Tuesday, February 21, 2012

കര്‍ണ്ണാടകയിലൂടെ ഒരു തീര്‍ഥയാത്ര -1

മൂകാംബികദേവിയുടെ സന്നിധിയിലേക്ക് 

       ഇത്തവണ യാത്ര കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്. ഞങ്ങള്‍ സംഘത്തില്‍  കുട്ടികളടക്കം പത്തുപേര്‍ .രാവിലെ മൂകാംബിക ക്ഷേത്രത്തില്‍ പോയി തൊഴുത്‌ കുട്ടികളെ എഴുത്തിനിരുത്തണം എന്നിട്ട് മടങ്ങണം എന്ന ഒരു ഉദ്ദേശം മാത്രമേ ആ യാത്രയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ എല്ലാവരും സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ  എറണാംകുളത്തുനിന്നും ട്രെയിനില്‍ കയറി. അന്ന് രാത്രി പതിനൊന്നുമണിയോടെ ട്രെയിന്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍  എത്തി. ആദ്യമേ തന്നെ ഞങ്ങള്‍  ഓണ്‍ലൈന്‍ ആയി ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നു .ഹോട്ടലില്‍  ട്രെയിനിന്റെ സമയവും ഇറങ്ങുന്ന സ്റെഷനും പറഞ്ഞാല്‍ അവര്‍ വണ്ടി കൊടുത്ത് വിടും. പ്രൈവറ്റ് ബസിനെ ആശ്രയിക്കുകയാണെങ്കില്‍ ഉടുപ്പിയില്‍ നിന്നും എല്ലായ്പ്പോഴും മൂകംബികയിലേക്ക്  ബസ്‌ ഉണ്ട്.നല്ല തിരക്കുള്ള സമയമാണെങ്കില്‍ ഹോട്ടല്‍ റൂം ആദ്യമേ ബുക്ക്‌ ചെയുന്നതാണ്  നല്ലത്. ഓണ്‍ലൈന്‍ അടിപൊളി ഹോട്ടല്‍ ബുക്ക്‌ ചെയ്തു എന്നും കരുതി സന്തോഷിച്ചു ഒരു സുഖവാസത്തിനു പോയാല്‍ നിങ്ങള്‍ നിരാശരാകും.അവിടുത്തെ  സ്റ്റാര്‍ ഹോട്ടലില്‍ നമ്മുടെ ടൌണിലെ ഒരു സാദാ ഹോട്ടലിന്റെ സൌകര്യങ്ങളെ ഉണ്ടാകു. പക്ഷേ അമ്പലത്തിന്റെ ചുറ്റുപാടുകളും ഗ്രാമന്തരീക്ഷവും നിങ്ങള്ക്ക് ഇഷ്ട്ടപെടും.
             കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മംഗലാപുരത്തുനിന്നും നൂറ്റി മുപ്പത്തഞ്ചു കിലോമീറ്റെര്‍ അകലെ സ്ഥിതി ചെയുന്നു.ഉടുപ്പിയില്‍ നിന്നും മുപ്പത്തി എഴു കിലോമീറ്റര്‍. .... സ്വര്‍ണം കൊണ്ടും ചെമ്പ് കൊണ്ടും മൂടിയ മൂകാംബിക അമ്പലം അതിന്റെ സൌന്ദര്യം കൊണ്ടും ശാന്തത കൊണ്ടും  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടും. 

