Thursday, October 17, 2013

ഒരു വിരുന്നും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും

        നാട്ടില്‍ എത്തി രണ്ടാം ദിവസം വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു അകന്ന ബന്ധത്തിലെ അമ്മാവന്‍റെ ഫോണ്‍കാള്‍ ലാന്‍ഡ്‌ ഫോണിലേക്ക് വന്നത്. വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ തന്നെ ഓടി ചെന്ന് ഫോണ്‍ എടുത്തു. ഫോണെടുത്തു ഞാന്‍ ആണെന്ന് പറഞ്ഞതും പണ്ട് മുതലുള്ള പുരാണങ്ങള്‍ അതീവ സന്തോഷത്തോടെ പറഞ്ഞു അമ്മാവന്‍ ഞങ്ങളെ കാണാനുള്ള ആഗ്രഹവും അറിയിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങളെ അമ്മാവന്റെ വീട്ടിലേക്കു വിരുന്നിനു ക്ഷണിക്കുന്നതാണ്. പക്ഷെ ഓരോ കാരണങ്ങളാല്‍ അതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇത്രയും സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളുടെ വീട്ടില്‍ ഇതുവരെ പോകാന്‍ പറ്റിയില്ലല്ലോ എന്നാലോചിച്ച് എനിക്ക് സങ്കടം തോന്നി. ഇത്തവണ ഉറപ്പായും വരാമെന്നും വരുന്നതിനു മുന്‍പ് വിളിച്ചു പറയാമെന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. എന്നിട്ട് പൊടിപ്പും തൊങ്ങലും വച്ച് ഈ കാര്യങ്ങള്‍ ഒക്കെ എന്റെ ഭര്‍ത്താവിനെ പറഞ്ഞു കേള്‍പ്പിച്ചു. ഞാന്‍ പറഞ്ഞു നിര്‍ത്തിയതും എന്റെ പതി വെള്ളപ്പൊക്കത്തില്‍ നിന്നോ മറ്റോ രക്ഷപ്പെട്ട പോലെ “എപ്പോള്‍ വേണമെങ്കിലും അവരുടെ വീട്ടില്‍ പോകാമേ” എന്നും പറഞ്ഞു എണീറ്റ്‌ സ്ഥലം വിട്ടു.
        ഏതായാലും പോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് നാളെ തന്നെ പോയാല്‍ എന്താ എന്നൊരു ചിന്ത. അതിനാല്‍ അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് അമ്മാവന്റെ വീട്ടിലേക്കു വിളിച്ചു. കാള്‍ എടുത്തത് അമ്മായി ആണ്. ഞങ്ങള്‍ നാളെ ആ വഴി വന്നാലോ എന്ന് ചോദിച്ചതും ‘അതിനെന്താ എപ്പോള്‍ വേണമെങ്കിലും വരാലോ. സന്തോഷമേ ഉള്ളു. വന്നാല്‍ ഊണ് കഴിച്ചേ പോകാവു.ഇവിടെ നല്ല ഒരു നാടന്‍ കോഴി ഉണ്ട്.അതുവച്ച് ഒരു അസല്‍ കറി ഉണ്ടാക്കാന്‍ ഞാന്‍ കാത്തിരിക്കുകയ”. ഇത്രയും സ്നേഹത്തോടെ ഉള്ള ക്ഷണം കേട്ടപ്പോള്‍ എന്റെ മനം കുളിര് കോരി. മാത്രമല്ല അവസാനം അവര് പറഞ്ഞ കാര്യങ്ങള്‍ എന്‍റെ പതിയെയും സന്തോഷിപ്പിച്ചു. രണ്ടു ദിവസമായി എന്റെ വീട്ടില്‍ നിന്നും പച്ചകറി മാത്രം കഴിച്ചു മടുത്തിരിപ്പാണ് കക്ഷി. മാത്രമല്ല നാടന്‍ കോഴി കറി കഴിച്ചിട്ടു കാലം കുറേ ആയിരുന്നു.
          ഒരു ഓണം കേറാമൂലയിലാണ് അമ്മാവന്റെ വീട്. മെയിന്‍ റോഡില്‍ ഇഷ്ടം പോലെ ഓട്ടോക്കാര് ഉണ്ടാകുമെന്നും ആരോട് വഴി ചോദിച്ചാലും പറഞ്ഞു തരുമെന്നും അമ്മായി പറഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ചു ഗള്‍ഫ്‌ മിട്ടായിയും ഈത്തപഴവും ഒരു ലുലു കവറിലും ഇട്ടു  ഉച്ചക്ക് പതിനൊന്നു മണിയോടെ അമ്മായി പറഞ്ഞ റോഡിലെത്തി. പന്ത്രണ്ടു മണിയായിട്ടും ഓട്ടോ പോയിട്ട് ഒരു ഈച്ച പോലും ആ റോഡിലൂടെ പോയില്ല. അവസാനം മെയിന്‍ റോഡിലൂടെ പായുന്ന ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി വഴി ചോദിച്ചപ്പോള്‍ അയാള്‍ ആ നാട്ടുകാരന്‍ അല്ലെന്നും പറഞ്ഞു സ്ഥലം വിട്ടു. അവസാനം രണ്ടും കല്‍പ്പിച്ചു ഊടുവഴിയിലൂടെ കാറു തിരിച്ചു. വളഞ്ഞും തിരിഞ്ഞും പല തവണ വഴി ചോദിച്ചും വഴി തെറ്റിയും അവസാനം ഞങ്ങള്‍ അമ്മാവന്റെ വീടിനു മുന്‍പിലെത്തി. ആള്‍ താമസം ഉള്ളതിന്റെ യാതൊരു ലക്ഷണവും അവിടെ കാണാന്‍ ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടിയായിരുന്നപ്പോള്‍ ആ വീട്ടില്‍ വന്നത് ഞാന്‍ ഓര്‍ത്തു.പൂക്കള്‍ നിറഞ്ഞു നിന്നിരുന്ന മുറ്റവും മുറ്റത്തിനരുകിലായി  ഊഞ്ഞാലും ഉള്ള സന്തോഷം നിറഞ്ഞു നിന്നിരുന്ന ആ വീട് എന്റെ ഓര്‍മയില്‍ എത്തി. അന്നവിടെ ഏകദേശം എന്റെ പ്രായക്കാരായ രണ്ടു ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അമ്മാവന്റെ മക്കള്‍. അവരൊക്കെ വളര്‍ന്നു ജോലിയുമായി കല്യാണം കഴിഞ്ഞു ദൂരെ എവിടെയോ ആണെന്ന് കേട്ടിരുന്നു.
            കിളികള്‍ ഒഴിഞ്ഞ കൂടുപോലെ തോന്നിച്ചു ആ വീടും പരിസരവും. അപ്പോഴാണ് പൊതുവേ സംസാരം കുറഞ്ഞ അമ്മായി അല്ലെ ഫോണില്‍ ഇത്രയൊക്കെ സംസാരിച്ചത് എന്ന് ഞാന്‍  അത്ഭുതപ്പെട്ടത്. അങ്ങനെ പല ചിന്തകളാല്‍ നീളന്‍ മുറ്റം കഴിഞ്ഞു ഞങ്ങള്‍ ഉമ്മറത്തെത്തി കാളിംഗ് ബെല്ലടിച്ചു. പത്തു മിനുട്ട്‌ കഴിഞ്ഞിട്ടും ആളനക്കം ഒന്നും ഇല്ല. തിരിച്ചു പോകാമെന്ന് കരുതിയപ്പോള്‍ അകത്തു നിന്നും ആളനക്കം കേട്ടു. ഉടനെ വാതില്‍ തുറന്നു അമ്മായി പ്രത്യക്ഷപ്പെട്ടു. മ്ലാനമായ മുഖത്തു ഞങ്ങളെ  കണ്ടപ്പോള്‍ ചെറിയ സന്തോഷം വിടര്‍ന്നു.
“വാ ഇരിക്ക്,. ഞാന്‍ ഇപ്പൊ കോഴിയെ പിടിക്കാം” എന്നും പറഞ്ഞു അമ്മായി അകത്തേക്ക് പോയി.
“നമ്മള്‍ കോഴി കഴിക്കാനാണ് വന്നിരിക്കുന്നത് എന്ന പോലെ ആണല്ലോ അവര് സംസാരിക്കുന്നത്” പതി ചമ്മലോടെ പറഞ്ഞു.
