Tuesday, December 20, 2011

സെയില്‍ ബോര്‍ഡും ഹിന്ദി വാലയും എന്റെ പാചക പരീക്ഷണങ്ങളും ( ഒരു രഹസ്യം -വായിച്ചവര്‍ കീറി കളയുക)


         അന്ന് രാവിലെ പത്രം എടുത്തു നോക്കിയപ്പോഴാണ് കണ്ടത് ഒരു പ്രധാന ഷോപ്പിംഗ്‌ മാളിലെ മിക്കവാറും എല്ലാ കടകളിലും സെയില്‍ !!.അതും അന്നാണ് അവസാന ദിവസം.പാഴാക്കി കളയാന്‍ മറ്റൊരു ദിവസം ഇല്ല!.ഇന്ന്തന്നെ പോയേ പറ്റു.എന്റെ പതി ദേവനാകട്ടെ സെയില്‍ എന്ന ബോര്‍ഡിനോട് തന്നെ അലര്‍ജിയാണ്. "ആളെ പറ്റിക്കല്‍സ് ,ഭര്‍ത്താക്കന്മാരെ തെണ്ടിക്കല്‍"" ""എന്നാണ് സെയില്‍  എന്നതിന്റെ മലയാളം വിവര്‍ത്തനം എന്നാണു പുള്ളിയുടെ കണ്ടു പിടുത്തം .പ്രാതലിനു മൂപ്പര്‍ക്കിഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി കൊടുത്തു .ചായ ഉണ്ടാക്കാന്‍ പൊതുവേ മടിയുള്ള ഞാന്‍ പ്രാതല് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായ കൂടി ഉണ്ടാക്കി ഒരു സ്പെഷ്യല്‍ ചിരിയും ചുണ്ടില്‍ ഫിറ്റ്‌ ചെയ്തു, പുതുമണവാട്ടിയെ പോലെ  നാണവും വിനയവും മുഖത്തു വരുത്തി, പത്രം വായിച്ചിരിക്കുന്ന പതി ദേവന്റെ അടുത്തേക്ക്‌ ചെന്നു.എന്റെ ഭാവ മാറ്റവും ചോദിക്കാതെ തന്നെ ചായ ഉണ്ടാകിയുള്ള ഈ വരവും കണ്ടപ്പോഴെ സംഭവം പന്തിയല്ല എന്ന് മൂപ്പര്‍ക്ക് മനസിലായി.
"ഉരുള്‍ പൊട്ടലാണോ സുനാമി ആണോ?" .ചായ കപ്പു വാങ്ങുമ്പോള്‍ ഭര്‍ത്താവ് ചോദിച്ചു.
"സെയില്‍ ...------ഷോപ്പിംഗ്‌ മാളില്‍ .ഒരു വിധം എല്ലാ കടകളിലും ".ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.
"അപ്പൊ ഉരുള്‍ പൊട്ടലും സുനാമിയും കൂടി ഒരുമിച്ചെന്നു പറ " .പതി ചായ പകുതി കുടിച്ചു എന്റെ മുഖത്തു നോക്കി.
ചായ കൊണ്ട് കാര്യം നടപ്പില്ലെന്ന് മനസിലാക്കിയ ഞാന്‍ ശബ്ദം കനപ്പിച്ചു പറഞ്ഞു ."ഇന്ന് പോയേ..പറ്റു" .
'ഇപ്പോള്‍ എല്ലാ കടക്കാരും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉണങ്ങാന്‍ പുറത്തെടുത്തു വയ്ക്കുന്ന സാധനം ആണ് ഈ സെയില്‍  ബോര്‍ഡ്.ആളെ മെനക്കെടുത്താന്‍""" """"""""""""""""""""""""""'എന്റെ പിന്നാലെ അടുക്കളയിലേക്കു അനുഗമിച്ചു പതി പതിയേ പറഞ്ഞു .
"ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പരോള് വേണ്ടേ.".ഞാന്‍ അവസാന നമ്പര്‍ പുറത്തെടുത്തു കണ്ണുകള്‍ നിറച്ചു ദയനീയതയോടെ പതീദേവനെ നോക്കി. ആ നോട്ടത്തില്‍ അന്നത്തെ പരോള്‍ ഒപ്പിച്ചു വയ്കുന്നേരം സന്തോഷത്തോടെ സെയില് ബോര്‍ഡു വച്ച കടകളിലൊക്കെ ഓടി നടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു.
       അങ്ങനെ സന്തോഷത്തോടെ നീങ്ങി ക്കൊണ്ടിരുന്ന ഒരു വാരന്ത്യദിവസത്തിലാണ് ഒരു ഫോണ്‍ കാള്‍ വരുന്നത്.വിളിച്ചത് പണ്ട് ബോംബെയില്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഹിന്ദിക്കാരന്‍.. .അയാളും ഭാര്യയും കൂടി വയ്കുന്നേരം വീട്ടിലേക്കു വരുന്നെന്ന്‍ .എന്റെ സെയില്‍ സ്വപ്നങ്ങള്‍ക്കൊക്കെയും സെയില്‍ ബോര്‍ഡ് വക്കേണ്ട ഗതികേടായി.അതിഥികള്‍ വരുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്.പണ്ട് 'അതിഥി ദേവോ ഭവ' എന്നൊക്കെ പഠിച്ചിട്ടുള്ളതാണ് .എന്ന് കരുതി ബുദ്ധിമുട്ടി ഓരോന്ന് ഒപ്പിച്ചെടുക്കുമ്പോള്‍ അത് പൊളിച്ചടക്കാനായി വരുന്നവര്‍ അതിഥികളായാലും  എനിക്ക് ഇഷ്ടല്ല.നിങ്ങള്‍ക്കോ?.
"എന്റെ നല്ല കൂട്ടുകാരനാ .ദുബായില്‍ വന്നിട്ട് കുറച്ചേ ആയിട്ടുള്ളൂ.പണ്ട് അവരുടെ വീട്ടില്‍ പോയി കുറേ ഭക്ഷണം കഴിച്ചിട്ടുള്ളതാ".എന്റെ നല്ല പകുതിക്ക് സന്തോഷം അടക്കാന്‍ വയ്യായിരുന്നു.
"ഞാന്‍ പറഞ്ഞോ പണ്ട് ഇവരുടെ വീട്ടില്‍ പോയി ഫുഡ്‌ തട്ടാന്‍?" ഞാന്‍ മുഖം ചുളിച്ചു പറഞ്ഞു.
ഞാന്‍ ഈ വ്യക്തികളെ കണ്ടു പരിചയം പോയിട്ട് കേട്ടിട്ടുപോലുമില്ല.കല്യാണം കഴിഞ്ഞു ഇത്ര കൊല്ലമായിട്ടും ഇങ്ങനെ ഒരു ഫ്രീ ഫുഡ്‌ അടിച്ച കാര്യം പതി എന്നോട് പറഞ്ഞിട്ടും ഇല്ല.അങ്ങനെ വയ്കുന്നേരം കടകള്‍ തോറും കയറി സന്തോഷിച്ചു നടക്കേണ്ട ഞാന്‍ അടുക്കളയില്‍ നിന്നു ഈ നോര്‍ത്തിന്ദികള്‍ക്ക്  വേണ്ടി  കറികളും ചപ്പാത്തിയും ഉണ്ടാക്കാന്‍ തുടങ്ങി.ഇടക്കുള്ള പിറുപിറുക്കല്‍ കേട്ട് പതി പറഞ്ഞു "സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കിയാലേ രുചി ഉണ്ടാകു".
           സ്വന്തം ഉണ്ടാക്കിയ ഭക്ഷണത്തെ കുറിച്ചു മറ്റുള്ളവര്‍ പുകഴ്ത്തുന്നത് ഏതു പെണ്ണിന ഇഷ്ടമല്ലാത്തത്.അതുകൊണ്ട് ഞാന്‍ എന്റെ പാചകഡയറി തിരഞ്ഞു അതില്‍ എഴുതി വച്ച ഹിന്ദി റെസിപ്പികള്‍ തിരഞ്ഞെടുത്തു.എല്ലാറ്റിനും നോര്‍ത്തിന്ദികളുടെ രുചി വരാന്‍ ഞാന്‍ എന്റെ അടുക്കളയില്‍ നിന്നും ചേര്‍ക്കാന്‍ പറ്റിയതൊക്കെ കറികളില്‍ ചേര്‍ത്തു.ഇടയ്ക്കു മണം നോക്കി ടെസ്റ്റു ചെയ്യാന്‍ പതീദേവനെ വിളിച്ചു.
          അങ്ങനെ എന്റെ സ്വപ്നങ്ങള്‍ക്ക് സെയില്‍ ബോര്‍ഡു വച്ച ഹിന്ദിക്കാരനും ഭാര്യയും ആഗമനസ്തരായി.(വന്നു എന്ന് പറഞ്ഞാല്‍ മതി പക്ഷെ എന്നെ ബുദ്ധി മുട്ടിച്ചതു കൊണ്ട് ഒരു കടുപ്പം വാക്ക് ഉപയോഗിച്ചതാണ്.)ഹിന്ദിക്കാരന്റെ ഭാര്യ എന്റെ രണ്ടിരട്ടി തടി ഉണ്ട് എന്നതും അവര്‍ കുട്ടികള്‍ക്കായി കൊണ്ട് വന്ന ബോംബെ പേടയുടെ രണ്ടു പാകറ്റും എനിക്ക് വളരേ സന്തോഷമുണ്ടാക്കി.കുറച്ചു നേരത്തെ വര്‍ത്തമാനത്തിനു ശേഷം അലങ്കരിച്ച എന്റെ പാചക പരീക്ഷണങ്ങള്‍ ഓരോന്നായി ഞാന്‍ മേശമേല്‍ നിരത്തി .സന്തോഷത്തോടെ എല്ലാവരും അടിച്ചു മാറാന്‍ തുടങ്ങി.ഉണ്ടാക്കാനെടുത്ത സമയത്തിന്റെ പതിനായിരത്തിലൊരു സമയം കൊണ്ട് ഉണ്ടാകിയതൊക്കെ ബ്ലും!.ഭക്ഷണം കഴിഞ്ഞു പതിയും ഹിന്ദിയും കൂടി ഗംഭീര ചിരിയും വര്‍ത്തമാനവും  തുടങ്ങി.ഞാന്‍ അടുക്കളയില്‍ കുന്നുകൂടി കിടക്കുന്ന പാത്രങ്ങളൊക്കെ എന്ത് പറഞ്ഞു പതിദേവനെ കൊണ്ട് ഒന്ന് കഴുകിക്കും എന്ന ഗാഡ ചിന്തയിലും.അതിനിടയിലാണ് നോര്‍ത്തിന്ദി തടിച്ചി "ഹായീ..ക്യാ ഹുവാജീ .."എന്ന് ഹിന്ദിയില്‍  വിളിച്ചു കൂവുന്നത് കേട്ടത്.
            ഞാന്‍ ചെന്നു നോക്കുമ്പോള്‍ ചാമ്പക്കാ പോലിരുന്ന ഹിന്ദിക്കാരന്റെ മുഖം മാതളനാരങ്ങ തോല് കളഞ്ഞ പോലെ ആയിരിക്കുന്നു.മുഖത്തൊക്കെ തണര്‍പ്പ് പൊന്തി വീര്‍ത്തിരിക്കുന്നു.ചുണ്ട് രണ്ടു ചെറിയ ബലൂണ്‍ വീര്‍പ്പിച്ചു കെട്ടിയ പോലെ!പട്ടിയുടെ ദേഹത്ത് ചെള്ള്‌ കയറിയ പോലെ അയാള് കൈയിലും കാലിലുമൊക്കെ മാന്താന്‍ തുടങ്ങി.
അത് നോക്കി നിന്ന എന്നോട് പതി ചോദിച്ചു ."പുറത്തുപോകാന്‍ പറ്റാത്ത ദേഷ്യത്തിന് നീ ഫുഡില് വല്ലതും ചേര്‍ത്തോ?സത്യം പറഞ്ഞോ."
"ഞാനൊന്നും ചേര്‍ത്തിട്ടില്ല" .ഞാന്‍ കറിയില്‍ ചേര്‍ത്തതെന്തോക്കെ എന്ന് ആലോചിച്ചു.(ചേര്‍ക്കാത്തതെന്ത് എന്ന് ആലോചിക്കുകയാണ് എളുപ്പം)
"എന്തെങ്കിലും ഭക്ഷണത്തിനു അലര്‍ജിയുണ്ടോ?" പതി ബേജാറായി അയാളോട് ചോദിച്ചു.
"കസൂരി മേത്തി അലെര്‍ജിയാണ്.എന്നുകരുതി ഇത്രയൊന്നും ഉണ്ടാകാറില്ല.നിങ്ങള്‍ മദ്രാസികളല്ലേ.മദ്രാസി ഫുഡ്‌ ആകുമെന്ന് കരുതി അത് പറഞ്ഞില്ല"ഹിന്ദിവാലയെ ചൊറിയുന്നതില്‍ സഹായിക്കുന്ന ഹിന്ദിവാലി പറഞ്ഞു.
           പാവങ്ങള്‍! ഇഡലിയും സാമ്പാറും ചമ്മന്തിയും അടിക്കാം എന്ന് സ്വപ്നം കണ്ടു  വന്നതാണ്. അപ്പോഴാണ് സംഭവത്തിന്റെ കാരണം എന്റെ മിഡില്‍ ഓഫ് ഒബ്ലാം കട്ടയില്‍ മിന്നിയത്.നോര്‍ത്ത് ഇന്ത്യന്‍ രുചി കിട്ടാന്‍ കസൂരിമേത്തിയുടെ പാകെറ്റില്‍  പകുതിയും എല്ലാ കറികളിലും എന്തിനു ചപ്പാത്തിയില്‍ കൂടി കുറച്ചു ഇട്ടിരുന്നു.ദൈവമേ !! ഇയാള് ബലൂണായി പാറി പോകാത്തത് ഭാഗ്യം. കസൂരിമേത്തി അലര്‍ജി ഉള്ള ഒരു ഹിന്ദിവാല ഈ ലോകത്തുണ്ടാകുമെന്നു ഞാന്‍ നിനച്ചതെ ഇല്ല ..ഈശ്വരോ രക്ഷതു!  





Wednesday, December 7, 2011

നീലിയുടെ മഴവില്‍ കൊട്ടാരം!



        ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരകലുള്ള കുന്നിന്‍ മുകളിലെ പാറകള്‍ക്ക് നടുവില്‍ നീലിയുടെ കൊട്ടാരം .സുഗന്ധം പരത്തുന്ന ഇലഞ്ഞി മരത്തിനരികിലായി പ്രകാശം പരത്തി നില്‍ക്കുന്ന ആ കൊട്ടാരം സ്ഥിരം എന്റെ സ്വപ്നത്തില്‍ വരല് പതിവായിരുന്നു.തന്റെ കൊട്ടാരത്തെ പറ്റി നീലി വര്‍ണിക്കുന്നത് കേട്ട് നില്‍ക്കാന്‍   എനിക്ക് വലിയ ഇഷ്ടമായിരുന്നു.എന്നും അതിനെ കുറിച്ചു ചോദിക്കുമ്പോള്‍ എന്റെ ഭാവനകള്‍ക്ക് ചിറകു മുളപ്പിക്കുന്ന പോലെ നിറപ്പകിട്ടാര്‍ന്ന വിവരണം നല്‍കി നീലി എന്നെ സന്തോഷിപ്പിച്ചു.ഒരു പക്ഷേ എന്റെ സാഹിത്യ ഭാവനയെ  ഒരു തലത്തിനപ്പുറം വളര്ത്താന്‍ അവരുടെ വര്‍ണനകള്‍ക്ക് സാധിച്ചു എന്ന് വേണം പറയാന്‍.ഈ കൊട്ടാരം എന്റെ ഭാവനയിലൂടെ ചിറകു വിരിച്ചു ഒരു പുതിയ രൂപം പ്രാപിച്ചു.അത് ഒരു കഥയായി ജന്മമെടുക്കുകയും ചെയ്തു.കുന്നിന്‍ മുകളിലായി പല വര്‍ണങ്ങളുള്ള ഒരു കൊട്ടാരത്തിന്റെ ചിത്രം ഞാന്‍ കഥയുടെ തലക്കെട്ടിന്നടിയിലായി വരച്ചിരുന്നു.ഒരു പഴയ മലയാളം പുസ്തകത്തിന്റെ പിന്നിലെ ഏടില്‍ ആരും കാണാതെ ആ കൊട്ടരത്തെയും കഥയേയും  ഞാന്‍ ഒളിപ്പിച്ചു വച്ചു.
       
       കൊട്ടാരത്തിന്റെ ചിത്രത്തിന് നിറം കൊടുക്കുമ്പോഴാണ് അതിന്റെ നിറത്തെ പറ്റി നീലി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്‌ .ഞാന്‍ വേഗം ഓടിപ്പോയി വീടിന്റെ പുറകു വശത്തായി മുറ്റം അടിച്ചു നിന്നിരുന്ന നീലിക്കരികിലെത്തി .

"നീലി..നീലിടെ കൊട്ടാരത്തിന്റെ നിറം എന്താ? 
"യേന്നും..തംബ്രാടിട്ടുട്യേയ് ഇപ്പൊ ചോയിക്കാന് ?" നീലി തല ഉയര്‍ത്തി ചൂല് കൈകൊണ്ട്  ശെരിയാക്കി ചോദിച്ചു.
"ഒന്നുല്യ ..വെര്‍തെ..എന്നാലും പറ..എന്താ നിറം?.എനിക്ക് ആകാംഷ അടക്കാനാവുമായിരുന്നില്ല.
"അയിനു ഓരോ നിറാന്നും. .രാവിലെ ചോപ്പ്..ഉച്ചക്ക് സൂര്യന്‍ ഉച്ചീലാവുമ്പോ മഞ്ഞ..പിന്നെ മോന്തീല് വെള്ള..രാത്തിരി ഒന്നും കാണില്ലാന്നും .എന്നാലും എന്റെ കൊട്ടാരം തിളങ്ങും".
        
        നീലി ഇത് പറയുമ്പോള്‍ ഞാന്‍ ആ വാക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.നിറം മാറുന്ന ഒരു അത്ബുധ കൊട്ടാരം.കൊട്ടാരത്തിനു മുന്നില്‍ ചിറകുകളുള്ള യൂനികോണ്‍ എന്ന കുതിരകള്‍ ഉണ്ടാകുമോ?ആമ്പല്‍കുളം ഉണ്ടാകുമോ?കാറ്റത്തു ഇളകിയാടുന്ന,മരത്തിന്റെ വള്ളികള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഉണ്ടെന്നു നീലി പറഞ്ഞിരുന്നു .ഓരോ പ്രാവശ്യം ആടുമ്പോഴും  പൂക്കള്‍ വന്നു മൂടി താഴെ പരവതാനി സൃഷ്ടിക്കുമത്രേ ! എന്ത് രസമായിരിക്കും അത് കാണാന്‍ .എങ്ങനെ ഒന്ന് കാണും?.വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും പോകാന്‍ സമ്മതിക്കില്ല.എല്ലാ രാത്രികളിലും നിറം മാറുന്ന ഈ അത്ബുധ കൊട്ടാരം എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

"നീലി..എനിക്ക് നീലിടെ കൊട്ടാരം കാണണം".
"അയ്യോ..ഇങ്ങളെന്താണീ പറയണത് ? ഇങ്ങക്കൊന്നും അതിന്റെ  അടുത്തൂടെ വരാന്‍ പാടില്ല  .വല്ലോരും അറിഞ്ഞാല്‍ കുറച്ചിലല്ലേ തമ്ബ്രാട്ടിട്ട്യേ " 
         
         ചില ആളുകളോട് കൂട്ട് കൂടുന്നതും അവരുടെ വീട്ടില്‍ പോകുന്നതും എങ്ങനെ കുറച്ചിലാകുമെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല. അതിനെ കുറിച്ചു ചോദിച്ചാല്‍ 'ചെറിയ വായില്‍ വലിയ വര്‍ത്തമാനം വേണ്ട' എന്ന് പറഞ്ഞു മുതിര്‍ന്നവര്‍ വായ അടക്കാറാണ് പതിവ്. അതെന്തൊക്കെ ആയാലും ഈ കൊട്ടാരം നേരിട്ട് കണ്ടില്ലെങ്കില്‍ എനിക്ക് ഇരുപ്പുറക്കില്ല എന്ന അവസ്ഥയായി. അവസാനം അതുവരെ പറഞ്ഞിട്ടില്ലാത്ത അത്രേം വലിയ ഒരു കള്ളം അമ്മയോട് പറയാന്‍ ഞാന്‍ തീരുമാനിച്ചു.
         
