Monday, July 4, 2011

ഒരു കല്യാണ ദിവസ രഹസ്യം..പിന്നാമ്പുറ വര്‍ത്തമാനം


    രണ്ടു വര്‍ഷം മുന്‍പ് നാട്ടിലേക്കുള്ള വേനല്‍കാല അവധി യാത്ര.മനസ്സില്‍ വളരെ അധികം സന്തോഷമായിരുന്നു..കാരണം ദുബായില്‍ ആയതിനു ശേഷം കല്യാണങ്ങള്‍ ഒന്നും കൂടാന്‍ പറ്റിയിരുന്നില്ല .ഇത്തവണ അവധിക്കാലത്ത്‌ തന്നെ ആണ് എന്‍റെ ചെറിയമ്മയുടെ മകളുടെ കല്യാണം.അതുകൊണ്ട് എല്ലാവരെയും കാണുകയും ചെയ്യാം അടിച്ചു പൊളിക്കുകയും ചെയ്യാം എന്ന് ആലോചിച്ചപ്പോള്‍ ദിവസങ്ങള്‍ നീങ്ങാത്തതുപോലെ  തോന്നി.അവസാനം എല്ലാ കുടുംബക്കാര്‍ക്കും കസിന്‍സിനും ഉള്ള സമ്മാനങ്ങള്‍ പായ്ക്ക് ചെയ്ത പെട്ടിയുമായി ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു . എത്തി  കഴിഞ്ഞു നാല് ദിവസത്തിനു ശേഷം കല്യാണം ആയതിനാല്‍ പിറ്റേന്ന് തന്നെ ചെറിയമ്മയുടെ  വീട്ടില്‍എത്തി ..കല്യാണമായാല്‍ വേറെ ഒരു ഗുണം കൂടെ ഉണ്ട്...എല്ലാ തരം പലഹാരങ്ങളും അകത്താക്കാം..ദുബായില്‍ ആണെങ്കില്‍ ബേക്കറി സാധനങ്ങള്‍ വാങ്ങുന്ന പതിവ് ഇല്ലാത്തതിനാല്‍ കരിമ്പിന്‍കൂട്ടം കണ്ട ആനയുടെ പോലെ ആയിരുന്നു എന്‍റെ അവസ്ഥ.അതും എല്ലാം കല്യാണത്തിനായി സ്പെഷ്യല്‍ ഉണ്ടാക്കിച്ച സാധനങ്ങള്‍ .പറ്റാവുന്നിടത്തോളം മിക്സ്ചര്‍ ,ചിപ്സ് ,ലഡ്ഡു ,ജിലേബി ഒക്കെ അകത്താക്കി ഞാന്‍ കല്യാണ വീട്ടില്‍ വിലസി.
           ഞാന്‍ നാല് ദിവസം മുന്‍പ് മാത്രം എത്തുന്നത് കൊണ്ട് ചെറിയമ്മ തന്നെ എനിക്കുള്ള സാരി വാങ്ങി ഒരു ഊഹത്തില്‍ ബ്ലൌസും തയ്പ്പിച്ചു വച്ചിരുന്നു.നല്ല ഭംഗി ഉള്ള പട്ടു സാരി.അതും ചുറ്റി ഞാന്‍ ഒന്നും വിലസും എന്ന് മനസ്സില്‍ കരുതി.അങ്ങനെ കല്യാണ ദിവസം വന്നെത്തി.എനിക്ക്  സാരി ഉടുക്കാന്‍ ശെരിക്കും അറിയില്ല .പിന്നെ അതാണെങ്കില്‍ ഒതുങ്ങി നില്‍ക്കാത്ത ഒരു പട്ടുസാരി.ബ്ലൌസ് ആണെങ്കില്‍ എവിടെയോകെയോ കുടുക്കം..എവിടെയോക്കെയോ ലൂസ്.ഇനി ചുരിദാര്‍ ഇടാം എന്ന് വച്ചാല്‍ അത് ചെറിയമ്മക്കു വിഷമം ആവും..കാരണം എനിക്ക് വേണ്ടി ഏറ്റവും ഭംഗി ഉള്ള സാരി മാറ്റി വച്ചു അതിന്റെ ബ്ലൌസും തയ്പ്പിച്ചതാ..അതില്‍ മറ്റു കസിന്‍സിന് കുറച്ചൊരു അസൂയ ഉണ്ട് താനും.അവസാനം ഞാന്‍ ഒരു വിധം ബ്ലൌസിനകത്ത് കയറിക്കൂടി..സാരി ഒക്കെ വലിച്ചു ചുറ്റി കല്യാണപ്പെണ്ണിനെ  ഒരുക്കുന്ന മുറിയില്‍ ച്ചെന്നു .എന്‍റെ അവസ്ഥ കണ്ടിട്ട് അവളെ ഒരുക്കാന്‍ വന്ന ബ്യുടീഷ്യന്‍ എന്‍റെ സാരി ശെരിയാക്കി തരാം എന്ന് ഏറ്റു.എന്‍റെ കസിന്‍സ് ഒക്കെ സാരിയുടെ ഭംഗിയെ  പുകഴ്ത്തി .ഒട്ടൊരു അഹങ്കാരത്തോടെ ഞാന്‍ വരുന്നവരെ സ്വീകരിക്കാനും മറ്റുമായി മുറിക്കു പുറത്തിറങ്ങി .