        രാത്രി പത്തുമണിക്ക്   എത്തേണ്ട ട്രെയിന്‍ ഉടുപ്പിയില്‍ എത്തിയത് പതിനൊന്നു  മണിക്ക്.അവിടെ നിന്നും രണ്ടര മണിക്കൂര്‍ റോഡു യാത്ര. താമസിക്കുന്ന ഹോട്ടലില്‍  എത്തി രാത്രി നല്ല  ഭക്ഷണം കഴിക്കാം എന്ന തെറ്റായ ഒരു തീരുമാനം എടുത്ത കാരണം അന്ന് ഞങ്ങള്‍ പട്ടിണിയിലായി.പത്തുമണി കഴിഞ്ഞാല്‍ ഹോട്ടലില്‍  പച്ച വെള്ളം പോലും കിട്ടില്ല.അത് കൊണ്ട് സുഹൃത്തുക്കളെ ട്രെയിനില്‍ നിന്നും കിട്ടുന്ന വടയോ പഴം പൊരിയോ  ആയാലും കഴിച്ചു വയറു നിറച്ചു കൊള്ളുക.അല്ലെങ്കില്‍ ഉടുപ്പിയില്‍ നല്ല ഹോട്ടെലുകള്‍ ഉണ്ട്.ട്രെയിന്‍  ഇറങ്ങിയ ഞങ്ങളെ കാത്തു ഹോട്ടലില്‍ നിന്നും കൊടുത്തയച്ച വണ്ടിയും മലയാളി ആണെങ്കിലും മുറി മലയാളം പറയുന്ന ഡ്രൈവറും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ വണ്ടിയില്‍ യാത്ര തുടങ്ങി.ആദ്യം ചെറിയ ഗ്രാമങ്ങള്‍ ,പിന്നെ സാവധാനം കാട്ടിലൂടെ ,കൊടും കാട്ടിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.ഇരുട്ടായ കാരണം കാടാണോ നാടാണോ എന്നൊന്നും വലിയ നിശ്ചയം ഇല്ലായിരുന്നു.യാത്ര ക്ഷീണം തോന്നാതിരിക്കാനും വിശപ്പകറ്റാനും എല്ലാവരും അറിയുന്ന പാട്ടുകള്‍ ഒക്കെ  ഉറക്കെ പാടി യാത്ര തുടര്‍ന്നു.ഉടുപ്പിയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുടെ അവസാനം ഞങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം കണ്ട ഹോട്ടെലിനു മുന്നിലെത്തി .അവിടെ എത്തി ഹോട്ടല്‍ കണ്ടപ്പോള്‍ ഹോട്ടെലിനെയും ഫോട്ടോ ഷോപ്പ് ചെയ്തു സുന്ദരന്‍ ആക്കാം എന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായി. മുറിയിലെ ഏ.സി യില്‍ നിന്നും തണുത്ത വെള്ളം ഇറ്റു വീഴുന്നതിനാല്‍ ഭാഗ്യത്തിന് മുറിയില്‍ തണുപ്പ് തോന്നി. രാവിലെ നേരത്തെ എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോകേണ്ടതാണ്.സമയം കളയാതെ ഉറങ്ങാം. ശുഭരാത്രി.അതിലുപരി നല്ലൊരു പ്രഭാതത്തിനായുള്ള പ്രാര്‍ഥനയോടെ സുഖ ഉറക്കം.
     അതിരാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചു ( ഹീറ്റെര്‍ ഉണ്ടെങ്കിലും അത് അലങ്കാരത്തിനു വച്ചതാണെന്ന് മനസിലായി)  നല്ല ഒരു സാരി ഒക്കെ ചുറ്റി മോളെ പട്ടുപാവാട ഉടുപ്പിച്ചു എഴുതിനിരുത്താനും അമ്പല ദര്‍ശനത്തിനും റെഡി ആയി. ഞങ്ങള്‍ താമസിച്ച ഹോട്ടെലിനു വളരെ അടുത്താണ് അമ്പലം.അത്രയും ശാന്തമായ ഒരു അമ്പല അന്തരീക്ഷം ഞാന്‍ വേറെ കണ്ടിട്ടില്ല.തൊഴാന്‍ വരുന്നവര്‍ക്കോ ക്ഷേത്രക്കര്‍ക്കോ ധൃതി ഇല്ല .ശാന്ത സുന്ദരമായ സ്ഥലം.