        അന്ന് ഞായറാഴ്ച ആയിരുന്നു.തലേ ദിവസം തന്നെ എന്റെ കൂടെ പഠിക്കുന്ന കീര്‍ത്തിയുടെ വീട്ടില്‍ പോകാനുള്ള സമ്മതം കരഞ്ഞും നിരാഹാരമിരുന്നും ഞാന്‍ നേടിയെടുത്തു.എന്നെ അവിടെ കൊണ്ടുപോകുന്നതിന്റെയും തിരിച്ചു കൊണ്ട് വരുന്നതിന്റെയും ചുമതല ഞാന്‍ തന്നെ അമ്മയോട് പറഞ്ഞു നീലിയെ ഏല്പിച്ചു.കുന്നിലേക്ക് കയറുന്ന വഴിയുടെ താഴെ പഞ്ചായത്ത് റോഡരികിലായാണ് കീര്‍ത്തിയുടെ വീട്.അവിടെ എത്തുന്നത് വരെ ഞാന്‍ നീലിയോടു ആ കുന്നിനെ പറ്റിയും കൊട്ടാരത്തെ പറ്റിയും ചോദിച്ചുകൊണ്ടിരുന്നു .കാറ്റിലാടുന്ന ഇലഞ്ഞി മരവും അതിന്റെ പൂക്കള്‍ വീണ പാറകളും ഇലഞ്ഞി പൂമണം വീശുന്ന കാറ്റും താഴോട്ടു നോക്കിയാല്‍ പല വര്‍ണങ്ങളിലുള്ള പൂക്കള്‍ പൂത്തു നില്‍ക്കുന്ന കുന്നിന്‍ താഴ്വാരവും എന്റെ മനസിലൂടെ കടന്നു പോയി.എനിക്കവിടെ എത്താന്‍ കൊതിയായി.കീര്‍ത്തിയുടെ വീടും കഴിഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി.

"യേന്നും ..ഇങ്ങളെങ്ങട്ട? ഇതാണ് ആ കുട്ടീടെ വീട്" നീലി എന്നെ ഓര്‍മിപ്പിച്ചു.
"എനിക്ക് ആ കുട്ടിടെ വീട്ടിലല്ല പോകേണ്ടത്.നീലിടെ കൊട്ടരത്തിലെക്കാ.ഒന്നും പറയണ്ട.എനിക്ക് കൊട്ടാരം കണ്ടേ പറ്റു" അതും പറഞ്ഞു ഞാന്‍ കുന്നിന്‍ മുകളിലേക്ക്  പോകുന്ന വഴിയിലൂടെ നടക്കാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ നീലി എന്നെ അനുഗമിച്ചു.അത്യന്തം സന്തോഷത്തോടെയും ആകാംഷയോടെയും ആണ് കുന്നു കയറാന്‍ തുടങ്ങിയതെങ്കിലും കുറച്ചു കയറിയപ്പോള്‍ ഞാന്‍ ക്ഷീണിച്ചു.
"ഇനിയും കുറെ പോകണോ?
"ഇല്ലാന്നും..ഇപ്പൊ എത്തും".നീലിക്ക് ഒരു ക്ഷീണവും ഇല്ലായിരുന്നു.
അവസാനം കുന്നിന്‍ ചെരുവിലെ പരന്ന ഒരു സ്ഥലത്തെത്തി .ചുറ്റും പാറകളുള്ള ആ സ്ഥലത്തിനു നടുവിലായി ഒരു ചെറിയ കുടില്‍.ഞാന്‍ അമ്പരന്നു നീലിയെ നോക്കി.
"ഇതാന്നും കൊട്ടാരം.നുമ്മ കുടില് നുമ്മക്ക്‌ കൊട്ടാരം" നീലി സന്തോഷത്തോടെ പറഞ്ഞു.
        
           കുമ്പിട്ടു മാത്രം അകത്തു കടക്കാവുന്ന ഈ ചെറിയ വീട് ഇവര്‍ക്ക് ഇത്രയും സന്തോഷം കൊടുക്കുന്നുവന്നത് എനിക്ക് ആദ്യത്തെ അറിവായിരുന്നു.ചിന്തകള്‍ക്കപ്പുറത്ത് ചില ജീവിത യാഥാര്‍ത്യങ്ങള്‍ഉണ്ടെന്നു പഠിച്ചതും ആ യാത്രയിലാണ്.  
നീലി എന്നെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചു പുറത്തു നിന്നു.
ഞാന്‍ ചോദിച്ചു."നീലി എന്നെ നീലിടെ കൊട്ടാരം കാണിക്കുന്നില്ലേ?'
"ങ്ങക്ക് കയറാന്‍ പാട്വോ ?"
"എന്താ പാടായ?.ഇനിയിപ്പോ എന്തായാലും കൊട്ടരത്തിനകം കണ്ടിട്ടേ ഉള്ളു കാര്യം." ഞാന്‍ അകത്തേക്ക് കയറാനൊരുങ്ങി.
        നാലുപാടും നോക്കി നീലി എന്നെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.ചെറിയ ഉമ്മറത്തുനിന്നുംഒരു ഇടനാഴിയിലേക്ക്. ഇടനാഴിയുടെ ഒരറ്റത്ത് അടുക്കള.മറ്റേ അറ്റത്തു ഒരു ചെറിയ മുറി .ഇത്രയുമാണ് ആ കൊട്ടാരത്തില്‍ ഉള്ളത്.
"കുന്നു കയറിയതല്ലേ.പക്കെങ്കി ഇങ്ങള് ഇബടത്തെ വെള്ളം  കുടിക്ക്യോ?" നീലി സംശയിച്ചു ചോദിച്ചു.
"എന്താ കുടിച്ചാല്‍!" ദാഹിച്ചു  വലഞ്ഞിരുന്ന ഞാന്‍ പറഞ്ഞു.
നീലി വേഗം പഞ്ചസാര പാത്രം കൊട്ടി അതിനടിയില്‍ ഉണ്ടായിരുന്നതും കൂടി തോണ്ടി എടുത്തു ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി തന്നു.ഞാനത് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു. "ഇങ്ങള് കമ്യുണിസ്ട?"
"അതെനിക്കറിയില .ഞാന്‍ മനുഷ്യനാണ്" ഞാന്‍ പറഞ്ഞു.
ഇങ്ങള് വല്യേ ആളാവുട്ടാ..വല്യേ മനസുള്ളോരു വല്യേ ആളാവും." നീലി എന്നെ നോക്കി മുറുക്കാന്‍ കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു. 
"ഞാന്‍ കുട്ടി അല്ലെ നീലി" .ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
        
           കുന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ നീലിയോടു മുന്നില്‍ നടന്നോളാന്‍ ഞാന്‍ പറഞ്ഞു.മടിച്ചു മടിച്ചാണെങ്കിലും ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കി അവര്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി.ഇലഞ്ഞി പൂമണമുള്ള കാറ്റ് എന്നെ വന്നു തഴുകി.ഞാന്‍ കുന്നിന്‍ ചെരുവിലേക്ക്‌ നോക്കി.നിറയേ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു.കുന്നു കയറുമ്പോള്‍ എന്തേ ഈ ചെറിയ പൂവുകള്‍ എന്റെ കണ്ണില്‍ പെടാതെ മറഞ്ഞിരുന്നത്!.ഞാന്‍ തിരിഞ്ഞു നോക്കി.അവിടെ അതാ പല വര്‍ണങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു നീലിയുടെ 'മഴവില്‍ കൊട്ടാരം'!!

(ഇത് കഴിഞ്ഞു കൊല്ലം വളരെഏറെ കഴിഞ്ഞിരിക്കുന്നു.ഞാന്‍ വലിയ ആളായോ?എനിക്ക് അറിയില്ല.പക്ഷേ നീലിയെ പോലുള്ള പലരും തന്ന  ചെറിയ അറിവുകളിലൂടെ ഒരു ചെറിയവളാകാനെങ്കിലും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താമെന്നും നമ്മള്‍ സൃഷ്ടിക്കുന്നതാണ്  നമ്മുടെ സന്തോഷം നിറഞ്ഞ ലോകമെന്നും ഉള്ള വലിയ തത്വം എന്നെ പഠിപ്പിച്ച നീലിയെ ഞാന്‍ എങ്ങനെ മറക്കാന്‍.ഇത് അവര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു)




Wednesday, November 23, 2011

ഒരു സാധാരണ മലയാളി -ചിന്തകളും ശീലങ്ങളും


         കണാരന്  രാവിലെ ആയാല്‍ റോഡിന്റെ  വക്കത്തെ ഏറ്റവും  പുതിയ  പോസ്ടരിലേക്ക്  തലേന്ന്നു   കുടിച്ച വെള്ളം കളയുന്ന  സ്വഭാവം ഉണ്ട് .അതിനു വലിയ നിയമതടസങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ എന്നും വര്‍ഷങ്ങളായി തുടര്ന്നു പോന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു നിയമം വന്ന കാരണം രാത്രി കിടക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്  കക്ഷി.പൊതുസ്ഥലങ്ങളില്‍  മൂത്രമൊഴി ക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ .ഗവര്‍മെന്റിന്റെ ഒരു അതിക്രമം.വല്ല നൂറു രൂപയോ  മറ്റോ  ആണെങ്കില്‍ അന്നന്നത്തെ  കൂലികൊണ്ടു കാര്യസാധ്യം നടത്തായിരുന്നു.കാറ്റ് കൊണ്ടാല്‍  മാത്രം സാധ്യമാവുന്ന കാര്യമായി വര്‍ഷങ്ങളുടെ പ്രയത്നം ഇത് മാറിയിരുന്നു.എന്നുവച്ചു എന്നും രാവിലെ കാര്യ സാധ്യത്തിനു അയ്യായിരം രൂപ എവിടുന്നു ഒപ്പിക്കും.പൊതു കക്കൂസുകളില്‍ അമ്പതു പൈസ കൊടുത്തു കാര്യ സാധ്യം  നടത്തി ഇറങ്ങി പോകുന്നവരെ നോക്കി കണാരന്‍  കൊഞ്ഞനം കുത്തി.ഈ നിയമം വന്ന ശേഷം എത്രയോ പുതിയ പോസ്ടരുകള്‍ വെള്ളം കിട്ടാതെ തന്നെ നോക്കി ഇളിച്ചു നില്‍ക്കുന്നു.രണ്ടു ദിവസം പിടിച്ചു നിന്നു.മൂന്നമത്തെ ദിവസവും പിടിച്ചു നിന്നാല്‍ പിന്നെ പിടിച്ചു നില്‍കേണ്ട കാര്യം ഉണ്ടാകില്ല.ഡാം തകര്‍ന്നു പിന്നെ കാര്യസാധ്യം നടത്തേണ്ട ആവശ്യം വരില്ല.അതിനാല്‍ ഇതുവരെ തന്നെ നോക്കി ചിരിച്ച എല്ലാ പോസ്ടരിനെയും അന്ന് നനപ്പിച്ചു.അയ്യായിരമെങ്കില്‍ അയ്യായിരം.തന്റെ കയ്യില്‍ അഞ്ചു പൈസ ഇല്ലാത്തതിനാല്‍ ഗവര്‍ണമെന്റ്  എല്ലാം എഴുതി തള്ളട്ടെ.എന്നാലും ശീലങ്ങള്‍ മാറ്റാന്‍ വയ്യേ..
          'ഇവിടെ മൂത്രം ഒഴിക്കരുത് ' എന്ന് എഴുതിയാല്‍ അവിടെ തന്നെ അത് സാധിച്ച്ചും,'ഇവടെ വാഹനം പാര്‍ക്ക് ചെയ്യരുത് ' എന്നെഴുതിയാല്‍ അവടെ തന്നെ വാഹനം പാര്‍ക്ക് ചെയ്തും 'ഇവടെ തുപ്പരുത് ' എന്നെഴുതിയാല്‍ വായില്‍ ഒരിറ്റു ഉമിനീര് പോലും ഇല്ലാത്തവനും അവിടെ തന്നെ തുപ്പിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന മലയാളി എങ്ങനെ ഇതൊക്കെ സഹിക്കും.നല്ല ഒരു മതിലും അതില്‍ പരസ്യം ഒട്ടികരുത് എന്ന വാചകവും കണ്ടാല്‍ ലോകത്തെ പരസ്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് ആ മതിലില്‍ വരും.അത്രേം ശുഷ്കാന്തിയാണ് കേരള ജനതയ്ക്ക്.മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ കാരണം ഒരു മിട്ടായി കടലാസ് പോലും പുറത്തേക്ക് വലിച്ചെറിയാനാവാതെ  എല്ലാം അടക്കി പിടിക്കുന്ന മലയാളികള്‍ നാട്ടിലെത്തിയാല്‍ അതിനു പകരമായി അവിടെ  നിന്നും കൊണ്ട് വരുന്ന  വലിയ കറുത്ത കച്ചറ ബാഗില്‍ മുഴുവന്‍ കച്ചറ കുത്തി നിറച്ചു നടുറോഡില്‍ തന്നെ നിക്ഷേപിച്ചു സംതൃപ്തി അടയുന്നു.തന്റെ വീട്ടിലെ അവശേഷിപ്പ് അയല്‍വാസിയുടെ തൊടിക്ക് അലങ്കാരം എന്ന നയമാണ് ഓരോ മലയാളികളുടെയും വേറെ ഒരു സവിശേഷത.അതുകൊണ്ട് തന്നെ തന്റെ പറമ്പില്‍ ഇട്ടാല്‍ കത്തിക്കാനോ ചെടിക്ക് വളമാക്കാണോ പറ്റാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കള്‍ അടുത്ത പറമ്പിലേക്ക് മാന്യമായി വലിച്ചെറിയുന്നു.അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം അവരോടു തന്നെ ചോദിച്ചറിയണം.
        ഇനി ഈ വക ശീലത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുനെന്ന്കില്‍ മാത്രം അടുത്തത് വായിക്കുക
1. അടുത്ത പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുന്നതിനു മുന്പ്-- അയല്‍ക്കാരന് ബുദ്ധിമുട്ട് വന്നു ചുള് വിലക്ക് ആ പറമ്പ് നിങ്ങള്‍ സ്വന്തമാക്കുന്നത് ഒന്ന് സങ്കല്‍പ്പിക്കുക.എറിയാന്‍ പൊതിഞ്ഞെടുത്തതുമായി സന്തോഷത്തോടെ നിങ്ങള്‍ വീട്ടിലേക്കു തിരിച്ചെത്തും.
2. പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക.കാര്യസാദ്ധ്യം നടത്താന്‍ സ്വന്തം  വീട്ടിലെ മനോഹരമായ വെറുതെ കിടക്കുന്ന ശൌചാലയത്തിലേക്ക് നിങ്ങള്‍ ഓടും.
3. റോഡിന്റെ സൈഡില്‍ വൈസ്റ്റു  ഇടുന്നതിനു മുന്‍പ്- മഴ  വെള്ളം ഒലിച്ച് എല്ലാവരുടേയും ഈ വക മൊത്ത നിക്ഷേപങ്ങള്‍ നിങ്ങളുടെ മനോഹരമായ വീട്ടുമുറ്റത്ത് വന്നു അടിയുന്നത് ഒന്ന് സങ്കല്‍പ്പിക്കു.ഇപ്പോള്‍ അതിനു തുനിയുന്ന മറ്റുള്ളവരെ കൂടെ നിങ്ങള്‍ തടഞ്ഞിരിക്കും.കാരണം മറ്റുള്ളവരുടെ വീട്ടില്‍ ഇടിതീ വീണാലും സ്വന്തം ദേഹത്ത് ഒരു ചളി തെറിക്കുന്നതു പോലും ഒരു മലയാളിയും സഹിക്കില്ല.
4. ഇനി മറ്റുളവരുടെ  മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും.
           ഇതെല്ലാം വായിച്ചു എന്നെ തല്ലാന്‍ വരുന്ന മലയാളികളെ ..ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ എന്നെ തല്ലികോളൂ. ഞാന്‍ കൊള്ളാന്‍ തയ്യാറാണ്...ഈശ്വരോ രക്ഷതു.

Sunday, November 13, 2011

ആത്മഹത്യ ചെയ്തവന്റെ ചില ഡയറിക്കുറിപ്പുകള്


ഞാന്‍ അയ്യപ്പന്‍ .ഒരു കൃഷിക്കാരനാണ്‌.ഭാര്യയും എട്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഭാര്യ യശോദ.മക്കള്‍ നാല് പെണ്ണും നാലാണും  പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ  വയറു നിറക്കാന്‍ ഞാന്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്.എങ്കിലും കുട്ടികളുടെ വയറു നിറയുമ്പോഴുള്ള ചിരി കാണുമ്പോള്‍ ഞാന്‍ എന്‍റെ ബുദ്ധിമുട്ടുകളൊക്കെ ഒക്കെ മറക്കുന്നു.കുട്ടികളെല്ലാവരും പഠിക്കുകയാണ്.മൂത്തവന്‍ ഡിഗ്രി ക്കു എത്തിയെങ്കിലും അവനെ പാടത്ത് ഇറങ്ങാന്‍ പോലും ഞാന്‍ സമ്മതിക്കാറില്ല. ഇനി ഇവരൊക്കെ പഠിച്ചു വലുതായിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍.

ഇന്ന് മൂത്തമോന്റെ ഫീസ് കൊടുക്കണം.പൈസ ഒപ്പിക്കാന്‍ കുറെ നോക്കി.നടന്നില്ല.ഇനി നാളെ മേനോന്റെ അടുത്ത് ച്ചെന്നു   കടം ചോദിക്കണം.കടം ചോദിച്ചു ശീലം ഇല്ല.എന്നാലും മോന് വേണ്ടിയല്ലേ.അയാളുടെ പറമ്പ് കിളച്ചു കൊടുത്ത് വീട്ടാം.

അങ്ങനെ പൈസ ഒപ്പിച്ചു മോന്റെ ഫീസ്‌ അടച്ചു .അപ്പോളാണ് നാലാമത്തെ മോന്‍ ചിണുങ്ങി കൊണ്ട് വരുന്നത്.അവനു സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോകണം.ഇരുനൂറു രൂപ വേണം..പിന്നെ വഴിയില്‍ നിന്നും വല്ലതും വാങ്ങണമെങ്കില്‍ അമ്പതു രൂപ അവനു കൊടുക്കണം.അവനെ സങ്കടപ്പെടുത്താന്‍ വയ്യ.ഈ മാസം തൈലം  വങ്ങേണ്ട എന്ന് വയ്ക്കാം .പണി കഴിഞ്ഞു വരുമ്പോള്‍ തയ്ലം തേച്ചു കുളിച്ചാല്‍ മേല് വേദന മാറും.സാരമില്ല.അതിനേക്കാള്‍ വലുതല്ലേ മോന്റെ സന്തോഷം

രണ്ടു ദിവസമായി മോള്‍ക്ക്‌ സുഖമില്ല.അതുകാരണം മനസിന്‌ ഒരു സുഖമില്ല.രാത്രി മുഴുവന്‍ അവളുടെ അടുത്തു ഉറങ്ങാതെ ഇരുന്നു.ചുക്ക് കാപ്പി ഉണ്ടാകി കുടിപ്പിച്ചു.യശോധക്കും  നല്ല വിഷമം ഉണ്ട്.
ഇന്ന് സ്ഥിരമായി പലഹാരം വാങ്ങാറുള്ള രാമുവിന്റെ കട അടവാണ്.പലഹാരം ഇല്ലാതെ ചെന്നാല്‍ കുട്ടികള്‍ക്ക് സങ്കടാവുലോ എന്ന് കരുതി രണ്ടു കിലോമീറ്റെര്‍ നടന്നു ഒരു കടയില്‍ പോയി വാങ്ങി.നേരം വയ്കി .നല്ല മേല് വേദനയും ക്ഷീണവും എന്നാലും സാരമില്ല.കുട്ടികളുടെ സന്തോഷമല്ലേ വലുത്.

