Wednesday, December 7, 2011

നീലിയുടെ മഴവില്‍ കൊട്ടാരം!



        ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരകലുള്ള കുന്നിന്‍ മുകളിലെ പാറകള്‍ക്ക് നടുവില്‍ നീലിയുടെ കൊട്ടാരം .സുഗന്ധം പരത്തുന്ന ഇലഞ്ഞി മരത്തിനരികിലായി പ്രകാശം പരത്തി നില്‍ക്കുന്ന ആ കൊട്ടാരം സ്ഥിരം എന്റെ സ്വപ്നത്തില്‍ വരല് പതിവായിരുന്നു.തന്റെ കൊട്ടാരത്തെ പറ്റി നീലി വര്‍ണിക്കുന്നത് കേട്ട് നില്‍ക്കാന്‍   എനിക്ക് വലിയ ഇഷ്ടമായിരുന്നു.എന്നും അതിനെ കുറിച്ചു ചോദിക്കുമ്പോള്‍ എന്റെ ഭാവനകള്‍ക്ക് ചിറകു മുളപ്പിക്കുന്ന പോലെ നിറപ്പകിട്ടാര്‍ന്ന വിവരണം നല്‍കി നീലി എന്നെ സന്തോഷിപ്പിച്ചു.ഒരു പക്ഷേ എന്റെ സാഹിത്യ ഭാവനയെ  ഒരു തലത്തിനപ്പുറം വളര്ത്താന്‍ അവരുടെ വര്‍ണനകള്‍ക്ക് സാധിച്ചു എന്ന് വേണം പറയാന്‍.ഈ കൊട്ടാരം എന്റെ ഭാവനയിലൂടെ ചിറകു വിരിച്ചു ഒരു പുതിയ രൂപം പ്രാപിച്ചു.അത് ഒരു കഥയായി ജന്മമെടുക്കുകയും ചെയ്തു.കുന്നിന്‍ മുകളിലായി പല വര്‍ണങ്ങളുള്ള ഒരു കൊട്ടാരത്തിന്റെ ചിത്രം ഞാന്‍ കഥയുടെ തലക്കെട്ടിന്നടിയിലായി വരച്ചിരുന്നു.ഒരു പഴയ മലയാളം പുസ്തകത്തിന്റെ പിന്നിലെ ഏടില്‍ ആരും കാണാതെ ആ കൊട്ടരത്തെയും കഥയേയും  ഞാന്‍ ഒളിപ്പിച്ചു വച്ചു.
       
       കൊട്ടാരത്തിന്റെ ചിത്രത്തിന് നിറം കൊടുക്കുമ്പോഴാണ് അതിന്റെ നിറത്തെ പറ്റി നീലി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്‌ .ഞാന്‍ വേഗം ഓടിപ്പോയി വീടിന്റെ പുറകു വശത്തായി മുറ്റം അടിച്ചു നിന്നിരുന്ന നീലിക്കരികിലെത്തി .

"നീലി..നീലിടെ കൊട്ടാരത്തിന്റെ നിറം എന്താ? 
"യേന്നും..തംബ്രാടിട്ടുട്യേയ് ഇപ്പൊ ചോയിക്കാന് ?" നീലി തല ഉയര്‍ത്തി ചൂല് കൈകൊണ്ട്  ശെരിയാക്കി ചോദിച്ചു.
"ഒന്നുല്യ ..വെര്‍തെ..എന്നാലും പറ..എന്താ നിറം?.എനിക്ക് ആകാംഷ അടക്കാനാവുമായിരുന്നില്ല.
"അയിനു ഓരോ നിറാന്നും. .രാവിലെ ചോപ്പ്..ഉച്ചക്ക് സൂര്യന്‍ ഉച്ചീലാവുമ്പോ മഞ്ഞ..പിന്നെ മോന്തീല് വെള്ള..രാത്തിരി ഒന്നും കാണില്ലാന്നും .എന്നാലും എന്റെ കൊട്ടാരം തിളങ്ങും".
        
        നീലി ഇത് പറയുമ്പോള്‍ ഞാന്‍ ആ വാക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.നിറം മാറുന്ന ഒരു അത്ബുധ കൊട്ടാരം.കൊട്ടാരത്തിനു മുന്നില്‍ ചിറകുകളുള്ള യൂനികോണ്‍ എന്ന കുതിരകള്‍ ഉണ്ടാകുമോ?ആമ്പല്‍കുളം ഉണ്ടാകുമോ?കാറ്റത്തു ഇളകിയാടുന്ന,മരത്തിന്റെ വള്ളികള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഉണ്ടെന്നു നീലി പറഞ്ഞിരുന്നു .ഓരോ പ്രാവശ്യം ആടുമ്പോഴും  പൂക്കള്‍ വന്നു മൂടി താഴെ പരവതാനി സൃഷ്ടിക്കുമത്രേ ! എന്ത് രസമായിരിക്കും അത് കാണാന്‍ .എങ്ങനെ ഒന്ന് കാണും?.വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും പോകാന്‍ സമ്മതിക്കില്ല.എല്ലാ രാത്രികളിലും നിറം മാറുന്ന ഈ അത്ബുധ കൊട്ടാരം എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

"നീലി..എനിക്ക് നീലിടെ കൊട്ടാരം കാണണം".
"അയ്യോ..ഇങ്ങളെന്താണീ പറയണത് ? ഇങ്ങക്കൊന്നും അതിന്റെ  അടുത്തൂടെ വരാന്‍ പാടില്ല  .വല്ലോരും അറിഞ്ഞാല്‍ കുറച്ചിലല്ലേ തമ്ബ്രാട്ടിട്ട്യേ " 
         
         ചില ആളുകളോട് കൂട്ട് കൂടുന്നതും അവരുടെ വീട്ടില്‍ പോകുന്നതും എങ്ങനെ കുറച്ചിലാകുമെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല. അതിനെ കുറിച്ചു ചോദിച്ചാല്‍ 'ചെറിയ വായില്‍ വലിയ വര്‍ത്തമാനം വേണ്ട' എന്ന് പറഞ്ഞു മുതിര്‍ന്നവര്‍ വായ അടക്കാറാണ് പതിവ്. അതെന്തൊക്കെ ആയാലും ഈ കൊട്ടാരം നേരിട്ട് കണ്ടില്ലെങ്കില്‍ എനിക്ക് ഇരുപ്പുറക്കില്ല എന്ന അവസ്ഥയായി. അവസാനം അതുവരെ പറഞ്ഞിട്ടില്ലാത്ത അത്രേം വലിയ ഒരു കള്ളം അമ്മയോട് പറയാന്‍ ഞാന്‍ തീരുമാനിച്ചു.
         
        അന്ന് ഞായറാഴ്ച ആയിരുന്നു.തലേ ദിവസം തന്നെ എന്റെ കൂടെ പഠിക്കുന്ന കീര്‍ത്തിയുടെ വീട്ടില്‍ പോകാനുള്ള സമ്മതം കരഞ്ഞും നിരാഹാരമിരുന്നും ഞാന്‍ നേടിയെടുത്തു.എന്നെ അവിടെ കൊണ്ടുപോകുന്നതിന്റെയും തിരിച്ചു കൊണ്ട് വരുന്നതിന്റെയും ചുമതല ഞാന്‍ തന്നെ അമ്മയോട് പറഞ്ഞു നീലിയെ ഏല്പിച്ചു.കുന്നിലേക്ക് കയറുന്ന വഴിയുടെ താഴെ പഞ്ചായത്ത് റോഡരികിലായാണ് കീര്‍ത്തിയുടെ വീട്.അവിടെ എത്തുന്നത് വരെ ഞാന്‍ നീലിയോടു ആ കുന്നിനെ പറ്റിയും കൊട്ടാരത്തെ പറ്റിയും ചോദിച്ചുകൊണ്ടിരുന്നു .കാറ്റിലാടുന്ന ഇലഞ്ഞി മരവും അതിന്റെ പൂക്കള്‍ വീണ പാറകളും ഇലഞ്ഞി പൂമണം വീശുന്ന കാറ്റും താഴോട്ടു നോക്കിയാല്‍ പല വര്‍ണങ്ങളിലുള്ള പൂക്കള്‍ പൂത്തു നില്‍ക്കുന്ന കുന്നിന്‍ താഴ്വാരവും എന്റെ മനസിലൂടെ കടന്നു പോയി.എനിക്കവിടെ എത്താന്‍ കൊതിയായി.കീര്‍ത്തിയുടെ വീടും കഴിഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി.

"യേന്നും ..ഇങ്ങളെങ്ങട്ട? ഇതാണ് ആ കുട്ടീടെ വീട്" നീലി എന്നെ ഓര്‍മിപ്പിച്ചു.
"എനിക്ക് ആ കുട്ടിടെ വീട്ടിലല്ല പോകേണ്ടത്.നീലിടെ കൊട്ടരത്തിലെക്കാ.ഒന്നും പറയണ്ട.എനിക്ക് കൊട്ടാരം കണ്ടേ പറ്റു" അതും പറഞ്ഞു ഞാന്‍ കുന്നിന്‍ മുകളിലേക്ക്  പോകുന്ന വഴിയിലൂടെ നടക്കാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ നീലി എന്നെ അനുഗമിച്ചു.അത്യന്തം സന്തോഷത്തോടെയും ആകാംഷയോടെയും ആണ് കുന്നു കയറാന്‍ തുടങ്ങിയതെങ്കിലും കുറച്ചു കയറിയപ്പോള്‍ ഞാന്‍ ക്ഷീണിച്ചു.
"ഇനിയും കുറെ പോകണോ?
"ഇല്ലാന്നും..ഇപ്പൊ എത്തും".നീലിക്ക് ഒരു ക്ഷീണവും ഇല്ലായിരുന്നു.
അവസാനം കുന്നിന്‍ ചെരുവിലെ പരന്ന ഒരു സ്ഥലത്തെത്തി .ചുറ്റും പാറകളുള്ള ആ സ്ഥലത്തിനു നടുവിലായി ഒരു ചെറിയ കുടില്‍.ഞാന്‍ അമ്പരന്നു നീലിയെ നോക്കി.
"ഇതാന്നും കൊട്ടാരം.നുമ്മ കുടില് നുമ്മക്ക്‌ കൊട്ടാരം" നീലി സന്തോഷത്തോടെ പറഞ്ഞു.
        
           കുമ്പിട്ടു മാത്രം അകത്തു കടക്കാവുന്ന ഈ ചെറിയ വീട് ഇവര്‍ക്ക് ഇത്രയും സന്തോഷം കൊടുക്കുന്നുവന്നത് എനിക്ക് ആദ്യത്തെ അറിവായിരുന്നു.ചിന്തകള്‍ക്കപ്പുറത്ത് ചില ജീവിത യാഥാര്‍ത്യങ്ങള്‍ഉണ്ടെന്നു പഠിച്ചതും ആ യാത്രയിലാണ്.  
നീലി എന്നെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചു പുറത്തു നിന്നു.
ഞാന്‍ ചോദിച്ചു."നീലി എന്നെ നീലിടെ കൊട്ടാരം കാണിക്കുന്നില്ലേ?'
"ങ്ങക്ക് കയറാന്‍ പാട്വോ ?"
"എന്താ പാടായ?.ഇനിയിപ്പോ എന്തായാലും കൊട്ടരത്തിനകം കണ്ടിട്ടേ ഉള്ളു കാര്യം." ഞാന്‍ അകത്തേക്ക് കയറാനൊരുങ്ങി.
        നാലുപാടും നോക്കി നീലി എന്നെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.ചെറിയ ഉമ്മറത്തുനിന്നുംഒരു ഇടനാഴിയിലേക്ക്. ഇടനാഴിയുടെ ഒരറ്റത്ത് അടുക്കള.മറ്റേ അറ്റത്തു ഒരു ചെറിയ മുറി .ഇത്രയുമാണ് ആ കൊട്ടാരത്തില്‍ ഉള്ളത്.
"കുന്നു കയറിയതല്ലേ.പക്കെങ്കി ഇങ്ങള് ഇബടത്തെ വെള്ളം  കുടിക്ക്യോ?" നീലി സംശയിച്ചു ചോദിച്ചു.
"എന്താ കുടിച്ചാല്‍!" ദാഹിച്ചു  വലഞ്ഞിരുന്ന ഞാന്‍ പറഞ്ഞു.
നീലി വേഗം പഞ്ചസാര പാത്രം കൊട്ടി അതിനടിയില്‍ ഉണ്ടായിരുന്നതും കൂടി തോണ്ടി എടുത്തു ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി തന്നു.ഞാനത് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു. "ഇങ്ങള് കമ്യുണിസ്ട?"
"അതെനിക്കറിയില .ഞാന്‍ മനുഷ്യനാണ്" ഞാന്‍ പറഞ്ഞു.
ഇങ്ങള് വല്യേ ആളാവുട്ടാ..വല്യേ മനസുള്ളോരു വല്യേ ആളാവും." നീലി എന്നെ നോക്കി മുറുക്കാന്‍ കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു. 
"ഞാന്‍ കുട്ടി അല്ലെ നീലി" .ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
        
           കുന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ നീലിയോടു മുന്നില്‍ നടന്നോളാന്‍ ഞാന്‍ പറഞ്ഞു.മടിച്ചു മടിച്ചാണെങ്കിലും ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കി അവര്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി.ഇലഞ്ഞി പൂമണമുള്ള കാറ്റ് എന്നെ വന്നു തഴുകി.ഞാന്‍ കുന്നിന്‍ ചെരുവിലേക്ക്‌ നോക്കി.നിറയേ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു.കുന്നു കയറുമ്പോള്‍ എന്തേ ഈ ചെറിയ പൂവുകള്‍ എന്റെ കണ്ണില്‍ പെടാതെ മറഞ്ഞിരുന്നത്!.ഞാന്‍ തിരിഞ്ഞു നോക്കി.അവിടെ അതാ പല വര്‍ണങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു നീലിയുടെ 'മഴവില്‍ കൊട്ടാരം'!!

(ഇത് കഴിഞ്ഞു കൊല്ലം വളരെഏറെ കഴിഞ്ഞിരിക്കുന്നു.ഞാന്‍ വലിയ ആളായോ?എനിക്ക് അറിയില്ല.പക്ഷേ നീലിയെ പോലുള്ള പലരും തന്ന  ചെറിയ അറിവുകളിലൂടെ ഒരു ചെറിയവളാകാനെങ്കിലും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താമെന്നും നമ്മള്‍ സൃഷ്ടിക്കുന്നതാണ്  നമ്മുടെ സന്തോഷം നിറഞ്ഞ ലോകമെന്നും ഉള്ള വലിയ തത്വം എന്നെ പഠിപ്പിച്ച നീലിയെ ഞാന്‍ എങ്ങനെ മറക്കാന്‍.ഇത് അവര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു)