Monday, September 12, 2011

താറു താറുമാറാക്കിയ ഒരു നുണക്കഥ









     ഇത് വളരേ പണ്ട് നടന്ന ഒരു കഥ.മൊബൈലും ടി വി യും എന്തിനു അശ്ലീല സിനിമകളോ പോസ്ടരുകളോ പോലും അധികം  പ്രചാരത്തില്‍ ഇല്ലാത്ത കാലം .കഥാപാത്രങ്ങള്‍ അഞ്ചു പേര്‍.പരദൂഷണം രാമന്‍ നായര്‍ , പരമു പരമേശരന്‍,വാറു വാറ്റു എന്ന വര്‍ഗീസ്‌ ,റബര്‍ മൂസ,  ടാങ്കര്‍  എഴുത്തശന്‍ .

         പേരുപോലെത്തന്നെ ആണ് അവരുടെ  സ്വഭാവവും .പരദൂഷണം രാമന്‍ നായര്‍ക്കു  ദിവസവും രണ്ടാളെക്കുറിച്ചെങ്കിലും  പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.പുഴയില്‍ കുളിക്കാന്‍ പോകുകയായിരുന്ന ശാന്തയോട് വെറുതേ ഒന്ന് വിശേഷം ചോദിച്ച  തേങ്ങാക്കാരന്‍ കുഞ്ഞാപ്പുവിനെയും ശാന്തയെയും കുറിച്ച് പരദൂഷണം പറഞ്ഞു അവസാനം മൂന്നു പെറ്റ ശാന്ത കുട്ടികളടക്കം കുഞ്ഞാപ്പുവിന്റെ തലയിലായ ചരിത്രം ഉണ്ട്.അതിനുശേഷം രാമന്‍ നായരെ കണ്ടാല്‍ കുഞ്ഞാപ്പു തേങ്ങയുടെ ചിരട്ട കടിച്ചു പൊട്ടിക്കുന്ന പോലെ പല്ല് കടിക്കും.അതിനപ്പുറം വല്ല അതിക്രമവും കാണിച്ചാലോ എന്ന് ഭയന്ന് രാമന്‍ നായര്‍ കുഞ്ഞാപ്പുവിനെ കണ്ടാല്‍ ഒഴിഞ്ഞു മാറി നടക്കും .
             പേരുപോലെത്തന്നെ ഒരു പാവം നിരുപദ്രവകാരിയാണ് പരമു. തന്നെ ഉപദ്രവിച്ചവരെ ഒന്ന് ദേഷ്യത്തോടെ നോക്കുക പോലും ചെയ്യാത്ത പാവം.സ്വപ്നത്തില്‍ പോലും ഒരു നുണ പറയാത്ത സത്യസന്ധന്‍ .ഈ ഗ്രൂപ്പിനെ നന്നാക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചു അവശനും നിരാശനുമായി ഇരിപ്പാണ് കക്ഷി.  
                        അത്യാവശ്യം കള്ളു വാറ്റലും ആവശ്യത്തിലധികം  അത് അകത്തേക്ക് വാറ്റലും ആണ് വാറുവിന്‍റെ  പരിപാടി.കള്ളുകുടിച്ചു  ഭാര്യയെ  തല്ലി അത് വലിയ വലുപ്പമായി സംഖത്തില്‍ വിവരിക്കല്‍ വാറുവിന്റെ ഒരു കലാപരിപാടി ആണ്.തന്‍റെ ഭാര്യ ഒഴികെ  നാട്ടിലെ എല്ലാ പെണ്ണുങ്ങളും സുന്ദരികളാണെന്ന വിശ്വാസക്കാരന്‍.

           ഒരു ചെറിയ കാര്യം  കിട്ടിയാല്‍ അത് റബ്ബരുപോലെ വലിച്ചു നേടി നാടുമുഴുവന്‍ പരത്തുന്നതിനാല്‍   റബ്ബര്‍ എന്ന ഇരട്ടപേര് മൂസാക്കക്ക് നാട്ടുകാര്‍ കനിഞ്ഞു നല്‍കിയിരിക്കുന്നു..മൂസ ഉള്ളതുകൊണ്ട് ആ നാട്ടിലെ പത്രപ്രവര്‍ത്തനം പ്രധാന പത്രങ്ങളൊന്നുമില്ലാതെ തന്നെ ഉഷാറായി നടക്കുന്നു.നാട്ടിലുണ്ടാകുന്ന പ്രേമം, ഒളിച്ചോട്ടം എന്നിവ ഒക്കെ സ്വന്തം സൃഷ്ടിയാല്‍ വലിച്ചു നീട്ടി  ഒരു സിനിമാക്കഥപോലെ ആക്കി സുഹൃത്തുക്കളെ കേള്പ്പിക്കലാണ് മൂസയുടെ വിനോദങ്ങളില്‍ ഒന്ന്.കഥയ്ക്ക് ക്ഷാമം വരാതിരിക്കാനെന്നോണം  മാസത്തില്‍ ഒരു ഒളിച്ചോട്ടം ആ നാട്ടില്‍ പതിവായിരുന്നു.

