Wednesday, December 7, 2011

നീലിയുടെ മഴവില്‍ കൊട്ടാരം!



        ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരകലുള്ള കുന്നിന്‍ മുകളിലെ പാറകള്‍ക്ക് നടുവില്‍ നീലിയുടെ കൊട്ടാരം .സുഗന്ധം പരത്തുന്ന ഇലഞ്ഞി മരത്തിനരികിലായി പ്രകാശം പരത്തി നില്‍ക്കുന്ന ആ കൊട്ടാരം സ്ഥിരം എന്റെ സ്വപ്നത്തില്‍ വരല് പതിവായിരുന്നു.തന്റെ കൊട്ടാരത്തെ പറ്റി നീലി വര്‍ണിക്കുന്നത് കേട്ട് നില്‍ക്കാന്‍   എനിക്ക് വലിയ ഇഷ്ടമായിരുന്നു.എന്നും അതിനെ കുറിച്ചു ചോദിക്കുമ്പോള്‍ എന്റെ ഭാവനകള്‍ക്ക് ചിറകു മുളപ്പിക്കുന്ന പോലെ നിറപ്പകിട്ടാര്‍ന്ന വിവരണം നല്‍കി നീലി എന്നെ സന്തോഷിപ്പിച്ചു.ഒരു പക്ഷേ എന്റെ സാഹിത്യ ഭാവനയെ  ഒരു തലത്തിനപ്പുറം വളര്ത്താന്‍ അവരുടെ വര്‍ണനകള്‍ക്ക് സാധിച്ചു എന്ന് വേണം പറയാന്‍.ഈ കൊട്ടാരം എന്റെ ഭാവനയിലൂടെ ചിറകു വിരിച്ചു ഒരു പുതിയ രൂപം പ്രാപിച്ചു.അത് ഒരു കഥയായി ജന്മമെടുക്കുകയും ചെയ്തു.കുന്നിന്‍ മുകളിലായി പല വര്‍ണങ്ങളുള്ള ഒരു കൊട്ടാരത്തിന്റെ ചിത്രം ഞാന്‍ കഥയുടെ തലക്കെട്ടിന്നടിയിലായി വരച്ചിരുന്നു.ഒരു പഴയ മലയാളം പുസ്തകത്തിന്റെ പിന്നിലെ ഏടില്‍ ആരും കാണാതെ ആ കൊട്ടരത്തെയും കഥയേയും  ഞാന്‍ ഒളിപ്പിച്ചു വച്ചു.
       
       കൊട്ടാരത്തിന്റെ ചിത്രത്തിന് നിറം കൊടുക്കുമ്പോഴാണ് അതിന്റെ നിറത്തെ പറ്റി നീലി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്‌ .ഞാന്‍ വേഗം ഓടിപ്പോയി വീടിന്റെ പുറകു വശത്തായി മുറ്റം അടിച്ചു നിന്നിരുന്ന നീലിക്കരികിലെത്തി .

"നീലി..നീലിടെ കൊട്ടാരത്തിന്റെ നിറം എന്താ? 
"യേന്നും..തംബ്രാടിട്ടുട്യേയ് ഇപ്പൊ ചോയിക്കാന് ?" നീലി തല ഉയര്‍ത്തി ചൂല് കൈകൊണ്ട്  ശെരിയാക്കി ചോദിച്ചു.
"ഒന്നുല്യ ..വെര്‍തെ..എന്നാലും പറ..എന്താ നിറം?.എനിക്ക് ആകാംഷ അടക്കാനാവുമായിരുന്നില്ല.
"അയിനു ഓരോ നിറാന്നും. .രാവിലെ ചോപ്പ്..ഉച്ചക്ക് സൂര്യന്‍ ഉച്ചീലാവുമ്പോ മഞ്ഞ..പിന്നെ മോന്തീല് വെള്ള..രാത്തിരി ഒന്നും കാണില്ലാന്നും .എന്നാലും എന്റെ കൊട്ടാരം തിളങ്ങും".
        
