Wednesday, June 8, 2011

മഴ


             മഴ പെയ്യാന്‍ സാധ്യതയുള്ള ഒരു തണുത്ത പ്രഭാതം .ഒന്നോ രണ്ടോ ഇറ്റു മഴത്തുള്ളികള്‍  വീഴാന്‍ തുടങ്ങിയിരുന്നു.അന്നാണ് റോസ്‌ നിറത്തില്‍ നിറയേ പൂക്കളുള്ള ഉടുപ്പിട്ട ആ നാലു വയസ്സുകാരിയും വള്ളി ട്രൌസര്‍ ഇട്ട അവനും ആദ്യമായി കണ്ടത്.അവന്‍ അവളുടെ ഭംഗിയുള്ള  ഉടുപ്പിലേക്കും അവള്‍ അവന്റെ കുസൃതിക്കണ്ണിലേക്കും   നോക്കി നിന്നു.അപ്പോഴേക്കും  മഴ അവര്‍ക്ക് കൂട്ടായെത്തി .വളരെപ്പെട്ടന്ന് കൂട്ടുകാരായ അവര്‍ മഴയത്ത് ഓടിക്കളിച്ചു .അവരുടെ ചിരിയുടെ അലകള്‍  മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു പോയി.
      
            മഴ ഒരു നേര്‍ത്ത നൂലുപോലെ പെയ്യുനുണ്ടായിരുന്നു. അന്നാണ്  ആദ്യമായി  അവര്‍ക്ക് പരസ്പരം ഇഷ്ടത്തില്‍ കവിഞ്ഞ ഒരു ആകര്‍ഷണം തോന്നിയത്. അവളുടെ കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തിരുന്നു ..അവന്റെ പൊടി മീശയില്‍ വിയര്‍പ്പു കണങ്ങള്‍ നനവ്‌ പടര്‍ത്തി യിരുന്നു .എങ്കിലും ഒരു കാമത്തിന്റെയും അകമ്പടിയില്ലാതെ മഴപെയ്തു തോരുന്ന വരെ അവര്‍  അങ്ങനെ മുഖത്തോടുമുഖം നോക്കി നിന്നു.അവരുടെ സന്തോഷക്കണ്ണീര്‍ മഴയില്‍ അലിഞ്ഞു ചേര്‍ന്നു.
       
           പിന്നീടു മഴ ആര്‍ത്തിരമ്പി പെയ്യുന്ന ഒരു ദിവസം ആണ് വിധി അവരെ പിരിച്ചത് .ഒന്നും ഉരിയാടാതെ അവന്‍ അവളുടെ കയ്യ് പിടിച്ചു മഴയത്ത് നിന്നു.മഴ അവരുടെ സങ്കടക്കണ്ണീര്‍കണങ്ങളെ അലിയിച്ചു കളയനെന്നോണം തിമിര്‍ത്തു പെയ്തു.അവര്‍ രണ്ടു വഴിക്കു നടന്നു നീങ്ങുമ്പോഴും  മഴ പെയ്തുകൊണ്ടേ ഇരുന്നു .