“ അത് അവരുടെ നിഷ്കളങ്കതയാ”. ഞാന്‍ അതും പറഞ്ഞു അവിടെ ഉള്ള ഒരു പഴയ മാഗസിന്‍ മറച്ചു നോക്കാന്‍ തുടങ്ങി.എന്റെ ഭര്‍ത്താവാണെങ്കില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് വരെ ഇരുന്നു വായിച്ച മാതൃഭൂമി പത്രം പിന്നേയും എടുത്ത് വായിച്ചു പഠിക്കാന്‍ തുടങ്ങി.
         പൊതുവേ ആ വീടിന്നകം മുഴുവന്‍ ഇരുട്ടായിരുന്നു.മൂകവും ഇരുട്ട് മൂടിയതുമായ ആ വീട്ടില്‍ കുറച്ചു നേരം മിണ്ടാതെ ഇരുന്നപ്പോഴെക്കും എനിക്ക് ബോറടിച്ചു തുടങ്ങി. അങ്ങനെ ഞാന്‍ ആ വീട് മൊത്തം കണ്ണോടിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു വിചിത്ര സംഭവം എന്റെ കണ്ണില്‍ പെട്ടത്. ആ ഹാളിന്റെ ഒരു മൂലക്കായി ഇട്ടിരുന്ന ഊണുമേശയുടെ കസേരകളിലൊക്കെ അമ്മാവന്റെ വെള്ള ബനിയനുകള്‍ ഇറക്കി വച്ചിരിക്കുന്നു. കയ്യും തലയും ഇല്ലാത്ത ആറു ആളുകളെ പോലെ തോന്നിച്ചു മങ്ങിയ വെളിച്ചത്തില്‍ ആ കസേരകള്‍.
ഞാന്‍ പതുക്കെ പതിയെ തോണ്ടിവിളിച്ചു ആ കസേരകള്‍ കാണിച്ചു കൊടുത്തു.  അപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന സോഫകള്‍ നോക്കാന്‍ പറഞ്ഞു പതി പതിയെ ചിരി അമര്‍ത്തി. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ഒരു വലിയ സോഫയും രണ്ടു ചെറിയ സോഫകളും അമ്മാവന്റെ ലുങ്കികള്‍ കൊണ്ട് പുതപ്പിച്ചിരിക്കുന്നു. ചെറിയ മേശയുടെ മുകളില്‍ അമ്മാവന്റെ മൂന്നു നാല് കണ്ണടകളും ഒരു ഡയറിയും. വീട് നന്നായി ഒരുക്കി വയ്ക്കുന്ന ശീലമുള്ള ഈ അമ്മാവന് ഇതെന്തു പറ്റി എന്ന് ചിന്തിച്ചപ്പോഴാണ് കോഴിയെ പിടിക്കാന്‍ അമ്മായി പോയിട്ട് മണിക്കൂര്‍ ഒന്നായല്ലോ എന്ന ചിന്ത കൂടി കടന്നു വന്നത്. ഞാന്‍ അകത്തു പോയി നോക്കാനായി എണീറ്റപ്പോഴെക്കും ഒരു കത്തിയുമായി അമ്മായി അവിടെ പ്രത്യക്ഷപ്പെട്ടു.
“കത്തിക്ക് മൂര്‍ശ തീരെ പോര” എന്നും പറഞ്ഞു അടുക്കളപ്പുറത്തേക്കു നടന്നു. അമ്മാവന്‍ എവിടെ എന്ന എന്റെ ചോദ്യത്തിന് ‘എവിടെയാണെങ്കിലും ഉണ്ണാറാകുമ്പോഴെക്കും എത്തും’ എന്നും പറഞ്ഞു അമ്മായി അപ്രത്യക്ഷയായി. 
          പൊതുവേ രണ്ടു മിനുട്ടില്‍ കൂടുതല്‍ മിണ്ടാതിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഞാനും അവിടെ എത്തിയപ്പോള്‍ മൌനിയായതുപോലെ എനിക്ക് തോന്നി. അമ്മായിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി എന്റെ കുടുംബക്കാരെ കുറിച്ച് മോശം കരുതേണ്ടെന്ന് കരുതി ഞാന്‍ പതീദേവനോട് ഒരു ലഘുപ്രസംഗം കാച്ചി. “ പണ്ട് മുതലേ അമ്മായി സംസാരിക്കാന്‍ മടി ഉള്ളവളാ. ഇതിനൊക്കെ പകരം അമ്മാവന്‍ എത്തിയാല്‍ കാണാം തമാശയും സംസാരവും. നമ്മളെ കണ്ടാല്‍ നല്ല സന്തോഷം ആകും” . ഇതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന മട്ടില്‍ പതി പേപ്പറില്‍ മുഖം പൂഴ്ത്തി. ഇരുന്നു മടുത്ത ഞാന്‍ വീടൊക്കെ ഒന്ന് ചുറ്റി കാണാം എന്ന് കരുതി എണീറ്റു.
“ സമയം രണ്ടര ആയി.നിന്റെ അമ്മായി അടുത്തെങ്ങാന്‍ ഭക്ഷണം തരുമോ?” എന്റെ പതി വാച്ച് കാണിച്ചു ചോദിച്ചു. ഞാന്‍ പതുക്കെ വീടിന്റെ പിന്നാമ്പുറത്തെക്ക് നടന്നു. അവിടെ തുണി തിരുമ്പുന്ന കല്ലില്‍ കത്തി ഉരച്ചു അമ്മായി നില്‍ക്കുന്നുണ്ടായിരുന്നു.അമ്മായി എല്ലാ കാര്യത്തിനും വളരെ പതുക്കെ ആണെന്ന് കേട്ടിരുന്നു. എന്നാലും ഇതല്‍പ്പം കടന്നു പോയി. ഇനി കോഴി ഇല്ലയിരിക്കുമോ? അതിനാകുമോ ഇവര്‍ ഇങ്ങനെ കത്തി ഉരച്ചു നില്‍ക്കുന്നത്!.എന്നെ കണ്ടപ്പോള്‍ അമ്മായി പറഞ്ഞു.“കത്തിക്ക് മൂര്‍ച്ച തീരെ പോരാ കുട്ടി”.
എനിക്കെന്തോ പന്തികേട്‌ തോന്നി.ഞാന്‍ പറഞ്ഞു “ അമ്മായി ഞാന്‍ ഇറങ്ങട്ടെ. പിന്നീട് വരാം” അത് കേട്ടതും അമ്മായി എന്നാല്‍ ശരി എന്നും പറഞ്ഞു എന്റെ പിന്നാലെ വന്നു. ഞാന്‍ എന്റെ ഹാന്‍ഡ്‌ ബാഗ്‌ എടുത്ത് ഭര്‍ത്താവിനു  കാറിന്റെ കീ കൊടുത്തു. എന്തുപറ്റിയെന്ന മുഖഭാവത്തോടെ മൂപ്പര്‍ എന്റെ പുറകെ വാതിലിനടുത്തേക്ക് നടന്നു. ഒരു ഭാവമാറ്റവും ഇല്ലാതെ ഞങ്ങളെ യാത്രയാക്കാന്‍ അമ്മായി മുറ്റംവരെ വന്നു.
“അമ്മാവന്‍ വന്നാല്‍ പറയു ഞങ്ങള്‍ വന്നിരുന്നെന്ന്‍” എന്നും പറഞ്ഞു ഞങ്ങള്‍ കാറില്‍ കയറി. സമയം മൂന്നു മണി ആയിട്ടും അമ്മാവന്‍ വന്നില്ലല്ലോ എന്ന ചിന്ത എന്റെ മനസിനെ അലട്ടി. എന്നാല്‍ അമ്മാവന്‍ വന്നില്ലെന്നതും ഞങ്ങളെ ഒന്നും തരാതെ പറഞ്ഞയക്കുന്നതുമൊന്നും അമ്മായിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ വലിയ വലുപ്പവും പറഞ്ഞു എന്റെ കുടുംബക്കാരുടെ വീട്ടില്‍ പോയി ഈ ഗതി ആയതിനാല്‍ എന്റെ മുഖം ചമ്മി ചുവന്നിരുന്നു. വയറിന്റെ വിളി ഒരു വലിയ ചൂളം വിളിയായി പരശുരാമും രാജധാനിയുമായി ഓടിക്കൊണ്ടിരുന്നു.