മോന് ഡിഗ്രി  കഴിഞ്ഞു ജോലി അന്വേഷിച്ചു മടുത്തു.ജോലി കിട്ടാത്തതില്‍ അവനു സങ്കടം.ഞാന്‍ ഗുരുവായൂരപ്പന് വഴിപാട് നേര്ന്നിട്ടുണ്ട് .എന്തായാലും ജോലി കിട്ടാതിരിക്കില്ല.
മോന് ജോലി കിട്ടി ഇപ്പോള്‍ നാലു വര്ഷം ആയി.അവനു ജോലി കിട്ടിയാല്‍ എനിക്ക് ഒരു സഹായം ആവുമല്ലോ എന്ന് കരുതി.പക്ഷെ കിട്ടുന്ന ശമ്പളം അവന്റെ ആവശ്യത്തിനു തന്നെ തികയുനില്ല എന്നാണ് പറയുന്നത്.സാരമില്ല.അവനെ സങ്കടപ്പെടുത്തണ്ട.എനിക്ക് ആരോഗ്യം ഉള്ളിടത്തോളം ഞാന്‍ അധ്വാനിച്ചോളാം . 

ഇന്ന്  മകളുടെ കല്യാണം കഴിഞ്ഞു.അതിന്റെ കടം വീട്ടാന്‍ ഇനി കുറെ കാലം എടുക്കും.എന്നാലും അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്

മക്കളൊക്കെ വലുതായി .ഓരോരുത്തര്‍ ഓരോ സ്ഥലത്താണ്.ഇളയ മകളുടെ ഒഴികെ എല്ലാവരുടെയും കല്യാണവും കഴിഞ്ഞു.എനിക്ക് ഇപ്പൊ പണ്ടത്തെ പോലെ പണിയെടുക്കാന്‍ വയ്യ.കുഞ്ഞിമോളുടെയും കൂടെ കല്യാണം കഴിഞ്ഞാല്‍ ഒന്ന് വിശ്രമിക്കാമായിരുന്നു.കല്യാണത്തിനു സഹായിക്കാന്‍ മക്കളോടൊക്കെ പറഞ്ഞു.പക്ഷേ അവര്‍ക്കൊക്കെ ബുദ്ധിമുട്ടാനത്രേ.സാരമില്ല.എന്തെങ്കിലും ഒരു വഴി തെളിയും.

മക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞു അവര്‍ക്കും മക്കളായി.അവരൊക്കെ അവരുടെ തിരക്കുകളില്‍ ആണ്.എന്നെയും യശോധയെയും കാണാന്‍ എപ്പോഴെങ്കിലും ഒന്ന് വന്നെങ്കില്‍ ആയി.അവര് സന്തോഷത്തോടെ ജീവിക്കട്ടെ.

കല്യാണം കഴിഞ്ഞു ചെറിയ മോളും പോയതില്‍ പിന്നെ യശോദക്ക് സുഖം ഇല്ലാതായി.അവളെ ശുശ്രൂഷിക്കാന്‍ ഞാന്‍ തന്നെ.പെണ്മക്കള്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല.ആണ്മക്കളുടെ ഭാര്യമാരെ കുറ്റം പറഞ്ഞിട് കാര്യം ഇല്ലല്ലോ.

അങ്ങനെ അവള് പോയി.ഞാന്‍ ഒറ്റക്കായി.വീട് അവളുടെ പേരിലായതുകൊണ്ട്‌ ഭാഗം വക്കണം എന്ന് മക്കള്‍.വില്‍ക്കാനാണ് തീരുമാനം. മക്കള്‍ക്കൊക്കെ കാശിനു ആവശ്യം ഉണ്ടത്രേ.അവര് ബുദ്ധിമുട്ടാന്‍ പാടില്ല.ഒരു പാട് കഷ്ടപ്പെട്ട് ഞാനും യശോദയും കൂടി പണം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടാണ് .എന്നാലും മക്കളുടെ സന്തോഷത്തേക്കാള്‍ വലുതല്ലല്ലോ ഒന്നും.

ഇപ്പോള്‍ ഞാന്‍ വൃദ്ധ സദനത്തിലാണ്.വീട് വിറ്റാല്‍ ഓരോ മക്കളുടെ വീട്ടില്‍ നില്‍ക്കാം എന്ന് പറഞ്ഞതാണ്.പക്ഷേ അവര്‍ക്കൊക്കെ തിരക്കാണത്രേ .എന്നെ  നോക്കാന്‍ സമയം ഇല്ല അതുകൊണ്ട് വൃദ്ധസദനം ആണ് നല്ലതെന്ന് പറഞ്ഞു.എനിക്ക് സങ്കടം ഇല്ല.അവര് എന്നും സന്തോഷത്തോടെ ജീവിച്ചാല്‍ മതി.

ഇവടെ വന്നു ദിവസം കുറെ ആയി .മക്കളുടെ ഒരു വിവരവും ഇല്ല.എനിക്ക് എന്‍റെ മക്കളെ കാണാതെ ഉറക്കം വരുന്നില്ല.അവരുടെ കാര്യം അറിയാതെ സങ്കടം.മൂത്ത മോന്റെ വീട്ടിലേക്കു  ഒന്ന് പോയി നോക്കിയാലോ.

അങ്ങനെ ഞാന്‍ മോന്റെ വീട്ടിലെത്തി.ഞാന്‍ എത്തിയതറിഞ്ഞു എല്ലാ മക്കളും ഓടി വരുന്നത് കണ്ടപ്പോള്‍ എന്നെ കാണാന്‍ വേണ്ടിയാണെന്ന്  കരുതി ഞാന്‍ സന്തോഷിച്ചു.പക്ഷെ അവര്‍ക്കിപ്പോള്‍ ഞാന്‍ ഒരു ഭാരമാണ്.എനിക്ക് ഒരു നേരം ഭക്ഷണം തരാനും താമസിക്കാന്‍ ഒരു ചെറിയ ഇടം തരാനും ഉള്ളതിന്റെ ബുദ്ധിമുട്ട്  പറയുന്നത് കേട്ടപ്പോള്‍ അവരെ ഇങ്ങനെ കഷ്ടപെടുത്തണ്ട എന്ന് തോന്നുന്നു.

മക്കളെ കണ്ടു കൊതി തീര്‍ന്നില്ല.ജീവിച്ചു മതിയായും ഇല്ല.ആത്മഹത്ത്യ പാപമാണെന്നറിയാം. എങ്കിലും മക്കള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടാകുന്നത് എനിക്ക് സഹിക്കില്ല.അത്  കൊണ്ട് ഞാന്‍ ഈ എഴുപത്തി എട്ടാം വയസില്‍ ആത്മഹത്യ ചെയ്യുന്നു.

  .

Friday, November 4, 2011

ശവത്തിന്റെ വില


           ടൌണ്‍ ഹാളില്‍ വമ്പിച്ച ജനത്തിരക്ക്.കാര്യമറിഞ്ഞവരും  അറിയാത്തവരും അങ്ങോട്ട്‌ കുതിച്ചു.ഹാളിനു നടുവില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ശവ ശരീരം.അറുപതു വയസിനു മുന്‍പ് ശരീരം വെടിഞ്ഞ ,കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പുമാത്രം കവിയാണെന്ന് അന്ഗീകരിക്കപ്പെട്ട വ്യക്തിയുടെ ശവശരീരം.ശവമായതുകൊണ്ട് പേരിനു പ്രസക്തി ഇല്ല.മരിച്ചതായറിഞ്ഞു  പഞ്ചായത്തില്‍ നിന്നും പേര് വെട്ടിയവനും ജനിച്ചിട്ടും പഞ്ചായത്തില്‍ പേര് ചേര്‍ക്കാത്ത കുട്ടിയും ഒരുപോലെ.

           അഞ്ചാറു  മണിക്കൂര്‍  ആയി ആ പേടകത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട്.കാണാന്‍ വരുന്ന ആളുകളുടെ തിരക്കൊഴിയണമെങ്കില്‍ ഇനിയും എടുക്കും ഒരുപാട് മണിക്കൂറുകള്‍.അതുകഴിഞ്ഞാല്‍ വേറെ എവിടെയെങ്കിലും പ്രദര്‍ശനത്തിനു വക്കുമോ എന്നും അറിയില്ല.വിലകൂടിയ റീത്തുകളും മാലകളും പുതപ്പുകളും കൊണ്ട് ശവം അസ്വസ്ഥനായി.ശവത്തിനു ആളുകള്‍ കൊടുക്കുന്ന വിലയേയ്!.ഏതായാലും കുറെ മണിക്കൂറുകള്‍ ഇനിയും കാഴ്ച്ച വസ്തു ആയി കിടക്കണം എന്നതുകൊണ്ട്‌ ശവം ഓരോന്ന് ഓര്‍ത്തു കിടന്നു .ഈ വരുന്ന ആളുകളില്‍ അധികവും ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍.ടി വി യില്‍ മാത്രം കണ്ടിട്ടുള്ള രാഷ്ട്രീയക്കാര്‍,സാഹിത്യകാരന്മാര്‍,സിനിമാക്കാര്‍,വലിയ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒരു പറ്റം ആളുകള്‍ കപടദുഃഖം നടിച്ചു പേടകത്തിന് ചുറ്റും വലം വച്ചു ദുഖത്തോടെ തന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടു ശവം അമ്പരന്നു.അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്.തന്റെ ഭാര്യയും മക്കളും എവിടെ?.
                ഭാര്യ മറ്റൊരു  കാഴ്ച്ച വസ്തുവിനെ പോലെ തന്റെ കുറച്ചപ്പുറത്തായി  ഒരു കസേരയില്‍ ഇരിക്കുന്നു.ദുഖത്തെക്കാളേറെ പരിഭ്രമമായിരുന്നു അവളുടെ മുഖത്ത്‌.ജീവിതത്തില്‍ ആദ്യമായി അത്രയും ആളുകള്‍ സമാശ്വസിപ്പിക്കുന്നതും,ടി വി യില്‍ നിന്നും ഇറങ്ങി വന്ന പോലെ തന്നെ ആശ്വസിപ്പിക്കുന്ന മഹാന്മാരെയും കണ്ടിട്ട് .ഇന്നലെ വരെ അരിവാങ്ങാനും മരുന്ന് വാങ്ങാനും സഹായിക്കാന്‍ പോലും ആരുമില്ലാതിരുന്ന തനിക്കു ഒരു സുപ്രഭാതത്തില്‍ ഇത്രയും അധികം ആളുകളോ! ശവത്തിനോട് കാണിക്കുന്ന വിലയും ദയയും താന്‍ ജീവിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ! തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നും പറഞ്ഞു തിരക്ക് നിയന്ത്രിക്കുന്നവരെ കണ്ടു ശവം ഞെട്ടി.നിരത്തിന്റെ അരികിലൂടെ ഒതുങ്ങി പോകുന്ന തന്നെ നോക്കി 'പണിയെടുക്കാതെയും കുടുംബം നോക്കാതെയും വട്ടും എഴുതി വെറുതെ നടക്കുന്നവന്‍' എന്നും പറഞ്ഞു കളിയാക്കി ചിരിക്കാരുണ്ടായിരുന്നവര്‍.തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാവട്ടെ അന്യരെ പോലെ അകത്തു കടക്കാനാവാതെ  ഹാളിനു പുറത്തു നില്‍ക്കുന്നു.                                  

       ദാരിദ്രത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വയറ്റില്‍ നിന്നും ഉയരുന്ന ചൂളം വിളികള്‍ക്ക് താളമിട്ടാണ് ചെറുപ്പത്തില്‍  ആദ്യം കവിത പാടിത്തുടങ്ങിയത്‌.എഴുതി വക്കാന്‍ കടലാസോ പേനയോ കിട്ടാത്തതിനാല്‍ മനസ്സില്‍ വരുന്നത് ഉറക്കെ പാടി നടക്കും.പിന്നീട് കുറെ കാലം കഴിഞ്ഞു അത് സ്ഥിരമായി കേള്‍ക്കുന്ന സുഹൃത്തുക്കളാണ് കടലാസില്‍ എഴുതാന്‍ നിര്‍ബന്ധിച്ചത്.എഴുതി എഴുതി വീട്ടില്‍ അത് വക്കാന്‍ സ്ഥലമില്ലാതെ ആയി.അരി വങ്ങേണ്ട പൈസക്ക് കൂടി കടലാസും പേനയും വാങ്ങി ഒരു വിലയുമില്ലാത്ത കവിതകള്‍ എഴുതി വീട് നിറക്കുന്നതില്‍ ഭാര്യ മുറുമുറുപ്പ് തുടങ്ങി.സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തെങ്കിലും അതൊക്കെ യാതൊരു പ്രതികരണവും ഇല്ലാതെ എവിടെയൊക്കെയോ അപ്രത്യക്ഷമായി.ഒരു അമ്പതു രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍ അരിയെങ്കിലും വാങ്ങാമായിരുന്നു.എന്നിട്ടും സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം വീട് പണയപ്പെടുത്തിയാണെങ്കിലും കവിതകള്‍ എല്ലാം കൂടി കുറച്ചു പുസ്തകങ്ങള്‍ ഇറക്കി.പ്രശസ്ത സാഹിത്യകാരന്മാര്‍ക്കൊക്കെ ഓരോ കോപ്പി വീതം അയച്ചു കൊടുത്തു.അത് കഴിഞ്ഞു കുറച്ചു മാസങ്ങളായി .അതിന്റെ കടങ്ങളും മറ്റു പ്രാരാബ്ദങ്ങളുമായി ജീവിതം തള്ളി നീക്കുമ്പോഴാണ് അവിചാരിതമായി ഹൃദയം നില്‍ക്കുന്നതും ശവമായി മാറുന്നതും.പക്ഷേ ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത പരിഗണന ഇപ്പോള്‍ ഈ ശവത്തിനു കിട്ടാന്‍ കാരണം?
           അപ്പോഴാണ് മൈക്ക് പിടിച്ചു കാമറക്കു മുന്നില്‍ നിന്നു വികാരപ്രകടനങ്ങളോടെ ഒരു പ്രശസ്ത ടി വി അവതാരകന്‍ പറയുന്നത് കേട്ടത്."പ്രശസ്ത കവിയായിരുന്ന ----------  നു താന്‍ അവസാനം എഴുതിയ കവിതാ സമാഹാരത്തിനു -------- അവാര്‍ഡ് ,-------അവാര്‍ഡ്, -------- അവാര്‍ഡ് എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു.അതിലെ ഒരു പ്രധാന കവിത തന്റെ സിനിമയിലെ ഗാനമാക്കാമെന്ന് ഒരു പ്രശസ്ത സംവിധായകനും മറ്റൊരു കവിത എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമെന്ന് മന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നു".ഇതെല്ലാം കെട്ടു ശവത്തിനു ചിരി വന്നു.മരിച്ചു കിടക്കുന്നവന്‍  ചിരിച്ചാല്‍ തന്റെ  മുഖത്തേക്ക് ഒരു വിചിത്ര ജീവിയെ കാണാന്‍ വന്നവരെ പോലെ നോക്കുന്നവര്‍ പേടിക്കുമല്ലോ എന്നോര്‍ത്തു ശവം ചിരി അടക്കി പിടിച്ചു കിടന്നു.
          അങ്ങനെ നീണ്ട ഇരുപത്തി നാല് മണിക്കൂറുകള്‍ക്കു ശേഷം ശവത്തിനെ തീയിലെക്കെടുത്തു. എല്ലാം അവസാനിച്ചു.മണിക്കൂറുകള്‍ കൊണ്ടുണ്ടായ ആരാധകരും തിരക്കും എല്ലാം.അവാര്‍ഡ്‌ ജേതാവും പ്രശസ്തനുമായ ശവത്തിന്റെ ഭാര്യയും മക്കളും അവരുടെ കുഞ്ഞു വീട്ടിലേക്കു തിരിച്ചു നടന്നു.യാതൊരു പേരിന്റെയോ പ്രശസ്തിയുടെയോ ആരാധകരുടെയോ ശല്യമില്ലാതെ അവര്‍ അവരുടെ ദാരിദ്രത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി പോയി.









Sunday, October 30, 2011

ശുദ്ധികലശം




അവന്‍-അത്യന്താധുനികതയുടെ അവതാരകന്‍
വികൃത ചിന്തകളുടെ ഉടമസ്ഥന്‍
വികൃതമായ ചിന്തകളെ എടുത്തു
കുഴച്ചു മറിച്ചു കൂടുതല്‍ വികൃതമാക്കി 
പിന്നീടുള്ള തിരിച്ചറിവില്‍ 
ശുദ്ധ ജലത്തില്‍ ഉരച്ച് ഉരച്ചു കഴുകി.
വൃത്തിയാക്കാനൊരു  വൃഥാ ശ്രമം .
ചിന്തകളില്‍ നിന്നും ചോര ഒഴുകി
ഒഴുകിയതോ വികൃതമാക്കപെട്ട കറുത്ത ചോര
ചോരയില്‍ നിന്നും അഗ്നി സ്ഫുലിന്ഗങ്ങള്‍ ആളി 
അഗ്നി ജ്വാല എല്ലാം വിഴുങ്ങി
ഒരു പിടി ചാരം മാത്രം ബാക്കി
ഉയര്‍ത്തെഴുനെല്‍ക്കാന്‍ ഇനി ചിന്തകളും ഇല്ല
ഇപ്പോള്‍ സര്‍വത്ര അന്ധകാരം
ഇത് ശുദ്ധി കലശം,ഇനി-
ഒരു മഴ പെയ്യുമോ.?

