Thursday, March 15, 2012

മൂസാക്കാന്റെ നാലുകെട്ട്

(ഇതിലെ കഥാപാത്രങ്ങള്‍ മുന്‍പ് പോസ്ടിയ പഴം പൊരി കഥയിലും താറു താറുമാരാക്കിയ കഥയിലും ഉള്ളവരാണ്.അതേ ഗ്രാമം അതേ ആളുകള്‍ . ആ കഥകള്‍ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ഈ കഥ   വായിക്കാം .പരാതി ഇല്ല...:) )

            പ്രശാന്ത സുന്ദരമായ ഗ്രാമത്തില്‍ പ്രശാന്ത സുന്ദരമായ അനവധി കഥാപാത്രങ്ങള്‍ .അതില്‍ പ്രധാനിയാണ്‌ റബ്ബര്‍ മൂസ.ആ ഗ്രാമത്തിലെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ വലിച്ചു നീട്ടി പറയാനുള്ള പ്രത്യേക കഴിവ്  കാരണം നാട്ടുകാര്‍ മൂസയ്ക്ക്  നല്‍കിയ പത്മശ്രീ  അവാര്‍ഡാണ് 'റബ്ബര്‍ മൂസ'എന്ന പേര് .ആ അവാര്‍ഡിനായി ഗ്രാമത്തില്‍ ഉള്ളവരെ  കഥ കേള്‍പ്പിച്ചു വധിച്ചു എന്നല്ലാതെ തന്റെ കീശയില്‍ നിന്നും പണമൊന്നും ചിലവാക്കിയതായി കേട്ടറിവില്ല. 

കഥ പറയല്‍ പോലെ തന്നെ പേര് കേട്ടതാണ് റബ്ബറ് മൂസയുടെ പെണ്ണുകെട്ടലും.ഓരോര പെണ്ണുകെട്ടിനും  മുന്‍പായി ഒരു പുതിയ വീട് പണിതു പഴയ വീട് ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുക്കല്‍ മൂസാക്കയുടെ പതിവായിരുന്നു.ഇരുപതു സെന്റ്‌ സ്ഥലം മാത്രമുള്ള മൂസ അതുകൊണ്ട് നാലില്‍ കൂടുതല്‍ കെട്ടില്ല എന്ന് കണക്കില്‍ അപാര വിവരം ഉള്ള നാട്ടുകാര്‍ ഉറപ്പിച്ചു.മൂസാക്ക പുതിയ വീടുപണി തുടങ്ങിയാല്‍ അടുത്ത പെണ്ണന്വേഷണം തുടങ്ങി എന്ന് നാട്ടുകാക്ക് മനസിലാകും.ഒരു ദിവസം വാഴയ്ക്ക് തടം മാന്തിക്കൊണ്ടിരുന്ന മൂസയോട് ബ്രോക്കെര്‍ അഹമ്മദ് ചോദിച്ചത്രേ."മൂസാ ,വീടിനു തറ മാന്തുകയാണോ ?.ഞമ്മളിവടെ ഉണ്ടേ ".  എന്ന്‍ .
അതിനു മൂസ പറഞ്ഞ മറുപടി കേട്ടാണ് അഹമ്മദിന്റെ  ചെവി അടിച്ചു പോയത് എന്നാണ് നാട്ടു സംസാരം.
              തന്റെ ഇരുപത്തഞ്ചാം വയസിലാണ് മൂസ ആദ്യമായി കല്യാണം കഴിക്കുന്നത്.'വാപ്പ തീരുമാനിച്ചു .ഞാന്‍ കെട്ടി'എന്ന് വിനയകുനയനായി മൂസ അന്ന് പറഞ്ഞു.ആദ്യഭാര്യ ആമിന.നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിന്‍ പുറത്തുകാരി. എട്ടുവര്‍ഷം കൊണ്ട് കുട്ടികള്‍ നാലാതോടെ ആദ്യമായി റബര്‍ മൂസ വീട് പണി യെക്കുറിച്ച് ആലോചിച്ചു.അഞ്ചു സെന്റു സ്ഥലവും വീടും ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്തു അതിനടുത്തുള്ള ബാക്കി സ്ഥലത്ത് മൂസാക്ക പുതിയ വീടുപണി തുടങ്ങി.പുതിയ വീടുപണി പൂര്‍ത്തിയാകുന്നതോടെ ഒരു പുതിയ വീട്ടുകാരി വേണമെന്ന തോന്നല്‍ ഖല്‍ബില്‍ ഉടലെടുക്കുമെന്നും അപ്പോള്‍ കിനാവില്‍ പടച്ചോന്‍ വന്നു പെണ്ണ് കെട്ടാന്‍ പറയും എന്നും മൂസ വചനം.
            രണ്ടാമത്തെ വീടുപണി കഴിഞ്ഞതോടെ വീട്ടിലേക്കു പുതിയ വീട്ടുകാരിയും എത്തി .മൂസയുടെ രണ്ടാം ഭാര്യ സുഹറാബി.അഞ്ചു വര്‍ഷത്തിനു ശേഷം രണ്ടാമത്തെ പ്രസവത്തില്‍ സുഹറാബി മരിച്ചു.സുഹറാബി ആയിരുന്നു തന്റെ യഥാര്‍ത്ഥ ഭാര്യ എന്ന് മൂസാക്ക.
"ഓടെ അരഞ്ഞാണത്തിന്റെ കിലുക്കം തന്നെ ഞമ്മക്ക് ഹരായിര്‍ന്ന്‍ .ഞമ്മളൊന്നു അനങ്ങിയാല്‍ ഓള് അറിയും " .ഇത് പറയുമ്പോള്‍ എപ്പോളും ചിരിക്കുന്ന മൂസാക്കയുടെ കണ്ണ് നിറയും.ഈ വിരഹ ദുഖവും പേറി കുറേകാലം തന്റെ പതിവ് കഥാപരിപാടികള്‍ മാത്രമായി മൂസ നടന്നു.
             അങ്ങനെ  പ്രത്യേകിച്ച് കഥകളൊന്നും ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്ന സമയത്താണ് വേറൊരു ഗ്രാമത്തില്‍ നിന്നും മാങ്ങ കച്ചവടത്തിനായി മൊയ്തീന്‍ അവിടെ ലാന്‍ഡ്‌ ചെയ്യുന്നത്.അന്നാട്ടിലെത്തിയ മൊയ്തീനും മൂസാക്കയും പെട്ടന്ന് ദോസ്തുക്കളായി  .മാസങ്ങള്‍ക്കുള്ളില്‍ മൂസാക്ക പുതിയ വീടുപണി തുടങ്ങിയപ്പോഴേ നാട്ടുകാര്‍ക്ക് ബിരിയാണിയുടെ മണമടിച്ചു .വീടുപണി കഴിഞ്ഞതോടെ മൊയ്തീന്റെ പെങ്ങള്‍ ഇരുപത്തിരണ്ടുകാരി ആയിഷ നാല്‍പ്പത്തഞ്ചുകാരന്‍ മൂസയുടെ കെട്ട്യോളും  ആയി.മൂസാക്കയുടെ കഥ കെട്ടു മയങ്ങി ആണ് മൊയ്തീന്‍ പെങ്ങളെ മൂസാക്കക്ക് കെട്ടിച്ചു കൊടുത്തതെന്നും അതല്ല വേറെ എന്തോ കാരണം ആണെന്നും ഉള്ള പല കഥകള്‍ നാട്ടില്‍ പറന്നു.അങ്ങനെ മൂസാക്കയുടെ മൂന്നാം കെട്ടിയോള് ആയിഷ നാട്ടുകഥകളിലെ  പ്രധാന കഥാപാത്രം ആയി തിളങ്ങി.മൂസാക്ക പിന്നെയും അത്തറും അടിച്ചു ചെറുപ്പക്കാരനായി മൂളിപ്പാട്ടും പാടി നടക്കാന്‍ തുടങ്ങി.
            അതി സുന്ദരിയായിരുന്നു ആയിഷ .ഡിഗ്രിക്ക് കുറച്ചു മാസം പോയിരുന്നതുകൊണ്ടും   അത്യാവശ്യം വിവരവും പരിഷ്ക്കാരവും ഉണ്ട്.കോളേജില്‍ ഒരു ചെക്കനുമായി ചുറ്റിക്കളി ഉണ്ടായ കാരണമാണ് ഒന്നും ആലോചിക്കാതെ ഇത്രയും സുന്ദരിയായ ആയിഷബിയെ വയസനായ റബ്ബറിന്റെ തലയില്‍ കെട്ടി വെച്ചതെന്ന കിസ പരന്നു.അങ്ങനെ ചുറ്റിക്കളി ഉണ്ടായെങ്കില്‍ അതിന്റെ റിസള്‍ട്ട്‌ പത്തുമാസത്തിനു മുന്‍പ് അറിയുമെന്ന് കരുതി ജനം ആകാംഷാഭരിതരായി മറ്റു കഥകള്‍ ഉണ്ടാക്കാതെ കാത്തുനിന്നു.പത്തുമാസമല്ല അഞ്ചു വര്ഷം കഴിഞ്ഞിട്ടും ആയിഷക്കു ഒരു മാറ്റവും സംഭവിച്ചില്ല .വിശേഷം അറിയാന്‍ കാത്തുനിന്ന ജനം വേറെ കഥകള്‍ മെനയാന്‍ ആളുകളെ തേടിപ്പോയി.
   അങ്ങനെ ആയിഷ നാട്ടുകാരുടെ പ്രിയപ്പെട്ട 'ആയിഷത്തയും' മൂസയുടെ മറ്റു കുട്ടികളുടെ 'കെട്ടുമ്മയും' ആയി വാഴുന്ന കാലത്താണ് റബ്ബറ് മൂസ  ബാക്കിയുള്ള അഞ്ചു സെന്ററില്‍ വീടുപണിക്ക് കല്ലിറക്കാന്‍ തുടങ്ങിയത്. അത് കണ്ട നാട്ടുകാര്‍ക്കു മൂസ ആയിഷയും വിട്ടു വേറെ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചെന്നു മനസിലായി.
'മൂസാക്ക ,ആയിഷത്തക്ക് എന്ത് കുയപ്പം ഉണ്ടായിട്ട ഇങ്ങള് വേറെ പെണ്ണ് കെട്ടുന്നേ?' നാട്ടുകാര്‍ ഒന്നടങ്കം കോറസ്സായി ചോദിച്ചു.
"ഓളക്കു ഞാന്‍ അഞ്ചു ബര്‍ഷം കൊടുത്ത് .ഓള് പെറ്റില്ല..എന്നിട്ടും ഓള്‍ക്ക് അഞ്ചു സെന്റും ബീടും ഞാന്‍ കൊടുത്തോ...ഇങ്ങള് പറയിന്‍.." ".മൂസാക്കയുടെ വാദം കേട്ടതോടെ നാട്ടുകാരുടെ വായ അടങ്ങി.എങ്കിലും മൂസാക്ക അലുവ പോലെ ഉള്ള ആയിഷയെ വിട്ടു വേറെ പെണ്ണ് കെട്ടുന്നത് അന്നാട്ടുകാര്‍ക്ക്‌ സഹിച്ചില്ല.അവര്‍ വേഗം ആയിഷയുടെ അടുത്തേക്ക്‌ നടന്നു.ഈ വിവരം അറിഞ്ഞു നെഞ്ഞത്തടിച്ചു കരയുന്ന ആയിഷാത്തയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന്  കൂലംകഷമായി ചര്‍ച്ച ചെയ്തു നടന്നു ചെന്ന ആളുകള്‍ കാണുന്നത് ചിരിച്ചുകൊണ്ട് മൂസയുടെ പുതിയ വീടുപണിക്ക് സാധങ്ങള്‍ ഇറക്കുന്നതിനു നേതൃത്വം നല്‍കുന്ന ആയിഷാബിയെ.
"ആയിഷാ അനക്ക് സങ്കടല്യെ?." കൊട്ട ശാന്ത ചോദിച്ചു.
"ഇന്നേ കെട്ടുംമ്പോളെ എനിക്കറിയാര്‍ന്നു ഇത് മൂന്നില്‍ നിക്കില്ലാന്നു ".  ചിരിച്ചു കൊണ്ട് ഇത് പറയുന്ന ആയിഷാബിയെ കണ്ടു ജനം ആകാശദൂത് കാണാന്‍ പോയി റാംജി റാവു സ്പീക്കിംഗ് കണ്ടപോലെ ആയി.
                നാലാമത്തെ വീടുപണി കഴിഞ്ഞതോടെ റബ്ബര് മൂസയുടെ കെട്ടും കഴിഞ്ഞു .അങ്ങനെ  നാലാം ഭാര്യ ഉമ്മീവി പുതിയ വീട്ടില്‍ വലതുകാല് വച്ചു കയറി. മൂസാക്കയുടെ പുതിയ ബീവിയെ കാണാന്‍ കാത്തുനിന്ന കൂട്ടുകാരായ പരദൂഷണം രാമന്‍ നായര്‍ ,പരമു,വാറു,ടാങ്കര്‍ എന്നിവര്‍ ഉമ്മിവിയെ കണ്ടു ഒന്ന് ചിരിച്ചു. ഉമ്മിവിയുടെ മറുചിരി കണ്ടതോടെ സംഘത്തിന്റെ ചിരി മങ്ങി.മാമുക്കോയയുടെ പല്ല് കുറച്ചു കൂടി പൊങ്ങിയാല്‍ എങ്ങിനെയോ അങ്ങനെ ആണ് ഉമ്മിവിയുടെ പല്ലുകള്‍ .
" നാല് വീട്ടിലും തേങ്ങ ചിരകനാണോ ഈ ഉമ്മയെ കെട്ടി കൊണ്ടു വന്നെ " എന്നും പറഞ്ഞു രാമന്‍ നായര്‍ ഊറി ചിരിച്ചു.
"ഞമ്മക്ക് ബയസാവുകയാണ്.ഉമ്മിവിയോടു  കിന്നാരത്തിനു ഇന്നാട്ടില് യാരും ബരില്ലന്നു ഉറപ്പാണേ"  മൂസാക്കയുടെ വാദം കെട്ടു സംഘം ഇളിഭ്യരായി .
"എന്തായാലും അബദ്ധത്തില്‍ കൂടി ആരും ഈ ഉമ്മയോട് ചിരിക്കില്ല" എന്ന് വാറുവിന്റെ കമന്റ് .

                 അങ്ങനെ കഥകളും ഉപകഥകളും പരദൂഷണവും എല്ലാമായി സാധാരണ രീതിയില്‍ നീങ്ങിക്കൊണ്ടിരുന്ന ആ നാട്ടുകാരുടെ ഇടയിലേക്ക് തന്റെ പുതിയ ഇന്നോവ കാറും ഓടിച്ചു ഒരു പുത്തന്‍ പണക്കാരന്‍ ഗള്‍ഫ് എത്തുന്നത്. അന്നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങി വലിയ നാല് കെട്ടു പോലുള്ള ഒരു വീടുപണിയാനാണ് അയാള്‍ വന്നിരിക്കുന്നത്.കവലയില്‍ നിന്നുരുന്ന രാമന്‍ നായര്‍  ,മൂസ സംഘത്തോട് കുറേ വലുപ്പം വിളമ്പിയ പുതു പണക്കാരന്‍ ചോദിച്ചത്രേ ." ഇന്നാട്ടില് എവിടെയെങ്കിലും വല്ല നാല് കെട്ടും ഉണ്ടോ?.എനിക്കൊന്നു സാമ്പിള് നോക്കാനാ".
അത് കേട്ടതും മൂസ പറഞ്ഞു "ഇങ്ങള് പോരിന്‍..... ഞമ്മക്ക് നാലു കെട്ടുണ്ട്." 
അത് കെട്ടു അമ്പരന്ന സംഘവും സന്തോഷിച്ച ഗള്‍ഫും ഇന്നോവയില്‍ കുത്തിതിരക്കി മൂസയുടെ നാലു കെട്ടു കാണാന്‍ പുറപ്പെട്ടു.വളവു തിരിഞ്ഞു കാറ് മൂസയുടെ നാലുകെട്ടിനടുത്തെത്തി. ഇരുപതു സെന്ററില്‍ നിന്നിരുന്ന നാലു കുഞ്ഞു വീടുകള്‍ കാണിച്ചു മൂസാക്ക പറഞ്ഞത്രേ. 
" നോക്കിക്കൊളി ,ഇതാണ് ഞമ്മടെ നാലുകെട്ട്" 
അതാണ്‌ അന്നാട്ടിലെ ഇന്നുവരെ ഉള്ള സൂപ്പര്‍ ഡയലോഗ് .അങ്ങനെ മൂസാക്കാടെ നാലുകെട്ട് നാട്ടിലെങ്ങും പാട്ടായി.
             ഒരിക്കല്‍ പരദൂഷണം രാമന്‍ നായരുടെ വീടന്വേഷിച്ച് വന്ന പാറപ്പുറം ശശിയോട്  മുളക് പാപ്പി പറഞ്ഞത്രേ "മൂസാക്കാടെ നാല് കെട്ടിന്നടുത്തൂന്നു ഒരു അഞ്ചു മിനുട്ട് നേരെ പോയാ മതി."
'അപ്പൊ ഏതാ മൂസാക്കന്റെ നാല് കെട്ടു?" ശശി ആശ്ചര്യ ചിഹ്നമായി .
"ആഹാ! പഹയാ..അതറിയാത്ത ഇയ്യെങ്ങനെ ഇന്നാട്ടില് കാലു കുത്തി?" 
ഇനി ഏതാണ് മുളക് പാപ്പി എന്ന് നിങ്ങള്ക്ക് അറിയണോ? കഥ പുറകെ.