          സമയം നാലുമണി ആകാറായതിനാല്‍ ഇനി വീട്ടില്‍ എത്തിയാലും വല്ലതും കിട്ടുമോ എന്നാ ചിന്തയായി ഞങ്ങള്‍ക്ക്. കുറേ കാലത്തിനു ശേഷം അമ്മാവനെ കണ്ട കഥ പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിക്കാം എന്ന അതിമോഹത്താല്‍ പോകുന്നത് അമ്മാവന്റെ വീട്ടിലെക്കാണെന്ന് ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞിരുന്നില്ല. ഷൊര്‍ണൂര്‍ക്ക്  പോകുന്നെന്നും ഊണ് കഴിച്ചേ വരൂ എന്നും പറഞ്ഞപ്പോള്‍ വല്ല സുഹൃക്കളുടെയും വീട്ടിലേക്കു ആകുമെന്ന് കരുതി ആരും കൂടുതല്‍ ഒന്നും ചോദിച്ചും ഇല്ല. വീട്ടിലെത്തിയതും ചോറിനെന്തൊക്കെ കറി ഉണ്ട് എന്നും ചോദിച്ചു ഞാന്‍ ഊണ് മേശക്കരികില്‍ ഇരുന്നു.
“നാലുമണിക്കെന്ത് ചോറ്? നിങ്ങള്ക്ക് അവിടുന്നൊന്നും കിട്ടിയില്ലേ? ഞാന്‍ ബാക്കി ഉള്ള ചോറ് മാവരക്കുന്നതില്‍ ഇട്ടു.”. മുത്തശി എന്നെ നോക്കി പറഞ്ഞു.
          അത് കേട്ടതോടെ എന്റെ വയറ്റിലെ ചൂളം വിളി ഹിന്ദോളമൊ ഹംസധ്വനിയോ ആയി വയറ്റില്‍ കച്ചേരി നടത്താന്‍ തുടങ്ങി.
“കഥ ഒക്കെ പിന്നെ പറയാം .ഉപ്പുമാവെങ്കിലും ഉണ്ടാക്കി തന്നില്ലെങ്കില്‍ ഞാനിന്നു വിശന്നു ചാകും”. ഞാന്‍ പറഞ്ഞു.
അഞ്ചു മിനുട്ടിനുള്ളില്‍ മുത്തശി ഉണ്ടാക്കി തന്ന ചൂട് ഉപ്പുമാവ് കഴിക്കുന്നതിനിടെ ഞാന്‍ വിശേഷങ്ങള്‍ പറഞ്ഞു. കേള്‍ക്കാനായി അമ്മമ്മയും മുത്തശിയും എന്റെ രണ്ടു വശങ്ങളിലുമായി ഇരുന്നു.
“ഞങ്ങള്‍ പോയതേ ഷൊര്‍ണൂര്‍ ഉള്ള ദേവരാമന്‍ അമ്മാവന്റെ വീട്ടിലേയ്ക്കാ. അമ്മാവന്‍ ഇന്നലെ ഇവിടേയ്ക്ക് വിളിച്ചപ്പോള്‍ എടുത്തത് ഞാനാ..എന്നോട് വീട്ടിലേക്കു ചെല്ലാത്തതിനു പരിഭവം പറഞ്ഞു.അങ്ങനെ പോയതാ..വന്നിട്ട് സര്‍പ്രൈസ് ആയി നിങ്ങളോട് പറയാം എന്ന് വച്ചു.” ഞാന്‍ ഇത് പറഞ്ഞു കഴിഞ്ഞതും ഞാന്‍ വിചാരിച്ചതിലും അത്ബുധത്തോടെ അമ്മമ്മയും മുത്തശിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
“ദേവരാമന്റെ വീട്ടിലേക്കോ? ആര് വിളിച്ചുന്നു?”
“അമ്മാവന്‍ ഇന്നലെ എന്നെ വിളിച്ചല്ലോ. ചെറുപ്പത്തിലെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.” ഞാന്‍ പറഞ്ഞു.
“ദേവരാമന്‍ മരിച്ചിട്ട് കൊല്ലം നാലായി. നീ വിളിച്ചപ്പോ ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇല്ലേ?” അത് കേട്ടു എന്റെ കണ്ണ് തള്ളി. മുത്തശി പറഞ്ഞിരുന്നോ? എനിക്ക് ഓര്‍മ്മ ഇല്ല! പക്ഷെ ഇന്നലെ അമ്മാവന്‍ എന്നെ വിളിച്ചല്ലോ. പിന്നെ അമ്മായി അമ്മാവന്‍ ഉണ്ണാന്‍ എത്തും എന്നല്ലേ പറഞ്ഞത്. എനിക്ക് അത്ബുധവും സങ്കടവും അടക്കാന്‍ വയ്യായിരുന്നു. മുത്തശി ഉണ്ടായ കാര്യങ്ങള്‍ ചുരുക്കി പറയുന്നത് ഞാന്‍ വായും പൊളിച്ചു കേട്ടിരുന്നു.
       ‘സെന്ട്രല്‍ ഗവര്‍ന്മെന്റില്‍ നിന്നും നല്ല പോസ്റ്റില്‍ വിരമിച്ച അമ്മാവനും അമ്മായിയും വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കളൊക്കെ പഠിച്ചു വലിയ ഉദ്യോഗസ്തരായി അന്യരാജ്യങ്ങളിലാണ്.
പണ്ട് കൊടുമ്പിരി കൊണ്ട പ്രണയത്തിനു ശേഷം കല്യാണം കഴിച്ചവര്‍ ആണ് ഈ അമ്മാവനും അമ്മായിയും. എപ്പോളും അവര്‍ കയ്യ് കോര്‍ത്ത്‌ പിടിച്ചേ നടക്കാറുള്ളൂ. യുവമിധുനങ്ങള്‍ എന്നാണ് അവരെ എല്ലാവരും കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കലും പിരിഞ്ഞിരിക്കാന്‍ അവര്‍ക്ക് കഴിയില്ലയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ ടൌണില്‍ പോയ അമ്മാവന്‍ ഏതോ വണ്ടി ഇടിച്ചു മരിച്ചു. അതിനു ശേഷം അമ്മായി മാനസിക അസ്വാസ്ത്യത്തിലായിരുന്നു. മക്കള്‍ കൊണ്ട് പോയി ചികിത്സിച്ചു പിന്നീട് രണ്ടു വര്ഷം മുന്‍പ് വീട്ടില്‍ തിരിച്ചെത്തി. ഇടക്കൊക്കെ അമ്മാവന്റെ പോലെ സംസാരിക്കും എന്നൊക്കെ പറഞ്ഞു കേട്ടു.’
“അമ്മായി ഇങ്ങോട്ട് വിളിക്കാറുണ്ടോ?” ഞാന്‍ മുത്തശിയോടു ചോദിച്ചു.
“ഇല്ല.പണ്ടേ അവള്‍ക് സംസാരം കുറവാണല്ലോ. രണ്ടു വര്ഷം മുന്‍പ് വീട്ടില്‍ തിരിച്ചെത്തിയത് അറിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് വിളിച്ചിരുന്നു. അപ്പോഴും വലിയ സംസാരം ഉണ്ടായില്ല”. മുത്തശി പറഞ്ഞു.
         എല്ലാം മനസിലിട്ട്‌ കൂട്ടുകയും കുറക്കുകയും ചെയ്ത എനിക്ക് ഒരു കാര്യം മനസിലായി.അമ്മായി ആണ് ഇന്നലെ അമ്മാവന്റെ ശബ്ദത്തില്‍ എന്നെ വിളിച്ചത്.അവിടെ അമ്മാവന്റെ സാന്നിധ്യം തോന്നാനും അമ്മാവന്‍ മരിച്ചിട്ടില്ല എന്ന് സ്വന്തം മനസിനെ വിശ്വസിപ്പിക്കാനും  ആണ് അവര്‍ സോഫയിലും കസേരയിലും അമ്മാവന്റെ വസ്ത്രങ്ങള്‍  ഇട്ടിരുന്നത്, മേശമുകളില്‍  അമ്മാവന്റെ സാധനങ്ങള്‍ വച്ചിരുന്നത്. ചിലതിനു ഉത്തരം കിട്ടിയപ്പോഴും പല ചോദ്യങ്ങളും ഉത്തരമില്ലതതായി അവശേഷിച്ചു. എങ്ങനെ ഞാന്‍ നാട്ടിലെത്തിയ കാര്യം അവര്‍ അറിഞ്ഞു? സാധാരണ വിളിക്കാരെ ഇല്ലാത്ത നമ്പറില്‍ വിളിച്ചു എന്തിനു അവര്‍ അമ്മാവന്റെ ശബ്ദത്തില്‍ സംസാരിച്ചു? എന്തിനെന്നെ വീട്ടിലേക്കു ക്ഷണിച്ചു? അതുമാത്രമല്ല ഞങ്ങള്‍ കുട്ടികളും അമ്മാവനുമായി പണ്ട് കളിച്ചതും പറഞ്ഞതുമായി അമ്മാവന്റെ ശബ്ദത്തില്‍ അവര്‍ പറഞ്ഞതെല്ലാം സത്യവും ആയിരുന്നു!!.


Saturday, June 29, 2013

സ്നേഹം ചേര്ത്ത ഉണ്ണിയപ്പങ്ങള്‍

                 കുറെ കാലത്തിനു ശേഷം ഇന്ന് ഞാന്‍ ഉണ്ണിയപ്പം ഉണ്ടാക്കി. കുറേ മാസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ കൂടെഉള്ള ടീചെര്മാര്‍ക്ക് ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ടുപോയി കൊടുത്തിരുന്നു. അന്ന് അവര്‍ പറഞ്ഞ പ്രശംസയില്‍ നിന്നും  പിന്നീട്  പല തവണ അത് ഉണ്ടാക്കി കൊണ്ട് വരാന്‍ അവര്‍ നിര്‍ബന്ധിച്ചതിനാലും ഞാന്‍ ഉണ്ടാകുന്ന ഉണ്ണിയപ്പത്തിന്റെ രുചി സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കാരണം പ്രശംസിക്കാന്‍ വളരെ മടി ഉള്ളവര്‍ ആണ് ടീച്ചര്‍മാര്.
           എങ്കിലും എനിക്കിഷ്ടം നാട്ടില്‍ നിന്നും വരുന്നവരുടെ കയ്യില്‍ എന്റെ മുത്തശി ഉണ്ടാക്കി പഴയ കടലാസില്‍ പൊതിഞ്ഞു കൊടുക്കുന്ന ഉണ്ണിയപ്പങ്ങള്‍ ആണ്. കടലാസ് തുറക്കുമ്പോഴെ വെളിച്ചെണ്ണയുടെ മണം പരക്കുന്ന ഉണ്ണിയപ്പങ്ങള്‍.!.. അത് ഇവിടെ എത്തുംമ്പോഴെക്കും തണുത്ത് മരവിചിരിക്കും. തണുത്തു ആറിയത്  ഞാന്‍ കഴിക്കാറില്ല. അവ എന്റെ അടുക്കള അലമാരയില്‍ ഇളക്കം തട്ടാതെ കുറേ ദിവസം ഇരിക്കും. എന്നും ഞാന്‍ അവ തുറന്നു നോക്കും. എന്തിനാണ് വെറുതെ വയസായവരെ ബുദ്ധി മുട്ടിച്ചു ഇത് ഉണ്ടാക്കിച്ചു കൊടുത്തയക്കാന്‍ ആവശ്യപ്പെടുന്നതെന്നു എന്റെ ഭര്‍ത്താവ് ചോദിക്കാറുണ്ട്. അതിന്റെ പുറകിലെ രഹസ്യം മൂപ്പര്‍ക്കറിയില്ലല്ലോ..ഇപ്പോള്‍ ഞാന്‍ അത് പറയാം..നിങ്ങളോട്..:)
 പണ്ട് ഞാന്‍ സ്കൂള്‍ വിട്ടു വരുന്ന വൈകുന്നെരങ്ങളിൽ വീടിന്റെ  ഗേറ്റ് തുറക്കുമ്പോഴെ വെളിച്ചെണ്ണയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കയറും. രാവിലെ മുതല്‍ കൊടുത്തയച്ച ഭക്ഷണം ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്ന പരാതിയോടെ അടുക്കളയില്‍ രണ്ടു പേര്‍ എനിക്ക് വേണ്ടി ഉണ്ടാക്കുന്ന നാലുമണി പലഹാരങ്ങളുടെ മണമാണ് അത്. ഞാന്‍ അനുഭവിച്ച സ്നേഹത്തിന്റെ മണം. എന്റെ അമ്മമ്മയുടെയും  മുത്തശിയടെയും മണം . നന്മയുടെയും ലാളിത്യത്തിന്റെയും മണം. അങ്ങനെയാണ് എനിക്ക് വെളിച്ചെണ്ണയുടെ മണത്തെ തോന്നാറ്. ആ സ്നേഹം ഞാന്‍ അനുഭവിക്കുന്നത് എനിക്ക് വേണ്ടി പൊതിഞ്ഞു കൊടുത്തയക്കുന്ന ഈ ഉണ്ണിയപ്പ പൊതികളിലൂടെ ആണ്. പിന്നെ ഞാന്‍ എങ്ങനെ അത് വേണ്ടെന്നു പറയും.
      പണ്ട് എന്റെ വീട്ടില്‍ ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ അത് മണത്തറിയുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. പിറ്റേന്നു അത് പൊതിഞ്ഞു സ്കൂളില്‍ കൊണ്ട് വന്നില്ലെങ്കില്‍ പിണങ്ങുന്ന ഒരു സുഹൃത്ത്. ആ സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട് “നിനക്ക് വെളിച്ചെണ്ണയുടെ മണമാണ്”. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍ എന്നോട് പറഞ്ഞു ‘നിന്റെ വെളിച്ചെണ്ണയുടെ മണം നഷ്ടപ്പെട്ടിരിക്കുന്നു. ഏതോ വില കൂടിയ പെര്ഫുമിന്റെ മണം നിന്റെ യാഥാര്ത്യത്തെ മറച്ചിരിക്കുന്നു.” ഞാന്‍ പറഞ്ഞു എന്തൊക്കെ സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയാലും എന്റെ മനസ്സില്‍ ഇപ്പോളും അതേ മണമാണ്.ലാളിത്യത്തിന്റെ, നന്മയുടെ. ഒരു പക്ഷെ അത് കൊണ്ടാവാം എനിക്ക് പുതുമയുടെ കൂടെ സഞ്ചരിക്കാന്‍ താമസം നേരിടുന്നത്. എന്റെ പല നല്ല സുഹൃത്തുക്കളും എന്നെ നിര്‍ബന്ധിക്കാറുണ്ട് ഇന്നത്തെ കഥകള്‍ എഴുതാന്‍. ഞാന്‍ ഇപ്പോഴും ആ പഴയ പെണ്‍കുട്ടി ആണ്. അമ്മമ്മയുടെയും മുത്തശിയുടെയും പ്രിയപ്പെട്ട കുട്ടി. അതില്‍ നിന്നും കുറേ ഒന്നും വളരാന്‍ എനിക്കായിട്ടില്ല. നന്മയും പഴമയും ഇല്ലാത്ത കഥകള്‍ എഴുതാന്‍ എനിക്ക് കഴിയാത്തതും ചിലപ്പോള്‍ അതുകൊണ്ടാകും. 

Tuesday, April 23, 2013

ഭൂമി കുലുങ്ങി പല ഓഫീസുകളും കുലുങ്ങി!!