         വീട്  നിറയേ ആളുകള്‍.കുറച്ചു കാലമായി കാണാത്തവരെ ഒക്കെ കണ്ട സന്തോഷം.അപ്പോള്‍ ചെറിയമ്മ എന്നെ കുറച്ചുസ്ത്രീകള്‍ക്ക്പരിചയപ്പെടുത്തി. "എടുത്തിടെമോളാ..മനസിലായില്ലേ?.ദുബായിലാ ഇപ്പൊ.."..അപ്പോള്‍ അവര്‍ മനസിലായ മട്ടില്‍ തലകുലുക്കി ചിരിച്ചു .ഞാന്‍ അവിടെ നിന്നും അടുത്ത സഭയിലേക്ക് പോകാന്‍ തുടങ്ങുമ്പോളാണ് ഇവരുടെ കമന്റ് ഞാന്‍ കേട്ടത്."എന്തൊരു ഭംഗി ഉണ്ടായിരുന്ന കുട്ടിയാ.ഇപ്പൊ തടിച്ചു ചീര്‍ത്തു വിര്ത്തികേടായി .ഇങ്ങനെ ഭംഗി പോകുമെന്ന് കരുതിയേ ഇല്ല."..ഞാന്‍ കേള്‍ക്കാന്‍ വേണ്ടി തന്നെ പറഞ്ഞതോ അതോ അറിയാതെ ഉറക്കെ ആയിപ്പോയതോ എന്ന് അറിയില്ല കഷ്ടകാലത്തിന് ഞാന്‍ അത് കേട്ടു. അസൂയക്കാരികള്‍ എല്ലായിടത്തും ഉണ്ടാകുമല്ലോ എന്ന് കരുതി സമാധാനിക്കാന്‍ എനിക്കായില്ല.എന്റെ എല്ലാ സന്തോഷവും  ആ ഒരു ഒറ്റ വര്‍ത്തമാനം കേട്ടതോടെ കെട്ടടങ്ങി.എങ്ങനെയെങ്കിലും അവിടുന്ന് വീട്ടില്‍ എത്തിയാല്‍ മതിയെന്നായി .എല്ലാം കൂടെ ഞാന്‍ ആകെ സങ്കടത്തിലായി.പിന്നേം മുറിയില്‍ പോയി കണ്ണാടി കുറേ പ്രാവശ്യം നോക്കി.കുറേ നോക്കിയപ്പോള്‍ എനിക്ക് തോന്നി അവര്‍ പറഞ്ഞതില്‍ ശെരി ഇല്ലായ്കയില്ല.കുറച്ചു വണ്ണം വച്ചിട്ടുണ്ട്.എന്നാലും അത്രേം  ഭംഗി ഇല്ലതായിട്ടൊന്നും ഇല്ല.കുശുമ്പത്തികള്‍  .ഉള്ള  മനസമാധാനം കളഞ്ഞു .ദുബായിലെ മിട്ടായികള്‍, ഐസ് ക്രീം , പിസ ,ബര്‍ഗര്‍ എന്നിവ വലിച്ചു വാരി തിന്ന നിമിഷങ്ങളെ ഞാന്‍ ശപിച്ചു..എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ബാസ്കിന്‍ റോബിന്‍ ഐസ് ക്രീമിനെ ഞാന്‍ മനസ്സില്‍ പ്രാകി. .ഒറ്റ നിമിഷം കