ചോളാം . 

ഇന്ന്  മകളുടെ കല്യാണം കഴിഞ്ഞു.അതിന്റെ കടം വീട്ടാന്‍ ഇനി കുറെ കാലം എടുക്കും.എന്നാലും അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്

മക്കളൊക്കെ വലുതായി .ഓരോരുത്തര്‍ ഓരോ സ്ഥലത്താണ്.ഇളയ മകളുടെ ഒഴികെ എല്ലാവരുടെയും കല്യാണവും കഴിഞ്ഞു.എനിക്ക് ഇപ്പൊ പണ്ടത്തെ പോലെ പണിയെടുക്കാന്‍ വയ്യ.കുഞ്ഞിമോളുടെയും കൂടെ കല്യാണം കഴിഞ്ഞാല്‍ ഒന്ന് വിശ്രമിക്കാമായിരുന്നു.കല്യാണത്തിനു സഹായിക്കാന്‍ മക്കളോടൊക്കെ പറഞ്ഞു.പക്ഷേ അവര്‍ക്കൊക്കെ ബുദ്ധിമുട്ടാനത്രേ.സാരമില്ല.എന്തെങ്കിലും ഒരു വഴി തെളിയും.

മക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞു അവര്‍ക്കും മക്കളായി.അവരൊക്കെ അവരുടെ തിരക്കുകളില്‍ ആണ്.എന്നെയും യശോധയെയും കാണാന്‍ എപ്പോഴെങ്കിലും ഒന്ന് വന്നെങ്കില്‍ ആയി.അവര് സന്തോഷത്തോടെ ജീവിക്കട്ടെ.

കല്യാണം കഴിഞ്ഞു ചെറിയ മോളും പോയതില്‍ പിന്നെ യശോദക്ക് സുഖം ഇല്ലാതായി.അവളെ ശുശ്രൂഷിക്കാന്‍ ഞാന്‍ തന്നെ.പെണ്മക്കള്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല.ആണ്മക്കളുടെ ഭാര്യമാരെ കുറ്റം പറഞ്ഞിട് കാര്യം ഇല്ലല്ലോ.

അങ്ങനെ അവള് പോയി.ഞാന്‍ ഒറ്റക്കായി.വീട് അവളുടെ പേരിലായതുകൊണ്ട്‌ ഭാഗം വക്കണം എന്ന് മക്കള്‍.വില്‍ക്കാനാണ് തീരുമാനം. മക്കള്‍ക്കൊക്കെ കാശിനു ആവശ്യം ഉണ്ടത്രേ.അവര് ബുദ്ധിമുട്ടാന്‍ പാടില്ല.ഒരു പാട് കഷ്ടപ്പെട്ട് ഞാനും യശോദയും കൂടി പണം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടാണ് .എന്നാലും മക്കളുടെ സന്തോഷത്തേക്കാള്‍ വലുതല്ലല്ലോ ഒന്നും.

ഇപ്പോള്‍ ഞാന്‍ വൃദ്ധ സദനത്തിലാണ്.വീട് വിറ്റാല്‍ ഓരോ മക്കളുടെ വീട്ടില്‍ നില്‍ക്കാം എന്ന് പറഞ്ഞതാണ്.പക്ഷേ അവര്‍ക്കൊക്കെ തിരക്കാണത്രേ .എന്നെ  നോക്കാന്‍ സമയം ഇല്ല അതുകൊണ്ട് വൃദ്ധസദനം ആണ് നല്ലതെന്ന് പറഞ്ഞു.എനിക്ക് സങ്കടം ഇല്ല.അവര് എന്നും സന്തോഷത്തോടെ ജീവിച്ചാല്‍ മതി.

ഇവടെ വന്നു ദിവസം കുറെ ആയി .മക്കളുടെ ഒരു വിവരവും ഇല്ല.എനിക്ക് എന്‍റെ മക്കളെ കാണാതെ ഉറക്കം വരുന്നില്ല.അവരുടെ കാര്യം അറിയാതെ സങ്കടം.മൂത്ത മോന്റെ വീട്ടിലേക്കു  ഒന്ന് പോയി നോക്കിയാലോ.

അങ്ങനെ ഞാന്‍ മോന്റെ വീട്ടിലെത്തി.ഞാന്‍ എത്തിയതറിഞ്ഞു എല്ലാ മക്കളും ഓടി വരുന്നത് കണ്ടപ്പോള്‍ എന്നെ കാണാന്‍ വേണ്ടിയാണെന്ന്  കരുതി ഞാന്‍ സന്തോഷിച്ചു.പക്ഷെ അവര്‍ക്കിപ്പോള്‍ ഞാന്‍ ഒരു ഭാരമാണ്.എനിക്ക് ഒരു നേരം ഭക്ഷണം തരാനും താമസിക്കാന്‍ ഒരു ചെറിയ ഇടം തരാനും ഉള്ളതിന്റെ ബുദ്ധിമുട്ട്  പറയുന്നത് കേട്ടപ്പോള്‍ അവരെ ഇങ്ങനെ കഷ്ടപെടുത്തണ്ട എന്ന് തോന്നുന്നു.

മക്കളെ കണ്ടു കൊതി തീര്‍ന്നില്ല.ജീവിച്ചു മതിയായും ഇല്ല.ആത്മഹത്ത്യ പാപമാണെന്നറിയാം. എങ്കിലും മക്കള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടാകുന്നത് എനിക്ക് സഹിക്കില്ല.അത്  കൊണ്ട് ഞാന്‍ ഈ എഴുപത്തി എട്ടാം വയസില്‍ ആത്മഹത്യ ചെയ്യുന്നു.

  .

Friday, November 4, 2011

ശവത്തിന്റെ വില


           ടൌണ്‍ ഹാളില്‍ വമ്പിച്ച ജനത്തിരക്ക്.കാര്യമറിഞ്ഞവരും  അറിയാത്തവരും അങ്ങോട്ട്‌ കുതിച്ചു.ഹാളിനു നടുവില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ശവ ശരീരം.അറുപതു വയസിനു മുന്‍പ് ശരീരം വെടിഞ്ഞ ,കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പുമാത്രം കവിയാണെന്ന് അന്ഗീകരിക്കപ്പെട്ട വ്യക്തിയുടെ ശവശരീരം.ശവമായതുകൊണ്ട് പേരിനു പ്രസക്തി ഇല്ല.മരിച്ചതായറിഞ്ഞു  പഞ്ചായത്തില്‍ നിന്നും പേര് വെട്ടിയവനും ജനിച്ചിട്ടും പഞ്ചായത്തില്‍ പേര് ചേര്‍ക്കാത്ത കുട്ടിയും ഒരുപോലെ.

           അഞ്ചാറു  മണിക്കൂര്‍  ആയി ആ പേടകത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട്.കാണാന്‍ വരുന്ന ആളുകളുടെ തിരക്കൊഴിയണമെങ്കില്‍ ഇനിയും എടുക്കും ഒരുപാട് മണിക്കൂറുകള്‍.അതുകഴിഞ്ഞാല്‍ വേറെ എവിടെയെങ്കിലും പ്രദര്‍ശനത്തിനു വക്കുമോ എന്നും അറിയില്ല.വിലകൂടിയ റീത്തുകളും മാലകളും പുതപ്പുകളും കൊണ്ട് ശവം അസ്വസ്ഥനായി.ശവത്തിനു ആളുകള്‍ കൊടുക്കുന്ന വിലയേയ്!.ഏതായാലും കുറെ മണിക്കൂറുകള്‍ ഇനിയും കാഴ്ച്ച വസ്തു ആയി കിടക്കണം എന്നതുകൊണ്ട്‌ ശവം ഓരോന്ന് ഓര്‍ത്തു കിടന്നു .ഈ വരുന്ന ആളുകളില്‍ അധികവും ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍.ടി വി യില്‍ മാത്രം കണ്ടിട്ടുള്ള രാഷ്ട്രീയക്കാര്‍,സാഹിത്യകാരന്മാര്‍,സിനിമാക്കാര്‍,വലിയ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒരു പറ്റം ആളുകള്‍ കപടദുഃഖം നടിച്ചു പേടകത്തിന് ചുറ്റും വലം വച്ചു ദുഖത്തോടെ തന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടു ശവം അമ്പരന്നു.അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്.തന്റെ ഭാര്യയും മക്കളും എവിടെ?.
                ഭാര്യ മറ്റൊരു  കാഴ്ച്ച വസ്തുവിനെ പോലെ തന്റെ കുറച്ചപ്പുറത്തായി  ഒരു കസേരയില്‍ ഇരിക്കുന്നു.ദുഖത്തെക്കാളേറെ പരിഭ്രമമായിരുന്നു അവളുടെ മുഖത്ത്‌.ജീവിതത്തില്‍ ആദ്യമായി അത്രയും ആളുകള്‍ സമാശ്വസിപ്പിക്കുന്നതും,ടി വി യില്‍ നിന്നും ഇറങ്ങി വന്ന പോലെ തന്നെ ആശ്വസിപ്പിക്കുന്ന മഹാന്മാരെയും കണ്ടിട്ട് .ഇന്നലെ വരെ അരിവാങ്ങാനും മരുന്ന് വാങ്ങാനും സഹായിക്കാന്‍ പോലും ആരുമില്ലാതിരുന്ന തനിക്കു ഒരു സുപ്രഭാതത്തില്‍ ഇത്രയും അധികം ആളുകളോ! ശവത്തിനോട് കാണിക്കുന്ന വിലയും ദയയും താന്‍ ജീവിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ! തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നും പറഞ്ഞു തിരക്ക് നിയന്ത്രിക്കുന്നവരെ കണ്ടു ശവം ഞെട്ടി.നിരത്തിന്റെ അരികിലൂടെ ഒതുങ്ങി പോകുന്ന തന്നെ നോക്കി 'പണിയെടുക്കാതെയും കുടുംബം നോക്കാതെയും വട്ടും എഴുതി വെറുതെ നടക്കുന്നവന്‍' എന്നും പറഞ്ഞു കളിയാക്കി ചിരിക്കാരുണ്ടായിരുന്നവര്‍.തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാവട്ടെ അന്യരെ പോലെ അകത്തു കടക്കാനാവാതെ  ഹാളിനു പുറത്തു നില്‍ക്കുന്നു.                                  

       ദാരിദ്രത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വയറ്റില്‍ നിന്നും ഉയരുന്ന ചൂളം വിളികള്‍ക്ക് താളമിട്ടാണ് ചെറുപ്പത്തില്‍  ആദ്യം കവിത പാടിത്തുടങ്ങിയത്‌.എഴുതി വക്കാന്‍ കടലാസോ പേനയോ കിട്ടാത്തതിനാല്‍ മനസ്സില്‍ വരുന്നത് ഉറക്കെ പാടി നടക്കും.പിന്നീട് കുറെ കാലം കഴിഞ്ഞു അത് സ്ഥിരമായി കേള്‍ക്കുന്ന സുഹൃത്തുക്കളാണ് കടലാസില്‍ എഴുതാന്‍ നിര്‍ബന്ധിച്ചത്.എഴുതി എഴുതി വീട്ടില്‍ അത് വക്കാന്‍ സ്ഥലമില്ലാതെ ആയി.അരി വങ്ങേണ്ട പൈസക്ക് കൂടി കടലാസും പേനയും വാങ്ങി ഒരു വിലയുമില്ലാത്ത കവിതകള്‍ എഴുതി വീട് നിറക്കുന്നതില്‍ ഭാര്യ മുറുമുറുപ്പ് തുടങ്ങി.സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തെങ്കിലും അതൊക്കെ യാതൊരു പ്രതികരണവും ഇല്ലാതെ എവിടെയൊക്കെയോ അപ്രത്യക്ഷമായി.ഒരു അമ്പതു രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍ അരിയെങ്കിലും വാങ്ങാമായിരുന്നു.എന്നിട്ടും സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം വീട് പണയപ്പെടുത്തിയാണെങ്കിലും കവിതകള്‍ എല്ലാം കൂടി കുറച്ചു പുസ്തകങ്ങള്‍ ഇറക്കി.പ്രശസ്ത സാഹിത്യകാരന്മാര്‍ക്കൊക്കെ ഓരോ കോപ്പി വീതം അയച്ചു കൊടുത്തു.അത് കഴിഞ്ഞു കുറച്ചു മാസങ്ങളായി .അതിന്റെ കടങ്ങളും മറ്റു പ്രാരാബ്ദങ്ങളുമായി ജീവിതം തള്ളി നീക്കുമ്പോഴാണ് അവിചാരിതമായി ഹൃദയം നില്‍ക്കുന്നതും ശവമായി മാറുന്നതും.പക്ഷേ ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത പരിഗണന ഇപ്പോള്‍ ഈ ശവത്തിനു കിട്ടാന്‍ കാരണം?
           അപ്പോഴാണ് മൈക്ക് പിടിച്ചു കാമറക്കു മുന്നില്‍ നിന്നു വികാരപ്രകടനങ്ങളോടെ ഒരു പ്രശസ്ത ടി വി അവതാരകന്‍ പറയുന്നത് കേട്ടത്."പ്രശസ്ത കവിയായിരുന്ന ----------  നു താന്‍ അവസാനം എഴുതിയ കവിതാ സമാഹാരത്തിനു -------- അവാര്‍ഡ് ,-------അവാര്‍ഡ്, -------- അവാര്‍ഡ് എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു.അതിലെ ഒരു പ്രധാന കവിത തന്റെ സിനിമയിലെ ഗാനമാക്കാമെന്ന് ഒരു പ്രശസ്ത സംവിധായകനും മറ്റൊരു കവിത എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമെന്ന് മന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നു".ഇതെല്ലാം കെട്ടു ശവത്തിനു ചിരി വന്നു.മരിച്ചു കിടക്കുന്നവന്‍  ചിരിച്ചാല്‍ തന്റെ  മുഖത്തേക്ക് ഒരു വിചിത്ര ജീവിയെ കാണാന്‍ വന്നവരെ പോലെ നോക്കുന്നവര്‍ പേടിക്കുമല്ലോ എന്നോര്‍ത്തു ശവം ചിരി അടക്കി പിടിച്ചു കിടന്നു.
          അങ്ങനെ നീണ്ട ഇരുപത്തി നാല് മണിക്കൂറുകള്‍ക്കു ശേഷം ശവത്തിനെ തീയിലെക്കെടുത്തു. എല്ലാം അവസാനിച്ചു.മണിക്കൂറുകള്‍ കൊണ്ടുണ്ടായ ആരാധകരും തിരക്കും എല്ലാം.അവാര്‍ഡ്‌ ജേതാവും പ്രശസ്തനുമായ ശവത്തിന്റെ ഭാര്യയും മക്കളും അവരുടെ കുഞ്ഞു വീട്ടിലേക്കു തിരിച്ചു നടന്നു.യാതൊരു പേരിന്റെയോ പ്രശസ്തിയുടെയോ ആരാധകരുടെയോ ശല്യമില്ലാതെ അവര്‍ അവരുടെ ദാരിദ്രത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി പോയി.