                  ദുബായിയിലെയും ഷാര്‍ജയിലേയും പകലുകളും റോഡുകളും ഓഫീസുകളും അന്നും പതിവുപോലെ തിരക്കെറിയതായിരുന്നു. ആളുകള്‍ ആലസ്യത്തോടെ ട്രാഫിക്‌ ബ്ലോക്കിനെയും ബോസ്സിനെയും ശപിച്ചു ഓഫീസിലേക്ക് യാത്രയാവുകയായി.
                 ജോലിക്ക് പോകുന്ന മഹിളകള്‍ വെള്ളിയാഴ്ച അഞ്ഞൂറ് ദിര്‍ഹം പൊടിച്ചു ചെയ്ത ഫേഷ്യലൈന് എന്തെങ്കിലും കോട്ടം പറ്റിയോ എന്ന് കണ്ണാടിയില്‍ നോക്കി പറ്റാവുന്നിടത്തോക്കെ പാച്ചുവര്‍ക്ക് ചെയ്തു ഇട്ടാല്‍ ഇരട്ടി ഉയരം തോന്നിക്കുന്ന ചെരുപ്പും പകുതി പാകമുള്ള പാന്റും ടോപ്പും വലിച്ചു കയറ്റി ഏകദേശം ഒരു മണിക്കൂറോളം ഉള്ള അണിഞ്ഞു ഒരുങ്ങലിനു ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കും ഈ രണ്ടു ബ്രെഡ്‌ കഷണം എറിഞ്ഞു കൊടുത്ത് ലോകത്തെ സകലമാന വീട്ടമ്മമാരോടും ഒരു പുച്ഛം മുഖത്തു ഫിറ്റ്‌ ചെയ്തു കാറിന്റെ കീയും എടുത്തു ഓഫീസിലെക്കിറങ്ങി. ഭര്‍ത്താവാകട്ടെ പണ്ട് ഇവളുടെ പാവത്തവും ഗ്രാമീണസൗന്ദര്യവും  കണ്ടു കെട്ടി പിന്നീട് ഇവടെ കൊണ്ട് വന്നു ജോലി ആക്കിയതിനെക്കുറിച്ച് ഓര്‍ത്തു സഹതപിച്ചു കിട്ടിയ റൊട്ടികഷണവും ചവച്ചു നാല് ദിവസമായി അലക്കാത്ത ഷര്‍ട്ടും പാന്റും ഇട്ടു  നല്ല സ്പ്രയും അടിച്ചു ഓഫീസിലെക്കിറങ്ങി. അങ്ങനെ വീടെന്നു പറയാനാകാത്ത ഒറ്റ റൂമുകളുടെയും ഇരട്ട റൂമുകളുടെയും കഥ വയ്കുന്നേരം ഇവര്‍ തിരിച്ചു വീട്ടില്‍ എത്തുന്നതുവരെ തല്‍ക്കാലം അവസാനിക്കുന്നു.
             പിന്നീടിവിടെ കാണുന്ന കാര്യം ..ആണുങ്ങളെല്ലാം നീണ്ട ട്രാഫികിനെ കുറ്റം പറഞ്ഞോ എഫ് എം കേട്ടോ അല്ലെങ്കില്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തില്‍ തന്റെ ഗേള്‍ ഫ്രന്ടുകള്‍ക്ക്  ഫോണ്‍ ചെയ്തോ എസ് എം എസു അയച്ചോ കാറോടിക്കുന്നു. പെണ്ണുങ്ങള്‍ ട്രാഫിക് ബ്ലോക്കിനിടയില്‍ കിട്ടിയ സമയം കാറിലെ കണ്ണാടിയില്‍ നോക്കി മുഖത്തെ മൈക്ക് അപ്പ്‌ ഇളകി പോയോ എന്നു നോക്കുകയും  അപ്പുറത്തെ കാറിലെ ലവള്‍ ഇട്ട ടോപ്‌ എവിടുന്നു വാങ്ങിയതാണെന്നും ചിന്തിക്കുകയും ചെയ്യുന്നു. (ഒരു പെണ്ണിന് മാത്രം മനസിലാകുന്നവ.. .ആണുങ്ങള്‍ ഈ വരികള്‍ വിട്ടു മാത്രം വായിക്കുക) അവസാനം സിഗ്നല്‍ പച്ച കത്തുമ്പോള്‍ അതവള്‍ മാക്സില്‍ നിന്നും സയില്‍ ഉള്ളപ്പോള്‍ ചുരുങ്ങിയ വിലക്ക് അടിചെടുത്തതാകും എന്ന് ആത്മഗതപ്പെട്ടു ഉള്ളാലെ  ചിരിക്കുന്നു. അപ്പോഴാകും അവളുടെ മൊബൈല്‍ തന്റെ ബോയ്‌ ഫ്രെണ്ട്സ്കളുടെ മേസേജസ്സ് കൊണ്ടും മിസ്സ്‌കാള്‍ കൊണ്ടും നിറയുന്നത്. കാറിലെ സെന്റര് മിരറില്‍ സ്വന്തം മുഖം ഭംഗി നോക്കുന്നതിനിടെ മൊബൈല്‍ എടുത്തു നോക്കി “ ഇവന്മാര്‍ക്കൊന്നും രാവിലെ ഒരു പണിയുമില്ലേ “ എന്ന് പറഞ്ഞു മെസെജു നോക്കുന്നു. നാലും നല്ല പഞ്ചാര സാഹിത്യ മെസ്സേജുകള്‍. അവര്‍ അയച്ചതല്ലേ വെറുതെ കളയണ്ടാ എന്ന് കരുതി അതേ മെസ്സേജുകള്‍ തന്നെ നാലുപേര്‍ക്കും മാറി മാറി അയക്കുന്നു. ഒന്നു അയച്ചപ്പോള്‍ മൂന്നു കിട്ടിയതില്‍ അവരെല്ലാം ആനന്ദപുളകിതരാകുന്നു.
             അങ്ങനെ മഹിളകളും മഹാന്മാരും നിന്നും ഓടിയും ഓഫീസിലെത്തുന്നു.അപ്പോള്‍ രണ്ടു വിഭാഗക്കാരുടെയും മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം. ‘ഓഫീസില്‍ നെറ്റ് ശെരിക്കും കിട്ടുന്നില്ലേ ആവോ’..ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന പണിയില്‍ അത്രയും ആത്മാര്‍ഥത ഉള്ളവരാണിവര്‍. ഉച്ചയായിട്ടും നിര്‍ത്താതെ കംബ്യൂട്ടരിലും ലാപ്പ്ടോപ്പിലും പണിയുന്ന തന്റെ തൊഴിലാളികളെ കണ്ടു വയസന്‍ ബോസിന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അപ്പോഴാണ് ഫയര്‍ അലാറം മുഴങ്ങിയത്. കാവല്‍ക്കാരന വന്നു എന്തൊക്കെയോ ഏതൊക്കെയോ ഭാഷയില്‍ അലറി. എന്തെങ്കിലും മനസിലാവരും മനസിലാകാത്തവരും കൂട്ടത്തോടെ പുറത്തേക്ക് ഓടാന്‍ തുടങ്ങി. പത്തു മുപ്പതു നിലകലിലെ ഓഫീസില്‍ ഉള്ളവര്‍ ഓടി ലിഫ്ടിനടുത്തു ചെന്ന് കാവലായി. പിന്നെയും ഏതോ  ഭാഷയില്‍  കാവല്‍ക്കാരന്റെ തെറി കേട്ടപ്പോള്‍ ഇവര്‍ക്ക് മനസിലായി അതു “അപകടഘട്ടത്തില്‍ ലിഫ്റ്റ്‌ പണി എടുക്കില്ല .ജീവന്‍ വേണമെങ്കില്‍ പടി ഇറങ്ങി ഓടിക്കോ ‘ എന്നാണെന്ന്. ഈ വക സന്ദര്‍ഭങ്ങളില്‍ ഭാഷ ഒരു പ്രശ്നമേ അല്ല എന്ന് അന്ന് എല്ലാവര്ക്കും മനസിലായി. അങ്ങനെ ആദ്യമായി ആ മുപ്പതുനില കെട്ടിടത്തിനു കെട്ടി ഉണ്ടാക്കിയ പടികള്‍ ഉപയോഗത്തിലായി. എല്ലാവരും ഓടിയും വീണും പിന്നേം ഓടിയും താഴെ എത്തി.
             പക്ഷെ ബോസ് മാത്രം ഇറങ്ങി ഓടിയില്ല. അതു കപ്പലിലെ കപ്പിത്താന്‍ അവസാനമേ ഇറങ്ങി ഓടാവു എന്ന തത്വം അനുസരിചിട്ടൊന്നും അല്ല. പത്തു പതിനേഴു നില ഓടി ഇറങ്ങുമ്പോള്‍ ഹൃദയം അടിച്ചു പോയി മരിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ കടം വാങ്ങിയും ടെന്‍ഷന്‍ അടിച്ചും ഉറക്കമില്ലാതെ പരിശ്രമിച്ചു കെട്ടിപൊക്കിയ ഈ സ്ഥാപനത്തോടൊപ്പം തന്നെ അവസാനിക്കുകയാണെങ്കില്‍ അങ്ങനെ ആവട്ടെ എന്ന് അയാള് ചിന്തിച്ചുകാണും. കെട്ടിടം കുലുങ്ങുന്നതിനിടെ അയാള്‍ തന്‍റെ പ്രിയപ്പെട്ട അദ്ധ്വാനശീലരായ തൊഴിലാളികളുടെ കസേരകകള്‍ക്കു അരികിലൂടെ ഒന്ന് നടന്നു നോക്കി. 3500 മുതല്‍ 25,000 ദിര്‍ഹം വരെ ശമ്പളം വാങ്ങുന്ന ആളുകള്‍ ഓഫീസിലെ പണി സ്ക്രീനിന്റെ ഒരു സൈഡിലാക്കി ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത സൈറ്റുകളിലും ഓഫീസില്‍ ബ്ലോക്ക്‌ ചെയ്തു എന്നു താന്‍ വിശ്വസിക്കുന്ന ഫേസ് ബുക്കിലും കമന്റടിച്ചു സ്ക്രീന്‍ നിറച്ചിരിക്കുന്നു. അതു കണ്ടതോടെ താഴെ വീണു അയാളുടെ ബോധം പോയി.
          ഭൂമികുലുക്കം കാരണം അനുവദിച്ചു കിട്ടിയ സമയത്ത് താഴെ പാര്‍ക്കില്‍ ഇരുന്നു പക്ഷി ശാസ്ത്രം ആസ്വദിച്ചിരുന്ന ഒരു സഹൃദയനു  ആ സമയത്താണ് ഫേസ് ബുക്കില്‍ കമന്റും അടിച്ചിരിക്കുമ്പോഴാണ്‌ ഭൂമികുലുക്കം ഉണ്ടായതെന്നും അത് ഓഫ്‌ ആക്കാതെ ആണ് താഴോട്ടു ഓടിയതെന്നും ഉള്ള ബോധോദയം ഉണ്ടായത്. ഇനി അത് ഓഫ്‌ ആക്കാന്‍ പതിനേഴു നില ഓടിക്കയന്നതിലും ബേധം ആ കെട്ടിടം കുലുങ്ങി താഴെ വീഴുന്നതാനെന്നു ഓര്‍ത്ത അയാളുടെ സ്ക്രീനില്‍ ഉടനെ ബോസ്സിന്റെ മുഖം തെളിഞ്ഞു..അപ്പോഴാണ് കിഴവന്‍ താഴെ ഇറങ്ങി ഓടിയിട്ടില്ലെങ്കില്‍ പണി ആവുമല്ലോ എന്ന  വിചാരം അയാളുടെ മസ്തിഷ്ക്കത്തില്‍ വിജംബ്രിച്ചത്. എങ്കില്‍ കൂടുതല്‍ കുലുക്കം ഉണ്ടായില്ലെങ്കില്‍ തന്റെ പണി കുലുങ്ങിയത് തന്നെ. പണിയില്ലാതെ നാട്ടിലേക്ക് വിമാനം കയറുന്നത് ഓര്‍ത്തപ്പോള്‍ അയാള്‍ താഴെ ഇറങ്ങിയത്തിലും വേഗത്തില്‍ മുകളിലേക്ക് ഓടിക്കയറി.
          ഓഫീസിലെത്തിയ ആള് ഏതായാലും ഇത്രയും പടി ഓടി ക്കയറി വന്നതല്ലേ എന്ന് കരുതി ഫേസ് ബുക്കില്‍ “ഭൂമി കുലുക്കം, ആളുകള്‍ സംഭ്രാന്തിയില്‍” എന്നാ സ്റ്റാറ്റസ്സും ഇട്ടു .കംപുട്ടെര്‍ ഓഫ്‌ ആക്കി തിരിഞ്ഞു ഓടാന്‍ തുടങ്ങുംബോഴാതാ ബോസ്സ് താഴെ കിടക്കുന്നു. അപ്പോഴേക്കും ബോധം വന്ന ചിലര്‍ ഓഫീസിലേക്ക് ഓടി എത്തിക്കൊണ്ടിരുന്നു. ഇവരെല്ലാം കൂടി പൊക്കി പാവം ബോസ്സിനെ ആശുപത്രിയില്‍ ആക്കി.
അപ്പോള്‍ നമ്മുടെ സഹൃദയന്‍ പറഞ്ഞു, “ഭൂമി ഇനി കുലുങ്ങിയാലും ഇല്ലെങ്കിലും മാനെ ബോസ്സിന് ബോധം വന്നാ നമ്മടെ ഓഫീസിലെ പല കസേരകളും കുലുങ്ങും! “

Thursday, January 31, 2013

ഒരു അധ്യാപക പരീശീലന ഗാഥ



ഞാന്‍ അധ്യാപക പരിശീലനത്തിന് ചേര്‍ന്ന് കുറേ മാസങ്ങള്‍ കഴിഞ്ഞു.കൊട്ടിക്കലാശത്തിനു  ഇനി കുറച്ചു മാസങ്ങള്‍ കൂടിയേ  ഉള്ളു. അവസാനത്തെ നാടകമായ അധ്യാപക പരിശീലനത്തിന്  പോകാന്‍ എല്ലാവര്ക്കും ഓരോ സ്കൂള്‍ വീതം നറുക്ക് വീഴുന്ന ദിവസം വന്നെത്തി .ഒരുമാസം ആണ് പരിശീലനം. അവര് പറയുന്ന സ്കൂളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു നമുക്ക് ഒരാഴ്ചക്കുള്ളില്‍ അവടെ ടീച്ചറായി പോകണം. അന്നുമുതല്‍ ഒരു മാസക്കാലം നമ്മള്‍ അവിടുത്തെ അധ്യാപകര്‍  ആകും. ജീവിതത്തിലെ ആദ്യത്തെ അനുഭവം. ബെഞ്ചിലിരുന്നു കുറെ കൊല്ലങ്ങള്‍  ആട്ടം മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് സ്റ്റേജില്‍ കയറി ആടാനുള്ള ഒരു അവസരം.

       എന്റെയും ഭര്‍ത്താവിന്റെയും വീട്ടില്‍ നിന്നും പോകാന്‍ ഒരു വിധം സൗകര്യം ഉള്ള ഒരു സ്കൂള്‍ ആ  ലിസ്റ്റില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തു.കൂടെ  ആണും പെണ്ണുമായി  എട്ടു മറ്റു സുഹൃത്തുക്കളും. പിറ്റേന്ന് സാരിയും ചുറ്റി അധ്യാപികയുടെ  ഗൌരവം ഒക്കെ മുഖത്തു  ഫിറ്റ്‌ ചെയ്തു സ്കൂളിലേക്ക് യാത്രയായി.എങ്കിലും ഒന്‍പതുപേരു ഒത്തു ചേര്‍ന്നതോടെ  ഞങ്ങള്‍ വെറും കോളജു കുട്ടികള്‍ ആയി മാറി. സ്കൂള്‍ ഒരു ഓണംകേറാമൂലയിലാണ് .ബസ്‌ ഇറങ്ങി രണ്ടു രണ്ടര കിലോമീറ്റര്‍ നടക്കണം. ഒരുപാടു ചാര്‍ട്ടും പഠന മാതൃകകളും ചുമന്നു കൊണ്ട് പോകാനുള്ളത് കാരണം നടത്തം അസാധ്യം. എന്നും ഓട്ടോ പിടിച്ചു പോകണമെങ്കില്‍ ഒരു തുക ചിലവാകും. അതിനു ചിലര്‍ തയ്യാറല്ല. അങ്ങനെ ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം അവിടെ പ്രാക്ടീസിനായി നറുക്ക്  കിട്ടിയ ഒന്‍പതു  പേര്  രണ്ടു ഓട്ടോയിലായി  പോകാനും അങ്ങനെ മാസം വരുന്ന ഓട്ടോ  ചാര്‍ജ് ഷെയര്‍ ചെയ്യാനും തീരുമാനിച്ചു. ആദ്യ ദിവസം തന്നെ  രണ്ടു ഓട്ടോയിലായി  ഇടിച്ചു കയറി വന്ന ഒന്‍പതു പുതിയ അധ്യാപകരെ കണ്ടു കുട്ടികളും മറ്റു അധ്യാപകരും അന്തം വിട്ടു. എന്തൊക്കെയോ സാധനങ്ങള്‍ കയറ്റി വന്ന ഓട്ടോ ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. കാരണം ഞങ്ങള്‍ ചുമന്നു കൊണ്ട് വന്ന പഠനസഹായ സാമിഗ്രികള്‍ അത്രയ്ക്കധികം  ആയിരുന്നു. ഇനി നാളെ മുതല്‍ കൊട്ടവണ്ടി വിളിച്ചുകൊള്ളാന്‍  പറഞ്ഞു ഓട്ടോക്കാരന്‍ പൈസയും വാങ്ങി സ്ഥലം വിട്ടു. കുറേ കുട്ടികള്‍ ഒരു ജാഥയായി ഞങ്ങളെ ഹെട്മാസ്റെരുടെ മുറിയിലേക്ക് അനുഗമിച്ചു. ഏകദേശം ഒരു കൊല്ലത്തെ  താമസത്തിനായി പഞ്ചാബിലേക്ക് ട്രെയിന്‍ കയറുന്ന മലയാളി കുടുംബത്തിന്റെ ലെഗേജിനെക്കാള്‍ കൂടുതലായിരുന്നു ഞങ്ങളുടെ അടുത്തുള്ള സാധനസാമിഗ്രികള്‍. ഞങ്ങള്‍ ഒന്പതുപെരെയും ചാര്‍ട്ടും മറ്റും നിറച്ച കവറുകളും  കൊണ്ട് ഹെട്മാസ്റെരുടെ ചെറിയ റൂം നിറഞ്ഞു. എല്ലാവരെയും  കൂടി എവിടെ ഒന്ന് ഇരുത്തും എന്ന ചിന്തയിലായി സാറ്. അവസാനം വിറകും പഴയ ഒടിഞ്ഞ കസേരയും മേശയും മറ്റും ഇറ്റു വച്ചിരുന്ന ഒരു മുറി ഞങ്ങള്‍ക്ക്  വൃത്തിയാക്കി   തരാമെന്നേറ്റു.
    
       അങ്ങനെ ആ വിറകുമുറിയില്‍ ഞങ്ങളുടെ അധ്യാപക  ജീവിതം തുടങ്ങി. അധ്യാപക ജീവിതത്തിന്റെ പരമ പ്രധാനമായ ആയുധം പാര ആണെന്ന് ഞാന്‍ ആ ഗുരുകുലത്ത് നിന്നും ആണ് പഠിച്ചത്. പാര വക്കാന്‍ തീരെ കഴിവില്ലാത്ത ഞാന്‍ എങ്ങനെ പാരകളില്‍ നിന്നും രക്ഷപെടാം എന്ന വിഷയം പഠിക്കാന്‍ തീരുമാനിച്ചു. ഒരമ്മ പെറ്റ മക്കളെക്കാള്‍ ഒരുമയുള്ള ഞങ്ങള്‍ ഒന്‍പതു സുഹൃത്തുക്കളെ കണ്ടു അവിടുത്തെ പാര ഗുരുക്കള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഭാര്യയും ഭര്‍ത്താവും ആണെങ്കിലും ഒരു സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌താല്‍ പരസ്പരം പാര വച്ചു പോകും എന്ന വലിയ തത്വം ഞാന്‍ അവിടെ നിന്നും ആണ് മനസിലാക്കിയത്.  ഇവര്‍ക്കെല്ലാം ഒരു അപവാദം ആയിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍. കണക്കന്മാരായി ഞാനും  എന്റെ  സുഹൃത്ത്‌ സൈനുദീനും മാത്രം. ബാക്കി എല്ലാവരും സയന്‍സും സോഷ്യലും ഇന്ഗ്ലീഷും. 
അങ്ങനെ എന്റെ ആദ്യത്തെ ക്ലാസിനു സമയം ആയി. കാണികളായി  ഒന്നും രണ്ടുമല്ല എണ്‍പത് കുട്ടികള്‍. .അതും ആ സ്കൂളില്‍ എട്ടു  ഒന്‍പതു കൊല്ലം എക്സ്പീരിയന്‍സ് ഉള്ളവര്‍. എനിക്ക് എട്ടു ബി, എന്‍ ,ഒന്‍പതു എം, എന്നീ  ക്ലാസ്സുകളില്‍ കണക്കു എടുക്കണം. ചാര്‍ട്ടും മോഡലും ഒക്കെ പിടിച്ചു അഭിനയിച്ചു ക്ലാസ്സ്‌ എടുക്കുന്നത് കുട്ടികള്‍ക്കും ഒരു പുതുമ. അവര്‍ ഒരു ചോക്ക് കഷണവും പിടിച്ചു വന്നു ബോര്‍ഡില്‍ കണക്കു  എഴുതി അത് പുസ്തകത്തില്‍ പകര്‍ത്താന്‍ പറയുന്ന സാറന്മാരെ മാത്രേ കണ്ടിട്ടുള്ളു. അപ്പോളാണ് ഒരു മാജിക്‌ നടത്താന്‍ വരുന്ന പോലെ കൊട്ടയും  കുട്ടകയും ചാര്‍ട്ടും ഒക്കെ ആയി ഞങ്ങള്‍ അവടെ അവതരിക്കുന്നത്. 
ഞാന്‍ ഒന്‍പതു എമ്മിലെ ക്ലാസ്സ്‌ ടീച്ചര്‍ ആയ ജോണ്‍സന്‍ സാറിന്റെ കീഴിലാണ് ഒരു മാസം അവടെ പണി എടുക്കേണ്ടത്. കുറച്ചു ദിവസത്തിനുള്ളില്‍  തന്നെ  എന്റെ ശത്രുക്കളുടെ  വളരെ ചെറിയ ലിസ്റ്റില്‍  ഒരാളായി മാറാന്‍ സാറിനു കഴിഞ്ഞു. അത്രയും മോശകൊടനായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ പിന്നീടു പരിചയപെട്ടിട്ടില്ല. എന്തായാലും ഒരു മാസം കഴിഞ്ഞു അവിടെ നിന്നും പോരുമ്പോഴെക്കും  പരസ്പരം വെട്ടിക്കൊല്ലാന്‍ മാത്രം ഉള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിരുന്നു. സാറിന്റെ പല തത്വങ്ങളും എനിക്ക്  അന്ഗീകരിക്കാനാവു മായിരുന്നില്ല. ഉള്ള കാര്യം തുറന്നു പറയുന്നഎന്റെ  സ്വഭാവം എനിക്ക് പലപ്പോളും പാര ആയി . (പേര് മാറ്റി  ആണ് ഇവടെ ചേര്‍ത്തിരിക്കുന്നത്. പെട്ടന്നു  മരിക്കാനോ കൊലപാതകി ആകണോ എനിക്ക് തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്. ക്ഷമിക്കണേ ) 

   എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു ഒന്‍പത് എം. ആ ക്ലാസ്സിന്റെ ഒറ്റ ദോഷം ജോണ്സന്‍ സാര്‍ ആണ് അവരുടെ ക്ലാസ്സ്‌ അധ്യാപകന്‍ എന്നത് മാത്രം ആയിരുന്നു. വളരെ സാധരണ കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ആ കുട്ടികളുടെ മനസ്സില്‍ ഒരു ഇടം നേടാന്‍ എനിക്കായി. അതില്‍ ഒരു കുട്ടി പറഞ്ഞത് എനിക്ക് ഇപ്പോളും ഓര്മ ഉണ്ട്. “
ടീച്ചര് കുറച്ചു ദിവസം കഴിഞ്ഞാല്‍ പോകില്ലേ. പിന്നെ വീണ്ടും ചൂരലും പിടിച്ചു വന്നു എന്താണ് പഠിക്കേണ്ടത് എന്ന് പറയാതെ പഠിക്ക് പഠിക്ക്  എന്ന് പറഞ്ഞു തല്ലുന്ന മാഷന്‍മാരെ വീണ്ടും കാണണ്ടേ. ഞങ്ങളെ പഠിപ്പിച്ചിട്ടു കാര്യം ഇല്ല ടീച്ചറെ .ഞങ്ങള്‍ക്ക് ഇതിനു മുന്‍പത്തെ ഒന്നും നേരം പോലെ അറിയില്ല.” അവന്‍ അതും പറഞ്ഞു തലയും താഴ്ത്തി തന്റെ ബെഞ്ചിലേക്ക് നടന്നു.  ആ യാഥാര്‍ത്ഥ്യം പറയാന്‍ ധൈര്യം കാണിച്ച അവനെ ഞാന്‍ അന്ന് മുതലാണ്‌ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ അഞ്ചു വിനോദ് മാരുള്ള ക്ലാസ്സിലെ ഒരു വിനോദ് മാത്രം ആയിരുന്നു അവന്‍.

