Tuesday, July 8, 2014

ഒരു പാവം വീട്ടമ്മയുടെ ഭക്ഷണനിയന്ത്രണം!

                           സ്കൂള്‍ അടച്ചു ഒരു വൈകുന്നേരത്ത്  കറക്കത്തിനിടെ കുറേ കാലമായി കാണാത്ത കുറച്ചു സുഹൃത്തുക്കളെയും ചേച്ചിമാരെയുമൊക്കെ അവിചാരിതമായി കാണാന്‍ സാധിച്ചു. അവരെ കണ്ടു സംസാരിക്കുന്നതിനു മുന്‍പേ “അയ്യോ, നന്നായി തടിച്ചല്ലോ” എന്ന് ആരോ പറഞ്ഞു പഠിപ്പിച്ച പോലെ എല്ലാവരുടെയും അഭിപ്രായം. അതോ ഞാന്‍ ഒന്ന് രണ്ട് ആഴ്ച വെറുതെ ഇരുന്നു തിന്നും ഉറങ്ങിയും തടിച്ചതോ? ഏയ്‌, ഞാന്‍ അധികം ഭക്ഷണം കഴിക്കാറില്ല..പിന്നെ ഉറക്കം, അത് ഉറക്കം വരുമ്പോള്‍ മാത്രം!. അങ്ങനെ പറഞ്ഞു മനസിനെ സമാധാനിപ്പിച്ചെങ്കിലും വീട്ടില്‍ വന്നു വിശദമായി കണ്ണാടിക്കു മുന്നില്‍ ഒന്ന് നിവര്‍ന്നു നിന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പറഞ്ഞത് ശരിതന്നെ വണ്ണം കൂടിയിട്ടുണ്ട്. ഭാരം നോക്കാന്‍ രണ്ടു വേയിംഗ് മെഷിന്‍ ഉണ്ടെങ്കിലും അതിനു മുകളില്‍ കയറാന്‍ ധൈര്യം ഇല്ലാത്തതിനാല്‍ അത് വേണ്ടെന്നു വച്ചു. ഉള്ള മനസമാധാനം കൂടി കളയേണ്ടല്ലോ.
           ഇതെല്ലാം കേട്ട് ഏതായാലും അന്ന് രാത്രി ശെരിക്കു ഉറക്കം വരുന്നില്ല. അതോ ഇനി രാത്രി  വാരി വലിച്ചു കഴിച്ച ഭക്ഷണം ആണോ കാരണം എന്ന് അറിയില്ല. ഏതായാലും ഉറക്കം വരാതെ കിടക്കുമ്പോള്‍ തടി കുറക്കാനുള്ള പദ്ധതികള്‍ കൂലംകഷമായി ചിന്തിച്ചു. അവസാനം നാളെ രാവിലെ മുതല്‍ തടി കുറക്കാനുള്ള ഭഗീരഥ പരിശ്രമം തുടങ്ങും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഉറങ്ങിയപ്പോഴെക്കും സമയം മൂന്നു മണി ആയിക്കാണും.
            പിറ്റേന്ന് എണീറ്റ്‌ പതിക്കും മക്കള്‍ക്കും ദോശയും ചമ്മന്തിയും ഉണ്ടാക്കുമ്പോള്‍  രാത്രി മനസ്സില്‍ എടുത്ത തീരുമാന പ്രകാരം ഓട്സ് കഴിക്കാം എന്ന് വച്ചു. പക്ഷേ ദോശ ചട്ടിയില്‍ ഒഴിച്ചു നല്ലെണ്ണയും കൂടി ചേര്‍ന്ന് മൊരിയുന്ന മണം മൂക്കില്‍ അടിച്ചപ്പോഴെ ഓട്സ് എന്ന ചിന്ത എന്റെ മനസ്സില്‍ നിന്നും ഏകദേശം, ഒരു പത്തു കിലോമീറ്റെര്‍ അകലെ എത്തി കഴിഞ്ഞിരുന്നു.