          നട്ടുച്ചക്കും സൂര്യനെ മറച്ചു ആകാശം മുഴുവന്‍ കറുത്ത് നില്‍ക്കുന്ന ഒരു മഴ ദിവസം അപ്രതീക്ഷിതമായി അവന്‍ അവളെ ഫോണില്‍ വിളിച്ചു ."എനിക്ക് നിന്നെ കാണണം.നീ വരുമോ?" അത്യതികം സന്തോഷത്തോടെ അവള്‍ സമ്മതം മൂളി.വേഗം അവള്‍ യാത്ര തിരിച്ചു.മഴ അപ്പോഴേക്കും മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ   ചെറുതായി പെയ്തു തുടങ്ങിയിരുന്നു. യാത്രയില്‍  പല തവണ അവന്‍ ഫോണില്‍ വിളിച്ചു ധൃതി കൂട്ടി കൊണ്ടിരുന്നു. "നേരം വ്യ്കിക്കാതെ വേഗം വാ.ഒരുങ്ങാനോന്നും നില്ക്കണ്ടാ".
"അതിനു ഞാന്‍ നിന്‍റെ വീടിന്‍റെ അടുത്തെതിയല്ലോ" അവള്‍ പറഞ്ഞു
"ശെരിയാ ഇപ്പോള്‍ എനിക്ക് നിന്നെ കാണാന്‍ ഉണ്ട്"...അവന്റെ ആശ്വാസ സ്വരം അവള്‍ കേട്ടു.
        വീട്ടിന്നു മുറ്റത്ത്‌ വലിയ ആള്‍കൂട്ടം ..അവളുടെ കണ്ണുകള്‍ അവനെ തിരഞ്ഞു..അപ്പോഴേക്കും  മഴ ഒട്ടൊരു ഭയാനക ഭാവത്തോടെ പെയ്തു തുടങ്ങിയിരുന്നു .വീട്ടിലേക്കു കയറിയ അവള്‍ ഞെട്ടി .പുതപ്പിച്ചു കിടത്തി യിരിക്കുന്ന അവന്റെ ജീവസ്സറ്റ ശരീരം .
"എപ്പോഴായിരുന്നു ?".ആരോ ചോദിക്കുന്നത് അവള്‍ കേട്ടു..:"ഇന്ന് രാവിലെ"...ആരോ പറയുന്ന മറുപടിയും കേട്ട അവള്‍ ഒരു ജീവച്ഛo പോലെ പുറത്തേക്കിറങ്ങി കരയാന്‍ പോലും മറന്നു തിരിച്ചു നടന്നു.അപ്പോള്‍ ആര്‍ത്തലച്ചു പെയ്ത മഴ അവളുടെ കണ്ണുകളില്‍ കണ്ണുനീരായ് പെയ്തിറങ്ങി .