        നീലി ഇത് പറയുമ്പോള്‍ ഞാന്‍ ആ വാക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.നിറം മാറുന്ന ഒരു അത്ബുധ കൊട്ടാരം.കൊട്ടാരത്തിനു മുന്നില്‍ ചിറകുകളുള്ള യൂനികോണ്‍ എന്ന കുതിരകള്‍ ഉണ്ടാകുമോ?ആമ്പല്‍കുളം ഉണ്ടാകുമോ?കാറ്റത്തു ഇളകിയാടുന്ന,മരത്തിന്റെ വള്ളികള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഉണ്ടെന്നു നീലി പറഞ്ഞിരുന്നു .ഓരോ പ്രാവശ്യം ആടുമ്പോഴും  പൂക്കള്‍ വന്നു മൂടി താഴെ പരവതാനി സൃഷ്ടിക്കുമത്രേ ! എന്ത് രസമായിരിക്കും അത് കാണാന്‍ .എങ്ങനെ ഒന്ന് കാണും?.വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും പോകാന്‍ സമ്മതിക്കില്ല.എല്ലാ രാത്രികളിലും നിറം മാറുന്ന ഈ അത്ബുധ കൊട്ടാരം എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

"നീലി..എനിക്ക് നീലിടെ കൊട്ടാരം കാണണം".
"അയ്യോ..ഇങ്ങളെന്താണീ പറയണത് ? ഇങ്ങക്കൊന്നും അതിന്റെ  അടുത്തൂടെ വരാന്‍ പാടില്ല  .വല്ലോരും അറിഞ്ഞാല്‍ കുറച്ചിലല്ലേ തമ്ബ്രാട്ടിട്ട്യേ " 
         
         ചില ആളുകളോട് കൂട്ട് കൂടുന്നതും അവരുടെ വീട്ടില്‍ പോകുന്നതും എങ്ങനെ കുറച്ചിലാകുമെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല. അതിനെ കുറിച്ചു ചോദിച്ചാല്‍ 'ചെറിയ വായില്‍ വലിയ വര്‍ത്തമാനം വേണ്ട' എന്ന് പറഞ്ഞു മുതിര്‍ന്നവര്‍ വായ അടക്കാറാണ് പതിവ്. അതെന്തൊക്കെ ആയാലും ഈ കൊട്ടാരം നേരിട്ട് കണ്ടില്ലെങ്കില്‍ എനിക്ക് ഇരുപ്പുറക്കില്ല എന്ന അവസ്ഥയായി. അവസാനം അതുവരെ പറഞ്ഞിട്ടില്ലാത്ത അത്രേം വലിയ ഒരു കള്ളം അമ്മയോട് പറയാന്‍ ഞാന്‍ തീരുമാനിച്ചു.
         
        അന്ന് ഞായറാഴ്ച ആയിരുന്നു.തലേ ദിവസം തന്നെ എന്റെ കൂടെ പഠിക്കുന്ന കീര്‍ത്തിയുടെ വീട്ടില്‍ പോകാനുള്ള സമ്മതം കരഞ്ഞും നിരാഹാരമിരുന്നും ഞാന്‍ നേടിയെടുത്തു.എന്നെ അവിടെ കൊണ്ടുപോകുന്നതിന്റെയും തിരിച്ചു കൊണ്ട് വരുന്നതിന്റെയും ചുമതല ഞാന്‍ തന്നെ അമ്മയോട് പറഞ്ഞു നീലിയെ ഏല്പിച്ചു.കുന്നിലേക്ക് കയറുന്ന വഴിയുടെ താഴെ പഞ്ചായത്ത് റോഡരികിലായാണ് കീര്‍ത്തിയുടെ വീട്.അവിടെ എത്തുന്നത് വരെ ഞാന്‍ നീലിയോടു ആ കുന്നിനെ പറ്റിയും കൊട്ടാരത്തെ പറ്റിയും ചോദിച്ചുകൊണ്ടിരുന്നു .കാറ്റിലാടുന്ന ഇലഞ്ഞി മരവും അതിന്റെ പൂക്കള്‍ വീണ പാറകളും ഇലഞ്ഞി പൂമണം വീശുന്ന കാറ്റും താഴോട്ടു നോക്കിയാല്‍ പല വര്‍ണങ്ങളിലുള്ള പൂക്കള്‍ പൂത്തു നില്‍ക്കുന്ന കുന്നിന്‍ താഴ്വാരവും എന്റെ മനസിലൂടെ കടന്നു പോയി.എനിക്കവിടെ എത്താന്‍ കൊതിയായി.കീര്‍ത്തിയുടെ വീടും കഴിഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി.

"യേന്നും ..ഇങ്ങളെങ്ങട്ട? ഇതാണ് ആ കുട്ടീടെ വീട്" നീലി എന്നെ ഓര്‍മിപ്പിച്ചു.
"എനിക്ക് ആ കുട്ടിടെ വീട്ടിലല്ല പോകേണ്ടത്.നീലിടെ കൊട്ടരത്തിലെക്കാ.ഒന്നും പറയണ്ട.എനിക്ക് കൊട്ടാരം കണ്ടേ പറ്റു" അതും പറഞ്ഞു ഞാന്‍ കുന്നിന്‍ മുകളിലേക്ക്  പോകുന്ന വഴിയിലൂടെ നടക്കാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ നീലി എന്നെ അനുഗമിച്ചു.അത്യന്തം സന്തോഷത്തോടെയും ആകാംഷയോടെയും ആണ് കുന്നു കയറാന്‍ തുടങ്ങിയതെങ്കിലും കുറച്ചു കയറിയപ്പോള്‍ ഞാന്‍ ക്ഷീണിച്ചു.
"ഇനിയും കുറെ പോകണോ?
"ഇല്ലാന്നും..ഇപ്പൊ എത്തും".നീലിക്ക് ഒരു ക്ഷീണവും ഇല്ലായിരുന്നു.
അവസാനം കുന്നിന്‍ ചെരുവിലെ പരന്ന ഒരു സ്ഥലത്തെത്തി .ചുറ്റും പാറകളുള്ള ആ സ്ഥലത്തിനു നടുവിലായി ഒരു ചെറിയ കുടില്‍.ഞാന്‍ അമ്പരന്നു നീലിയെ നോക്കി.
"ഇതാന്നും കൊട്ടാരം.നുമ്മ കുടില് നുമ്മക്ക്‌ കൊട്ടാരം" നീലി സന്തോഷത്തോടെ പറഞ്ഞു.
        
           കുമ്പിട്ടു മാത്രം അകത്തു കടക്കാവുന്ന ഈ ചെറിയ വീട് ഇവര്‍ക്ക് ഇത്രയും സന്തോഷം കൊടുക്കുന്നുവന്നത് എനിക്ക് ആദ്യത്തെ അറിവായിരുന്നു.ചിന്തകള്‍ക്കപ്പുറത്ത് ചില ജീവിത യാഥാര്‍ത്യങ്ങള്‍ഉണ്ടെന്നു പഠിച്ചതും ആ യാത്രയിലാണ്.  
നീലി എന്നെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചു പുറത്തു നിന്നു.
ഞാന്‍ ചോദിച്ചു."നീലി എന്നെ നീലിടെ കൊട്ടാരം കാണിക്കുന്നില്ലേ?'
"ങ്ങക്ക് കയറാന്‍ പാട്വോ ?"
"എന്താ പാടായ?.ഇനിയിപ്പോ എന്തായാലും കൊട്ടരത്തിനകം കണ്ടിട്ടേ ഉള്ളു കാര്യം." ഞാന്‍ അകത്തേക്ക് കയറാനൊരുങ്ങി.
        നാലുപാടും നോക്കി നീലി എന്നെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.ചെറിയ ഉമ്മറത്തുനിന്നുംഒരു ഇടനാഴിയിലേക്ക്. ഇടനാഴിയുടെ ഒരറ്റത്ത് അടുക്കള.മറ്റേ അറ്റത്തു ഒരു ചെറിയ മുറി .ഇത്രയുമാണ് ആ കൊട്ടാരത്തില്‍ ഉള്ളത്.
"കുന്നു കയറിയതല്ലേ.പക്കെങ്കി ഇങ്ങള് ഇബടത്തെ വെള്ളം  കുടിക്ക്യോ?" നീലി സംശയിച്ചു ചോദിച്ചു.
"എന്താ കുടിച്ചാല്‍!" ദാഹിച്ചു  വലഞ്ഞിരുന്ന ഞാന്‍ പറഞ്ഞു.
നീലി വേഗം പഞ്ചസാര പാത്രം കൊട്ടി അതിനടിയില്‍ ഉണ്ടായിരുന്നതും കൂടി തോണ്ടി എടുത്തു ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി തന്നു.ഞാനത് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു. "ഇങ്ങള് കമ്യുണിസ്ട?"
"അതെനിക്കറിയില .ഞാന്‍ മനുഷ്യനാണ്" ഞാന്‍ പറഞ്ഞു.
ഇങ്ങള് വല്യേ ആളാവുട്ടാ..വല്യേ മനസുള്ളോരു വല്യേ ആളാവും." നീലി എന്നെ നോക്കി മുറുക്കാന്‍ കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു. 
"ഞാന്‍ കുട്ടി അല്ലെ നീലി" .ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
        
           കുന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ നീലിയോടു മുന്നില്‍ നടന്നോളാന്‍ ഞാന്‍ പറഞ്ഞു.മടിച്ചു മടിച്ചാണെങ്കിലും ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കി അവര്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി.ഇലഞ്ഞി പൂമണമുള്ള കാറ്റ് എന്നെ വന്നു തഴുകി.ഞാന്‍ കുന്നിന്‍ ചെരുവിലേക്ക്‌ നോക്കി.നിറയേ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു.കുന്നു കയറുമ്പോള്‍ എന്തേ ഈ ചെറിയ പൂവുകള്‍ എന്റെ കണ്ണില്‍ പെടാതെ മറഞ്ഞിരുന്നത്!.ഞാന്‍ തിരിഞ്ഞു നോക്കി.അവിടെ അതാ പല വര്‍ണങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു നീലിയുടെ 'മഴവില്‍ കൊട്ടാരം'!!

(ഇത് കഴിഞ്ഞു കൊല്ലം വളരെഏറെ കഴിഞ്ഞിരിക്കുന്നു.ഞാന്‍ വലിയ ആളായോ?എനിക്ക് അറിയില്ല.പക്ഷേ നീലിയെ പോലുള്ള പലരും തന്ന  ചെറിയ അറിവുകളിലൂടെ ഒരു ചെറിയവളാകാനെങ്കിലും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താമെന്നും നമ്മള്‍ സൃഷ്ടിക്കുന്നതാണ്  നമ്മുടെ സന്തോഷം നിറഞ്ഞ ലോകമെന്നും ഉള്ള വലിയ തത്വം എന്നെ പഠിപ്പിച്ച നീലിയെ ഞാന്‍ എങ്ങനെ മറക്കാന്‍.ഇത് അവര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു)




Wednesday, November 23, 2011

ഒരു സാധാരണ മലയാളി -ചിന്തകളും ശീലങ്ങളും


         കണാരന്  രാവിലെ ആയാല്‍ റോഡിന്റെ  വക്കത്തെ ഏറ്റവും  പുതിയ  പോസ്ടരിലേക്ക്  തലേന്ന്നു   കുടിച്ച വെള്ളം കളയുന്ന  സ്വഭാവം ഉണ്ട് .അതിനു വലിയ നിയമതടസങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ എന്നും വര്‍ഷങ്ങളായി തുടര്ന്നു പോന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു നിയമം വന്ന കാരണം രാത്രി കിടക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്  കക്ഷി.പൊതുസ്ഥലങ്ങളില്‍  മൂത്രമൊഴി ക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ .ഗവര്‍മെന്റിന്റെ ഒരു അതിക്രമം.വല്ല നൂറു രൂപയോ  മറ്റോ  ആണെങ്കില്‍ അന്നന്നത്തെ  കൂലികൊണ്ടു കാര്യസാധ്യം നടത്തായിരുന്നു.കാറ്റ് കൊണ്ടാല്‍  മാത്രം സാധ്യമാവുന്ന കാര്യമായി വര്‍ഷങ്ങളുടെ പ്രയത്നം ഇത് മാറിയിരുന്നു.എന്നുവച്ചു എന്നും രാവിലെ കാര്യ സാധ്യത്തിനു അയ്യായിരം രൂപ എവിടുന്നു ഒപ്പിക്കും.പൊതു കക്കൂസുകളില്‍ അമ്പതു പൈസ കൊടുത്തു കാര്യ സാധ്യം  നടത്തി ഇറങ്ങി പോകുന്നവരെ നോക്കി കണാരന്‍  കൊഞ്ഞനം കുത്തി.ഈ നിയമം വന്ന ശേഷം എത്രയോ പുതിയ പോസ്ടരുകള്‍ വെള്ളം കിട്ടാതെ തന്നെ നോക്കി ഇളിച്ചു നില്‍ക്കുന്നു.രണ്ടു ദിവസം പിടിച്ചു നിന്നു.മൂന്നമത്തെ ദിവസവും പിടിച്ചു നിന്നാല്‍ പിന്നെ പിടിച്ചു നില്‍കേണ്ട കാര്യം ഉണ്ടാകില്ല.ഡാം തകര്‍ന്നു പിന്നെ കാര്യസാധ്യം നടത്തേണ്ട ആവശ്യം വരില്ല.അതിനാല്‍ ഇതുവരെ തന്നെ നോക്കി ചിരിച്ച എല്ലാ പോസ്ടരിനെയും അന്ന് നനപ്പിച്ചു.അയ്യായിരമെങ്കില്‍ അയ്യായിരം.തന്റെ കയ്യില്‍ അഞ്ചു പൈസ ഇല്ലാത്തതിനാല്‍ ഗവര്‍ണമെന്റ്  എല്ലാം എഴുതി തള്ളട്ടെ.എന്നാലും ശീലങ്ങള്‍ മാറ്റാന്‍ വയ്യേ..
          'ഇവിടെ മൂത്രം ഒഴിക്കരുത് ' എന്ന് എഴുതിയാല്‍ അവിടെ തന്നെ അത് സാധിച്ച്ചും,'ഇവടെ വാഹനം പാര്‍ക്ക് ചെയ്യരുത് ' എന്നെഴുതിയാല്‍ അവടെ തന്നെ വാഹനം പാര്‍ക്ക് ചെയ്തും 'ഇവടെ തുപ്പരുത് ' എന്നെഴുതിയാല്‍ വായില്‍ ഒരിറ്റു ഉമിനീര് പോലും ഇല്ലാത്തവനും അവിടെ തന്നെ തുപ്പിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന മലയാളി എങ്ങനെ ഇതൊക്കെ സഹിക്കും.നല്ല ഒരു മതിലും അതില്‍ പരസ്യം ഒട്ടികരുത് എന്ന വാചകവും കണ്ടാല്‍ ലോകത്തെ പരസ്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് ആ മതിലില്‍ വരും.അത്രേം ശുഷ്കാന്തിയാണ് കേരള ജനതയ്ക്ക്.മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ കാരണം ഒരു മിട്ടായി കടലാസ് പോലും പുറത്തേക്ക് വലിച്ചെറിയാനാവാതെ  എല്ലാം അടക്കി പിടിക്കുന്ന മലയാളികള്‍ നാട്ടിലെത്തിയാല്‍ അതിനു പകരമായി അവിടെ  നിന്നും കൊണ്ട് വരുന്ന  വലിയ കറുത്ത കച്ചറ ബാഗില്‍ മുഴുവന്‍ കച്ചറ കുത്തി നിറച്ചു നടുറോഡില്‍ തന്നെ നിക്ഷേപിച്ചു സംതൃപ്തി അടയുന്നു.തന്റെ വീട്ടിലെ അവശേഷിപ്പ് അയല്‍വാസിയുടെ തൊടിക്ക് അലങ്കാരം എന്ന നയമാണ് ഓരോ മലയാളികളുടെയും വേറെ ഒരു സവിശേഷത.അതുകൊണ്ട് തന്നെ തന്റെ പറമ്പില്‍ ഇട്ടാല്‍ കത്തിക്കാനോ ചെടിക്ക് വളമാക്കാണോ പറ്റാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കള്‍ അടുത്ത പറമ്പിലേക്ക് മാന്യമായി വലിച്ചെറിയുന്നു.അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം അവരോടു തന്നെ ചോദിച്ചറിയണം.
        ഇനി ഈ വക ശീലത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുനെന്ന്കില്‍ മാത്രം അടുത്തത് വായിക്കുക
1. അടുത്ത പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുന്നതിനു മുന്പ്-- അയല്‍ക്കാരന് ബുദ്ധിമുട്ട് വന്നു ചുള് വിലക്ക് ആ പറമ്പ് നിങ്ങള്‍ സ്വന്തമാക്കുന്നത് ഒന്ന് സങ്കല്‍പ്പിക്കുക.എറിയാന്‍ പൊതിഞ്ഞെടുത്തതുമായി സന്തോഷത്തോടെ നിങ്ങള്‍ വീട്ടിലേക്കു തിരിച്ചെത്തും.
2. പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക.കാര്യസാദ്ധ്യം നടത്താന്‍ സ്വന്തം  വീട്ടിലെ മനോഹരമായ വെറുതെ കിടക്കുന്ന ശൌചാലയത്തിലേക്ക് നിങ്ങള്‍ ഓടും.
3. റോഡിന്റെ സൈഡില്‍ വൈസ്റ്റു  ഇടുന്നതിനു മുന്‍പ്- മഴ  വെള്ളം ഒലിച്ച് എല്ലാവരുടേയും ഈ വക മൊത്ത നിക്ഷേപങ്ങള്‍ നിങ്ങളുടെ മനോഹരമായ വീട്ടുമുറ്റത്ത് വന്നു അടിയുന്നത് ഒന്ന് സങ്കല്‍പ്പിക്കു.ഇപ്പോള്‍ അതിനു തുനിയുന്ന മറ്റുള്ളവരെ കൂടെ നിങ്ങള്‍ തടഞ്ഞിരിക്കും.കാരണം മറ്റുള്ളവരുടെ വീട്ടില്‍ ഇടിതീ വീണാലും സ്വന്തം ദേഹത്ത് ഒരു ചളി തെറിക്കുന്നതു പോലും ഒരു മലയാളിയും സഹിക്കില്ല.
4. ഇനി മറ്റുളവരുടെ  മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും.
           ഇതെല്ലാം വായിച്ചു എന്നെ തല്ലാന്‍ വരുന്ന മലയാളികളെ ..ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ എന്നെ തല്ലികോളൂ. ഞാന്‍ കൊള്ളാന്‍ തയ്യാറാണ്...ഈശ്വരോ രക്ഷതു.

Sunday, November 13, 2011

ആത്മഹത്യ ചെയ്തവന്റെ ചില ഡയറിക്കുറിപ്പുകള്


ഞാന്‍ അയ്യപ്പന്‍ .ഒരു കൃഷിക്കാരനാണ്‌.ഭാര്യയും എട്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഭാര്യ യശോദ.മക്കള്‍ നാല് പെണ്ണും നാലാണും  പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ  വയറു നിറക്കാന്‍ ഞാന്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്.എങ്കിലും കുട്ടികളുടെ വയറു നിറയുമ്പോഴുള്ള ചിരി കാണുമ്പോള്‍ ഞാന്‍ എന്‍റെ ബുദ്ധിമുട്ടുകളൊക്കെ ഒക്കെ മറക്കുന്നു.കുട്ടികളെല്ലാവരും പഠിക്കുകയാണ്.മൂത്തവന്‍ ഡിഗ്രി ക്കു എത്തിയെങ്കിലും അവനെ പാടത്ത് ഇറങ്ങാന്‍ പോലും ഞാന്‍ സമ്മതിക്കാറില്ല. ഇനി ഇവരൊക്കെ പഠിച്ചു വലുതായിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍.

ഇന്ന് മൂത്തമോന്റെ ഫീസ് കൊടുക്കണം.പൈസ ഒപ്പിക്കാന്‍ കുറെ നോക്കി.നടന്നില്ല.ഇനി നാളെ മേനോന്റെ അടുത്ത് ച്ചെന്നു   കടം ചോദിക്കണം.കടം ചോദിച്ചു ശീലം ഇല്ല.എന്നാലും മോന് വേണ്ടിയല്ലേ.അയാളുടെ പറമ്പ് കിളച്ചു കൊടുത്ത് വീട്ടാം.

അങ്ങനെ പൈസ ഒപ്പിച്ചു മോന്റെ ഫീസ്‌ അടച്ചു .അപ്പോളാണ് നാലാമത്തെ മോന്‍ ചിണുങ്ങി കൊണ്ട് വരുന്നത്.അവനു സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോകണം.ഇരുനൂറു രൂപ വേണം..പിന്നെ വഴിയില്‍ നിന്നും വല്ലതും വാങ്ങണമെങ്കില്‍ അമ്പതു രൂപ അവനു കൊടുക്കണം.അവനെ സങ്കടപ്പെടുത്താന്‍ വയ്യ.ഈ മാസം തൈലം  വങ്ങേണ്ട എന്ന് വയ്ക്കാം .പണി കഴിഞ്ഞു വരുമ്പോള്‍ തയ്ലം തേച്ചു കുളിച്ചാല്‍ മേല് വേദന മാറും.സാരമില്ല.അതിനേക്കാള്‍ വലുതല്ലേ മോന്റെ സന്തോഷം

രണ്ടു ദിവസമായി മോള്‍ക്ക്‌ സുഖമില്ല.അതുകാരണം മനസിന്‌ ഒരു സുഖമില്ല.രാത്രി മുഴുവന്‍ അവളുടെ അടുത്തു ഉറങ്ങാതെ ഇരുന്നു.ചുക്ക് കാപ്പി ഉണ്ടാകി കുടിപ്പിച്ചു.യശോധക്കും  നല്ല വിഷമം ഉണ്ട്.
ഇന്ന് സ്ഥിരമായി പലഹാരം വാങ്ങാറുള്ള രാമുവിന്റെ കട അടവാണ്.പലഹാരം ഇല്ലാതെ ചെന്നാല്‍ കുട്ടികള്‍ക്ക് സങ്കടാവുലോ എന്ന് കരുതി രണ്ടു കിലോമീറ്റെര്‍ നടന്നു ഒരു കടയില്‍ പോയി വാങ്ങി.നേരം വയ്കി .നല്ല മേല് വേദനയും ക്ഷീണവും എന്നാലും സാരമില്ല.കുട്ടികളുടെ സന്തോഷമല്ലേ വലുത്.

മോന് ഡിഗ്രി  കഴിഞ്ഞു ജോലി അന്വേഷിച്ചു മടുത്തു.ജോലി കിട്ടാത്തതില്‍ അവനു സങ്കടം.ഞാന്‍ ഗുരുവായൂരപ്പന് വഴിപാട് നേര്ന്നിട്ടുണ്ട് .എന്തായാലും ജോലി കിട്ടാതിരിക്കില്ല.
മോന് ജോലി കിട്ടി ഇപ്പോള്‍ നാലു വര്ഷം ആയി.അവനു ജോലി കിട്ടിയാല്‍ എനിക്ക് ഒരു സഹായം ആവുമല്ലോ എന്ന് കരുതി.പക്ഷെ കിട്ടുന്ന ശമ്പളം അവന്റെ ആവശ്യത്തിനു തന്നെ തികയുനില്ല എന്നാണ് പറയുന്നത്.സാരമില്ല.അവനെ സങ്കടപ്പെടുത്തണ്ട.എനിക്ക് ആരോഗ്യം ഉള്ളിടത്തോളം ഞാന്‍ അധ്വാനിച്ചോളാം . 

ഇന്ന്  മകളുടെ കല്യാണം കഴിഞ്ഞു.അതിന്റെ കടം വീട്ടാന്‍ ഇനി കുറെ കാലം എടുക്കും.എന്നാലും അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്

മക്കളൊക്കെ വലുതായി .ഓരോരുത്തര്‍ ഓരോ സ്ഥലത്താണ്.ഇളയ മകളുടെ ഒഴികെ എല്ലാവരുടെയും കല്യാണവും കഴിഞ്ഞു.എനിക്ക് ഇപ്പൊ പണ്ടത്തെ പോലെ പണിയെടുക്കാന്‍ വയ്യ.കുഞ്ഞിമോളുടെയും കൂടെ കല്യാണം കഴിഞ്ഞാല്‍ ഒന്ന് വിശ്രമിക്കാമായിരുന്നു.കല്യാണത്തിനു സഹായിക്കാന്‍ മക്കളോടൊക്കെ പറഞ്ഞു.പക്ഷേ അവര്‍ക്കൊക്കെ ബുദ്ധിമുട്ടാനത്രേ.സാരമില്ല.എന്തെങ്കിലും ഒരു വഴി തെളിയും.