          രാവിലെ നല്ലവണം ഭക്ഷണം കഴിക്കണം എന്നാണ് എല്ലാവരും പറയാറ്. അതുകൊണ്ട് ഓട്സ് ഉച്ചയ്ക്കാക്കാം. ടി.വിയില്‍ നല്ല പാട്ടുകള്‍. അതും കണ്ടു മൂന്നു ദോശ അകത്താക്കി. അങ്ങനെ പ്രാതല് കഴിഞ്ഞു. ഇനി കുറച്ചു വാട്സ് അപ്പും ഫേസ് ബുക്കും ഒക്കെ നോക്കി വല്ല സാഹിത്യവും മനസ്സില്‍ വന്നാല്‍ അതും പോസ്ടി പിന്നെ ഉച്ചക്ക് വല്ലതും ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറണം. വാട്സ് അപ്പില്‍ കണ്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളോടൊക്കെ ഞാന്‍ ഡയറ്റു തുടങ്ങിയ കാര്യം പറഞ്ഞപ്പോള്‍ തന്നെ മനസിന്‌ എന്തൊരു ആശ്വാസം!
           അങ്ങനെ അടുക്കളയില്‍ കയറി ഉച്ചഭക്ഷണം ഒരുക്കാന്‍ തുടങ്ങി. ചെറിയ ഉള്ളിയും മാങ്ങയും മുളക് പൊടിയും നെയ്മീനും ഇട്ടു നല്ല എരിവും പുളിയും ഉള്ള കിടിലന്‍ മീന്‍ കറിയും ബീട്രൂട്ടും കാരട്ടും ഉരുളക്കിഴങ്ങും പച്ചമുളകും ചേര്‍ത്ത കളര്‍ഫുള്‍ മെഴുക്കുപുരട്ടിയും ചോറും പിന്നെ തലേന്നത്തെ കോവക്ക മെഴുക്കുപുരട്ടിയും ചെമ്മീന്‍ വരട്ടിയതും. എല്ലാം കൂടി മേശപ്പുറത്തു നിരത്തിയതോടെ എന്റെ സകല കണ്ട്രോളും പോയി. എന്റെ കൈപുണ്യത്തിനെ കുറ്റം പറഞ്ഞു ഒരു പ്ലേറ്റ് ചോറു നല്ല എരിവുള്ള മീന്‍ കറിയും പലതരം മെഴുക്കു പുരട്ടികളും അച്ചാറും ചെമ്മീനും കൂട്ടി കഴിച്ചു തീര്‍ത്തു.
          അത് കഴിച്ചു കഴിഞ്ഞു ടി.വിയില്‍ കോമഡിയും കണ്ടു ഇരിക്കുമ്പോഴാണ് തലേന്ന് ഓഫെറില്‍ കിട്ടിയ മൂന്ന് പായ്ക്ക് ഐസ് ക്രീം ഫ്രിഡ്ജില്‍ ഇരിക്കുന്ന കാര്യം ഓര്‍ത്തത്‌. “ഇതാണ് ഈ വക ഒന്നും വാങ്ങരുതെന്നു പറയുന്നത്’ എന്നും പറഞ്ഞു അതില്‍ നിന്നും മൂന്നു സ്കൂപ്പും അകത്താക്കി. അതും കൂടി കഴിഞ്ഞതോടെ വയറു കൂടുതല്‍ നിറഞ്ഞിട്ടോ അതോ ടി.വിയിലെ കോമഡി ബോറായിട്ടോ ഭയങ്കര ഉറക്കം വരുന്നു. അപ്പോഴാണ് തലേന്ന് ഉറങ്ങാതെ ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ചാര്‍ട്ടുണ്ടാക്കി കിടന്നതാണ് ഉറക്കം വരാന്‍ കാരണം എന്ന് ബോധം ഉണ്ടായത്. ഇനി ഏതായാലും ഒന്ന് ഉറങ്ങി എണീറ്റ്‌ ചിന്തിക്കാം എന്ന് തീരുമാനിച്ചു സുഖനിദ്ര.
          വൈകീട്ട് ആറു മണിക്ക് എണീറ്റപ്പോള്‍ രാത്രി ഭക്ഷണം ഒഴിവാക്കണം എന്ന ചിന്ത മാത്രമായി മനസ്സില്‍. മാത്രമല്ല നേരത്തെ തീരുമാനിച്ച  ഇരുപതു മിനുട്ട് നടത്തത്തിനു സ്കൂള്‍ അടച്ചിട്ടും സമയം ഇല്ലല്ലോ എന്ന് ഓര്‍ത്തു സങ്കടവും. എന്ത് ചെയ്യാനാ വീട്ടമ്മമാരുടെ യോഗം. എപ്പോളും പണി തന്നെ! അപ്പോഴാണ് എഴു ദിര്‍ഹംസ് കൊടുത്തു വാങ്ങിയ നേന്ത്രപഴം പഴുത്തു പഴം പൊരിക്ക് പാകമായി മേശപ്പുറത്തു ഇരുന്നു എന്നെ വിളിക്കുന്നത്. എന്നാല്‍ ചായക്ക് പഴംപൊരി ആക്കാം. എന്തായാലും രാത്രി ഭക്ഷണം കഴിക്കാതെ കിടക്കാനുള്ളതല്ലേ. അങ്ങനെ മേശപ്പുറത്തു പഴങ്ങള്‍ വയ്ക്കുന്ന കൊട്ടയില്‍ വെറുതെ ഇരുന്ന നാല് സുന്ദരന്‍ നേന്ത്രപ്പഴങ്ങള്‍ പഴംപൊരി ആയി വെളിച്ചെണ്ണയില്‍ കിടന്നു പൊരിഞ്ഞു.
          അതില്‍ നിന്നും വെറും നാല് കഷണം മാത്രം കഴിച്ചു ഞാന്‍ ഭക്ഷണം നിയന്ത്രിച്ചു ഇനി രാത്രി ഒന്നും കഴിക്കില്ല എന്ന് മനസ്സില്‍ പല തവണ ഉരുവിട്ടു. അപ്പോഴാണ് ഒരു ഐഡിയ എന്റെ മനസിലൂടെ കടന്നു പോകുന്നത്. പോകുന്ന പോക്കില്‍ ആ ഐഡിയയെ  പിടിച്ചു പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത്താഴം കഞ്ഞി ആക്കുക! എനിക്ക് തീരെ ഇഷ്ടം അല്ലാത്ത ഒരേ ഒരു ഭക്ഷണ പദാര്‍ത്ഥം ആണ് കഞ്ഞി. പല അത്യാവശ്യ ഘട്ടത്തിലും നന്നായി അടിച്ചു മാറേണ്ടി വന്നിട്ടുണ്ട് എങ്കിലും എന്റെ ലോലമനസിനെ മാറ്റാന്‍ മാത്രം ഉള്ള ശക്തി കഞ്ഞിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ കഞ്ഞിയും നാല് പപ്പടവും മേശയില്‍ വച്ചു ഞാന്‍ പതിയെ കഞ്ഞി കുടിക്കാന്‍ വിളിച്ചു. “കഞ്ഞി എങ്കില്‍ കഞ്ഞി ഒരു ചമ്മന്തി എങ്കിലും ഉണ്ടാക്കി കൂടെ. കുറെ പച്ചമാങ്ങ ഒക്കെ വാങ്ങുന്നത് കണ്ടല്ലോ” പതിയുടെ പറച്ചില്‍ കേട്ടപ്പോഴാണ്  യുസഫ് അലിയുടെ സമ്പാദ്യം കൂട്ടാന്‍  വേണ്ടി എല്ലാ ആഴ്ചയും വാങ്ങിച്ചു ഉപയോഗിക്കാതെ ചീയിച്ചു കളയുന്ന പച്ചകറികളുടെ കൂട്ടത്തില്‍ വാങ്ങിയ പച്ചമാങ്ങയെ കുറിച്ച് ഓര്‍ത്തത്. പെട്ടന്ന് തന്നെ പച്ചമാങ്ങയും ഇഞ്ചിയും പച്ചമുളകും തേങ്ങയും ചേര്‍ത്ത് ഒരു ഉഗ്രന്‍ ചമ്മന്തി അങ്ങ് അരച്ചു. കഷ്ടകാലത്തിനു അതൊന്നു രുചിച്ചു നോക്കാന്‍ തോന്നി. സൂപ്പര്‍ ടേസ്റ്റ്! കഞ്ഞിയുടെ കൂടെ ആകുമ്പോള്‍ ..ഹോ! എന്തായാലും ഒന്ന് രുചിച്ചു നോക്കുക തന്നെ. അങ്ങനെ കുറച്ചു കഞ്ഞിയുമെടുത്തു കുടുംബത്തിന്റെ കൂടെ പോയി ഇരുന്നു. “ നീയല്ലേ ഇന്ന് രാത്രി ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞെ?’ പതിയുടെ ചോദ്യത്തിന് കഞ്ഞി നിറഞ്ഞ വായില്‍ ഉത്തരം പറഞ്ഞു .
“ഇതാണോ കഴിക്കല്‍? ഇത് ചമ്മന്തിക്ക് ടേസ്റ്റ് നോക്കുക അല്ലെ”!
പാത്രമൊക്കെ  കഴുകി കിടക്കാന്‍ നേരം വാട്സ് അപ്പു ശബ്ദം കേട്ട് മൊബൈല്‍ നോക്കി .
“ഡയറ്റ് എന്തായി പ്രീത്യെ” സുഹൃത്തുക്കളുടെ കൂട്ട മെസ്സേജ്.
 “ഡയറ്റ് അതിന്റെ വഴിക്ക് ഞാന്‍ എന്‍റെ വഴിക്ക്. എന്നെ മാറ്റാന്‍ ആര്‍ക്കും പറ്റില്ല. ആഹാ! ”
അവിടെ കൂട്ടചിരികളും സ്മൈലികളും മെസ്സേജ് വരുമ്പോളേക്കും ‘നാളെ മുതല്‍ എന്തായാലും ഡയറ്റ്’ എന്ന് ഉറപ്പിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നു. 

Tuesday, April 22, 2014

വെറുതെ കിട്ടിയ ഐ.പി.എല്ലു ടിക്കെറ്റും പഞ്ചാബും ഞാനും !!





         മൂന്നു ദിവസം അടുപ്പിച്ചു അവധി കിട്ടിയ സന്തോഷത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത റിസോര്‍ട്ട് ട്രിപ്പില്‍ ആയിരുന്നു ഞങ്ങള്‍. അവിടുത്തെ പച്ചപ്പില്‍ ഇരുന്നു സൊള്ളിക്കൊണ്ടിരിക്കുമ്പോഴാണ് മൂന്നു ഐ പി എല്‍ മാച്ച് ടിക്കറ്റ്‌ ഓഫര്‍ ചെയ്തു  ഒരു സുഹൃത്തിന്റെ ഫോണ്‍ കാള്‍ വരുന്നത്. മാച്ച് റിസോര്‍ട്ടില്‍ നിന്നും തിരിച്ചു എത്തുന്ന അന്ന് വൈകുന്നേരം ആയതിനാല്‍ ആര്‍ക്കും വലിയ താല്പര്യം ഇല്ലെങ്കിലും വെറുതെ കിട്ടുന്നത് വേണ്ടെന്നു വയ്ക്കെണ്ടെന്നു കരുതി ഓക്കേ മൂളി.
            ക്രിക്കെറ്റ് കളി ടി.വിയില്‍ അല്ലാതെ നേരിട്ട കണ്ടിട്ടില്ലാത്തതിനാല്‍ വീടെത്തിയതും ബാഗൊക്കെ അവിടെ ഇട്ടു വേഗം വണ്ടി ഷാര്‍ജ ക്രിക്കെറ്റ് സ്റ്റേഡിയത്തിലേക്ക് വിട്ടു. ക്രിക്കെറ്റിനെ കുറിച്ച് പന്തും ബാറ്റും കൊണ്ടുള്ള കളി എന്നല്ലാതെ വലിയ വിവരമൊന്നും ഇല്ലാത്ത ഞാന്‍ അത് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ എല്ലാം അറിയുന്നവളെ പോലെ കൂളിംഗ്‌ ഗ്ലാസും തൊപ്പിയുമൊക്കെ വച്ച് ഏകദേശം നാലരയോടെ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. പടത്തു മിനിറ്റ് അങ്ങിനെ ഇരുന്നതും എനിക്ക് ബോര്‍ അടിക്കാന്‍ തുടങ്ങി. അപ്പോഴിതാ വരുന്നു   പോപ്‌ കോണ്‍, കടല, പെപ്സി ഒക്കെ വില്‍ക്കുന്ന പയ്യന്‍സ്.  ഞങ്ങള്‍ നാലഞ്ചു  ലൈന്‍ മുകളിലുള്ള കസേരയില്‍ ആണ്.അവിടെ നിന്നും എന്റെ പതി  ഉറക്കെ ഒരു പോപ്‌കോണിന് എന്താ വില എന്ന് വിളിച്ചു ചോദിച്ചത് . “അയാള്‍ മലയാളി ആണെന്ന് എന്താ ഉറപ്പ്?” ഞാന്‍ ചോദിച്ചു.
പിന്നേ....ഇവിടെ കടലേം വിറ്റു നടക്കുന്നത് മലയാളി ആണെന്ന് അറിയാന്‍ വലിയ വിവരമൊന്നും വേണ്ട” പതിയുടെ മറുപടി
അപ്പോള്‍ പോപ്‌കോണ്‍ എന്ന് കേട്ട അവന്റെ മറുപടി ”പന്ദ്ര”
“ഡീ പണ്ട്രണ്ടു ദിര്‍ഹം കൊട്”
“ പതീജി , ഇത് മലയാളത്തിലെ പന്ത്രണ്ടു അല്ല. ഹിന്ദിയിലെ പന്ത്രഹ്. ആള് ഹിന്ദി വാല ആണ്.
          പോപ്‌ കോണ്‍ കയ്യില്‍ കിട്ടിയതോടെ ബോറിങ്ങിനു താല്‍ക്കാലിക ആശ്വാസം ആയി. അതും കൊറിച്ചു കൊണ്ട് ഞാന്‍ ഗ്രൌണ്ടിലേക്ക് നോക്കി ഇരുപ്പായി. അപ്പോഴാണ് ഭയങ്കര ആരവം. ആളുകളൊക്കെ എണീറ്റ്‌ നിന്ന് ശബ്ദമുണ്ടാക്കുന്നു. എനിക്കാണെങ്കില്‍ നോക്കിയിട്ട്‌ ഒന്നും മനസിലാകുന്നും ഇല്ല. അപ്പോഴാണ് ട്രൌസറും ഇട്ടു ഗ്രൌണ്ടിനു നടുവില്‍ കസര്‍ത്ത് നടത്തുന്ന ഒരുവനെ കണ്ണില്‍ പെട്ടത്. ഞാന്‍ പതിയേ പതിയെ തോണ്ടി ചോദിച്ചു.” ആ പയ്യന്‍സ് അവടെ കിടന്നു  തിരിപ്പറക്കുന്നതിനാണോ ഇവരൊക്കെ ഇത്രേം ശബ്ദം ഉണ്ടാക്കുന്നേ?”
“ മിണ്ടാണ്ടിരി., അതിനല്ല വീരേന്ദ്ര സേവാന്ഗ് ഗ്രൗണ്ടില്‍ വന്നതിനാണ് ആളുകള്‍ ആര്‍പ്പു വിളിച്ചത്”
“ആഹാ, അപ്പൊ പഞ്ചാബ് രാജാവും കളികാണാന്‍ വന്നിട്ടുണ്ടോ?” രാജസ്ഥാന്റെ കൂടെ കൂടണോ പഞ്ചാബിന്റെ കൂടെ കൂടണോ എന്ന സംശയത്തില്‍ ഇരുന്ന ഞാന്‍ ചോദിച്ചു.
“പിന്നെ ഒരു സംശയം, എപ്പോളാ ക്രിക്കറ്റ്‌ കളിക്കാരുടെ വേഷം ട്രൌസര്‍ ആക്കിയെ? ഞാന്‍ കാണുമ്പോഴൊക്കെ പാന്റ്സ് ആയിരുന്നു.”
ഇത് കൂടി കേട്ടതോടെ ടിക്കറ്റ്‌ ഫ്രീ ആണെങ്കിലും എന്നെ കൊണ്ട് വരേണ്ടിയിരുന്നില്ല എന്നാ രീതിയില്‍ പതി എന്റെ മുഖത്ത് തറപ്പിച്ചു നോക്കി.
“എടി , ഇത് ഇവര് ഈ വേഷത്തില്‍ വാം അപ്പ്‌ ചെയ്യുന്നതാ.. കളി ആകുമ്പോഴെക്കും വേഷം മാറ്റി വരും”.
“ഓ ആശ്വാസം”. വേഷത്തിനു മാറ്റമൊന്നും വന്നിട്ടില്ല. ഇനി കൂടുതല്‍ ചോദിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഞാന്‍ പോപ്‌കോണും തിന്നു വെറുതെ ഇരുന്നു.
           അങ്ങനെ 6.30  ആയപ്പോഴേക്കും കളി തുടങ്ങി. ഒരു ആള് ബോള്‍ എറിഞ്ഞു പതിനൊന്നു ആളുകള്‍ പൂച്ച മത്തിത്തലയ്ക്കു കാത്തു നില്‍ക്കുന്ന പോലെ നില്‍ക്കുന്ന ഈ കളി എനിക്ക് എന്തോ അത്ര പിടിച്ചില്ല. ഉടനെ ഇവിടെ നിന്ന് പോകാമെന്ന് പതിയോടു പറയാനും പറ്റില്ല. അവിടെ ആകെ രസകരമായി എനിക്ക് തോന്നിയത് നാലും ആറും റണ്‍ അടിച്ചാല്‍ സ്റ്റേടിയത്തിന്‍റെ നാല് വശത്തുനിന്നും ഇടയ്ക്കു ഉയരുന്ന പുകയും അതിനൊപ്പം വരുന്ന പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന ചിയര്‍ അപ്പ്‌ പെണ്ണുങ്ങളും ആണ്. ഇടയ്ക്കിടയ്ക്ക് നാലും ആറും റണ്‍ കിട്ടുന്ന കാരണം ആ പെണ്ണുങ്ങള്‍ ഡാന്‍സ് കളിച്ചു വലഞ്ഞു. എന്റെ പോപ്‌ കോണ്‍ അടുത്ത ഇരുപതു ഓവറിനു അപ്പുറം പോകില്ല എന്നതിനാല്‍ അപ്പോഴേക്കും പുറത്തു കടക്കാന്‍ ഞാന്‍ ഉറപ്പിച്ചിരുന്നു.
അപ്പോള്‍ അടുത്തിരിക്കുന്ന ആള് എന്നോട് ചോദിച്ചു. ‘ ഇയാള് ഏതു ടീം ആണ്?’
“ഇപ്പോള്‍ ഏതു ടീം ആണ് ബാറ്റ് ചെയ്യുന്നത്?” ഞാന്‍ ചോദിച്ചു.
“രാജസ്ഥാന്‍”.
‘എങ്കില്‍ ഞാന്‍ ആ ടീം ആണ്”
“ആഹാ..ഞാനും അതേ ടീം ആണ്. എന്താ അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കാരണം?” അയാള്‍ അത്യന്തം ആകാംഷയോടെ ചോദിച്ചു.
“ഇവരുടെ ബാറ്റിംഗ് കഴിയുമ്പോഴെക്കും ഞാന്‍ പോകും . അപ്പൊ പിന്നെ ബാറ്റ് ചെയ്യുന്നവരെ സപ്പോര്ട്ടാം എന്ന് വച്ചു. നല്ല ബുദ്ധിമുട്ടുള്ള പണിയല്ലേ. പന്ത് അടിക്യേം വേണം ഓടുകയും വേണം.’