Tuesday, June 7, 2011

ചാമ്പക്ക


             പണ്ട് സ്കൂള്‍ അവധിക്കാലത്ത്‌ ഞങ്ങള്‍ കുട്ടികളുടെ  പത്തു ദിവസം വലിയമ്മക്ക്   നീക്കി വച്ചതാണ്.[അമ്മയുടെ ചേച്ചിയാണ് വലിയമ്മ ]. ഞങ്ങള്‍ കുട്ടികള്‍ അവധി ദിനം ആഘോഷിക്കാന്‍എത്തുമ്പോഴാണ്   ജീവിതത്തില്‍  ഏറ്റവും സന്തോഷിക്കാര്  എന്ന് വലിയമ്മ എപ്പോളും പറയാറുണ്ടായിരുന്നു .അങ്ങനെ നോക്കുമ്പോള്‍ കൊല്ലത്തില്‍ ആ പത്തു ദിവസങ്ങള്‍ ആവും വലിയമ്മക്ക്  വിലപ്പെട്ടത്‌.വീടും തൊടിയും നിറയെ കുട്ടികളുടെ ബഹളവും കളികളും .വലിയമ്മയാവട്ടെ അടുക്കളയില്‍ പലതരം വിഭവങ്ങളും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലും ആകും.വയ്കുന്നേരം ആയാല്‍ ഞങ്ങള്‍ എല്ലാവരെയും അടുത്ത് ഇരുത്തി  സ്വയം മെനഞ്ഞെടുത്ത   കഥകള്‍   കേള്പ്പിക്കലാണ്  വലിയമ്മയുടെ പണി.കഥകള്‍ കേള്‍ക്കുന്നതിനെക്കാള്‍ പറയുന്ന സമയത്ത് അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.എഴുതിയ  കഥകള്‍ ഒക്കെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അവര്‍ ഒരു പ്രശസ്തയയേനെ.എന്നാല്‍ അതിലൊന്നും വലിയമ്മക്ക് ഒരു താത്പര്യവും ഇല്ലായിരുന്നു.ഞങ്ങള്‍ക്ക് വേണ്ടിയാണ് കഥകള്‍ ഒക്കെ വേറെ ആരും ഇത് കേള്‍ക്കണ്ട എന്നായിരുന്നു   അവരുടെ വാദം..  
              വലിയമ്മയുടെ  കവിളുകള്‍ക്ക് ചാമ്പക്കയുടെ റോസ് നിറമായിരുന്നു .പഴങ്ങളില്‍ വച്ചു ഏറ്റവും ഭംഗിയുള്ളതായി   എനിക്ക് തോന്നിയിടുള്ളത് ചാമ്പക്കയെ ആണ് .അത്പോലെ ഞാന്‍ കണ്ടിടുള്ള സ്ത്രീകളില്‍ എനിക്ക് ഏറ്റവും ഭംഗി തോന്നിയിട്ടുള്ളത് വലിയമ്മയെ ആണ് .അത് ഒരു പക്ഷേ അവരുടെ സ്വഭാവവും പ്രവര്‍ത്തികളും ‍ എന്നെ വളരേ അധികം സ്വാധീനിച്ചതു   കൊണ്ടും അവരെ ഞാന്‍ വളരെ അധികം സ്നേഹിക്കുന്നത് കൊണ്ടും ആകാം .
               ആ വീടിന്റെ തൊടിയില്‍ രണ്ടു ചാമ്പക്ക മരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി കായ്ക്കുന്ന പോലെ ഞങ്ങള്‍ വരുന്ന സമയത്താണ് അതില്‍ കായ പഴുക്കുന്നത്....നിറയേ റോസ് നിറത്തിലുള്ള ചാമ്പക്കയുമായി നില്‍കുന്ന   ആ മരങ്ങളെ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഒന്ന് ചെറുതായി കുലുക്കിയാല്‍ തന്നെ ചാമ്പക്ക ചറപറ എന്ന് മഴപോലെ   വീഴുന്നത് കാണാന്‍ നല്ല രസമാണ്..ഏറ്റവും കൂടുതല്‍ ചാമ്പക്ക തിന്നുന്നത് ഞാനായതുകൊണ്ട് എന്നെ 'എന്‍റെ ചാമ്പക്കകുട്ടി' എന്നാണ് സ്നേഹത്തോടെ വലിയമ്മ വിളിച്ചിരുന്നത്‌.അവിടെ താമസിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ ഒരു പത്തു പ്രാവശ്യമെങ്കിലും ചാമ്പക്ക മരത്തിന്റെ ചുവട്ടില്‍ പോകും...വെറുതേ ആ മരങ്ങളോട് കഥ പറഞ്ഞു നില്ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു.നിറയേ കായ്ച്ചു നില്‍ക്കുന്ന ആ മരത്തിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ അതിന്റെ റോസുനിറം എന്‍റെ മുഖത്തേക്കും പകരുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു .
            കുട്ടിക്കാലം ഒക്കെ എപ്പോഴൊ  കടന്നു പോയി.ഇന്ന് ചാമ്പക്ക എനിക്കായി കാത്തു നില്‍ക്കാറില്ല ...ഞാന്‍ നാട്ടിലെത്തുമ്പോഴേക്കും   കായെല്ലാം വീണുപോയിരിക്കും.എല്ലാ കൊല്ലവും അത് വലിയമ്മ എന്നെ ഓര്‍മിപ്പിക്കും. "എന്‍റെ ചാമ്പക്കാകുട്ടീ.....ഇത്തവണയും ചാമ്പക്ക  കാത്തുനിന്നില്ലട്ടോ...ഞാന്‍ കുറച്ചു ഉപ്പില്‍ ഇട്ടു വച്ചിട്ടുണ്ട്". പക്ഷേ ഉപ്പിലിട്ടു നിറം മങ്ങിയ ചാമ്പക്ക കാണുമ്പോള്‍ എന്‍റെ മനസ്സില്‍ സങ്കടം ഉണ്ടാകും എന്ന് ഞാന്‍ വലിയമ്മയോടു പറഞ്ഞില്ല....ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള   ആ കുട്ടികാലത്തിന്റെ  ഓര്‍മകളില്‍ ചാമ്പക്ക എന്നും റോസ് നിറത്തോടെ നില്‍ക്കട്ടെ .