      കാടും നാടും മേടും കടന്നു പ്രശാന്ത സുന്ദരമായ സ്ഥലത്ത് ഒരിക്കലും വറ്റാത്ത സൌപര്‍ണിക നദിയോട് ചേര്‍ന്ന് ശ്രീ മൂകാംബിക ദേവിയുടെ സുന്ദര ക്ഷേത്രം .ഈ പുണ്യ നദിയില്‍ മുങ്ങി മൂകാംബിക ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. പാര്‍വതി ദേവി ആണ് ഇവിടുത്തെ പ്രതിഷ്ഠ.പരശുരാമന്‍ പണിത എഴു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.ശ്രീകോവില്‍ മുഴുവനായും ചെമ്പുകൊണ്ടും സ്വര്‍ണം കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത പാര്‍വതി ദേവിയുടെ പ്രതിഷ്ടയുടെ മുന്‍പിലുള്ള ജ്യോതിര്‍ലിന്ഗം എന്ന ശിവലിംഗ  പ്രതിഷ്ഠ ആണ്. സൂര്യപ്രകാശം തട്ടുമ്പോള്‍ ശിവലിംഗത്തില്‍ സ്വര്‍ണരേഖ പ്രത്യക്ഷപ്പെടുന്നു .ആദി ശങ്കരന്‍ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു.
പ്രതിഷ്ഠ 
സരസ്വതി മണ്ഡപം 
         കൊത്തുപണികളാല്‍ മനോഹരമായ ഈ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം പേരുകേട്ടതാണ് .വര്‍ഷത്തിലെ എല്ലാദിവസവും ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങും അരങ്ങേറ്റവും നടക്കുന്നു.വിവിധ കലാരൂപങ്ങളും വാദ്യോപകരണങ്ങളും വായ്പാട്ടും പഠിച്ചവര്‍ ദേവിക്ക് ഒരു സമര്‍പ്പണം പോലെ ഇവിടുത്തെ സരസ്വതി മണ്ഡപത്തില്‍ അവരുടെ കഴിവ് തെളിയിക്കാറുണ്ട് .ക്ഷേത്രത്തിനുള്ളില്‍ കയറിയത് മുതല്‍ ഒരു പോസിറ്റീവ്  എനെര്‍ജിയും എന്തെന്നില്ലാത്ത ഉന്മേഷവും എനിക്ക് അനുഭവപ്പെട്ടു. വളരെ ചുരുക്കം ക്ഷേത്രങ്ങളിലേ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാരുള്ളു .ചില  ക്ഷേത്രങ്ങളില്‍ പോയാല്‍ തിരക്കുകളില്‍ കൂടി തിക്കിത്തിരക്കി അവിടുത്തെ കൊത്തുപണികളും കണ്ടു ആളുകളെയും വേഷവിധാനവും നിരീക്ഷിച്ചു മടങ്ങുകയാണ് പതിവ്.ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടി മറന്നു പോകാറുണ്ട്. പക്ഷേ ഈ ക്ഷേത്രത്തില്‍ മനസ് ദൈവത്തോട്‌ അടുത്തു നില്‍ക്കുന്ന പോലെ നിങ്ങള്‍ക്കും അനുഭവപ്പെടും ഉറപ്പ്‌.. .
          
എഴുന്നള്ളിക്കല്‍  
       ദേവിയെ എഴുന്നള്ളിക്കല്‍ എന്നൊരു ചടങ്ങുണ്ട് ഇവിടെ. ദേവി വിഗ്രഹം തലയിലേറ്റി പ്രധാന പൂജാരികളും മറ്റുള്ളവരും പഞ്ചവാദ്യത്തോടെ മൂന്നു തവണ ശ്രീകോവിലിനു ചുറ്റും പ്രതിക്ഷണം വക്കുന്നു .ഭക്തി നിര്‍ഭരമായ ഒരു കാഴ്ച ആണ്  അത് . ശ്രീകോവിലില്‍ തൊഴുത്‌, എഴുത്തിനിരുത്തി  അമ്പലം മുഴുവന്‍ ചുറ്റിക്കണ്ടു വഴിപാടുകള്‍ കഴിച്ചു ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി.