മക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞു അവര്‍ക്കും മക്കളായി.അവരൊക്കെ അവരുടെ തിരക്കുകളില്‍ ആണ്.എന്നെയും യശോധയെയും കാണാന്‍ എപ്പോഴെങ്കിലും ഒന്ന് വന്നെങ്കില്‍ ആയി.അവര് സന്തോഷത്തോടെ ജീവിക്കട്ടെ.

കല്യാണം കഴിഞ്ഞു ചെറിയ മോളും പോയതില്‍ പിന്നെ യശോദക്ക് സുഖം ഇല്ലാതായി.അവളെ ശുശ്രൂഷിക്കാന്‍ ഞാന്‍ തന്നെ.പെണ്മക്കള്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല.ആണ്മക്കളുടെ ഭാര്യമാരെ കുറ്റം പറഞ്ഞിട് കാര്യം ഇല്ലല്ലോ.

അങ്ങനെ അവള് പോയി.ഞാന്‍ ഒറ്റക്കായി.വീട് അവളുടെ പേരിലായതുകൊണ്ട്‌ ഭാഗം വക്കണം എന്ന് മക്കള്‍.വില്‍ക്കാനാണ് തീരുമാനം. മക്കള്‍ക്കൊക്കെ കാശിനു ആവശ്യം ഉണ്ടത്രേ.അവര് ബുദ്ധിമുട്ടാന്‍ പാടില്ല.ഒരു പാട് കഷ്ടപ്പെട്ട് ഞാനും യശോദയും കൂടി പണം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടാണ് .എന്നാലും മക്കളുടെ സന്തോഷത്തേക്കാള്‍ വലുതല്ലല്ലോ ഒന്നും.

ഇപ്പോള്‍ ഞാന്‍ വൃദ്ധ സദനത്തിലാണ്.വീട് വിറ്റാല്‍ ഓരോ മക്കളുടെ വീട്ടില്‍ നില്‍ക്കാം എന്ന് പറഞ്ഞതാണ്.പക്ഷേ അവര്‍ക്കൊക്കെ തിരക്കാണത്രേ .എന്നെ  നോക്കാന്‍ സമയം ഇല്ല അതുകൊണ്ട് വൃദ്ധസദനം ആണ് നല്ലതെന്ന് പറഞ്ഞു.എനിക്ക് സങ്കടം ഇല്ല.അവര് എന്നും സന്തോഷത്തോടെ ജീവിച്ചാല്‍ മതി.

ഇവടെ വന്നു ദിവസം കുറെ ആയി .മക്കളുടെ ഒരു വിവരവും ഇല്ല.എനിക്ക് എന്‍റെ മക്കളെ കാണാതെ ഉറക്കം വരുന്നില്ല.അവരുടെ കാര്യം അറിയാതെ സങ്കടം.മൂത്ത മോന്റെ വീട്ടിലേക്കു  ഒന്ന് പോയി നോക്കിയാലോ.

അങ്ങനെ ഞാന്‍ മോന്റെ വീട്ടിലെത്തി.ഞാന്‍ എത്തിയതറിഞ്ഞു എല്ലാ മക്കളും ഓടി വരുന്നത് കണ്ടപ്പോള്‍ എന്നെ കാണാന്‍ വേണ്ടിയാണെന്ന്  കരുതി ഞാന്‍ സന്തോഷിച്ചു.പക്ഷെ അവര്‍ക്കിപ്പോള്‍ ഞാന്‍ ഒരു ഭാരമാണ്.എനിക്ക് ഒരു നേരം ഭക്ഷണം തരാനും താമസിക്കാന്‍ ഒരു ചെറിയ ഇടം തരാനും ഉള്ളതിന്റെ ബുദ്ധിമുട്ട്  പറയുന്നത് കേട്ടപ്പോള്‍ അവരെ ഇങ്ങനെ കഷ്ടപെടുത്തണ്ട എന്ന് തോന്നുന്നു.

മക്കളെ കണ്ടു കൊതി തീര്‍ന്നില്ല.ജീവിച്ചു മതിയായും ഇല്ല.ആത്മഹത്ത്യ പാപമാണെന്നറിയാം. എങ്കിലും മക്കള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടാകുന്നത് എനിക്ക് സഹിക്കില്ല.അത്  കൊണ്ട് ഞാന്‍ ഈ എഴുപത്തി എട്ടാം വയസില്‍ ആത്മഹത്യ ചെയ്യുന്നു.

  .