Sunday, June 5, 2011

ചിന്തകള്‍

ചിന്തകള്‍ വിചാരങ്ങളെയും വിചാരങ്ങള്‍ ചിന്തകളെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയ അവസരത്തില്‍ ചിന്തകളില്‍ നിന്നും വിചാരങ്ങളില്‍ നിന്നും മനസിനെ രക്ഷിക്കാന്‍ അവള്‍  മനസിനെ ഒരു ചില്ല് കൂട്ടിലിട്ടു.എന്നിട്ട്  ചില്ല് കൂട് പൂട്ടി  താക്കോല്‍ കടലില്‍ വലിച്ചെറിഞ്ഞു.മനസിന്റെ ഭാരം താക്കോലിന് കിട്ടിയിട്ടോ എന്തോ എറിഞ്ഞപ്പോളെ   അത് കടലില്‍ താഴ്ന്നു പോയി.അങ്ങനെ അവളുടെ  മനസ് താക്കൊലില്ലാത്ത ചില്ല് കൂടിനു ഉള്ളിലായി .അതിനകത്തിരുന്നു വിങ്ങിപ്പോട്ടിയ മനസിനെ കൂട്ടിലടച്ച പ്രാവിനെ തുറന്നു വിടുന്ന പോലെ സ്വതന്ത്രമാക്കാന്‍ അവള്‍ ആഗ്രഹിച്ചു.താക്കോലിനായി സമുദ്രങ്ങളായ സമുദ്രങ്ങള്‍ എല്ലാം  തിരഞ്ഞു.അവളുടെ സങ്കടാഗ്നിയില്‍ കടലിലെ വെള്ളം വറ്റി വരണ്ടു..അതിന്നടിയില്‍ അതാ അവളുടെ താക്കോല്‍.താക്കോല്‍ അവളോട്‌ പറഞ്ഞു."എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്.അതിനായി ഈ അഗാധ ഗര്ത്തതിലും ഞാന്‍ തുരുമ്പ് പോലും പിടിക്കാതെ നിന്നെ കാത്തിരിക്കുകയായിരുന്നു".അവള്‍ താക്കൊലിനെ വാരി എടുത്തു.അവളുടെ സന്തോഷ ക്കണ്ണീരില്‍ സമുദ്രം നിറഞ്ഞു അലയടിച്ചു.

