Monday, July 11, 2011

പ്രവാസി

      ഒരു വെള്ളിയാഴ്ച ദിവസം .ഒരാഴ്ചത്തെ എല്ല് നുറുങ്ങുന്ന പണിക്കു ശേഷം ആകെ കിട്ടുന്ന ഒരു അവധി ദിവസം .രാവിലെ അവന്‍ എണീറ്റത് നാട്ടില്‍  നിന്നുള്ള മിസ്സ്‌ കാള്‍ കേട്ടിട്ടായിരുന്നു.പതിവ് പരാതികളും പ്രാരാബ്ദങ്ങളും തന്നെ  ആകും.ഓരോന്നിനും ഉള്ള മറുപടി ആദ്യം തന്നെ കണ്ടെത്തി അവന്‍ ഫോണ്‍ കയ്യിലെടുത്തു നാടിലേക്ക് വിളിച്ചു .ഉപ്പയുടെ  ശബ്‌ദം."നിനക്ക് അവടെ സുഖാണെന്ന്  ഞങ്ങള്‍ക്ക് അറിയാം."അവന്‍ മനസ്സില്‍ പറഞ്ഞു..അതേ സുഖമാണ്.ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലി.അതു കഴിഞ്ഞു വന്നു അഞ്ചു പേര് തിങ്ങി താമസിക്കുന്ന ഒരു കുടുസു മുറിയില്‍  തന്‍റെ  ചെറിയ  കട്ടിലില്‍ മാത്രമായി ഒതുങ്ങുന്ന ലോകം."എന്താ നീ കേള്‍ക്കുന്നില്ലേ ?"..ആലോചനയില്‍ മുഴുകിയ അവന്‍ ബാക്കി ഒന്നും കേട്ടിരുന്നില്ല . കേള്‍ക്കാതെ തന്നെ അവനു അറിയാം എന്താണ് ഉപ്പാക്ക്  പറയാന്‍ ഉണ്ടാകുക എന്ന്‍. "ബുധനാഴ്ച അനിയത്തിയുടെ  കുട്ടിയുടെ പിറന്നാളാണ്.ഒന്നാം പിറന്നാളായ കാരണം സ്വര്‍ണ്ണം തന്നെ കൊടുക്കണം . പിന്നെ അടുത്ത ആഴ്ച നിന്റെ മൂത്ത ഇത്തയുടെ  വീട് കാണാന്‍ പോകണം.അതിനു കാര്യമായി എന്തെങ്കിലും  കൊടുക്കണ്ടേ" ..അവന്‍ അപ്പോള്‍ തനിക്കു വീട്ടേണ്ട കടങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കു കയായിരുന്നു . അനിയത്തിയുടെ കല്യാണത്തിനായി എടുത്ത രണ്ടു ലക്ഷത്തിന്റെ ലോണ്‍ .ഇത്തയുടെ  വീടുപണിക്ക് സഹായിച്ച നാല് ലക്ഷത്തിന്റെ കടം.ഇതൊന്നും  പോരാഞ്ഞു കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്കയച്ച ആയിരം ദിര്‍ഹം  കടം വാങ്ങിയ റഹ്മാനെ കാണുമ്പോള്‍   അവന്‍  മുങ്ങി നടക്കുകയാണ്. "പിന്നെ   ഷാഹിനയെ  കല്യാണം കഴിഞ്ഞു വീട്ടിലേക്കു വിരുന്നിനു വിളിച്ചിട്ടില്ല..ചിക്കനും മട്ടനും മീനും ഇല്ലാതെ എങ്ങനെ വിരുന്നിനു വിളിക്കാന്‍.നിനക്ക് അവടെ ഇതൊക്കെ എന്നും ഉള്ളത് കൊണ്ട് ഒരു വില ഉണ്ടാകില്ല.ഇവടെ പൈസ എണ്ണി കൊടുത്താലേ ഇതൊക്കെ കിട്ടു.എന്താ  നീ ഒന്നും മിണ്ടാത്തത്?".എന്ത് പറയാന്‍..രാവിലെ ഒന്നും കഴിക്കാതെ ഉച്ചക്ക് ഓഫീസില്‍ നിന്നു കിട്ടുന്ന ചോറും പരിപ്പും   രാത്രി ഉണക്ക കുബ്ബുസും കഴിച്ചു ഈ റൂമില്‍ മാത്രമായി ഒതുങ്ങി കൂടുന്ന താന്‍ എന്ത് പറയാന്‍.ഗള്‍ഫ് ജീവിതത്തെ പറ്റി പൊങ്ങച്ചം പറഞ്ഞ നിമിഷങ്ങളെ അറിയാതെ അവന്‍ വെറുത്തു.
          അവധി ദിവസത്തെ   ഉറക്കം നഷ്ട്ടപ്പെട്ട അവന്‍ തന്റെ കണക്കു പുസ്തകം കയ്യിലെടുത്തു.എത്ര കൂട്ടിയാലും കുറച്ചാലും കടം മാത്രം ബാക്കി.ഇന്നു  ഉപ്പ  പറഞ്ഞ കണക്കു പ്രകാരം ഈ മാസം ഒരു അന്പതിനായിരമെങ്കിലും നാട്ടിലേക്ക് അയക്കെണ്ടാതായി  വരും.ഗള്‍ഫുകാരന്റെ അനിയത്തിയുടെ കുട്ടിയുടെ പിറന്നാളായാതിനാല്‍    ഒരു പവനില്‍ കുറച്ചു കൊടുക്കാന്‍ വയ്യ...പിന്നെ വീട് കാഴ്ചക്ക് ഫ്രിട്ജോ വാഷിംഗ് മെഷിണോ കൊടുക്കേണ്ടി വരും. അഞ്ചാറു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചിട്ടും തന്റെ പേരില്‍ ബാക്കി ഉള്ളത് കടങ്ങള്‍ മാത്രം.തലയണയില്‍ മുഖം അമര്ത്തി അവന്‍ ആലോചനയില്‍ മുഴുകി.വീട്ടുകാര്‍ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും  പട്ടിക നിരത്തുമ്പോഴും    അവന്റെ മനസ്സില്‍ ഒരേ ഒരു ആഗ്രഹം മാത്രം.കുറച്ചു കാലം സ്വസ്ഥമായി തന്റെ നാട്ടില്‍  വീട്ടുകാരോടും കൂട്ടുകാരോടും ഒപ്പം സന്തോഷമായി കഴിയണം.
              കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും പുസ്തകം  തല്‍ക്കാലം  അവന്‍ അടച്ചു വച്ചു.കുളിക്കാന്‍ കുളിമുറിയുടെ മുന്നില്‍ ഉള്ള വന്‍ നിരയോ പതിവ് ഉച്ചഭക്ഷണത്തിന്റെ മണമോ സഹാവാസികളുടെ കലപില ശബ്ദമോ ഒന്നും അവനെ അസ്വസ്ഥനാക്കിയില്ല.തലയിണയില്‍  മുഖം അമര്‍ത്തി അവന്‍  നാട്ടിലെ പച്ചപ്പും ശുദ്ധ വായുവും  മഴ പെയ്താലുള്ള ഇളം കാറ്റും കുളിരും ഓര്‍ത്ത്‌ കിടന്നു.