Tuesday, October 25, 2011

എന്നാലും സാഗരികേ ......ചതിയായിപ്പോയി

അന്നത്തെ പത്ര വാര്‍ത്തയിലെ ഒരു ചെറിയ കോളം.
സാഗരിക നിര്‍ത്തലാക്കാന്‍ പോകുന്നു.
ചില സാങ്കേതിക കാരണങ്ങളാല്‍  സാഗരിക നിര്‍ത്തലാക്കാന്‍ പോകുന്നു.കാരണം വ്യകതമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും നിശബ്ദത പാലിച്ചു.അത് ഏതെങ്കിലും തരത്തില്‍ ജനത്തെ ബാധിക്കുമോ എന്ന് കണ്ടു അറിയേണ്ടിയിരിക്കുന്നു  .
ഫേസ് ബുക്കില്‍ പലയിടത്തായി സ്ടാടസ് വന്നു.അതില്‍ ദുഖിക്കുന്നതായി പറഞ്ഞു കമന്റ് ഇട്ടു, ചിലര്‍ കണ്ണീര്‍ വാര്‍ത്തു, ചിലര്‍ അതിനെ അനുകൂലിച്ചു ആരവം മുഴയ്ക്കി .അന്ന് വയ്കുന്നേരം ആയതോട്‌ കൂടി ഈ വാര്‍ത്തക്ക് അതിയായ പ്രാധാന്യം വന്നു..കണ്ടവര്‍ കണ്ടവര്‍ ഇത് തങ്ങളുടെ വാളില്‍  പോസ്ടി.സാഗരിക നിര്തലാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ നിറഞ്ഞു.അത് നിര്‍ത്തലാക്കുന്നത് തടുക്കാനുള്ള പല ഗ്രൂപ്പുകളും രൂപപ്പെട്ടു.അവിടെ കൂലം കഷമായ ചര്‍ച്ചകള്‍ നടന്നു.ഇത് കണ്ടു ചില തുക്കടാനേതാക്കള്‍ ഉടനെ യോഗം സങ്കടിപ്പിച്ചു.നാട്ടുകാര്‍ ഇളകി,അണികളായി ധര്‍ണയായി, സമരമായി,ബന്ദായി .
             സാഗരിക നിര്തലാക്കുന്നതിനെതിരായിയും അനുകൂലിച്ചും പാര്‍ടി തിരിഞ്ഞു.അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയക്കാര്‍, പൊതുജനപ്രതിനിധി , സിനിമാക്കാര്‍, വിദ്യാഭ്യാസവിഭാഗങ്ങള്‍, സാഹിത്യകാരന്മാര്‍,സാമൂഹികപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ  മേഘലകളില്‍ ഉള്ളവര്‍ പല പൊതുവേദികളില്‍ പ്രസംഗിച്ചു .
 ഓരോ വിഭാഗത്തിലെയും ആളുകളുടെ പ്രസംഗത്തിലെ രണ്ടു വരി ഞാന്‍ ഇവടെ ചേര്‍ക്കാം.മുഴുവന്‍ പ്രസംഗവും ഇവടെ ചേര്‍ത്താല്‍ ഞാന്‍ എറിയാന്‍ പെറുക്കിയിട്ടും എറിയാതിരുന്ന കല്ലുകള്‍ പോലെ ഉള്ള പത്തു കല്ലുകളെങ്കിലും നിങ്ങള്‍ എനിക്ക് നേരെ ഏറിയും.അതുകൊണ്ട് വെറും നാല് വരി മാത്രം..:)

തുക്കട രാഷ്ട്രീയക്കാരന്‍ തുക്കടന്‍:
അത്യധികം ഖേദത്തോടെ ആണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്.സാഗരിക നിര്തലാക്കിയാല്‍ നമ്മുടെ കുടിവെള്ളം തന്നെ നിന്നു പോകും.വെള്ളമില്ലാതെ എങ്ങനെ കുളിക്കും? കുട്ടികള്‍ എങ്ങനെ കല്ലുപെറുക്കി വെള്ളത്തില്‍ ഇട്ടു കളിക്കും?മീനുകള്‍ക്ക് ഓടിക്കളിക്കാനും വെള്ളം വേണ്ടേ.( ഇയാള്‍ക്ക് കുടിക്കാന്‍ വേറെ വെള്ളം ഉള്ളത് കൊണ്ട് അതിനു ഈ വെള്ളം ആവശ്യം ഇല്ലെന്നു തോന്നുന്നു .)
സിനിമക്കാരുടെ പ്രതിനിധി:
ഒരു മുന്നറിയിപ്പും ഇല്ലാതെ സാഗരിക നിര്‍ത്തലാക്കിയതില്‍  ഞങ്ങള്‍ ഖേദിക്കുന്നു.അതിനു വേണ്ട നടപടികള്‍ ഉടനെ എടുക്കണം എന്ന് 'സാഗരിക' എന്ന സംഖടനയോടു  ഞങ്ങള്‍ ആവശ്യപെടുന്നതായിരിക്കും.സിനിമാക്കാരുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ആവാതെ ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ ആവുന്നതും ശ്രമിക്കുന്നതാണ്.(സിനിമാക്കാര്‍ക്ക് തന്നെ അറിയില്ല ഇപ്പോള്‍ അവര്‍ക്ക് എത്ര സംഖടനകള്‍ ഉണ്ടെന്നു.ആദ്യം അമ്മ മാത്രം ആയിരുന്നു.ഇപ്പോള്‍ അവര്‍ക്ക് അച്ഛനും അമ്മാവനും കുടുംബക്കാരും ഒക്കെ ആയിരിക്കുന്നു .:))
വിദ്യാഭ്യാസ വിഭാഗം പ്രതിനിധി:
  'സാഗരിക' എന്ന വിദ്യാഭ്യാസ സ്ഥാപനം ഒരു മുന്നറിയിപ്പും ഇല്ലാതെ പൂട്ടിയതിനു എതിരായി ഞങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കും. കൂലംകഷമായ ചര്‍ച്ചകള്‍ക്കും അത്യന്തം അവിസ്മരണീയമായ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സാഗരികയെ അനന്തമായ അത്ന്യാത്ത തലങ്ങളിലേക്ക് തള്ളിയിടാന്‍ ഞങ്ങള്‍ സമ്മതിക്കുന്നതല്ല.കൂട്ടരേ അണിനിരക്കുവിന്‍.പുതിയ ഒരു സമര പരിപാടി ആഹ്വാനം ചെയ്യാം.(എന്നിട്ട് വേണം രണ്ടു  ദിവസം അവധി കിട്ടീട്ടു  ഭാര്യവീട്ടില്‍ പോകാന്‍ )
സാമൂഹ്യപ്രവര്‍ത്തകന്‍  :
ജനങ്ങളുടെ ജീവിതത്തിനു തന്നെ ഭീഷണി ആയിത്തീരാവുന്ന  'സാഗരിക'യെ അങ്ങനെ അശ്രാന്ത പരിശ്രമം  കൊണ്ട് തളച്ചിരിക്കുന്നു .സാഗരിക കാരണം ഒരു വിഭാഗം ജനങ്ങള്‍ അത്യധികം ദുരിതം അനുഭവിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടതുകാരണം നിവേദനങ്ങള്‍ക്കും  ഹര്ജികള്‍കും അവസാനം സാഗരികയെ ഉന്മൂലനം ചെയ്യാം തീരുമാനമായിരിക്കുന്നു.നമുക്ക് സന്തോഷിക്കാം.( സന്തോഷിക്കാനും ഓരോ കാരണങ്ങള്‍ )
                        ഇതെല്ലാം കേട്ടു 'സാഗരിക' എന്ന 'സിനിമാ തീയേറ്ററിന്റെ' മുതലാളി കം പ്രോപരെട്ടര്‍ വാറുണ്ണി വായും പൊളിച്ചു ഇരുന്നു.തനിക്കു അവിചാരിതമായി ലോട്ടറി പത്തു ലക്ഷം അടിച്ചപ്പോള്‍ പണ്ടത്തെ സിനിമാ ഭ്രാന്തു പുറത്തേക്കു വന്നു സിനിമാ പിടിക്കാന്‍ ആ പൈസ തികയില്ല എന്ന് കണ്ടപ്പോള്‍ ഒരു പാട്ട സിനിമാ തീയേറ്റര്‍ വാങ്ങി അതിനു 'സാഗരിക' എന്ന സുന്ദരിപ്പേരും ഇട്ടു ആ മോഹം സഫലമാകി .എ പടം മാത്രം ഓടി , വിഷുവിനോ ക്രിസ്ത്മസിനോ മാത്രം ഒരു ബി പടവും ഓടിയിരുന്ന തന്റെ തീയേറ്റര്‍ ഇപ്പോള്‍ കമ്പ്യൂട്ടറും വ്യാജ സി.ഡി കളും പ്രചാരത്തില്‍ വന്നതോടെ അടച്ചു പൂട്ടേണ്ട ഗതികേട് വന്നു. അങ്ങനയെങ്കിലും ഒന്ന് പേപ്പറില്‍ വരട്ടെ എന്ന് കരുതി ഒരു സായാഹ്ന പത്രത്തില്‍ സാഗരിക അടച്ചു പൂട്ടുകയാണെന്ന വാര്‍ത്തയും കൊടുത്തു.അത് പിന്നീട് ഒരു പ്രധാന പത്രത്തില്‍ വന്നതും ഫേസ് ബുക്കില്‍ വന്നതും രാഷ്ട്രീയക്കാരും പൊതുജനങ്ങളും ഏറ്റെടുത്തു ഇല്ലാത്ത പ്രചാരം നേടി ഇത് വരെ എത്തിയതെല്ലാം വ്യ്കിയാണ് വാറുണ്ണി അറിഞ്ഞത്.ഇനി സത്യാവസ്ഥ പറയാന്‍ പോയാല്‍ ഇവരെല്ലാം കൂടി തല്ലി കൊന്നാലോ എന്ന് ഭയന്നു വാറുണ്ണി മിണ്ടാതെ മൂടി പുതച്ചു കിടന്നു, സാഗരിക പൊടിപിടിച്ചും.

വാല്‍കഷണം :  പല പത്രങ്ങളിലെയും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെയും വാര്‍ത്തകളിലെ വ്യക്തതയില്ലായ്മയെയും അത് കേട്ടപാതി കേള്‍ക്കാത്തപാതി അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചു അറിയുക കൂടി ചെയ്യാതെ  പിന്നാലെ പോയി കൊട്ടി ഘോഷിക്കുന്ന  പൊതു ജനത്തിനുമിട്ടു ഒരു കൊട്ട്....ഈ ഒരു കൊട്ട് കൊണ്ട് വല്ലവര്‍ക്കും കാര്യം മനസിലായി ചിന്താ ശേഷി തിരിച്ചു കിട്ടുമെങ്കില്‍ കിട്ടട്ടെ..ഇത്ര ഒക്കെ എന്നെ കൊണ്ട് പറ്റു...ഹല്ലാ പിന്നെ...:)

Friday, October 21, 2011

Wednesday, October 19, 2011

കുഞ്ഞു ചിന്തകള്‍

          ഞാന്‍ എട്ടു വയസുകാരി.മുത്തശ്ശി എന്നെ മാളൂട്ടി എന്നും അമ്മമ്മ വേശുട്ടി എന്നും വിളിക്കും.നിങ്ങള്‍ക്ക് എന്നെ 'ജീജി' എന്നോ 'സാസ' എന്നോ വിളിക്കാം .എനിക്ക് ഇഷ്ടാണ് അങ്ങനത്തെ പേരുകള്‍.. .. മുത്തശ്ശിയോടും അമ്മമ്മയോടും കുറേ പറഞ്ഞു നോക്കി.അവര്‍ക്ക് വിളിക്കാന്‍ പറ്റില്ലാന്നു പറഞ്ഞു.പിന്നെ അമ്മ..അമ്മ പേര് വിളിക്കുന്നത്‌ അടിക്കാന്‍ മാത്രാണ്.പേര് വിളിക്കാതെയും അടിക്കാറുണ്ട് ട്ടോ.വെര്‍തെ അടിക്കലാ ഈ അമ്മേടെ പണി.ഉണ്ടായത് ഞാന്‍ പറഞ്ഞു തരാം .നിങ്ങള്‍ പറ അമ്മക്ക് എന്നെ അടിക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന്‍.
           ഇന്ന് രാവിലെ  കല്യാണിയമ്മയും നീലിയും കൂടി (ഞങ്ങളുടെ വീട്ടിലെ പണിക്കരാണ് രണ്ടാളും.പക്ഷേ സഹായികള്‍ എന്നേ പറയാവു എന്നാണ് കല്യാണിയമ്മ പഠിപ്പിച്ചിരിക്കുന്നത് ) വര്‍ത്തമാനം പറയുന്നത് കേട്ടു നിന്നതിനു കിട്ടി അമ്മേടെ അടുത്തുന്നു  നാല് അടി.അതും വടി കൊണ്ട്.നല്ലോണം വേദനിച്ചു.മാളു ദുബായിന്നു കൊണ്ടത്തന്ന കട്ടിയുള്ള പാന്റ് ഇട്ടിരുന്നെങ്കില്‍ ഇത്ര വേദനിക്കില്ലയിരുന്നു.കഷ്ടകാലത്തിനു  ജാനുവല്യമ്മ ബോംബെന്ന് കൊണ്ടന്ന  ഉടുപ്പാണ് ഇട്ടിരുന്നത്.അതൊന്നുമല്ല സങ്കടം.അവരെന്താണ് പറഞ്ഞതെന്ന് എനിക്ക് ഒട്ടും മനസിലായില്ല. അത് അമ്മയോട് പറഞ്ഞാല്‍ ചിലപ്പോ ഇനിയും അടി കിട്ടിയാലോ.
            അതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് പുറത്തു നിന്നും 'അമ്മേ..തായേ' എന്ന വിളി കേട്ടത് .ഓടി ഉമ്മറത്ത് പോയി നോക്കിയപ്പോ ഒരു വയസ്സന്‍ പിച്ചക്കാരന്‍ .അമ്മ എവിടെ ആണവോ.അമ്മമ്മ ചില്ലറ ഇട്ടു വയ്ക്കുന്ന പാത്രത്തീന്നു തന്ന രണ്ടു രൂപ ഞാന്‍ അയാള്‍ക്ക് കൊണ്ടോയി കൊടുത്തു.പാവം വയസ്സായിരിക്കുന്നു.ഞാന്‍ വെര്‍തെ അയാളെ നോക്കി നിന്നു.അപ്പൊ അയാള്‍ എന്നോട് പറഞ്ഞു തണുപ്പിനു പുതക്കാന്‍ വല്ലതും തരുമോ സാരി ആയാലും മതി എന്ന്‍. ...അപ്പോഴാണ് സുമഅമ്മായി കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിന്നു വന്നപ്പോ അമ്മക്ക് കൊടുത്ത സാരിയെ പറ്റി ഓര്‍മ്മ വന്നത്.അതിപ്പോഴും പെട്ടിപ്പുറത്തുണ്ടാകും.വേഗം ഞാന്‍ അത് എടുത്തു ആ വയസ്സാണ് കൊണ്ട് പോയി കൊടുത്തു.ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തില്‍ ഓടിപ്പോയി അത് അമ്മയോട് പറഞ്ഞതും അമ്മ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി."ദുഷ്ടേ..എന്റെ പുതിയ  സാരി നീയാ ദാരിദ്രവാസിക്ക് കൊടുത്തോടി".ഞാന്‍ അത് കണ്ടു നിക്കുമ്പോഴേക്കും അടി പൊട്ടി.ഇത്തവണ കയ്യുകൊണ്ടാ.എത്രയാന്ന് ശെരിക്ക് അറിയില്ലട്ടോ.ഒരു ഏഴെണ്ണം കിട്ടിക്കാണും .പക്ഷെ ഞാന്‍ കേട്ടതാണല്ലോ അമ്മ പറയുന്നത് "ഒരു വസ്തിനും കൊള്ളാത്ത സാരി ..വല്ല പിച്ചക്കാരനും കൊടുക്കാം" എന്ന്. പിന്നെന്തിനാ ഞാന്‍ ആ സാരി പിച്ചക്കാരന്  കൊടുത്തപ്പോ അമ്മ എന്നെ അടിച്ചെ?വയസ്സനെ സഹായിച്ചതിന് നല്ലത് പറയുംന്നാ ഞാന്‍ കരുതീത്.
           അടികിട്ടിയ സങ്കടം തീരാന്‍ വെര്‍തെ തൊടിലോക്കെ നടന്നു.അപ്പോഴാണ് ഇന്നലെ രാത്രി ഇടിവെട്ടിയപ്പോ വയ്ക്കോല്‍ കൂനയില്‍ കൂണ് മുളച്ചിട്ടുണ്ടാകുമോ എന്ന് നോക്കാം എന്ന് തോന്നീത്.അപ്പൊ  കേശവന്‍ നായര്‍ (മുത്തശന്റെ കാര്യസ്ഥനാ...എനിക്ക് ഇഷ്ടല്ല..കൊശവന്‍ നായരെ എന്ന ഞാന്‍ വിളിക്കുക) വയ്കോല്‍ കൂനടെ അടുത്തു നിന്നു ബീഡി കത്തിക്കുന്നു.ഭാഗ്യം എന്നെ കണ്ടില്ല.കണ്ടാല്‍ "ഇന്ന് തല്ലൊന്നും കിട്ടീല്യെ കുട്ടിയെ" എന്നു ചോദിച്ചു കളിയാക്കും.അയാള്‍ക്ക്‌ ഇതുപോലെ തല്ലു കിട്ടിയാലേ മനസിലാകു.പെട്ടന്ന് ബീഡി കത്തിച്ച തീപ്പെട്ടി കോലും ബീഡിയും കൂടി വയ്ക്കോല്‍ കൂനയിലെക്കിട്ടു അയാള്‍ അവിടെനിന്നും ഓടി.ഞാന്‍ അത് നോക്കാന്‍ അടുത്തെത്തിയതും വയ്കോല്‍ കൂന കത്താന്‍ തുടങ്ങി.എത്ര പെട്ടന്നാ കത്തുന്നെ !.അപ്പോഴേക്കും ആരൊക്കെയോ തീയ്‌ ..തീയ്‌...വയ്ക്കോല്‍ കൂന കത്തുന്നെ എന്നു അലറാന്‍ തുടങ്ങി.(അലറുന്നവരുടെ ഇടയില്‍ കേശവന്‍ നായരെ കണ്ടു എനിക്ക് ചിരി വന്നുട്ടോ) .എല്ലാവരും കൂടി വെള്ളം ഒഴിച്ച്  തീയ്‌ കെടുത്തി.വീട്ടുകാരും പണിക്കാരും കത്തിയ വയ്ക്കോല്‍ കൂനക്ക് ചുറ്റും നോക്കി നിന്നു."ഇതാ പറഞ്ഞെ തീയ്‌ എവിടുന്നു വരും എന്നു അറിയില്ലാന്ന് .അല്ലെങ്കി ഇതിപ്പോ  എങ്ങനെ കത്താനാ?" കല്യാണിയമ്മ താടിക്ക് കയ്യും കൊടുത്തു വേദാന്തം പറഞ്ഞു.ഇത് കേട്ടപ്പോ ഞാന്‍ പറഞ്ഞു "തന്നെ കത്തീതോന്നും അല്ല .ഈ കേശവന്‍ നായര് കത്തിച്ചതാ "എന്ന്‍.അത് കേട്ട കേശവന്‍ നായര്‍ പാവത്താനെ പോലെ അഭിനയിച്ചു. പണിക്കരോക്കെ മുറുമുരുക്കാന്‍ തുടങ്ങി.ഇത് കേട്ടു മുത്തശന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നു എനിക്ക് സങ്കടായി.അപ്പോഴേക്കും അമ്മ വന്നു "കാണാ കാര്യം പറയരുത് " എന്നും പറഞ്ഞു എന്നെ അടിച്ചു.രണ്ടു മൂന്നടി അടിച്ചപ്പോഴെക്കും മുത്തശന്‍ തടഞ്ഞു.അതുകൊണ്ട് രക്ഷപ്പെട്ടു .മൂന്നടിയില്‍ ഒരടി കിട്ടീത് മുത്തശനാ.വേദന അധികം ഇല്ലായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞിട്ടും എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിണില്ല.അപ്പൊ മുറിയില്‍ ഒറ്റക്കിരിക്കുകയയിരുന്ന മുത്തശനോട്‌ ചെന്നു പറഞ്ഞു."ഞാന്‍ സത്യാ പറഞ്ഞത് .എന്നിട്ടും മുത്തശന്‍  കേശവന്‍ നായരേ ചീത്ത പറയാത്തതെന്തേ?".അപ്പൊ മുത്തശന്‍ പറഞ്ഞു ."നിന്നെ എനിക്ക് അറിയാം.നീ നുണ പറയില്ല.പക്ഷേ കേശവന്‍ നായരേ എനിക്ക് ഇനിയും അറിയാനുണ്ട്".മുത്തശന്‍ പറഞ്ഞ വേദാന്തം എനിക്ക് ഒന്നും മനസിലായില്ല.ചിലപ്പോ  വലുതായി കഴിയുമ്പോ മനസിലാവുമായിരിക്കും.പക്ഷെ ഒരു കാര്യം മനസിലായി മുത്തശന് എന്നെ വിശ്വാസം ആണ്.അത് മതി.പക്ഷേ അമ്മ എന്തിനാ സത്യം പറഞ്ഞതിന് എന്നെ അടിച്ചെ?.
                    ഈ സംഭവങ്ങളൊക്കെ കഴിഞ്ഞു നേരം വയ്കുന്നേരം ആയി.ആരൊക്കെയോ വിരുന്നുകാര്‍ വന്നിട്ടുണ്ട് വീട്ടില്‍. കുട്ടികളെ ഒന്ന് ശ്രദ്ധിക്കുകയോ ഒരു മിട്ടായി പോലും കൊണ്ടാത്തരുകയോ ചെയ്യാത്ത വിരുന്നുകാരെ എനിക്ക് ഇഷ്ടല്ല .അതുകൊണ്ട് ഞാന്‍ മാളു ദുബായിന്നു കൊണ്ട് വന്നു തന്ന പൂമ്പാറ ക്ളിപ്പെടുത്തു കളിച്ചു .അമ്മ വന്നവര്‍ക്ക് ചായ സല്‍ക്കാരം നടത്തി അവരുമായി സംസാരിക്കുന്ന തിരക്കിലാണ് .ഊണ്‍ മേശയില്‍ നിറയെ ചായകപ്പുകള്‍. ..പൂമ്പാറ്റ ക്ലിപ്പ് ചായ കപ്പില്‍ ഇട്ടാല്‍ പൊന്തി കിടക്കുമോ?.ഒന്ന് പരീക്ഷിച്ചാലോ!ഞാന്‍ എന്‍റെ കയ്യിലെ ക്ലിപ്പ് ഒരു ചായ കപ്പില്‍ ഇതു അത് താഴുനുണ്ടോ എന്നു നോക്കി ഇരിക്കുമ്പോഴേക്കും കിട്ടി പുറകീന്ന് അമ്മേടെ അടി.വിരുന്നുകാരുള്ളത് കൊണ്ട് ഒരു അടിടെ കൂടെ രണ്ടു പിച്ചു കൂടി കിട്ടി.ആ ദേഷ്യത്തിന് ഞാന്‍ അവിടെ ഇരുന്നു ചിപ്സ് വാരി തിന്നുന്ന ഒരു പെണ്ണിനെ നോക്കി കൊഞ്ഞനം കാട്ടി.എന്നിട്ടും സങ്കടം തീരുന്നില്ല.എന്തിനാണ് അമ്മ എന്നെ അടിച്ചത്?.പൂമ്പാറ്റ ക്ലിപ്പ് ചായേല് പൊങ്ങി കിടക്കനത് കാണാന്‍ നല്ല രസണ്ടാവും.അതോ ഇനി താഴുമോ?.അമ്മയോട് ചോദിച്ചാലോ? വേണ്ട..ഇനീം അടികിട്ടും.
                   ഉമ്മറത്തുനിന്നു ചിരിക്കുന്ന ശബ്ദം കേട്ടു ഞാന്‍ പോയി നോക്കി.അകത്തിരുന്നു ബേക്കറി സാധങ്ങള്‍ തിന്നുന്ന പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്‍മാരാണ്.അമ്മേടെ അമ്മായിടെ വീട്ടുകാരാരോക്കെയോ ആണെന്ന് അമ്മ പറഞ്ഞു.ഇവരൊക്കെ ഇത് തിന്നു തീര്‍ക്കാനാണോ ഇങ്ങോട്ട് വന്നെ.മിക്സ്ച്ചറും ചിപ്സും കുറച്ചു അമ്മമ്മ എനിക്ക് തന്നിരുന്നു.പക്ഷേ ലഡ്ഡു ഉള്ള കാര്യം അറിയില്ലായിരുന്നു. നാല് ലഡ്ഡു ഒരു പ്ലേറ്റില്‍.മൂന്നു പേര് ഓരോന്ന് എടുത്തു കഴിഞ്ഞാല്‍ ബാക്കി ഒന്നുണ്ടാകും.പക്ഷെ ആ തടിയന്‍ രണ്ടെണ്ണം കഴിക്കുമോ എന്നു സംശയം.ഞാന്‍ ചെന്നു അവരോടു പറഞ്ഞു "ഓരോരുത്തരും ഓരോന്ന് എടുത്താല്‍ മതിട്ടോ " എന്ന്‍. .... .അപ്പോഴേക്കും അകത്തു ഇരുന്നു വര്‍ത്തമാനം പറഞ്ഞിരുന്ന അമ്മ എവിടുന്നു വന്നോ ആവൊ.എന്‍റെ ചെവി വലിച്ചു അകത്തേക്ക് കൊണ്ട് പോയി നാല് അടി.അതിനു ഞാന്‍ എന്ത് തെറ്റാ പറഞ്ഞെ? .നുണയും പറഞ്ഞില്ല.അരുണെട്ടനും മാളുവും ചിന്നുവും ഒക്കെ ഉള്ളപ്പോള്‍ അമ്മ ഞങ്ങളോട് പറയാറുണ്ടല്ലോ "ഓരോരുത്തര്‍ ഓരോന്ന് എടുത്താല്‍ മതി" എന്ന്‌.
              അടി കിട്ടിയ സങ്കടത്തില് ഇരിക്കുമ്പോഴും എനിക്ക് ആ ലഡ്ഡു മുഴുവന്‍ അവര്‍ തിന്നു കാണുമോ  എന്ന്‌ സംശയം.അത് നോക്കാന്‍ വേണ്ടി പിന്നേം ഉമ്മറത്തേക്ക് പോയി.അപ്പോഴാണ് ഒരു ബോംബു പൊട്ടുന്ന ശബ്ദം .പോരാത്തതിന് ചീത്ത മണവും.ബോംബിട്ടത് മിക്സ്ച്ചറും ലഡ്ഡുവുമൊക്കെ വാരി തിന്ന ആ തടിയനാകും.പക്ഷെ എല്ലാവരും താനല്ല എന്ന ഭാവത്തില്‍ ഇരിക്കുന്നു.ഇനി ഉണ്ടായ കാര്യം പറയാന്‍ ഒരു ചമ്മല്‍ ഉണ്ട് ട്ടോ.ചീത്ത കാര്യാണ് എന്ന്‍ അറിയാം.അരുണേട്ടന്‍ പറഞ്ഞു തന്ന ഐഡിയ ആണ്. കുറേ ആളുകള്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും ശബ്ദം ഉണ്ടാക്കി ചീത്ത മണം വന്നാല്‍ ആരാന്നു അറിയാന്‍ അവര്‍ എണീറ്റ്‌ പോയാല്‍ ഇരുന്ന സ്ഥലം മണത്ത് നോക്കിയാല്‍ മതി എന്ന്‍.എനിക്ക് അത് ഇഷ്ടമുള്ള കാര്യം അല്ല.  .എന്നാലും ആരാന്നു അറിയണമല്ലോ.അവര് പോകാന്‍ എണീറ്റ്‌ വാതിലിന്നടുത്തു നിന്നു പിന്നേം വര്‍ത്തമാനം പറയുന്നു.ഞാന്‍ വേഗം ചെന്നു സോഫ മണത്ത് നോക്കി..ഈ അരുണേട്ടന്  നല്ല ബുദ്ധി ആണ് ട്ടോ.ആളെ പിടികിട്ടി.റോസ് ഷര്‍ട്ട് ഇട്ട ആള്.തടിയനല്ല.മഞ്ഞയില് പച്ച പുള്ളി ഉള്ള സാരി ഇട്ട ശാരദ ആന്റിയുടെ ഭര്‍ത്താവ്.(അമ്മ പറഞ്ഞു തന്നതാ).അവര് പോകാന്‍ നില്‍ക്കുന്നു.ഞാന്‍ അവരുടെ അടുത്തു ചെന്നു പറഞ്ഞു "നേരത്തെ ശബ്ദം ഉണ്ടാക്കിയ ആളെ മനസിലായി ട്ടോ.ഈ അങ്കിള്‍ അല്ലെ?".അവരെല്ലാവരും അമ്പരന്നു എന്നെ നോക്കി.ഭാഗ്യത്തിന് അപ്പോള്‍ അമ്മ എന്നെ അടിച്ചില്ല. പക്ഷേ ആ സമയത്ത് "ഭൂമിയിലേക്ക്‌ താണു പോയാല്‍ മതി"എന്ന്‌ തോന്നിയെന്ന് അമ്മ  മുത്തശിയോട് പറഞ്ഞു.അതെന്താ അമ്മ അങ്ങനെ പറഞ്ഞെ?.അത് ചോദിച്ചു വെറുതെ എന്തിനാ അടി വാങ്ങുന്നെ അല്ലെ.

Saturday, October 15, 2011

ഒരു പഞ്ചസാര കഥ (ഷുഗര്‍ ഇല്ലാത്തവര്‍ മാത്രം വായിക്കുക)


               കണാരന്‍ രാവിലെ എണീറ്റ്‌ പല്ല് പോലും തേക്കാതെ തന്റെ മുഖപുസ്തകം തുറന്നു.രാവിലെ എണീറ്റ്‌ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന തന്‍റെ ഇരുപതോളം വരുന്ന പ്രണയിനിമാര്‍ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ ശുഭ ദിനം ആശംസിച്ചു കഴിഞ്ഞാല്‍ ആ മാന്യവ്യക്തിയുടെ അന്നത്തെ ദിവസം തുടങ്ങുകയായി.പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നേരാം വണ്ണം പഠിക്കാത്തതിനാല്‍ പത്തു തോറ്റു കറങ്ങി നടന്നു അവസാനം തരികിട കമ്പ്യൂട്ടര്‍ പഠിത്തവും കഴിഞ്ഞു ഒരു കമ്പനിയില്‍ അത്യാവശ്യം കഞ്ഞി കുടിയും പഞ്ചാരയുമായി കഴിയാന്‍ പറ്റുന്ന ഒരു ജോലി തരപെടുത്തിയ ആളാണ് കക്ഷി.ശമ്പളം അധികം ഇല്ലെങ്കിലെന്താ മുഴുവന്‍ സമയം നെറ്റ് ഫ്രീ.സമയം ധാരാളം.വല്ലപ്പോളും വാല്‍നക്ഷത്രം പോലെ വരുന്ന പണി ചെയ്തു കഴിഞ്ഞാല്‍ ഫുള്‍ ടൈം ഫ്രീ. അങ്ങനെയിരിക്കുമ്പോഴാണ് ആരോ പറഞ്ഞു കേട്ടു ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ തുറന്നത് .തന്റെ പേരിനെ പ്രാകി കിരണകുമാര്‍ എന്ന പേരും ഇട്ടു.ചുരുങ്ങിയ സമയം കൊണ്ട് ഫേസ് ബുക്ക്‌ മുഴുവന്‍ പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവും നേടി  .
                                       അങ്ങനെ ആട്ടിന്കുട്ടികളും ചെന്നായയും അല്ലലില്ലാതെ തടീം മുട്ടീം കാര്യങ്ങള്‍ കഴിഞ്ഞു  പോകുന്ന സമയത്താണ് സുറുണി എന്നൊരു സുന്ദരി കുട്ടി 'എന്നെ ആടു  എന്നെ ആടു'   എന്നും പറഞ്ഞു പേജിന്റെ   സൈഡില്‍ കിടന്നു തിളങ്ങുന്നത് കണാരന്‍ കണ്ടത്. ചെന്നായയുടെ കണ്ണ് തിളങ്ങി .അവന്‍ അവള്‍ക്ക് അപേക്ഷയും അയച്ചു മറുപടി കാത്തിരിക്കാന്‍ തുടങ്ങി.കുറെ ദിവസമായി അനക്കം ഇല്ലാതായപ്പോള്‍ അവളെ ഒന്ന് തോണ്ടി നോക്കാം എന്ന് കരുതി പോക്കെര്‍ ആയി.എന്നിട്ടും ഫലമില്ല.അവസാനം ഒരു മെസ്സേജ് അയക്കാം എന്ന് വച്ചു.അതിനു ഫലം കണ്ടു . താമസിയാതെ അവളില്‍ മയങ്ങി മറ്റു ഇരുപതെണ്ണത്തിനെ  അവന്‍ മുക്കില്‍ തള്ളി.ഭക്ഷണം കൂടി കഴിക്കാതെ അവള്‍ക്ക് മെസേജുകള്‍  അയച്ചു തള്ളി.മെസേജു ഫ്രീ ആണല്ലോ അതുകൊണ്ട് ഭക്ഷണത്തിന്റെ പൈസ അവന്റെ ബാങ്കിലും മെസേജുകള്‍  ഫേസ് ബുക്കിലും നിറഞ്ഞു.മെസ്സേജ് വാഹകനായി ഫേസ് ബുക്കിനു തന്നെ മടുത്തുകാണും. ഇനി അവനെ ആടിയില്ലെങ്കില്‍  നിന്നെ മുഖപുസ്തകത്തില്‍ നിന്നും എടുത്തുകളയും എന്ന ഫേസ്ബുക്ക്‌ മൊയലാളിയുടെ ഗര്‍ജനം കേട്ടിട്ടോ എന്തോ അവള്‍ അവനെ ആടി.അതോടു കൂടി അവന്‍ ലൈല മജ്നു കളി തുടങ്ങി.പ്രണയം എന്നാല്‍ മാങ്ങ പോലെ ആണോ ചക്ക പോലെ ആണോ അതോ മൊസാംബി പോലെ ആണോ എന്നും ചോദിച്ചു കണാരന്‍ പാവത്തം അഭിനയിച്ചു.അവള്‍ അവനു പ്രണയത്തിന്റെ തത്വങ്ങള്‍ പഠിപ്പിച്ചു.അവളെ സുറു.. സുറു എന്ന് വിളിച്ചു  വായില്‍ വെള്ളം ഒലിപ്പിചു.അവള്‍ അവനെ സ്നേഹത്തോടെ കരൂ കരൂ എന്ന് വിളിച്ചു .അവളുടെ ആജ്ന്യകള്‍ക്ക് അനുസരിച്ചു അവന്‍ കളങ്ങള്‍ ചാടി.ഇരുപതു പെണ്ണുങ്ങളെ സുഖമായി കളത്തില്‍ ഇരുത്തിയ അവന്‍ വെറും ഒരു കരു ആയി.കലികാല വയ്ഭവം . അല്ലെങ്കില്‍ കൊടുത്താല്‍ കൊല്ലത്തോ കോട്ടയത്തോ മലപ്പുറത്തോ നെടുമ്പുറത്തോ  കിട്ടും എന്നും പറയാറില്ലേ.അതന്നെ.അങ്ങനെ അവരുടെ പ്രണയ വസന്തം പൂത്ത്‌ തളിരിട്ടു.പൂവും കായും ആയാല്‍ അത് സമൂഹത്തിനു പ്രശ്നം ആണല്ലോ. പിന്നെ അവരിതു വരെ നേരില്‍ കണ്ടിട്ടും ഇല്ല.ആഗ്രഹമില്ലഞ്ഞിട്ടല്ല.പക്ഷേ അവളുടെ മുന്നില്‍ അവന്‍ മാന്യതയ്ക്ക് പട്ടും വളയും കിട്ടിയവന്‍ .അതുകൊണ്ട് ദിവ്യഗര്‍ഭത്തിന്റെ വല്ല ഓണ്‍ലൈന്‍ കോഴസും ഉണ്ടെങ്കില്‍ ചേര്‍ന്നാലോ എന്ന് കരു കൂലംകഷമായി ചിന്തിച്ചു.അവസാനം ആവശ്യവും അനാവശ്യവുമായ ചിന്തകള്‍ നിറഞ്ഞ അവന്റെ ഒബ്ലാംകട്ട പൊട്ടാറായാതിനാല്‍ അവന്‍ ആ ശ്രമം ഉപേക്ഷിച്ചു.

            അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു അക്കൗണ്ട്‌ പോരെന്നായി.സ്വന്തം പേരില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഇരുപതു  പ്രണയിനിമാര്‍ക്കുമായി ഇരുപതു അക്കൗണ്ട്‌.തന്നെക്കൊണ്ട്  അതൊക്കെ അല്ലെ പറ്റു എന്ന് കണാരന്‍ ആത്മഗദം കൊണ്ടു!പിന്നെയും  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മൂപ്പര്‍ക്ക് സ്ത്രീ ആകാന്‍ ഒരു മോഹം.അങ്ങനെ തനിക്കു  ഇഷ്ടമുള്ള പെണ്‍ പേരിലൊക്കെ   തുടങ്ങി പിന്നെയും കുറെ അക്കൗണ്ട്‌.ബാങ്കില്‍ അക്കൗണ്ട്‌ ഇല്ലെങ്കിലെന്താ ഫേസ് ബുക്കില്‍ തന്നെ കഴിഞ്ഞേ വേറെ ആര്‍ക്കും അക്കൗണ്ട്‌ ഉള്ളു എന്ന അഹങ്കാരത്തോടെ  കണാരന്‍ വിലസി.അപ്പോളാണ് മറ്റുളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവരുടെ ഐ ഡി യില്‍ കയറുന്ന വിദ്യ അവന്‍ പഠിച്ചത്.ഓരോ ഐ ഡി യിലും രഹസ്യമായി കയറി എല്ലാവരും ചാറ്റുന്നതും മെസ്സേജ് അയക്കുന്നതും ഒക്കെ വായിച്ചു രസിക്കല്‍ ആയി അവന്റെ ഹോബി .തന്റെ വിവരമില്ലാത്ത അമ്മയും അച്ഛനും ആയ പ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡില്‍ പഠിക്കാന്‍ വിടാത്തതിനു അവന്‍ സ്വയം തെറി പറഞ്ഞു.പഠിച്ചെങ്കില്‍ താന്‍ എവിടെ എത്തിയേനെ.(വിടാതിരുന്നത് നമ്മുടെ ഭാഗ്യം..വിട്ടെങ്കില്‍ ഇവനൊക്കെ അയ്‌. ടി എന്നതിന്റെ ഫുള്‍ ഫോം തന്നെ മാറ്റിയേനെ.)  ചെന്നായയുടെ  സ്വഭാവം ആണെങ്കിലും അവന്‍ വെളിച്ചത്തില്‍ ഒരു ആട്ടിന്‍ കുട്ടിയായിരുന്നു .എല്ലാവരും അവനെ മാന്യന്‍ ആയി മാത്രം കണ്ടു.ഇരുപതു പ്രണയിനികള്‍ ആവട്ടെ ഓരോരുത്തരും അവന്‍ തന്റേതു മാത്രമാണെന്ന് വിശ്വസിച്ചു. അല്ലെങ്കില്‍ അവന്റെ മുടുക്കു കൊണ്ട്  അങ്ങനെ അവരെ വിശ്വസിപ്പിച്ചു. .                                
                        അങ്ങനെ ഇരിക്കുമ്പോളാണ് കരുവിന്‍റെ  മനസിലിരുപ്പ് വായിച്ച പോലെ സുറു പറഞ്ഞത് നമുക്ക് എവിടെയെങ്കിലും വച്ചൊന്നു കണ്ടാലോ?.അതുകേട്ടതും പ്രതീക്ഷിക്കാതെ അസംബ്ലിയില്‍  സീറ്റ് കിട്ടിയ തുക്കട നേതാവിനെ പോലെ കരു സന്തോഷം കൊണ്ട് ബേജാറായി.അവസാനം കണ്ടുമുട്ടാനുള്ള ദിവസവും തീയതിയും തീരുമാനിച്ചപ്പോള്‍ ആദ്യമായി പഴംചക്കയുടെ മണം അടിച്ച കാക്കയുടെ പോലെ അവന്‍ കാറി വിളിച്ചു.സകലമാന ഫേസ് ബുക്ക്‌ ദൈവങ്ങളെയും  വിളിച്ചു അവന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു ഫേസ് ബുക്ക്‌ മൊയലാളിക്കു ഒരു തേങ്ങ ഉടച്ചു .പക്ഷേ റെസ്റൊരെന്റില്‍  വച്ചു കണ്ടു മുട്ടാം എന്നവള്‍ പറഞ്ഞത് അവന്റെ ചിറകടിച്ച സ്വപ്നങ്ങള്‍ക് ചെറിയ തളര്‍ച്ചയായി .എങ്കിലും  അവിടെ വെച്ചു "ടച്ചിങ്ങ്സും  ഒരു കിസ്സാന്‍ വികാസ പത്രികയും" എങ്കിലും ഒപ്പിക്കാമല്ലോ എന്നത് അവനെ കുളിരണിയിപ്പിച്ചു.

                   അങ്ങനെ അവന്‍ കാത്തു പൂത്തു ഇരുന്ന ആ ദിവസം എത്തി.കുളിച്ചു കുട്ടപ്പനായി ഇല്ലാത്ത കാശും കൊടുത്ത് വാങ്ങിച്ച ബ്രാന്‍ടെഡ് ഷര്‍ട്ടും പാന്റും വലിച്ചു കയറ്റി കോലം കെട്ടിയ കോമളനെപ്പോലെ ടാസ്കിയും പിടിച്ചു സംഭവ സ്ഥലത്തെത്തി.ഭാഗ്യത്തിന് ആകേ പത്തിരുപതു പേരെ അവിടെ ഉള്ളു. കരുവിന്‍റെ മനസ് കരളിതമായി.മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. അത് അധികനേരം ഉണ്ടായില്ല.അപ്പോഴേക്കും അവന്റെ കള്ളകണ്ണും മെമ്മോറി കട്ടയും ഒരുമിച്ചു  പ്രവര്‍ത്തിച്ചു തുടങ്ങി .തന്റെ ഇരുപതു പ്രണയ ധാമങ്ങളുടെ പ്രൊഫൈല്‍ പോട്ടത്തിനു ജീവന്‍ വച്ച പോലെ ഇരുപതെണ്ണം ഓരോ സീറ്റില്‍ ആയി കണ്ണും തുറിച്ചു ഇരിക്കുന്നു.സുറു മാത്രം ഇല്ല.കരുവിനെ കണ്ടതും അവറ്റകള്‍  തങ്ങളുടെ കയ്യും നഖവും നാക്കും വച്ചു അവന്റെ  ചെസ്സ്‌ ബോര്‍ഡില്‍ മുഴുവനായി കരുക്കള്‍ നീക്കി .ബ്രാന്‍റ്എഡ് ഷര്‍ട്ടില്‍ അവര്‍ അവര്‍ക്ക് തോന്നിയ ഭൂപടം വരച്ചു.അവന്റെ ഉള്ളില്‍  ഓടുന്ന ചുവപ്പ് ദ്രാവകം പുറത്തു ചാടി. ബാക്കി ജീവനുമായി അവന്‍ ഓടി രക്ഷപ്പെട്ടു. പെണ്ണുങ്ങളുടെ പുറകേ മാത്രം നടന്നിട്ടുള്ള അവന്‍ അന്ന് ആദ്യമായി പെണ്ണുങ്ങളുടെ മുന്‍പില്‍ ഓടി.ഓരോ ഭാഗ്യങ്ങളേയ്.ഓട്ടത്തിനിടയില്‍ അവന്‍ അവന്റെ "അയ്‌ .ടി" തലയില്‍ സേര്‍ച്ച്‌ ചെയ്തു "അപ്പോള്‍ ആരാണ് ഈ സുറുണി?."  .
                 അപ്പോള്‍ ആരാണ് സുറുണി?..ഈ ഇരുപതു പേരില്‍ ഒരാളോ അതോ വേറൊരു മിടുക്കിയോ അതോ മിടുക്കനോ ?ഇത്രയൊക്കെ ഞാന്‍  പറഞ്ഞു തന്നില്ലേ..ഇനി അത് നിങ്ങള്‍ തന്നെ ചിന്തിച്ചു കണ്ടു പിടിക്ക്..ഞാന്‍ പോകട്ടെ.പിന്നെ കാണാം .ശുഭദിനം.
[നോട്ട് ദി പോയിന്റ്‌ : ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.ഇനി വല്ലവര്‍ക്കും അത് നിങ്ങള്‍ ആണെന്ന് തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രം.നന്ദി.നമസ്കാരം...:) ]

Saturday, October 8, 2011

ജീവിത ഘടികാരം

രാത്രി വെറുതെ പല്ലൊന്നു പിടിച്ചു നോക്കി.
നോക്കിയ  പല്ല് ഇതാ കയ്യില്‍ പോന്നു.
അടുത്ത പല്ല് വെറുതെ ഒന്ന് ഇളക്കി നോക്കി.
അതും പോന്നു.
അങ്ങനെ ഇളക്കി ഇളക്കി 25 പല്ല് കയ്യില്‍.
അതോടുകൂടി പല്ല് തൊടാന്‍ പേടി.
കൊഴിഞ്ഞ  പല്ലൊക്കെ തലയണക്കടിയില്‍ വച്ചു ഉറങ്ങാന്‍ കിടന്നു..
രാവിലെ  എഴുനേറ്റപ്പോള്‍ പിന്നെയും 6 പല്ലുകൂടി കൊഴിഞ്ഞു  കിടക്കുന്നു..
എല്ലാം കൂടി എണ്ണി നോക്കി.മൊത്തം 31.അപ്പോള്‍ ഒന്ന് കൂടെ കൊഴിയാനുണ്ട് . .
വായില്‍ പരതി നിരാശനായി.
അപ്പോള്‍ ആ കാര്യത്തില്‍  ദൈവം  പിശുക്ക് കാട്ടിയിരിക്കുന്നു.
ഇനി ഭക്ഷണം കടിച്ചു പറിച്ചു തിന്നുന്ന കാര്യം ആലോചിക്കണ്ട.
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. .
വല്ലവരോടും സംസാരിക്കാം എന്ന് വച്ചാല്‍ പറ്റുന്നില്ല.
പാട്ട് പാടി നോക്കി..രക്ഷയില്ല.
എഴുത്ത്  നടക്കും.എഴുതാന്‍ പല്ല് ആവശ്യം ഇല്ലല്ലോ  .
സാരമില്ല..മാറ്റങ്ങള്‍ അനിവാര്യമാണ്.
പല്ലുളവര്‍ തിന്നട്ടെ ..പല്ലുളവര്‍  പാടട്ടെ..പല്ലുള്ളവര്‍ ഡാന്‍സ് കളിക്കട്ടെ .
പല്ല് തേക്കാന്‍ എണീട്ടപോള്‍ ആലോചിച്ചു .
ഇനി അതിന്റെ ആവശ്യം ഇല്ലലോ..
 ബ്രഷ് ഇനി മുതല്‍ ചീര്‍പ്പ് വിര്‍ത്തിയാക്കാന്‍  ഉപയോഗിക്കാം .
മുഖം കഴുകാം...
കണ്ണാടി നോക്കിയപ്പോള്‍ അമ്പരന്നു.തല മുഴുവന്‍ നരച്ചിരിക്കുന്നു.
ഡയ് അടിക്കാം ..
പക്ഷേ ..ഇത്ര പെട്ടന്ന്....
ജീവിതത്തില്‍  ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങള്‍ എങ്ങനെ ചെയ്തു തീര്‍ക്കും?.
പെട്ടന്ന് അലാറം അടിച്ചു.ഞാന്‍ ഞെട്ടി ഉണര്‍ന്നു..
ആദ്യം വായില്‍ കയ്യിട്ടു എല്ലാ പല്ലും എണ്ണി.കൃത്യം 31 ..
ഒന്ന് പണ്ട് വയ്ജയന്തി  ഡോക്ടര്‍ ഇളക്കി എടുത്തിരിക്കുന്നു...
വെറുതേ ദൈവത്തെ  കുറ്റം പറഞ്ഞു.
പിന്നെ  ഓടി കണ്ണാടിയില്‍ നോക്കി..
ഭാഗ്യം നര ഒന്നുപോലും ഇല്ല.
ഹാവൂ ...ഘടികാരം പിന്നോട്ട് തന്നെ വന്നിരിക്കുന്നു.
അന്ന് ആദ്യമായി അലാറം അടിച്ചതില്‍  സന്തോഷിച്ചു .
ഘടികാരത്തെ  നോക്കി പുഞ്ചിരിച്ചു .

Wednesday, October 5, 2011

രഹസ്യ കാമുകന്‍


       അന്ന് വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം ആയിരുന്നു.പതിവുപോലെ പത്തുമണി ആയപ്പോഴേക്കും  ഞാന്‍ ഉറങ്ങാന്‍ കിടന്നു.മെല്ലെ ഉറക്കത്തിലേക് വഴുതി വീഴാന്‍ പോയപ്പോഴേക്കും അതേ മുറിയില്‍ തന്നെ കിടക്കുന്ന എന്‍റെ അനിയത്തി ലൈറ്റ് ഇട്ടു എന്നെ വിളിച്ചുണര്‍ത്തി .
"ചേച്ചി..ഇന്നത്തെ എക്സാം  തീരെ ഈസി അല്ല.എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല."
"അതിനു ഞാനെന്തു വേണം?.എക്സാം കഴിഞ്ഞില്ലേ"..പരീക്ഷ എളുപ്പമായാലും അല്ലെങ്കിലും അതൊന്നും എന്‍റെ ഉറക്കത്തിനെ ബാധിച്ചിരുന്നില്ല.പക്ഷേ അന്ന് അവള്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കും എന്ന് തോന്നിയില്ല .
"ചേച്ചി..നമുക്ക് എന്തെങ്കിലും സംസാരിച്ചു ഇരിക്കാം.അല്ലെങ്കില്‍ ഏതെങ്കിലും കഥ പറഞ്ഞു താ.ഏതായാലും നാളെ കോളേജില്ലലോ "
അപ്പൊ അതാണ്‌ കാര്യം.പരീക്ഷ ആയ കാരണം എന്‍റെ കഥ എഴുത്ത് പരിപാടി ഒന്നും ഏതായാലും കുറച്ചു ദിവസമായി നടക്കുന്നില്ല.ആ സങ്കടം ഇന്ന് തീര്‍ക്കാം.ഞാന്‍ ബെഡില്‍ എഴുന്നേറ്റു ഇരുന്നു അവളോട്‌ മെല്ലെ പറഞ്ഞു.
"കഥയല്ല..ഇന്ന് ഞാനൊരു രഹസ്യം പറയാം.നീ ആരോടും പറയരുത്" 
"ഇല്ല ചേച്ചി..ഞാന്‍ ആരോടും പറയില്ല"
ഞാന്‍ എന്‍റെ കാമുകനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.അമ്മയോടോന്നും പറയല്ലേ.."
        ഇനി അമ്മയെയോ അച്ഛനെയോ പിടിച്ചു ഞാന്‍ സത്യം ഇടീപ്പിക്കുമോ എന്ന ഒരു ഭയം അവളുടെ കണ്ണില്‍ ഉണ്ടായിരുന്നു.അവള്‍ രഹസ്യം കേള്‍ക്കാന്‍ എന്‍റെ അടുത്തു ബെഡില്‍ ഇരുന്നു.ഞാന്‍ എന്‍റെ ശബ്ദം ഒക്കെ ശെരിയാക്കി  നേരെ ഇരുന്നു ഒരു  വലിയ രഹസ്യം അവളോട്‌ പറയാന്‍ തയ്യാറായി.
"അവന്‍ എന്‍റെ കാമുകന്‍
എന്നും എന്നെ കാണാന്‍ വരും
എന്‍റെ മുടിയിഴകളില്‍  തലോടും 
കാതില്‍ കിന്നാരം പറയും
സങ്കടം വന്നു കരഞ്ഞാല്‍ കണ്ണുനീരൊപ്പും "
കുറച്ചു സാഹിത്യം കലര്‍ന്നതനെങ്കിലും അത് കേട്ട് അവള്‍ അത്ബുധപ്പെട്ടു.
"പിന്നെ ഞാന്‍ എന്‍റെ എല്ലാ കാര്യങ്ങളും പറയാറുണ്ട്"  ..
"അപ്പൊ എന്‍റെ കാര്യവും പറഞ്ഞോ?"
"ആ ..നിന്റെ കാര്യവും പറഞ്ഞു.നീയെന്നോട്‌ വഴക്കടിക്കുന്ന  കാര്യവും പറയാറുണ്ട്."
"ശെ..മോശമായി..ആളെങ്ങനെ സുന്ദരനാണോ?"
"അതേ...അതിസുന്ദരന്‍..വര്‍ണിക്കാന്‍ പറ്റില്ല.അത്രേം സുന്ദരനാ ..പിന്നെ ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കും .എപ്പളും മൂളിക്കൊണ്ടിരിക്കും.എന്‍റെ ചെവിയില്..ഇങ്ങനെ.....ഉം ...ഉം..."ഞാന്‍ മൂളുമ്പോള്‍ അവള്‍ വായും പൊളിച്ചു കേട്ടിരിക്കുകയായിരുന്നു.
"ചേച്ചി ..നിങ്ങള്‍ എവിടെ വച്ചാണ് കാണാറ്?"..
അവള്‍ സി.ഐ.ഡി പണി തുടങ്ങി എന്നെനിക്ക് മനസിലായി.
"എവിടെ വച്ചെന്നൊന്നും  ഞാന്‍ പറയില്ല .എന്നും കാണാറുണ്ട്.ഇനി നീ ഉറങ്ങിക്കോ.എനിക്ക് ഉറക്കം വരുന്നു.ബാക്കി നാളെ പറയാം."ഞാന്‍ പുതപ്പെടുത്തു തല മൂടി സുഖമായി കിടന്നു ഉറങ്ങി.
          അവള്‍ ഇതും മനസ്സില്‍ ഇട്ടു ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും രാത്രി തള്ളി നീക്കിയോ അതോ ഉറങ്ങിയോ എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും രാവിലെ പത്തുമണിയായിട്ടും കക്ഷി ബെഡില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു.അന്ന് വയ്കുന്നേരം എന്‍റെ സുഹൃത്തായ സാജിദയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  ഒളിച്ചു നിന്നു ഞങ്ങളുടെ സംസാരം കേള്‍ക്കുന്ന അമ്മയെ മുന്നിലുള്ള കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.എന്‍റെ കാമുക കഥ പൊടിപ്പും തൊങ്ങലും വച്ചു റെക്കോര്‍ഡ്‌ ബുക്ക്‌ സമര്‍പ്പിക്കുന്നതിലും ഉഷാറോടെ അമ്മക്ക് സമര്‍പ്പിക്കപ്പെട്ടു എന്ന് എനിക്ക് മനസിലായി.
       സാധാരണ രാത്രി പത്തര ആയാലും ടിവിയില്‍ ഹിന്ദി സിനിമയും കണ്ടു ഇരിക്കാറുള്ള നമ്മുടെ സഹോദരി അന്ന് ഒന്‍പതു മണി ആയപ്പോഴെ ഉറക്കം വരുന്നെന്നും പറഞ്ഞു എന്നെയും കൂട്ടിനു വിളിച്ചു മുറിയില്‍ കയറി.
"ചേച്ചി..ബാക്കി പറയു.ഇന്ന് നിങ്ങള്‍ കണ്ടോ?."
അവളുടെ ചോദ്യത്തിലെ സൂത്രം  എനിക്ക് മനസിലായി.അന്ന് വീട് വിട്ടു പുറത്തു ഇറങ്ങിയിട്ടില്ലാത്ത ഞാന്‍ വീട്ടിലുള്ളവരെയും വീട്ടില്‍ വന്ന എന്‍റെ മുറചെറുക്കന്‍ മാരെയും മുറപെണ്ണുങ്ങളെയും മരപ്പണിക്ക് വന്ന രണ്ടു ആശാരിമാരെയും മാത്രമേ കണ്ടിട്ടുള്ളു..അത് എന്നെക്കാള്‍ നന്നായി അവള്‍ക്ക്ക് അറിയാം.ഹമ്പടീ...എന്നോടാ കളി.....
"ഇല്ല..ഇന്ന് കണ്ടില്ല.പക്ഷേ എന്‍റെ കൂടെ ഉണ്ടായിരുന്നു".ഞാന്‍ ഒട്ടൊരു സങ്കടത്തോടെ പറഞ്ഞു
അവള്‍ മനസിലുള്ള ചില പേരുകള്‍ വെട്ടികളയുന്ന ശബ്ദം ഞാന്‍ കേട്ടു.
"ചേച്ചി.. അത്രേം കര്യായിട്ടാണോ?.നമ്മുടെ ജാതിയാണോ?.എവിടെ ഉള്ളതാ?.ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദ്യം ചോദിച്ചു ഉത്തരത്തിനായി അവള്‍ എന്നെ നോക്കി.
"നമ്മുടെ ജാതിയല്ല .ഇവിടെയൊക്കെ തന്നെ ഉണ്ട്.എന്‍റെ ഓരോ നിശ്വാസത്തിലും ഉണ്ട്.അവനില്ലാതെ ഞാനില്ല..അവനില്ലാതാകുന്നതോടെ  ഞാനും  ഇല്ലാതാകും.എന്‍റെ അവസാന ശ്വാസം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടാകും".
"ചേച്ചിയെ അവന്‍ ഒന്നും ചെയ്തിട്ടൊന്നും ഇല്ലാലോ?"
"ഉം ..ഉമ്മ വച്ചു."
"എവിടെയൊക്കെ?.." അവളുടെ മുഖഭാവം മാറുന്നത് ഞാന്‍ കണ്ടു.
"കയ്യില്‍,മുഖത്ത്,നെറ്റിയില്‍,ചുണ്ടില്‍,മുടിയിഴകളില്‍ ,..."ഞാന്‍ മുഖം കുനിച്ചു ഇരുന്നു.
"അയ്യോ...ചേച്ചി എന്തൊക്കെയാ കാട്ടികൂട്ടിയിരിക്കുന്നെ.എല്ലാ പെണ്‍കുട്ടികളും വായ നോക്കുന്ന രാകേഷ് ചേച്ചിടെ പിന്നാലെ രണ്ടു കൊല്ലം നടന്നിട്ടും ചേച്ചി അവനെ തിരിഞ്ഞു നോക്കിയില്ല എന്ന് ഞാന്‍ ഇന്നലെ കൂടി അഭിമാനത്തോടെ രേഷ്മയോട്‌ പറഞ്ഞേ ഉള്ളു.അതിനു കാരണം ഇതാണല്ലേ.ആരാണ് ആള്?.എന്തായാലും സാധാരണക്കാരന്‍ ആവില്ല".
"ആളെ നിനക്ക് പറഞ്ഞു തരാം.സമയമാകട്ടെ.ഇപ്പൊ കിടന്നു ഉറങ്ങാന്‍ നോക്ക്" ഞാന്‍ അതും പറഞ്ഞു സുഖമായി കിടന്നു ഉറങ്ങി.
        പിറ്റേന്ന് രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി അവള്‍ എന്നെ ക്രൂശിച്ചു നോക്കി.ഞാന്‍ കഴിയുന്നതും അവളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു. രാത്രി ഭക്ഷണം കഴിഞ്ഞു സേമിയ പായസം അടിച്ചു മാറുമ്പോഴാണ് പായസം എന്ന് കേട്ടാല്‍ പൂച്ചക്ക് ഒണക്കമീന്‍ എന്ന പോലെ ഓടി വരാറുള്ള എന്‍റെ പ്രിയ സഹോദരിയെ കാണാന്‍ ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.ഞാന്‍ നോക്കിയപ്പോള്‍ ആള് റൂമില്‍ മൂടിപ്പിടിച്ചിരിക്കുന്നു.

"നിനക്കെന്തു പറ്റി ?".ഞാന്‍ പരിതാപത്തോടെ അവളെ  നോക്കി.

"ചേച്ചി..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്".

      പിന്നീടുള്ള അവളുടെ സംസാരത്തില്‍ നിന്നും പത്താം ക്ലാസ് വരെയേ ഞങ്ങള്‍ രണ്ടാളും ബയോളജി  പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ക്കു അതില്‍ എന്നേക്കാള്‍  വിവരം ഉണ്ടെന്നു മനസിലായി.അതിനെക്കുറിച്ചു കാര്യമായി ഒന്നും അറിയാത്ത എനിക്ക് പല സംശയങ്ങളും അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അവളുടെ ചേച്ചി ആണല്ലോ എന്ന് ഓര്‍ത്ത്‌ മിണ്ടാതിരുന്നു.അര മണിക്കൂര്‍  ക്ലാസ്സ്‌ കഴിഞ്ഞതും അവള്‍ ഉപദേശം തുടങ്ങി.

"ചേച്ചി നമ്മുടെ മുത്തശന്റെ പെരും പെരുമയും ആലോചിച്ചോ?. അമ്മയെയും അച്ഛനെയും ആലോചിച്ചോ?.അവരുടെ സ്റാടസിനെ  കുറിച്ചു ഓര്‍ത്തോ?.മഹാന്മാരായ നമ്മുടെ അമ്മാവന്മാരെ കുറിച്ചു ഓര്‍ത്തോ?.ചേച്ചിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങളെ ഒക്കെ കുറിച്ചു ഒരു മിനുട്ടെങ്കിലും ഓര്‍ത്തോ?ഇവരൊക്കെ ചേച്ചിയും അവനുമായുള്ള കല്യാണം നടത്തി തരും എന്ന് കരുതുന്നോ?ഇനി നിങ്ങള്‍ എങ്ങാന്‍ ഓടി പോയാല്‍ രണ്ടിനേം അവര് വെട്ടി കൊല്ലും."അവള്‍ ശ്വാസം കഴിക്കാന്‍ വിഷമിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.
"അതിനു ആര് ഓടിപ്പോകുന്നു?ആര് കല്യാണം കഴിക്കുന്നു ?"  ഇത് പറഞ്ഞു ഞാന്‍ കൂള്‍ ആയി അവളെ നോക്കി.
"ഏ....അപ്പോള്‍ നിങ്ങള്‍ കല്യാണം കഴിക്കുന്നില്ലേ?" അവള്‍ വായും  പൊളിച്ചു  എന്നെ നോക്കി.
"ഇല്യ ..കല്യാണം കഴിക്കുന്നില്ല.അല്ലാതെ തന്നെ അവന്‍ ജീവന്‍ ഉള്ളിടത്തോളം എന്‍റെ കൂടെ ഉണ്ടാകും".
"ആഹാ ..ആരാണത്?.എനിക്ക് ഇപ്പൊ അറിയണം.ചേച്ചി ..അല്ലെങ്കില്‍ ഞാനിത് അമ്മയോട് പറയും.".അവള്‍ വെളിച്ചപ്പാട് ഉറയുന്ന പോലെ ഉറയാന്‍ തുടങ്ങി .
"കാറ്റ് " ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു.
"കാറ്റോ?"
"അതേ..കാറ്റ്....വായു..തെന്നല്‍ !
എന്‍റെ മുടിയിഴകളെ തലോടുന്ന 
എന്‍റെ പരിഭവം കേള്‍ക്കുന്ന 
എന്നെ ഉമ്മ വയ്ക്കുന്ന 
എന്‍റെ ചെവിയില്‍ മൂളുന്ന
ഒരു നിശ്വാസമായി ജീവന്റെ തുടിപ്പായി 
എപ്പോഴും എന്‍റെ കൂടെ ഉള്ള എന്‍റെ 
കാറ്റ്..വായു....തെന്നല്‍..." ഞാന്‍ ഒരു സിനിമാ ഡയലോഗുപോലെ  പറഞ്ഞു.
      രണ്ടു ദിവസത്തെ ഉറക്കം മുഴുവനുള്ള കണ്ണ് തുറിച്ചു ദേഷ്യത്തില്‍ രണ്ടു മിനിറ്റ് അവള്‍ എന്നെ നോക്കി.ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറായി ഇരുന്നു.പിന്നീട് അതുവരെ കേട്ടിട്ടില്ലാത്ത തെറിയൊക്കെ വിളിച്ചു പറഞ്ഞു തലയിണ വെച്ച് അവള്‍ക്കു മതിയാവോളം എന്നെ ആഞ്ഞു അടിച്ചു .ഞാന്‍ പതുക്കെ എണീറ്റ്‌ എന്‍റെ പഠന മേശയില്‍ പോയി അന്ന് കേട്ട തെറിയൊക്കെ ഒരു കടലാസില്‍ എഴുതി വച്ചു.കിട്ടിയത് ആരായാലും എപ്പോളായാലും തിരിച്ചു കൊടുക്കണമല്ലോ.ബയോളജിയില്‍ മാത്രമല്ല ഇതിലും ഇവള്‍ക്ക് ഇത്ര പ്രാവീണ്യം  ഉണ്ടെന്നു അന്ന് ആദ്യമായി എനിക്ക് മനസിലായി.എഴുതിയ കടലാസ് പുസ്തകത്തിനുള്ളില്‍ വച്ചു ഞാന്‍ എന്‍റെ കാമുകന് വേണ്ടി ജനാല തുറന്നു വച്ചു കട്ടിലില്‍ പോയി കിടന്നു.
  അതാ...അവന്‍ പതുക്കെ വന്നു എന്‍റെ മുടിയിഴകള്‍  തലോടി..നെറ്റിയില്‍ ഉമ്മ വച്ചു...എന്നെ തണുപ്പിന്റെ പുതപ്പണിയിച്ചു...ചെവിയില്‍ പതുക്കെ മൂളി എന്നെ ഉറക്കുന്നു.ഇനി ഞാന്‍ ഉറങ്ങട്ടെ.നിങ്ങള്‍ക്കും ശുഭരാത്രി.

Monday, October 3, 2011

ഹൈദരാബാദ്--ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (നാലാം ദിവസം )



സമയം രാവിലെ എട്ടുമണി. തുറന്നിട്ട ജനലിലൂടെ വന്നു നമ്മെ തണുപ്പില്‍ ഊഞ്ഞാലാട്ടുന്ന നല്ല കാറ്റ്.ഞാന്‍  പുതപ്പു ഒന്നുകൂടി തല വഴി മൂടി മടി പിടിച്ചു കിടന്നു.പുതപ്പിനടിയിലൂടെ കാറ്റ് വന്നു എന്നെ പതുക്കെ  തലോടി.തലേന്ന് തന്നെ അന്ന് പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു രൂപരേഖ കിട്ടിയിരുന്നെങ്കിലും എന്നെ തഴുകുന്ന കാറ്റുമായുള്ള സല്ലാപം മതിയാക്കി എണീറ്റ്‌ പോകാന്‍ എനിക്ക് മനസ്സ് വന്നില്ല."ഇന്നും പത്തുമണി വരെ മൂടിപ്പുതച്ചു കിടക്കാം എന്ന് കരുതണ്ട. നേരത്തെ പോയാലെ എല്ലാ സ്ഥലങ്ങളും കാണാന്‍ പറ്റു ".അനിയത്തി വന്നു പുതപ്പു വലിച്ചു ."അയ്യോ പുതപ്പു വലിക്കല്ലേ., അതിനടിയില്‍ ഒരാള് കൂടെ ഉണ്ട്.".ഞാന്‍ പറഞ്ഞു."ആരാ പ്രേതമാണോ?" അവള്‍  മുഖം കോട്ടി ചോദിച്ചു . "അല്ല,കാറ്റ് .." ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു."കാറ്റണെങ്കില്‍  എണീറ്റ്‌ പോരെ.പോകുന്നിടത്തൊക്കെ അവന്‍ കൂടെ  ഉണ്ടാകും" അവള്‍ എന്‍റെ വട്ടു മറ്റുള്ളവരോട് പറയാന്‍ ഓടി.ഇനിയും മൂടിപ്പുതച്ചു കിടക്കുന്നത് അത്ര പന്തിയല്ല.എല്ലാവരും കൂടെ വന്നു എന്നെ വലിച്ചു താഴെ ഇടും.അതുകൊണ്ട് ഞാന്‍ പതുക്കെ എണീറ്റ്‌ അന്നത്തെ യാത്രക്ക് പോകാനൊരുങ്ങി.
    എല്ലാവരും വേഗം പ്രഭാത ഭക്ഷണം കഴിച്ചു യാത്രക്ക് റെഡി ആയിക്കൊള്ളു.തയ്യാറായി കഴിഞ്ഞെങ്കില്‍ ഇന്നത്തെ യാത്ര തുടങ്ങാം.
 ബിര്‍ലാ മന്ദിര്‍- കൊത്തുപണികളുടെ ഒരു വെള്ള മന്ദിരം


 രാവിലെ ഒന്‍പതു മണിയോടെ നമ്മള്‍ ബിര്‍ലാ മന്ദിറിലേക്ക് യാത്ര ആരംഭിച്ചു.പ്രധാന റോഡു കഴിഞ്ഞു വളഞ്ഞതും കയറ്റ ഇറക്കങ്ങള്‍ ഉള്ളതുമായ ഒരു വഴിയിലൂടെ വണ്ടി പോകാന്‍ തുടങ്ങി.ഹൈദ്രാബാദിലെ ആദര്‍ശ് നഗറിലാണ് ബിര്‍ലാ മന്ദിര്‍ സ്ഥിതി ചെയ്യുന്നത് .പത്തുമണിയോടെ നമ്മള്‍ ബിര്‍ലാ  മന്ദിറിന്റെ ചുവട്ടിലെത്തി.പകുതി മേഘങ്ങളാല്‍  മൂടി ഒരു വെള്ള കൊട്ടാരം പോലെ പടവുകള്‍ക്കു മുകളിലായി ബിര്‍ലാമന്ദിര്‍. ചുവരിന്റെ ഒരു ഭാഗം  കൂടെ ഒഴിവാക്കാതെ സൂക്ഷ്മമായ കൊത്തു പണികള്‍ കൊണ്ട് നിറഞ്ഞതാണ്‌ ബിര്‍ലാ മന്ദിര്‍. ദൈവത്തിനായി  ബിര്‍ള തീര്‍ത്ത ഒരു വെണ്ണക്കല്‍  സൌധം. ബാലാജി (മഹാ വിഷ്ണു) ആണ് പ്രധാന പ്രതിഷ്ഠ.കറുത്ത  മുഖത്തിന്റെ പകുതിയും നിറഞ്ഞു നില്‍ക്കുന്ന ഭസ്മ കുറി ആണ് ഈ വിഗ്രഹത്തിന്‍റെ പ്രത്യേകത. അതല്ലാതെ വേറെയും പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ട്.ദൈവ മന്ദിരത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ചു നമുക്കിവിടെ കറങ്ങി നടക്കാം.ഇരിക്കാന്‍ കുറെ പടവുകള്‍ ഉള്ള ഒരു സ്ഥലത്ത് കുറച്ചു നേരം സംസാരിച്ചു ഇരുന്നു ചുറ്റുമുള്ള കാഴ്ചകള്‍ ഉയരത്ത് നിന്നും നോക്കി കണ്ടു നമുക്ക് പടികള്‍ തിരിച്ചിറങ്ങാം.
            പോകുന്നിടത്ത് നിന്നെല്ലാം എന്തെങ്കിലും വാങ്ങുക എന്‍റെ ഒരു ശീലമാണ്.പിന്നീട് അത് കാണുമ്പോള്‍ എല്ലാ യാത്രകളും സുഖമുള്ള ഓര്‍മകളായി മനസ്സില്‍ കടന്നു വരും.ചന്ദ്രനില്‍ ചെന്നാലും ഞാന്‍ ഒരു കട കണ്ടു പിടിക്കും എന്ന് എന്‍റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമ്പോഴും ഞാന്‍ അത് ചിരിച്ചുതളളും.കാരണം അതിനു പിന്നില്‍  എന്റേത് മാത്രമായ ഒരു സ്വകാര്യം ആണ്..ഇപ്പോള്‍ നിങ്ങളും അറിഞ്ഞല്ലേ..ശ് ശ് ......ആരോടും പറയല്ലേ.നിങ്ങള്‍ക്കും  അങ്ങനെ ഓര്‍മ്മക്കായി വല്ലതും വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവ്ടുത്തെ ഏക കടയില്‍ നിന്നും വാങ്ങാം.പടികള്‍ക്കു താഴെയായി ഒരേ ഒരു കട .ഞാന്‍ ഇവിടുത്തെ പ്രത്ഷ്ടയുടെയും എന്‍റെ പ്രിയപ്പെട്ട ഗണപതിയുടെയും ഓരോ ലോഹരൂപങ്ങളും ഒരു ചുമര്‍ ചിത്രവും കുറച്ചു പുസ്തകങ്ങളും വാങ്ങി.


ബിര്‍ള പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും
ബിര്‍ള മന്ദിറില്‍ നിന്നും നമുക്ക് അതിനടുത്തു തന്നെ ഉള്ള ബിര്‍ള പ്ലാനിടോരിയവും മ്യുസിയവും കാണാന്‍ പോകാം.ബിര്‍ലാ മന്ദിറില്‍ നിന്നും വളഞ്ഞും കുത്തനെയുമുള്ള വളവുകള്‍ കഴിഞ്ഞാല്‍ പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും എത്തി.
പ്ലാനിടോരിയം 

പ്ലാനിടോരിയം എന്താണെന്നു നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാമല്ലോ.ചന്ദ്രനേയും മറ്റു ഗ്രഹങ്ങളേയും സൌരയൂധവും എല്ലാം നമ്മുടെ തലയ്ക്കു ചുറ്റും കറങ്ങുന്നത് നമുക്ക് നോക്കി കാണാം..കൂടാതെ ഇവയെ ഒക്കെ കുറിച്ചുള്ള വിവരണം കേട്ട് കുറച്ചു വിവരങ്ങള്‍ മനസ്സില്‍ പതിയുകയും ചെയ്യും.പണ്ട് ഭൂമിശാസ്ത്രം ക്ലാസ്സില്‍ കാണാപാഠം   ഉരുവിട്ട് പഠിച്ച ഗ്രഹങ്ങള്‍ ഒക്കെ കണ്മുന്നില്‍ കിടന്നു തിരിയുന്നത് കണ്ടു എനിക്ക് ചിരി വന്നു.."ഹേ മനുഷ്യാ,,നീ അപാരന്‍ തന്നെ".ഞാന്‍ കുറെ പ്ലാനിടോരിയങ്ങള്‍ കണ്ടിരിക്കുന്നു."ഇതെത്ര കണ്ടതാ ..സമയം കളയണ്ട" എന്ന് എന്‍റെ കൂട്ടുകാര്‍ പറഞ്ഞെങ്കിലും ഞാന്‍ അത് കാണാന്‍ വാശി പിടിച്ചു..കാരണം ഒരു കുട്ടിയുടെ കൌതുകത്തോടെ ഇതൊക്കെ നോക്കി കാണാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്.
  • പ്ലാനിടോരിയം -സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍  മൂന്നു മണി വരെ
  • നാല് ഷോ നാല് ഭാഷകളിലായി വിവരണം(കന്നഡ ഭാഷ ആണെങ്കില്‍ കുടുങ്ങി..പണ്ട് ഭൂമിശാസത്രം അദ്ധ്യാപിക വിവരിക്കുമ്പോള്‍ ക്ലാസ്സില്‍ വായും പൊളിച്ചിരുന്ന അതേ അവസ്ഥ ആകും.)
  • ക്യാമറ  ഇവിടെ അനുവദിനീയമല്ല .
  • എല്ലമാസത്തെയും അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.


         സയന്‍സ് മ്യുസിയം.

സയന്‍സ് മ്യുസിയത്തെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1 .ഇന്റര്‍ ആക്റ്റീവ് സയന്‍സ് സെന്റര്‍ 
ശാസ്ത്രത്തിലെ വിവിധ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ പ്രവര്‍ത്തന രൂപങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം.ഒപ്ടിക്കല്‍  ഇല്ലുഷന്‍ ,ഇലക്ട്രോണിക്  സെക്ഷന്‍ ,മ്യുസിക്കല്‍ ഹാര്‍പ്പ് ,മിറര്‍ ട്രിക്സ്  ഇവയൊക്കെ നടന്നു കണ്ടു കഴിഞ്ഞെങ്കില്‍ നമുക്ക് മുകളിലെ നിലയിലേക് പോകാം.
2.ആര്‍കിയോലോജി  സെന്റര് ആന്‍ഡ്‌ നിര്‍മല ബിര്‍ള ആര്‍ട്ട്‌ ഗാലെറി (ചിത്രങ്ങളുടെ പ്രദര്‍ശനം) 
അവിടെ ചില അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തത്ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുന്നു.അതുകൊണ്ട് നമുക്ക് പടികള്‍ കയറി അടുത്ത നിലയിലേക്ക് പോകാം.പടികള്‍ കയറുകയല്ലാതെ ദുബായിലെ പോലെ എളുപ്പം മുകളില്‍ എത്താന്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നും ഇവിടെ  ഇല്ല..അവിടെ എന്തെങ്കിലും കാണാന്‍  ഉണ്ടോ ആവൊ.അറിയാനുള്ള ആഗ്രഹം പടി കയറ്റം എളുപ്പമാക്കും.
 3.വിന്‍ഡോ ഓണ്‍ സയന്‍സ് (ശാസ്ത്രതിലെക്കൊരു ജനല്‍ )
ശാസ്ത്രത്തിലെക്കൊരു ജനാല .ഇവിടെ എല്ലാവരെയും ആകര്‍ഷിക്കുക ശെരിക്കും ഉള്ളതാണെന്ന് തോന്നത്തക്ക തന്മയതത്തോട് കൂടി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന   റോക്കെറ്റിന്‍റെ   ഒരു വലിയ മോഡല്‍ ആണ്.താഴത്തെ നിലയില്‍ നിന്നും മൂന്നാമത്തെ നില വരെ ഉയരം ഉള്ളയൊരു റോക്കെറ്റ് . അതല്ലാതെ വിവിധ ഉപഗ്രഹങ്ങളുടെ മോഡല്കളും  ചിത്രങ്ങളും  വിവരണവും അവിടെ കാണാം. 
4 .ദിനൊസറിയം   
ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലയാണ് ദിനോസരിയം.അവിടെ മുറിക്കു നടുവിലായി ദിനോസറിന്റെ വലിയ ഒരു അസ്ഥിരൂപം .ഈ അസ്തികൂട ദിനോസറിന്റെ പേര് കേള്‍ക്കണോ? കൊട്ടസോരസ് യമപല്ലിയെന്‍സിസ്..അതായത് ഒരു യമണ്ടന്‍ പല്ലി എന്ന് അര്‍ത്ഥം .(എനിക്ക് തോന്നിയതാണെ ) 1974-1982 കാലഘട്ടത്തില്‍ അടിലബാദ് ജില്ലയില്‍ നിന്നും കണ്ടെടുത്തതാണ് ഇത്.അത് കൂടാതെ അവിടെ നിന്നും കണ്ടെടുത്ത ദിനോസറിന്റെ മുട്ട,എല്ലുകള്‍,കാല്പാടുകള്‍ പതിഞ്ഞ പാറകള്‍ എന്നിവയും ഇവിടെ കാണാം.ചുമരില്‍ വിവിധ തരാം ദിനോസറുകളുടെ ചിത്രങ്ങളും ലഖു വിവരണവും ഉണ്ട്.എല്ലാം കണ്ടു കഴിഞ്ഞെങ്കില്‍ വേഗം പുറത്തിറങ്ങാം.വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു.ഇന്നത്തെ ഉച്ച ഭക്ഷണം നെക്ക്ലസ് റോഡിലാണ്.റോഡിലല്ല.....പേടിക്കണ്ട .നെക്ക് ല‍സ് റോഡിനടുത്ത് കായലിന്നരികിലുള്ള   അനേകം റെസ്റൊരെന്റുകളില്‍ ഒന്നില്‍ നിന്നും..പോയി നോക്കാം.
  • സയന്‍സ് മ്യുസിയം --സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍ രാത്രി എട്ടേകാല്‍ വരെ 
  • എല്ലാ മാസത്തെയും  അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.
നെക്ക്ലസ് റോഡ്‌ 

ഹുസൈന്‍ സാഗര്‍ ലയികിനോടു ചേര്‍ന്ന് എന്‍ ടി ആര്‍ ഗാര്‍ടനെയും സഞ്ജീവ പാര്‍കിനെയും യോജിപ്പിച്ചു കടന്നു പോകുന്ന റോഡാണ് നെക്ക് ല‍സ് റോഡ്‌. ആകാശത്തുനിന്നും നോക്കിയാല്‍ ഒരു നെക്ക് ലസിന്റെ ആകൃതിയിലായത് കൊണ്ടാണ് ഇതിനു ഇങ്ങനെ ഒരു പേര് കിട്ടിയത്.ഇതിന്റെ ഒരു വശത്തായി കടലിലേക്ക്‌ മുഖം നോക്കി നില്‍ക്കുന്ന റെസ്റൊരെന്റ്സുകള്‍ .ഹൈദ്രബാദ് സിറ്റിയുടെ  ഒരു മനോഹര ദൃശ്യം ഇവിടെ നിന്നും നമുക്ക്  കാണാം.ഈറ്റ് സ്ട്രീറ്റ് ,വാട്ടര്‍ ഫ്രന്റ്‌ എന്നിവയാണ് ഇവിടുത്തെ പ്രശസ്ത രേസ്റൊരെന്റ്സ് .ബുഫ്ഫെയോ ഫാസ്റ്റ് ഫുഡൊ കഴിക്കാം. നല്ല ഒരു ബുഫേ  കഴിച്ചു കായല്‍ കാറ്റും ആസ്വദിച്ച്  ഹൈദ്രബാദിന്റെ സൌന്ദര്യം നോക്കി കണ്ടു നമുക്ക് കുറച്ചു നേരം ഇവിടെ നടക്കാം.
അടുത്തതായി നമ്മള്‍ പോകുന്നത് ഇവിടുത്തെ ഒരു പ്രശസ്ത  പൂന്തോട്ടം ആയ എന്‍ ടി ആര്‍ ഗാര്ടെനിലേക്ക്.
എന്‍ .ടി.ആര്‍.ഗാര്‍ഡന്‍  
ഹൈദ്രാബാദിലെ അനേകം പൂന്തോട്ടങ്ങളില്‍ മനോഹരമായ ഒരു പൂന്തോട്ടം എന്‍. ടി ആര്‍.ഗാര്‍ഡനസ്.നടന്നു കണ്ടു തീരാത്ത അത്രയും വിശാല മായ പൂന്തോട്ടം.നേരം വൈകുന്നെരമായതിനാലും നല്ല തണുത്ത കാലാവസ്ഥ ആയതിനാലും എല്ലാം കണ്ടു നടക്കാന്‍ നല്ല സുഖം.അവിടെയെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍  ഓടി നടന്നു.പണ്ട് അമ്മ വഴക്ക്  പറയും എന്ന് കരുതി കഴിക്കാന്‍ പേടിച്ചിരുന്ന ഐസ് ഫ്രൂട്ടും പഞ്ഞി മിട്ടായിയും ഇഷ്ടം പോലെ വാങ്ങി കഴിച്ചു.ഒരു ഉന്തു വണ്ടിയില്‍ പല കുപ്പികളിലായി പല നിറങ്ങളുള്ള വെള്ളം.നമ്മള്‍ക്ക് രണ്ടു നിറങ്ങള്‍ തിരഞ്ഞെടുക്കാം.ആ വണ്ടിയുടെ മൊതലാളി ഐസ് എടുത്തു പൊടിച്ചു അതില്‍ ഞാന്‍ പറഞ്ഞ രണ്ടു നിറങ്ങളിലുള്ള വെള്ളം ഒഴിച്ചു ഒന്ന് കൂടി കൈയ്യു കൊണ്ട്  അടിച്ചു ശെരിയാക്കി നാട്ടില്‍ കിട്ടുന്ന ഐസ് ഫ്രൂട്ട് പോലെ തരും.ഇത് കഴിക്കുന്നതിനു മുന്‍പ് ഞാന്‍ രാജേഷിനോട് ഹൈദ്രബാദ് ഉള്ള വല്ല നല്ല ഡോക്ടറുടെയും അഡ്രെസ്സ് എനിക്ക് തരണേ എന്ന് ആവശ്യപ്പെട്ടു.


അടുത്തതായി ബങ്കി ജമ്പിംഗ് ..വള്ളികളില്‍ നമ്മെ ബന്ധിച്ചു അവര്‍ മുകളിലേക്കും താഴേക്കും വലിക്കും...കുരങ്ങന്റെ പോലെ ചാടികളിക്കാം.എനിക്ക് ഉയരം പണ്ടേ പേടിയായതിനാല്‍ ആ പരിപാടിക്ക് നിന്നില്ല.ഞാന്‍ ഫോട്ടോ ഗ്രാഫെര്‍ ആയി അതില്‍ കയറുന്നവരുടെ ഫോട്ടോ എടുക്കാം എന്നേറ്റു.കൂടെ  ഉള്ളവരെല്ലാം അതില്‍ ചാടുന്നതിനെക്കാള്‍ ചാടുന്ന ഫോട്ടോ ശെരിക്കും പതിഞ്ഞില്ലേ എന്നതില്‍ വ്യാകുലപ്പെട്ടു.പിന്നീടു അവര്‍ക്ക് അത് എഫ് ബി യില്‍ പോസ്ടാനുള്ളതും കൂട്ടുകാരെ കാണിച്ചു കയ്യടി വാങ്ങാനുള്ളതും ആണ്‌. 
         അത് കഴിഞ്ഞു അടുത്തത്‌ പ്രേത ഭവനം.ആളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കുന്ന ഓരോ തന്ത്രങ്ങള്‍. എനിക്ക് പൊതുവേ പേടി കുറവായത് കൊണ്ട് വെറുതെ പൈസ കളയണ്ട അടുത്തുള്ള കടയില്‍ നിന്നും ദഹി പൂരിയും  വാങ്ങി കഴിച്ചു ഞാന്‍ പുറത്തു നില്‍ക്കാം എന്ന് അവരോട് പറഞ്ഞു.ഞങ്ങള്‍ക്ക് മുന്‍പ് അകത്തു കയറിയ കുറച്ചു കൌമാരക്കാര്‍ പേടിച്ചു അലറി വിളിക്കുന്നതിന്റെ ശബ്ദം പുറത്തേക്കു കേള്‍ക്കാം.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെയും സഹോദര സഹോദരിമാരുടെയും അലര്‍ച്ച പ്രതീക്ഷിച്ചു പുറത്തു നിന്ന എന്നെ അതിശയിപ്പിച്ചു  കടലയും കൊറിച്ചു കൊണ്ട് അവര്‍ കൂള്‍ ആയി പുറത്തു വന്നു.ഇനി നിങ്ങള്‍ക്കും കയറി നോക്കാം.ഒരു ധൈര്യപരീക്ഷണം..അല്ലെങ്കില്‍ എന്‍റെ പോലെ ദഹി പൂരിയും കഴിച്ചു പുറത്തു നില്‍ക്കാം.പറയാതെ വയ്യ ഇവിടുത്തെ ദഹി പൂരി സൂപ്പര്‍ ടേസ്റ്റ് .
       ഗാര്‍ഡനില്‍ കറങ്ങി ഇരുട്ടായതറിഞ്ഞില്ല.നമുക്ക് തിരിച്ചു പോകണ്ടേ.രാവിലെ മുതല്‍ കറങ്ങിയത്തിന്റെ ക്ഷീണം കാണും.പക്ഷേ കാഴ്ചകള്‍ കാണുന്ന സന്തോഷത്തില്‍ ഒന്നും അറിയുന്നില്ല.
നാളെ നമുക്ക് പോകാം മറ്റൊരു സ്ഥലത്തേക്ക്.ഇനിയും ഉണ്ട് ഹൈദ്രബാദില്‍ ഒരു പാട് കാഴ്ചകള്‍.അതുവരേക്കും സീ .യു ..ടി .സി ......കാണാം.



Sunday, September 25, 2011

ഹൈദ്രബാദ് -ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (മൂന്നാം ദിവസം)

      ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് റാമോജി ഫിലിം സിറ്റി .ഹൈദ്രബാദിലെ  ഹയാത് നഗര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി  ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര  സ്റ്റുഡിയോ സമുച്ചയം ആണ് .രണ്ടായിരം ഏക്കര്‍ അതായത് എട്ടു കിലോമീറ്ററില്‍  കൂടുതല്‍ സ്ഥലത്തായാണ്  ഇത് സ്ഥിതിചെയ്യുന്നത്...ഉദയനാണു താരം എന്ന സിനിമ അടക്കം കുറെ സിനിമകള്‍ ഷൂട്ട്‌ ചെയ്ത സ്ഥലങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം...അതിലുമധികം എന്നെ ആകര്‍ഷിച്ചത് സിനിമ എന്ന മായിക ലോകം യാഥാര്‍ത്യമായി സാധാരണ ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുകയാണ് റാമോജി ചെയ്തിരിക്കുന്നത് എന്നതാണ്.പകിട്ടുള്ള പുറം പാളികള്‍ മാത്രമുള്ള ഒരു ലോകം...എന്തെല്ലാമോ ആകാന്‍ കൊതിച്ചു ഒന്നുമല്ലാതെ ആയ കുറേ ആളുകളും ഭാഗ്യപരീക്ഷണത്തില്‍   രക്ഷപ്പെട്ടു താരങ്ങളായവരും അറിയപ്പെടാതെ തിരശീലക്കു പുറകില്‍ പ്രവര്‍ത്തിക്കുന്നവരും എല്ലാമടങ്ങിയ സിനിമ എന്ന ലോകം .എന്‍‌ട്രന്‍സ്  ഫീ  :ഒരാള്‍ക്ക്  600 രൂപ . രാവിലെ  പത്തുമണി മുതല്‍ സന്ദര്‍ശകരെ അനുവദിക്കും .
റാമോജി  ഫിലിം സിറ്റി എന്ന അത്ബുധ ലോകം 

 ഇപ്പോള്‍ നമ്മള്‍ റാമോജി ഫിലിം സിറ്റി യുടെ ഗേറ്റില്‍ എത്തിയിരിക്കുന്നു.ടിക്കറ്റ്‌ എടുത്തു ഉള്ളില്‍ കയറിയാല്‍ അവരുടെ ബസ്സില്‍ പോയി എല്ലാ സ്ഥലങ്ങളും കണ്ടു വരാം..അതിനു മുന്‍പ് ഒന്ന് ഫ്രഷ്‌ ആവാന്‍ ഗയിറ്റിനടുത്തുള്ള   റെസ്റൊരെന്റില്‍ നിന്നും ചായ കുടിക്കാം ..കൂടെ ഒരു വെജ് മന്ജൂരിയന്‍..ഇതെന്തു കോമ്പിനേഷന്‍ എന്നല്ലേ....ഉഗ്രനാണ്‌..ട്രൈ ചെയ്തു നോക്കൂ ..
          സമയം പത്തര മണി .ഇനി നമുക്ക് അകത്തേക്ക് കടക്കാം. റാമോജി ഫിലിം സിറ്റിയുടെ  ബസ്‌ നിങ്ങളെയും കാത്തു നില്‍ക്കുന്നുണ്ട്.ബസ്സിനു കൊടുക്കാന്‍ പൈസ ഒന്നും  ആരും എടുത്തു കയ്യില്‍ വക്കണ്ട..ഇനി ഈ ഗേറ്റില്‍ തിരിച്ചെത്തുന്നത് വരെ എല്ലാം ഫ്രീ ആണ് ..ഭക്ഷണത്തിനു മാത്രം പൈസ കൊടുത്താല്‍ മതി.

മൂവി മാജിക്      


     
        നമ്മള്‍ ആദ്യം ചെന്നിറങ്ങുന്നത് റാമോജി മുവീ മാജിക്കിന്റെ ഗയിറ്റിലാണ് . അവിടെ നിന്നും നമുക്ക്   ഒരു ചെറിയ തീയെറ്ററിലേക്ക്  പോകാം . ഒരു ചെറിയ സിനിമ. ഇടിയും  വെടിയും ബോംബും മഴയും കെട്ടിടം ഇടിഞ്ഞു വീഴലും  ഹെലികോപ്റെരില്‍  പോകുന്നതും എല്ലാം കഴിഞ്ഞു ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ സന്തോഷത്തോടെ നമുക്ക് അടുത്ത കെട്ടിടത്തിലേക്ക് നീങ്ങാം. 
       അന്തവും കുന്തവും ഇല്ലാതെ മുന്‍പേ ഗമിക്കുന്ന ഗോക്കള്‍ക്ക്  പിന്‍പേ എന്ന പോലെ നമ്മള്‍ ഒരു ഹാളില്‍ എത്തി.അവിടെ മജീഷ്യനെ പോലെ ഒരാള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു നായകനും നായികയും മുന്നോട്ടു വരാന്‍ പറയും.വലിയ  സ്ക്രീനില്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവരാനെങ്കില്‍  ഇടിച്ചു കയറി "ഞാന്‍ വരാം " എന്നും പറഞ്ഞു പോകാം.(എന്നുകരുതി നിങ്ങളെ സിനിമയില്‍ എടുത്തു എന്നൊന്നും കരുതല്ലേ.വെറുതെ  സങ്കടപെടേണ്ടി വരും)..അല്ലെങ്കില്‍ മിണ്ടാതെ ആട്ടം കാണുന്നവരെ പോലെ അടുത്ത രംഗം പ്രതീക്ഷിച്ചു നില്‍ക്കാം.അടുത്ത കുറച്ചു നിമിഷങ്ങളില്‍ ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഒരു ഏകദേശ രൂപം നിങ്ങള്ക്ക്  മനസിലാകും.നായികയായി ബസന്തി....അവളിരിക്കുന്ന കുതിരയില്ലാ   കുതിര വണ്ടി ഇളക്കുന്നു ആ പാവം നായകനാകാന്‍ കൊതിച്ചു പോയ പയ്യന്‍.പിന്നീടു അടുത്ത ഹാളിലെ സ്ക്രീനില്‍  ഈ ബസന്തി കുതിര വണ്ടിയില്‍ പോകുന്നതും കൊള്ളക്കാര്‍ അവളെ പിന്തുടരുന്നതും നമുക്ക് കാണാം.അത്  ബസന്തി ആയ പെണ്‍കുട്ടി തന്നെ വായും പൊളിച്ചു നോക്കി ഇരുന്നു.അതിന്റെ സൌണ്ട് എഫ്ഫക്റ്റ്‌ ഉണ്ടാകുന്നതിന്റെ ഒരു ഏകദേശ രൂപവും നിങ്ങള്ക്ക് മനസിലാക്കാം .
          അടുത്തതായി ട്രെയിനില്‍ മാന്ത്രിക ലോകത്തിലൂടെ ഒരു യാത്ര...പ്ലാസ്റെര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ പ്രതിമകളും കാര്‍ട്ടൂണ്‍ കഥപാത്രങ്ങളും ഇഫഫല്‍  ഗോപുരവും ലണ്ടന്‍  ബ്രിഡ്ജും എല്ലാം അടങ്ങുന്ന ഒരു അത്ബുധ ലോകം..
       അടുത്തത് സ്ടണ്ട്  ഷോ..സിനിമയില്‍ എങ്ങിനെയാണ്‌ നായകന്‍  മറ്റുള്ളവരെ ഇടിചു തെറിപ്പിച്ചു വലിയ ഹീറോ ആവുന്നത് എന്നതിന്റെ ചെറിയ  ഒരു രൂപം.
    ഇവിടെ ഇത്ര മാത്രം..ഇനി തുറന്ന ബസില്‍ കയറി ഗൈഡിന്‍റെ  വിവരണത്തോടെ ഒരു  യാത്ര.അതിനു മുന്‍പ് വല്ലതും  കഴിക്കാം...സമയം ഒരുമണി.ഇവടെ കുറെ റെസ്റൊരെന്റ്സ് ഉണ്ട്..പക്ഷേ ഹൈദ്രബാദിന്റെ  രുചി ഇവിടെ തിരഞ്ഞാല്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടി വരും.അത് കൊണ്ട് കിട്ടുന്നത് വെട്ടി വിഴുങ്ങുക..നല്ല പോലെ വിശന്നിരിക്കുന്നതുകൊണ്ട് രുചിയെക്കള്‍ പ്രധാനം വയറു നിറയ്ക്കുക എന്നതാണല്ലോ...

    തുറന്ന ബസില്‍ ഒരു  സവാരി.



       ഇത് തുറന്ന ബസിലൂടെ ഒരു നാടുകാണല്‍ യാത്ര..റാമോജി ഫിലിം സിറ്റിയിലെ  മറ്റു അത്ബുധങ്ങള്‍ നമുക്ക് നോക്കി കാണാം.രണ്ടു വശങ്ങളിലുമായി വലിയ ഇരുനില കെട്ടിടങ്ങള്‍,ആശുപത്രി,റെയില്‍വേ സ്റ്റേഷന്‍,എയര്‍ പോര്‍ട്ട്‌,കൊട്ടാരങ്ങള്‍,താജ് മഹല്‍,പഞ്ചാബി ടാബ,ബോംബെ തെരുവുകള്‍,മുഗള്‍ കൊട്ടാരങ്ങള്‍,യുറോപ് ,സൌത്ത് നോര്‍ത്ത് ഗ്രാമങ്ങള്‍ ,പട്ടണങ്ങള്‍  എല്ലാം നിങ്ങള്ക് കാണാം...പക്ഷേ റാമോജിയുടെ  ഓഫീസ് കെട്ടിടം ഒഴികെ ബാക്കി എല്ലാം വെറും പ്ലസ്റെര്‍ ഓഫ് പാരീസ് കൊണ്ട് ഉണ്ടാക്കിയതാണ് ഉള്‍ഭാഗം ഓരോരുത്തരും അവരുടെ സിനിമക്ക് ചേരുന്ന രീതിയില്‍ മാറ്റി എടുക്കുന്നു.. 'പുറംചട്ടകള്‍  മാത്രമുള്ള യാഥാര്‍ത്യമല്ലാത്ത ഒരു ലോകം' അതാണു എനിക്ക് അവ കണ്ടപ്പോള്‍ തോന്നിയത്.
             ആ യാത്രയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഗൈഡാണ് .മുഖത്ത് ഒരു ഭാവഭേദമോ  ഒരു പുഞ്ചിരിയോ പോലും ഇല്ലാതെ ഒരു മണിക്കൂറില്‍ അധികം തുടര്‍ച്ചയായി തമാശകള്‍ പറഞ്ഞിരുന്ന ആന്ധ്രാക്കാരന്‍ .. അതയാളുടെ ജോലിയുടെ  ഭാഗമായത് കൊണ്ടോ എന്നും ഒരേ തമാശകള്‍ ആവര്‍ത്തിച്ചു പറയുന്നത് കൊണ്ടോ ആകാം ..പക്ഷേ അധ്യാപിക ചോദ്യം ചോദിക്കുമ്പോള്‍ കാണാതെ പഠിച്ചു വന്നു പറയുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അയാള്‍ക്ക് .എനിക്ക് ആ തമാശകള്‍ കേട്ട്‌ ഒരിക്കല്‍ പോലും ചിരി വന്നില്ല.. ഈ തമാശകള്‍  പറയുമ്പോഴുള്ള  അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു ഞാന്‍.

പൂന്തോട്ടങ്ങള്‍ 
      ഓപ്പണ്‍ ബസ്‌ യാത്ര ഇവിടുത്തെ പൂന്തോട്ടങ്ങള്‍ വരെ മാത്രം..ഇനി എല്ലാവര്ക്കും ബസില്‍ നിന്നും ഇറങ്ങി പൂന്തോട്ടങ്ങള്‍ ചുറ്റി നടന്നു കാണാം. ജാപ്പനീസ് ഗാര്‍ഡന്‍,ചൈനീസ്‌ ഗാര്‍ഡന്‍,വൃന്ദാവന്‍..എന്നിങ്ങനെ എല്ലാ പൂന്തോട്ടങ്ങളും  നിങ്ങള്ക്ക് കാണാം.നായികയുടെയും നായകന്റെയും വേഷത്തിന്റെ നിരത്തിനനുസരിച്ചു പൂക്കളുടെ നിറങ്ങള്‍ മാറ്റുന്ന  ഒരു പൂന്തോട്ടവും   ഇവിടെ ഉണ്ട്.പൂന്തോട്ടങ്ങള്‍ എല്ലാം  നടന്നു കണ്ടു കഴിഞ്ഞെങ്കില്‍ ഇനി നമുക്ക് മടങ്ങാം.ഇവിടെ നിന്നും അവരുടെ ബസില്‍ റാമോജി ഫിലിം സിറ്റിയുടെ ഗേറ്റ് വരെ യാത്ര.ഇനി നമുക്ക് റാമോജി ഫിലിം സിറ്റിയോട് "ബൈ ബൈ" പറഞ്ഞു നമ്മുടെ വണ്ടിയില്‍ കയറാം..മടക്കയാത്രക്ക്‌.
       ഫിലിം  സിറ്റിയോട്  വിട 
       രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ഇവടെ ചിലവഴിച്ചിട്ടും  എന്‍റെ മനസ് ശൂന്യം .മനസ്സില്‍ സൂക്ഷിക്കാനുള്ളത് ഫിലിം സിറ്റിയില്‍  കയറുന്നതിനു മുന്‍പ് കഴിച്ച ചൂടുള്ള മന്ജൂരിയനും  നിര്‍വികാരതയോടെ തമാശകള്‍ പറയുന്ന ആ ഗൈഡും മാത്രം .അയാഥാര്‍ത്യങ്ങളുടെ ലോകത്തുനിന്നും യാഥാര്‍ത്യങ്ങളുടെ  ലോകത്തേക്ക് നമുക്ക് പോകാം...നാളെ മറ്റൊരു സ്ഥലത്തേക്ക്...അതുവരെ വിശ്രമിക്കൂ ...വീണ്ടും കാണാം.