ഓര്‍മകളിലൂടെ ഒരു മടക്കയാത്ര


            മാങ്ങകള്‍ കഴിഞ്ഞ മാവുകള്‍ എന്നെ നോക്കി പരിഭവം പറഞ്ഞു.പ്ലാവുകളാകട്ടെ ബാക്കിയുള്ള ചക്കപ്പഴം പക്ഷികള്‍ക്കും അണ്ണാന്‍മാര്‍ക്കും വിരുന്നൊരുക്കി കഴിഞ്ഞിരുന്നു.ഒരു പങ്കുപോലും ബാക്കി വയ്ക്കാത്ത അണ്ണാറകണ്ണന്‍മാരും പക്ഷികളും എന്നെ നോക്കി സന്തോഷത്തോടെ ശബ്ദമുണ്ടാക്കി.കൊതിയന്മാര്‍...! !എല്ലാം കഴിഞ്ഞു പേര മരത്തിലെക്കാണ്. വേണമങ്കില്‍ വേഗം വന്നോ എന്ന് പറഞ്ഞു ഓടിപ്പോയി.
        വൈകിവന്ന  വിരുന്നുകരിയെപ്പോലേ ഞാന്‍ ആ തോട്ടത്തിലൂടെ ഒറ്റയ്ക്കു നടന്നു.അല്ല...ഞാന്‍ ഒറ്റക്കല്ല.അവനാ മാവിന്റെ  പിറകില്‍ ഒളിഞ്ഞു നില്പുണ്ട്! ഇപ്പോള്‍ പിന്നിലൂടെ വന്നു ചെവി പിടിച്ചു "എടീ പൊട്ടി പെണ്ണേ " എന്ന് വിളിക്കും.അല്ലെങ്കില്‍ പെട്ടന്ന് ശബ്‌ദം ഉണ്ടാക്കി എന്നെ പേടിപ്പിക്കും.അതും അല്ലെങ്കില്‍ ആ പേര് വിളിച്ചു സ്നേഹത്തോടെ അടുത്ത് വരും .ഞാന്‍അനങ്ങാതെ നിന്നു.ഇല്ല....എല്ലാം തോന്നലാണ്.
         ഒരിളം കാറ്റു എന്നെ വന്നു തലോടി.ഒന്നുരണ്ടു മഴത്തുള്ളികള്‍  ഇറ്റു മുഖത്തേക്ക് വീണു. കാലത്തിന്റെ ചക്രവാളത്തില്‍ പലതും മാറുമ്പോളും മഴയ്ക്ക് അതേ ഭംഗി .അതേറ്റ മണ്ണിനും അതേ ഗന്ധം.ഓര്‍മകളുടെ വേലിയേറ്റത്തില്‍ നടക്കുമ്പോള്‍  ഞാന്‍ പാടത്തു നിറഞ്ഞു നില്‍കുന്ന വെള്ളത്തിലേക്ക്‌ നോക്കി.ഇപ്പോളും പരല്‍ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്നു .ആരും ഉപദ്രവിക്കാനില്ലാതെ.പാടം വരണ്ടുതുടങ്ങുമ്പോള്‍ പ്രാണന്  വേണ്ടി തുടിക്കുന്ന അവയെ രക്ഷിച്ചു കുളത്തിലിടുക എന്ന കൃത്യം ആണ് അന്നത്തെ ഏറ്റവും വലിയ സദ്‌പ്രവൃത്തി ആയി ഞങ്ങള്‍ ഓരോരുത്തരും കണ്ടത്.എന്നെ കണ്ടപ്പോള്‍ അവ വെള്ളത്തില്‍ ഊളിയിട്ടുയര്‍ന്നു സന്തോഷം പ്രകടിപ്പിച്ചു.
           ഈ പറമ്പിലെ ഓരോ മരങ്ങളും എനിക്ക് സുപരിചിതമാണ്.ആര്‍കും വേണ്ടാത്ത മൂവാണ്ടന്‍ മാവിനേയും എല്ലാവരുടെയും പ്രിയപ്പെട്ട നാടന്‍ മാവിനേയും ഞാന്‍  ഒരുപോലെ സ്നേഹിച്ചു. നെല്ലിക്കയുടെ കാലമല്ല എന്നറിഞ്ഞിട്ടും വെറുതെ ഞാന്‍ നെല്ലിമരത്തിന്റെ ചുവട്ടില്‍ തിരഞ്ഞു.എനിക്കായി ഒരു നെല്ലിക്ക അവിടെ ബാക്കി കിടക്കുന്നുന്ടെങ്കിലോ ! 
           നടന്നു നടന്നു ഞാന്‍ ചകിരി മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നും ഇപ്പോളും കുട്ടികളുടെ ശബ്ദാരവം ഉയര്ന്നു കേള്‍കുന്നുണ്ടോ?.ഈ കാറ്റിന്റെ ഈണത്തില്‍  അവരുടെയെല്ലാം ശബ്‌ദം അലിഞ്ഞു ചേര്‍ന്നിരിക്കുന്നതായി തോന്നുന്നു.പണ്ട് ഞങ്ങള്‍ അടുപ്പ് കൂട്ടി കളിച്ച കല്ലുകള്‍കായി എന്റെ കണ്ണുകള്‍ പരതി .ഇല്ല...എല്ലായിടത്തും കാടുകെട്ടി.ആരും വരാന്‍ ഇല്ലാതെ.ആരും തിരിഞ്ഞു നോക്കാത്തതിനു   ചകിരിമാവെന്നോട് പരിഭവം പറഞ്ഞു.പാവം! ശരിക്കും വയസനായിരിക്കുന്നു .    പുറത്തിറങ്ങിയാല്‍ കാലില്‍ ചളി പുരളുമെന്നു കരുതി ടി വിയും കണ്ടു വീട്ടില്‍ ഇരിക്കുന്ന  കുട്ടികള്‍ അറിയുന്നില്ലല്ലോ ഈ മാവു നിങ്ങളെ കാത്തിരിക്കുന്ന വിവരം.
            ഓര്‍മകളുടെ   പടവുകളിലൂടെ ഞാന്‍ കുളക്കരയിലെത്തി.വെറുതെ ആ വെള്ളം ഇളക്കി. പെട്ടന്ന് ചാറിയ  മഴ  ഒരു കരച്ചിലായി എനിക്ക് തോന്നി .അപ്പോള്‍ കുളത്തിന്റെ  അലകള്‍ എന്നോട് ചോദിച്ചു ."എന്തെ നിങ്ങളാരും എന്നെ കാണാന്‍ വരാത്തേ?എത്ര കാലമായി ഞാന്‍ കാത്തിരിക്കുന്നു".ഞാന്‍ എങ്ങനെ നിന്നോട് പറയും ഇനി നിന്നെ സന്തോഷിപ്പിക്കാന്‍ അവര്ക്കാവില്ലെന്നു .ഇവടെ ചാടിതിമിര്‍ക്കാന്‍ അവര്‍ വരില്ലെന്ന് .എല്ലാം ഞാന്‍ ഒരു മൌനത്തില്‍ ഒതുക്കി.ഇപ്പോള്‍ സ്വന്തം തിരക്കുകളില്‍ പെട്ട് സ്വയം മറക്കുന്ന ഈ കൂട്ടുകാര്‍ അറിയുന്നുണ്ടോ  ഈ നെല്ലിമരവും മാവുകളും കുളവും മീനുകളും എല്ലാം നിങ്ങളെ കാത്തിരിക്കുന്ന വിവരം . 