         ക്ഷേത്രത്തിനു പുറത്തു നടപ്പാതയുടെ വശങ്ങളിലായി ചെറിയ കടകള്‍ ഉണ്ട്. മൂകാംബിക യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും വാങ്ങാം.ഞാന്‍ അവിടെ നിന്നും മൂകാംബിക ദേവിയുടെ ഒരു ലോഹവിഗ്രഹം വാങ്ങി.നെഞ്ചില്‍ പച്ചക്കല്ല് പതിപ്പിച്ച ആ വിഗ്രഹം എനിക്കിന്ന് ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്നാണ് .കൂടാതെ മൂകാംബിക യാത്രയുടെ ഓര്‍മകളും ദേവിയുടെ ചൈതന്യവും ആ വിഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നു.
                                                       എന്റെ സ്വന്തം മൂകാംബിക ദേവി വിഗ്രഹം 
              ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കാനൊരുങ്ങി. വയ്കുന്നേരം മുരുടെശ്വരില്‍  പോകണം.ഏറ്റവും വലിയ ശിവപ്രതിമ അവിടെ ആണ് ഉള്ളത്.പാര്‍വതി ദേവിയെ തൊഴുത്‌ ശിവനെ കാണാതെ പോകുന്നത് ശെരിയല്ലലോ.വിശ്രമിച്ചിട്ട് യാത്ര തുടരാം.അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്‌.. 
                                        ക്ഷേത്രത്തിനു പുറത്തുനിന്നും ഒരു ദൃശ്യം 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
സ്ഥലം- കര്‍ണാടകയിലെ കൊല്ലൂര്‍ 
ട്രെയിന്‍ -കൊച്ചിയില്‍ നിന്നും മംഗള എക്സ്പ്രസ്സ്‌,നേത്രാവതി
 റെയില്‍വേസ്റ്റേഷന്‍- -  ഉഡുപ്പി 
മംഗലാപുരം,ഉടുപ്പി, ബട്ട്കല്‍, കുന്ദാപൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ ഏതിലെങ്കിലും  ഇറങ്ങാം.
ഏറ്റവും അടുത്ത സ്റ്റേഷന്‍ കുന്ദാപൂര്‍.( (( (തനി ഗ്രാമം ) 
ഉഡുപ്പിയില്‍ നിന്നും സ്ഥിരം ബസ്‌ സര്‍വീസ് ഉണ്ട്.അതുകൊണ്ട്  ഉടുപ്പിയില്‍ ഇറങ്ങുന്നതാണ് സൗകര്യം. അവിടെ നിന്നും രണ്ടര മണിക്കൂര്‍ യാത്ര.
താമസസൗകര്യം- മൂകാംബിക ക്ഷേത്രത്തിനടുത്ത് ധാരാളം ഹോട്ടെലുകള്‍ ഉണ്ട്. ചിലര്‍ വീട്ടില്‍ ഹോം സ്റ്റേയും നടത്തുണ്ട് .നിങ്ങളുടെ ബട്ജെറ്റ് അനുസരിച്ച് താമസം തിരഞ്ഞെടുക്കാം.
ക്ഷേത്ര ദര്‍ശന സമയം -1മുതല്‍ 3 മണി വരെ മാത്രം ക്ഷേത്രം അടക്കുന്നു.
അടുത്തുള്ള മറ്റു സ്ഥലങ്ങള്‍ 
അരസിന മക്കി- വെള്ളച്ചാട്ടം 
കുടജാദ്രി- മനോഹരമായ പര്‍വതനിരകള്‍ കയറി ഔഷദസസ്യങ്ങളെ തഴുകുന്ന കാറ്റും കൊണ്ട് കുടജാദ്രി കണ്ടു തിരിച്ചെത്തിയാലും യാത്രയുടെ ക്ഷീണം അറിയില്ല എന്ന് സംസാരം 
ഉഡുപ്പി കൃഷ്ണ ക്ഷേത്രം - പ്രസിദ്ധമായ കൃഷ്ണക്ഷേത്രം 
മുരുടെശ്വര്‍--  വലിയ സുന്ദരമായ ശിവ ക്ഷേത്രം .ഏറ്റവും വലിയ ശിവ പ്രതിമ ഇവടെ ആണ്. ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടി ആണ് കടലിനോടു  ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രം.