അന്തം വിട്ടു വാ പൊളിച്ച അയാള്‍ക്ക്‌ ഞാന്‍ കുറച്ചു  പോപ്‌ കോണ്‍ ഓഫര്‍ ചെയ്തു.

         അവിടെ കളികണ്ട് ഇരിക്കുന്ന ആളുകളൊക്കെ ഇടയ്ക്കിടെ ഓരോ കളിക്കാരുടെ പേര് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എനിക്കാണേല്‍ ഒരു കളിക്കാരനെയും അറിയാത്തതിനാല് അവര് വിളിച്ചു പറയുന്ന പേരൊന്നും മനസിലാകുന്നും ഇല്ല. ഇനി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടാല്‍ ആളുകള്‍ എനിക്ക് കളി അറിയില്ല എന്ന് തെറ്റിദ്ധരിക്കുമോ എന്ന ഒരു സംശയം അപ്പോള്‍ എന്റെ മനസ്സില്‍ കടന്നു കൂടി. അപ്പോഴാണ് എന്റെ രണ്ടു സീറ്റ് അപ്പുറത്ത് ഇരിക്കുന്നവന്‍ “ബാലാജീ .........“ എന്ന് വിളിച്ചു കൂവിയത്.
ആഹാ....! വിളിക്കാന്‍ എളുപ്പമുള്ള ഒരു പേര്. അതിനപ്പുറം ഉച്ചത്തില്‍ ഞാനും അലറി ”ബാലാജീഈഈ......................”
        അപ്പോഴാണ് അയാള്‍ വിളിച്ച അയാളുടെ സുഹൃത്ത് ബാലാജി ചാടി കയറി അയാളുടെ അപ്പുത്തെ സീറ്റില്‍ ഇരിക്കുന്നതും രണ്ടു പേരും എന്നെ നോക്കി ഒരു വളിച്ച ചിരി പസാക്കുന്നതും ഞാന്‍ കണ്ടത്.
അങ്ങനെ എന്റെ മാനം മല കടക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ സഹ സീറ്റന്‍ എന്നോട് ചോദിച്ചു “ ഇയാളല്ലേ രാജസ്ഥാന്‍ ടീമിനെയാ സപ്പോര്‍ട്ട് ചെയ്യുന്നേ എന്ന് പറഞ്ഞത്? എന്നിട്ടെന്തിനാ പഞ്ചാബ് ടീമിലെ ബാലാജിയെ ചിയര്‍ അപ് ചെയ്യുന്നേ?’
അപ്പോള്‍ ശെരിക്കും അങ്ങനെ ഒരുത്തന്‍ ടീമില്‍ ഉണ്ട്. ആദ്യമായി എനിക്ക് പഞ്ചാബ് ടീമിനോട് ആരാധന തോന്നി. ദൈവം തമ്പുരാന്‍ കാത്തു. മുഖത്തു ഉണ്ടായിരുന്ന ജ്യാള്യത മറച്ചു ഒരു സുന്ദരന്‍ ചിരി ചിരിച്ചു കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ ശെരിയാക്കി ഞാന്‍ പറഞ്ഞു “ എനിക്ക് അങ്ങനെ ഒന്നും ഇല്ല..ഏതു ടീമില്‍ ആയാലും നല്ല കളിക്കാരെ ഞാന്‍ എന്നും പ്രോത്സാഹിപ്പിക്കും”
ഞാന്‍ ഒരു പ്രസ്ഥാനം ആണല്ലോ എന്ന മട്ടില്‍ അയാള്‍ എന്നെ നോക്കുമ്പോള്‍ ബാലാജി കാരണം വന്ന ചമ്മല്‍ ആരെങ്കിലും കണ്ടോ എന്ന പേടിലായിരുന്നു ഞാന്‍.
      അവസാനം ഇരുപതു ഓവര്‍ കഴിഞ്ഞതോടെ അടുത്ത ബാറ്റിങ്ങ്കാരായ ബാലാജി അടക്കമുള്ള പഞ്ചാബ് ടീമിന് എല്ലാ ആശീര്‍വാദങ്ങളും നല്‍കി ഞങ്ങള്‍ സ്റ്റേഡിയം വിട്ടു.