വില്‍ക്കാനുണ്ട് ..യന്ത്രങ്ങള്‍...!


                    അമ്മയുടെ ആത്മാര്‍ത്ഥ സുഹൃത്തും സന്തത സഹചാരിയുമായ അമ്മിണിആന്റിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ഞാനും അമ്മയും  ആ വീടിന്റെ മുന്നിലെത്തിയത്..സാമാന്യം വലിയ വീട് .രണ്ടു  കാര്‍.ഗേറ്റില്‍  ഒരു ബോര്‍ഡ് ----------പണിക്കര്‍ .പേരിനോടൊപ്പം ഭാഗ്യത്തിനും കാര്യസാധ്യത്തിനും  ഉള്ള കുറെ യന്ത്രങ്ങളുടെ പേരും.ഇതൊക്കെ ഇവടെ ഉണ്ടാക്കി കൊടുക്കും..    
"ഓഹോ...അപ്പൊ ഇതൊരു മെഷീന്‍ ഫാക്ടറി ആണോ"  ഞാന്‍ ചിരി ഉള്ളിലമര്തി അമ്മയോട് ചോദിച്ചു.. 
"നീ മിണ്ടരുത്" .. അമ്മ സ്വതസിദ്ധമായ നോട്ടം നോക്കി..
                    അമ്മിണിആന്റിയുടെ  ജനസ്വാധീനം ഞങ്ങള്ക് അവിടെ എത്തിയപ്പോള്  മനസിലായി ..ഞങ്ങള്‍ വന്നിടുന്ടെന്നു പറഞ്ഞപ്പോഴെ  ഉള്ളിലെക്കാനയിക്കപ്പെട്ടു..ഒരു മേശ..അതിനുമുകളില്‍ കുറെ കരുക്കള്‍..  ഇയാളെന്താ ചെസ്സുകളിക്കരനാണോ..അതേ....ജീവിതം ഒരു തരത്തില്‍  ഒരു ചെസ്സുതന്നെ. ചെക്ക്‌ എന്ന് പറയുന്നത് വരെ മാത്രം ആയുസ്സ്.ഞാന്‍ ഇതാലോചിക്കുന്ന  സമയം കൊണ്ട് കൈനോട്ടക്കാരന്‍ പറയുന്ന പോലെ അയാള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിരുന്നു.മിക്കതും അമ്മ പറഞ്ഞു കേട്ട കാര്യങ്ങള്‍ .ഇതറിയാനാണോ  രാവിലെതന്നെ ഇങ്ങോട്ട് വന്നത്! പിന്നെയും  എന്റെ ചിന്തകളിലേക്ക് മടങ്ങി പോകാന്‍ തുടങ്ങുമ്പോഴേക്കും അയാളുടെ ചോദ്യം."ഇനിയും കൂടുതല്‍ പഠിക്കണം എന്നാഗ്രഹം  ഉണ്ടല്ലേ ?"..."ഉണ്ട്" ..എന്നാല്‍ സരസ്വതി യന്ത്രം ധരിക്കുന്നത്  നല്ലതാ..പിന്നെ ഭാഗ്യസൂക്തം..പിന്നെ ആയുസ്സിനു പ്രത്യേക മന്ത്രം കുറിച്ച ഒരു യന്ത്രം.. ഇങ്ങനെ പോയി അയാളുടെ വര്‍ണന.ഞാന്‍ അമ്പരന്നിരുന്നു .ഹോ!  അപ്പൊ ഇത്രയും യന്ത്രങ്ങളുടെ നിര്‍മാണ വ്യവസായ  കേന്ദ്രമാണിത്..ഇയളൊരു വലിയ വ്യവസായി തന്നെ.അവസാനം എനിക്കായുള്ള   യന്ത്രങ്ങള്‍ അതില്‍ നിന്നും   തിരഞ്ഞെടുക്കപ്പെട്ടു.              
                അടുത്ത ആഴ്ച പോകുന്ന കാരണം മൂന്നെണം പെട്ടന്ന് ഉണ്ടാക്കി തരാം എന്നയാള്‍ എന്തോ ഒരു സഹായം ചെയുന്ന പോലെ അയാള്‍ പറഞ്ഞു.
അപ്പൊ ഒരു കൈയിലും രണ്ടു കാലിലും ചങ്ങല ഉറപ്പ് .ഏതെങ്കിലും ഒരു  കയ്യ്  രക്ഷപ്പെടും.. ഞാന്‍ രണ്ടു കയ്യും  മാറിമാറി   നോക്കി. അവസാനം എന്റെ സഹായിയായ വലതു കയ്യ് ഞാന്‍ തിരഞ്ഞെടുത്തു .അവളെ നോക്കി ഞാന്‍ പറഞ്ഞു.."നീ രക്ഷപെട്ടു" ..പക്ഷെ മറ്റേ കയ്യും കാലുകളും നോക്കിയപ്പോള്‍ എനിക്ക് പാവം  തോന്നി.. ഡോക്ടറോട്  ഗുളികയ്ക്ക് പകരം ടോണിക് തരുമോ എന്ന് ചോദിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ഞാന്‍ അയാളോട് ചോദിച്ചു "അമ്പലങ്ങളില്‍ വല്ല വഴിപാടും നടത്തിയാല്‍ പോരേ ? ഈ യന്ത്രങ്ങള്‍ തന്നെ വേണോ?.."
"വഴിപാടുകളെക്കാളും  കൂടുതല്‍ വേഗം ഫലപ്രാപ്തി  കിട്ടുക  യന്ത്രം ധരിച്ചാലാണ്"..ഞാന്‍ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ അയാള്‍ പറഞ്ഞു.
"അപ്പൊ  ദൈവങ്ങളും പുരോഗമിച്ചോ"?..കൂടുതല്‍ പറയുന്നതിന് മുന്നേ അമ്മ എഴുന്നേറ്റു  എന്നെയും കൂട്ടി  പുറത്തു കടന്നു..
വീടെത്തുന്നതു വരെ ഒരക്ഷരം പറയാതിരുന്നത് കൊണ്ട് വീടിലെതിയാല്‍ ഒരു പൂരവും വെടിക്കെട്ടും ഉറപ്പായിരുന്നു..ഗേറ്റിന്റെ അടുത്തുതന്നെ അമ്മിണി ആന്റി കാത്തുനില്‍ക്കുന്നുണ്ട്‌.
 "ഈ അമ്മിണി ആന്റി അമ്മേടെ  ആത്മാര്‍ത്ഥ  സുഹൃത്തുതന്നെ   ആണോ" ഞാന്‍ അമ്മയുടെ മുഖത്ത് നോക്കാതെ ചോദിച്ചു  
അമ്മിണി ആന്റി ആകാംഷ അടക്കാന്‍ വയ്യാതെ ചോദിച്ചു "എന്താ  കണ്ടില്ലേ? ലിസ്റ്റ് ഒന്നും തന്നില്ലേ ? അയാള്‍ മിടുക്കനാ"
"അതെ ...മിടുക്കനാ..പൈസ ഉണ്ടാക്കാനും ആളെ പറ്റിക്കാനും "എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല
              അമ്മ കണ്ണ് പരമാവധി തുറിപ്പിക്കാവുന്ന അത്രേം തുറിപ്പിച്ചു എന്നെ നോക്കി      വീട്ടിലേക്കു  നടന്നു.ഗേറ്റില്‍ നിന്നും വീട്ടിലേക്കു ഇരുപതടി ദൂരം മാത്രം.അമ്മയുടെ വഴക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നും ആലോചിച്ചു ഓരോ അടിയും സൂക്ഷ്മമായി വച്ച് ഞാനും വീട്ടിലേക്കു   നടന്നു..                                                                