അവിടുത്തെ അവസ്ഥ അതായിരുന്നു. എളുപ്പത്തില്‍ അധികം പണി എടുക്കാതെ ശമ്പളം വാങ്ങാന്‍ പറ്റുന്ന ഒരു ജോലി ആയിരുന്നു അന്ന് അധ്യാപനം. അന്ന് ഞാന്‍ കുട്ടികളോട്  പറഞ്ഞു ‘ഞാന്‍ നിങ്ങള്ക്ക് ക്ലാസ് എടുക്കുന്ന ദിവസങ്ങളില്‍ പഠിച്ചത് നിങ്ങള്‍ ഒരിക്കലും മറക്കില്ല. അത് ജീവിതത്തില്‍ എപ്പോളെങ്കിലും ഉപയോഗപ്പെടുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കണം.’
 പിറ്റേന്ന് രാവിലെ ജോണ്സന്‍ മാഷ്‌ എന്നോട് അല്പം കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു .
”വിനോദിനെ  ഞാന്‍ പുറത്തു നിര്‍ത്തിയിട്ടുണ്ട് .അവന്‍ അവിടെ തന്നെ നില്‍ക്കട്ടെ.”
അയാളുടെ മുഖഭാവവും ദേഷ്യവും കണ്ടു എന്തിനാണ് അവനെ പുറത്തു നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിക്കാനുള്ള ധൈര്യം  എനിക്ക് ഉണ്ടായില്ല. പിറ്റേന്നും പുറത്തു നില്‍ക്കുന്ന അവനോടു ഞാന്‍ സ്നേഹത്തോടെ  പുറത്തു ആക്കിയതിന്റെ കാരണം ചോദിച്ചു. അപ്പോള്‍  അമര്‍ഷത്തോടെ “പുറത്താക്കിയവരോട് ചോദിക്ക് “ എന്നായിരുന്നു അവന്റെ മറുപടി. അത് എനിക്ക് ദേഷ്യം ഉണ്ടാക്കിയതിനാല്‍ ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നില്ല എന്ന് തീര്‍ച്ചയാക്കി ക്ലാസ്സ്‌ എടുക്കാനായി തുടങ്ങി. അന്ന് വെള്ളിയാഴ്ച ആയിരുന്നു.രണ്ടു ദിവസം ഒഴിവു ആണല്ലോ എന്ന സന്തോഷത്തില്‍  ഞങ്ങള്‍ എല്ലാവരും ചിരിച്ചു തമാശയും പറഞ്ഞു ഓട്ടോയില്‍ വീട്ടിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ തലയും താഴ്ത്തി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്കു പോകുന്ന അവനെ ഞാന്‍ കണ്ടു. എനിക്ക് അവിടെ ഇറങ്ങി അവനോടു വിശദമായി സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും കൂടെ നാല് പേര്‍ കൂടി ഉണ്ടായതിനാലും എല്ലാവര്ക്കും വീട്ടില്‍ നേരത്തെ എത്തേണ്ടതാണ് എന്നതിനാലും എന്തോ ഞാന്‍ അതിനു മുതിര്‍ന്നില്ല. പക്ഷെ അന്ന് ഞാന്‍ അതിനുള്ള മനസ്ഥിതി കാണിച്ചിരുന്നെങ്കില്‍ അവന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.
     ഒഴിവു ദിവസങ്ങള്‍ കഴിഞ്ഞു ഞാന്‍ തിങ്കളാഴ്ച പതിവ് പോലെ സ്കൂളില്‍ എത്തി. ഒന്‍പതില്‍ ക്ലാസ്സ്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ അന്ന് വന്നിട്ടില്ലായിരുന്നു. ഒരു കുട്ടി ദിവസം മുഴുവന്‍ പുറത്തു നില്‍ക്കുന്നത് കണ്ടു സങ്കടപ്പെടണ്ടല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. അന്ന് പതിവ് പോലെ ദിവസം കടന്നു പോയി. പിറ്റേന്ന് ഞങ്ങള്‍ സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികളും അധ്യാപകരും കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഞങ്ങളും ആ കൂട്ടത്തില്‍ ചെന്ന് നോക്കി. എന്നെ കണ്ടതും ഒരു കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. “നമ്മടെ വിനോദ് പോയി ടീച്ചറെ “.
ഞാന്‍ അവനെ അടുത്തേക്ക്‌ വിളിച്ചു കാര്യം ചോദിച്ചപ്പോളാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്.
   അന്ന് ആ സ്കൂളിലെ യുനിഫോം വെള്ളയും നീലയും ആണ്. അവന്റെ യുനിഫോം നിറം മങ്ങിയതും പകുതി കീറി തുടങ്ങിയതും  ആയിരുന്നു. അങ്ങനെ കുറച്ചു കുട്ടികള്‍ ആ സ്കൂളില്‍ ഉള്ളതിനാല്‍ അവര്‍ക്കാര്‍ക്കും അതിനെ കുറിച്ച്  അപകര്‍ഷത ബോധം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ കര്‍ക്കശക്കാരനായ അവന്റെ ക്ലാസ്സ്‌ സാര്‍ അതും പറഞ്ഞു അവനെ നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. അത് മാത്രം അല്ല മാസത്തില്‍ കൊടുക്കേണ്ട തുച്ചമായ ഫീസും അവന്‍ കൊടുത്തിരുന്നില്ല. അന്ന് അവനെ ക്ലാസ്സില്‍ നിന്നും പുറത്താക്കി ഇനി നല്ല യുനിഫോം ഇട്ടു ഫീസുമായി വന്നാല്‍ മാത്രം ക്ലാസ്സില്‍ ഇരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവനും രണ്ടാനമ്മയുടെ പീഡനങ്ങളാല്‍ ഒരുപാടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവനും ആയിരുന്നു ആ കുട്ടി. വീട്ടില്‍ ഈ കാര്യം പറഞ്ഞപ്പോള്‍ രണ്ടാനമ്മയുടെ വക ചീത്തയും അത് കേട്ട് അച്ഛന്റെ വക അടിയും ആണ് അവനു കിട്ടിയത്. എല്ലാം കൊണ്ടും മനം മടുത്ത അവനു സ്കൂള്‍ ആയിരുന്നു ഏക ആശ്വാസം. അവിടെയും താന്‍ മറ്റുള്ളവരാല്‍ അപഹസ്യനാകുന്നത് താങ്ങാനുള്ള കരുത്ത്‌ ആ കുഞ്ഞു ഹൃദയത്തിനു ഇല്ലായിരുന്നു. അവന്‍ ശനിയഴ്ച വയ്കുന്നേരം റെയില്‍ പാലത്തിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. അത് വഴി വന്ന ഏതോ ട്രെയിന്‍ അവനെ അവന്റെ എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റി.
എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും  ദുഖവും കുറ്റബോധവും അനുഭവിച്ച  ദിവസമായിരുന്നു അത്.അദ്ധ്യാപിക എന്ന നിലയില്‍ ഏറ്റവും വലിയ ഒരു പാഠം പഠിച്ച ദിവസവും. “ഓരോ കുട്ടിയും വ്യത്യസ്തനാണ്, ഒരു കുട്ടിയെ മനസിലാക്കുന്നവനും അവന്‍ നന്നാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവനും  മാത്രമേ അവനെ ശിക്ഷിക്കാനുള്ള അവകാശവും ഉള്ളു”.