           ടാങ്കര്‍ എഴുത്തശന്‍ പണ്ട് പട്ടാളത്തിലായിരുന്നു.ഒരു കള്ളുഷാപ്പിലെ പട്ട മുഴുവന്‍ അടിച്ചാലും ഫിറ്റ്‌ ആകാത്ത ഒരു അസാമാന്യ സൃഷ്ടി ..എന്നാല്‍ പട്ടാളക്കാര്‍ക്ക് ഒരു അപവാദമെന്ന പോലെ നല്ല ഒരു കേള്‍വിക്കാരനാണ് എഴുത്തശന്‍ .അതുകൊണ്ട് പരദൂഷണത്തിന്റെയും  റബ്ബറിന്റെയും  സ്നേഹം ആവോളം സമ്പാദിക്കാന്‍ ടാങ്കറിനു കഴിഞ്ഞിട്ടുണ്ട് .
             ഇവരെല്ലാം എന്നും നിരത്തിലെ ചായപ്പീടികയിലും ആര്യവ്യ്ദ്യ ഷാപ്പിലും ഒത്തുകൂടല്‍,കുളത്തിലും പുഴയിലും ഒളിഞ്ഞു നോക്കല്‍,രാവിലെ ചന്തയിലേക്ക് കുട്ടയുമായി പോകുന്ന ശാന്തയുടെ ശരീരത്തിന്റെ തിരയിളക്കം ആസ്വദിക്കല്‍ എന്നിങ്ങനെ ഉള്ള കലാപരിപാടികള്‍ക്കായി ഒരു നിശ്ചിത സമയം മാറ്റിവച്ചിരുന്നു.
             കാര്യങ്ങളൊക്കെ ഇങ്ങനെ അല്ലലില്ലാതെ  നടന്നു പോകുന്ന സമയത്താണ് ഈ കഥയിലെ പ്രധാന കഥാപാത്രം രംഗത്ത് വരുന്നത്. കഥയിലെ നായിക മാതിക്കുട്ടി .മുപ്പത്തെട്ടു   വയസ്സ്.സ്ഥലത്തെ ഒരു പ്രധാന തറവാട്ടിലെ താവഴി ആണെങ്കിലും പ്രത്യേകിച്ച് വരുമാന മാര്‍ഗം  ഒന്നും ഇല്ല.തറവാട്ടില്‍ നിന്നും പകുത്തു കിട്ടിയ പറമ്പില്‍ പണ്ട് കാരണവര്‍ സഹായിച്ചു ഉണ്ടാക്കിയ ഒരു ചെറിയ വീട്ടില്‍ താമസം.പതിനാറു വയസില്‍ അവര്‍ കല്യാണം കഴിച്ചെങ്കിലും കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ.പ്രായം നാല്പ്പതിനോടടുത്തെങ്കിലും അവരുടെ സൌന്ദര്യത്തിനു മങ്ങലോന്നും ഏറ്റിരുന്നില്ല.നല്ല വെളുത്ത നിറം,മുട്ടറ്റം മുടി,ശരീരത്തിനാകെ ഒരു പ്രത്യേക തിളക്കം.മുണ്ടും ജാക്കറ്റും  വേഷം .ഇങ്ങനെ  ഒക്കെ ആണെങ്കിലും ആരും അവരെ ഒന്ന് നോക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല .ഒന്ന് ആരെയും കൂസാത്ത അവരുടെ പെരുമാറ്റം.പിന്നെ ഒരു നല്ല തറവാട്ടിലെ അംഗമാണെന്നുള്ള ബഹുമാനം. ഒറ്റയ്ക്കു ജീവിച്ചു അവര്‍ക്ക് ഒരു അരവട്ടായോ  എന്നും സംശയം ഉണ്ട്.പണ്ട് പത്തു വയസ്സില്‍ നാട് വിട്ടുപോയ ഏക സഹോദരന്‍  കല്യാണം കഴിഞ്ഞു മക്കളൊക്കെ ആയി തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പാണ് മാതിക്കുട്ടി.അവരുടെ ഒറ്റക്കുഴപ്പം ആരെ കണ്ടാലും പൈസ കടം ചോദിക്കും.കടം വാങ്ങിയാലെന്താ നൂറു രൂപവാങ്ങിയാല്‍ അഞ്ചു ,രണ്ട്,ഒന്ന് എന്നിങ്ങനെ നിശ്ചിത ഘടുക്കളായി  തിരിച്ചു തരും.കൂടെ "ഞാന്‍ തറവാടിയാ" എന്ന ഒരു ഡയലോഗും.
                 അങ്ങനെ ഇരിക്കുമ്പോളാണ് ബാലന്‍ മാഷും രാധടീച്ചരും തമ്മില്‍ വല്ല ഡിങ്കോ സ്ലിക്കിയും നടക്കുന്നുണ്ടോ എന്ന് അറിയാന്‍ അമ്പലപ്പറമ്പില്‍ ചെവിയും കണ്ണും വട്ടം പിടിച്ചു നിന്ന രാമന്‍ നായരുടെ മുന്നിലേക്ക്‌  മാതിക്കുട്ടി അവതരിച്ചത് .ഒരു പ്രത്യേക ചിരി ചിരിച്ചു മാതിക്കുട്ടി ചോദിച്ചു."രാമന്‍ നായരേ ഇങ്ങള്‍ക്ക്‌ സുഖല്ലെന്നും?"അത് കേട്ട് ഞെട്ടി രാമന്‍നായര്‍ പോക്കറ്റില്‍ തപ്പി.കഷ്ടകാലത്തിന് രാവിലെ ഭാര്യ അരിവാങ്ങാന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ പോക്കറ്റില്‍ ഇട്ട അമ്പതു രൂപ പല്ലിളിച്ചു ചിരിക്കുന്നു.രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്തതിനാല്‍ ആ അമ്പതുരൂപ മാതിക്കുട്ടിയുടെ കയ്യിലെത്തി."ങ്ങള് ബേജാറാവണ്ടാന്നും.ഞാനിതു തിരിച്ചു തരും.ഞാനേ തറവാടിയാ"..ഈ ഡയലോഗും വിട്ടു മാതിക്കുട്ടിയും കൂടെ തന്റെ  അമ്പതു രൂപയും പോകുന്നത് നോക്കി രാമന്‍ നായര്‍ പ്ലിങ്കോസായി കണ്ണും തുറിച്ചു നിന്നു.
            അന്ന് ആ പോക്കുപോയ തറവാടി മാതിക്കുട്ടി ഒരു മാസമായിട്ടും ഒരു രൂപ പോലും രാമന്‍ നായര്‍ക്ക് മടക്കി കൊടുത്തില്ല..അവസാനം മടിച്ചു മടിച്ചു രാമന്‍ നായര്‍ അവരുടെ വീട്ടില്‍ ച്ചെന്നു ചോദിക്കാന്‍ തീരുമാനിച്ചു.ശങ്കിച്ച് ശങ്കിച്ച് രാമന്‍ നായര്‍ മാതിക്കുട്ടിയുടെ മരപ്പടി ചാടി.അത് കണ്ട റബ്ബര് മൂസ വേഗം കൂട്ടുകാരെ സംഖടിപ്പിക്കാന്‍ ഓടി.അപ്പോഴേക്കും മരപ്പടി  കടന്ന രാമന്‍ നായര്‍   വീട്ടിന്റെ ഉമ്മറത്തെത്തി പതുക്കെ വിളിച്ചു."മാതി ..മാതി.. ഒന്നിങ്ങോട്ടു വന്നെ.ഇത് രാമന്‍ നായരാ.."
അതുകേട്ടതും മാതിക്കുട്ടി അവതരിച്ചു."ഇങ്ങളെങ്ങനെ ഇവടെ എത്തി?"
"ആ മരപ്പടി കടന്നിട്ട് .എന്തേ ?"ആ സൌന്ദര്യത്തില്‍ മയങ്ങി ചിരിച്ചു കൊണ്ട് രാമന്‍ നായര്‍ പറഞ്ഞു.തന്‍റെ മുന്‍നിരയിലെ ഒരു പുഴുപ്പല്ലിനെ കുറിച്ച് ആദ്യമായി അയാള്‍ക്ക്‌ അപകര്‍ഷതാ ബോധം തോന്നി .
"എന്തിനാണ് ഇങ്ങളെ ഇപ്പൊ ഇങ്ങട്ട് കെട്ടി എടുത്തത്?" മാതിക്കുട്ടി  ഭാവഭേദം  കൂടാതെ ചോദിച്ചു.
"അല്ല മാതി ..അന്ന് ഒരു അമ്പതു ഉറുപ്പിക കടം വാങ്ങീലോ ..ബുദ്ധിമുട്ടാണെങ്കില്‍ വേണ്ടാ..പിന്നെ മതി..എന്നെ അങ്ങനെ വേറെ ആയി കാണണ്ടാ".രാമന്‍ നായര്‍ തന്‍റെ പല്ല് കയ്കൊണ്ട്‌ മറച്ചു പിടിച്ചു ചിരിച്ചു.
"ഇങ്ങക്കിപ്പോ  എന്താ വേണ്ടത് ?അമ്പതു ഉറുപ്പിക അല്ലെ.ഇന്ന എടുത്തോ.." അതും പറഞ്ഞു മാതിക്കുട്ടി തന്‍റെ മുണ്ട് പൊക്കി കാണിച്ചു.റബര്‍  മൂസ ന്യൂസ്‌ പരത്തിയ കാരണം സുഹൃത്തുക്കള്‍ ഒക്കെ പടിക്കല്‍ എത്തിയിരുന്നെങ്കിലും രാമന്‍ നായര്‍ക്ക് മാത്രം  കാണാവുന്ന തരത്തിലാണ് മാതി മുണ്ട് പൊക്കിയത്.കുറച്ചു നേരം അതും നോക്കി അന്തം വിട്ടു ന്നിന്ന രാമന്‍ നായര്‍ പോയതിലും   സ്പീഡില്‍ തന്നെ തിരിച്ച്‌ നടന്നു മരപ്പടി ചാടി.
       അന്ന് പതിവിലധികം നേരം സഭ കൂടി.മാതിക്കുട്ടിയുടെ സൌന്ദര്യവര്‍ണന.കഥ ,തിരക്കഥ -രാമന്‍ നായര്‍.അവസാനം ഭൂമിയില്‍ മാതിയെപ്പോലെ വേറെ ഒരു സൌന്ദര്യധാമം ജനിച്ചിട്ടില്ലെന്ന നിഗമനത്തില്‍ സഭ പിരിഞ്ഞു.വാറു അന്ന് ഭാര്യയെ തല്ലാന്‍ കൂടെ ഉഷാറില്ലാതെ മാതിക്കുട്ടിയെ സ്വപ്നം കണ്ടു കിടന്നു.പരമുവാകട്ടെ "എന്നാലും ഇത്ര തറവാടി ആയിരുന്ന സ്ത്രീ ഇങ്ങനെ കാണിച്ചല്ലോ " എന്ന് പരിതപിച്ചു.റബര് മൂസ താന്‍ നാല് കെട്ടിയതില്‍ അന്ന് ആദ്യമായി സങ്കടപ്പെട്ടു .എഴുത്തശനാകട്ടെ പരദൂഷണം രാമന്‍ നായരുടെ കഥയിലൂടെ ഒഴുകി നടന്നു. 
        അതുവരെ മാതിക്കുട്ടിയെ ഒളിഞ്ഞു നോക്കുമെങ്കിലും നേരില്‍ കണ്ടാല്‍ ഒഴിഞ്ഞു മാറിയിരുന്ന ഈ കൂട്ടര്‍ അവരുടെ മുന്നില്‍ അവതരിക്കാന്‍ തുടങ്ങി.ആയമ്മ പതിവായി പോകുന്ന അമ്പലത്തിനു മുന്‍പില്‍ വാറു ദിവസവും കാവല്‍ നിന്നു.പത്തു ദിവസം ആയിട്ടും അവര്‍ കടം   ചോദിക്കാത്തതിനാല്‍ നേരിട്ട് കൊടുത്തു സഹായിക്കാന്‍ തീരുമാനിച്ചു.അന്ന് മാതിയെ തടഞ്ഞു നിര്‍ത്തി നിര്‍ബന്ധിച്ചു നൂറു രൂപ കടം കൊടുത്തു കൃതാര്‍ഥനായി തിരിച്ച്‌ ചോദിക്കാന്‍ പോകുന്ന ദിവസവും സ്വപ്നം കണ്ടു വാറു വീട്ടിലേക്കു മടങ്ങി.
              അതുപോലെ മൂസാക്ക,എഴുത്തശന്‍ എന്നിവര്‍ നൂറ്റന്‍പത് ,നൂറ് വീതം മാതിക്ക് കടം കൊടുത്തു സന്തുഷ്ടരായി മരപ്പടി ചാടാനുള്ള ദിവസവും കാത്തിരിപ്പായി.പരമു മാത്രം തന്റെ  സുഹൃത്തുക്കളുടെ പോക്കിനെ പറ്റി പറഞ്ഞു പരിതപിച്ചു.
                 അങ്ങനെ പല ദിവസങ്ങളിലായി വാറു,മൂസ,എഴുത്തശന്‍ എന്നിവര്‍ മരപ്പടി ചാടി ദര്‍ശനവും കിട്ടി.മൂന്നു ദിവസങ്ങളിലായി കഥ ,തിരക്കഥ വീണ്ടും അവതരിച്ചു.എഴുത്തശന് വേണ്ടി പ്രത്യേക നിര്‍ദേശത്താല്‍ തിരക്കഥ,സംഭാഷണം റബ്ബര്‍ മൂസ ഏറ്റെടുത്തു.തുടര്‍ച്ചയായി കഥകേട്ടു മനസ് തരിച്ച പരമുവും ഒരു ദുര്‍ബല നിമിഷത്തില്‍ ആയമ്മക്ക്‌ അമ്പതു രൂപ കടം കൊടുത്തു.ഒരാഴ്ചക്ക് ശേഷം മടിച്ചു മടിച്ചാണെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധ പ്രകാരം മരപ്പടി ചാടി.
"മാതി കുട്ടി..മാതി കുട്ടി"..പരമു പതുക്കെ വിളിച്ചു.
പരമുവോ?..നിനക്കെന്താ വേണ്ടത്? മാതിക്കുട്ടിയുടെ  ഗാംഭീര്യ ശബ്ദം കേട്ട് പരമു പതുങ്ങി
"എനിക്ക് എന്‍റെ പൈസ".പരമു വിക്കി വിക്കി പറഞ്ഞു.
"ഇന്ന പിടിച്ചോ അന്റെ പൈസ..ത്ഫൂ ..."അതും പറഞ്ഞു മാതിക്കുട്ടി   മുണ്ട് പൊക്കി.
അത് കണ്ടു പരമു സ്തബ്ധനായി നിന്നു.പുറത്തുടുത്ത മുണ്ടിനേക്കാള്‍ കട്ടിയുള്ള മുണ്ടുകൊണ്ട് താറു   ഉടുത്തിരിക്കുന്നു.(പണ്ട് സ്ത്രീകള്‍ മുണ്ടിന്നടിയില്‍ മറ്റൊരു മുണ്ട് കൊണ്ട് താറു ഞെറിഞ്ഞുടുക്കുന്ന പതിവുണ്ടായിരുന്നു) മറ്റെന്തെങ്കിലുമോ തുടയോ പോയിട്ട് കാലുപോലും മര്യാദക്ക് കാണാന്‍ ഇല്ല.അമ്പരന്ന പരമു തിരിച്ച്‌ നടന്നു.ഇനി താന്‍ അമ്പതു രൂപ കൊടുത്തത് കൊണ്ടാണോ?. അങ്ങനെയാണെങ്കില്‍ രാമന്‍ നായരും അന്‍പതല്ലേ കൊടുത്തത്.പലതരം ചിന്തയില്‍ മുഴുകി പരമു പടിക്കല്‍ കാത്തുനിന്ന സുഹൃത്തുക്കളുടെ അടുത്തെത്തി.
              അന്നും കഥ തിരക്കഥ പ്രതീക്ഷിച്ച സുഹൃത്തുക്കള്‍ ബ്ലിങ്കോസുകളായി.പരമു സത്യം തുറന്നു പറഞ്ഞു.
"അപ്പൊ അനക്കും ഒന്നും കാണാന്‍ പറ്റില അല്ലെ.അന്റെ അന്‍പതല്ലേ പോയുള്ളൂ.എന്‍റെ നൂറ്റന്പതു പോയെടാ."റബ്ബര്‍  മൂസ തലയില്‍ കയ്യുവച്ചു.അതോടുകൂടി ഓരോരുത്തരായി  സത്യം തുറന്നു പറഞ്ഞു.കട്ടിയുള്ള താറു മുണ്ടാല്ലാതെ ആരും ഒന്നും കണ്ടില്ല.
"അല്ലെങ്കിലും ആയമ്മ ആള് തറവാടിയാ"...അഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.