ചുവന്ന തലകള്‍

            ഒരു പ്രായം കഴിഞ്ഞാല്‍ അധികം പേരും ഉപയോഗിക്കുന്ന ഒരു സാധനം ...ഡൈ .... ഇതിനു ആളുകളുടെ ജീവിതത്തില്‍ ഇത്രയും പ്രാധാന്യം  ഉണ്ടെന്നു അറിയാനുള്ള സാഹചര്യം ഉണ്ടായതു കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍.എന്‍റെ അമ്മ ഇപ്പോഴും ചെറുപ്പമാണല്ലോ എന്ന് ഞാന്‍ അഹങ്കരിച്ചിരുന്നു.വേറൊന്നുമല്ല ..അപ്പോള്‍ ഞാനും ഈ  പ്രായത്തില്‍ ചെറുപ്പമായിരിക്കുമല്ലോ എന്ന സന്തോഷം അഹങ്കാരത്തില്‍  കലാശിച്ചതാ.  പക്ഷെ നാട്ടില്‍ എത്തിയ എന്നെ  സ്വീകരിക്കാന്‍ വന്ന അമ്മയെ കണ്ടു ഞാന്‍ ഞെട്ടി .തലമുടി മുഴുവന്‍  ചുവന്നിരിക്കുന്നു.ഞാന്‍  അത്ഭുതത്തോടെ  ഇതെന്തു പറ്റി എന്ന്  ചോദിച്ചു.ഉത്തരം രസകരം.ഡൈയില്‍  ദോഷകരമായ എന്തോ അടങ്ങിയിട്ടുണ്ടെന്നു കണ്ടു പിടിച്ചത്രേ..അതുകാരണം കുറെ പേര്‍ അതുപേക്ഷിച്ചു. അപ്പോള്‍ വേറെ രക്ഷയില്ലാത്തത്  കാരണം മയിലാഞ്ചി തേച്ചു നടക്കുകയാണ് ഇവരൊക്കെ.ഹോ..പ്രായം കുറയ്ക്കാന്‍ എന്തൊക്കെ വഴികള്‍.പക്ഷെ ഇത് കണ്ടാല്‍ തോന്നുന്ന തമാശ ഞാന്‍ അമ്മയോട് പറഞ്ഞില്ല. കാരണം ഒരു മാസം നാട്ടില്‍ നില്ക്കാന്‍ വന്ന ഞാന്‍ ആദ്യ ദിവസം തന്നെ അമ്മയുമായി ഉടക്കുന്നത് ശരിയല്ലല്ലോ.         
               കുറച്ചു ദിവസത്തിനുള്ളില്‍ ഡൈ ഉപയോഗികുന്നതിന്റെ ദൂഷ്യ വശങ്ങള്‍ മനസിലാക്കിയ തലകള്‍ നാട്ടിലെങ്ങും കാണാന്‍ തുടങ്ങി. എല്ലാവരുടെയും തല മാത്രം പിടിച്ചു ചുവപ്പ് വെള്ളത്തില്‍ മുക്കിയ പോലെ. ഇനി ഇവരുടെ ഒരു യുണിയനും ഉടനെ തുടങ്ങാന്‍  സാധ്യതയുണ്ട് .കാരണം തലകള്‍ ഇരുപതില്‍ കൂടുതല്‍ ഉണ്ട്..അപ്പോള്‍ അനുവദനീയം..ഇനി ചുവപ്പ് തലകള്‍ക്ക് മാത്രമായി ഒരു വാര്‍ഡും രൂപീകരിക്കാം.           
                മറ്റു നാടുകളില്‍ പത്തു വയസ്സായ കുട്ടികള്‍ വരെ തലയില്‍ പല നിറത്തിലുള്ള ചായങ്ങള്‍ തേച്ചു നടക്കുന്നു .അപ്പോള്‍  എന്‍റെ നാട്ടിലെ ഈ  പാവം നര ബാധിതര്‍ക്ക് ചുവപ്പ് നിറം  അനുവദനീയം അല്ലെ?.. തീര്‍ച്ചയായും .ഒരിക്കലും തള്ളിപറയാന്‍ വയ്യ... തലമുടി നരക്കാന്‍ തുടങ്ങിയാല്‍ ഞാനും ഈ വിധ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നേക്കാം.കാരണം വെള്ള  മുടിയെ അഗീകരിക്കാന്‍ നമ്മള്‍ തയാറല്ല..ചുവപ്പായാലും കുഴപ്പം ഇല്ല....കറുപ്പല്ലെങ്കില്‍ ചുവപ്പ്!!       


[മയിലാഞ്ചി ഇട്ടാല്‍ നിറം ഓറഞ്ച് ആണെന്ന് അഭിപ്രായം വരാം ..അത് സ്വീകരിച്ചിരിക്കുന്നു.കാരണം അനുഭവസ്ഥരുടെ അഭിപ്രായം സ്വീകരിക്കണമല്ലോ..:))]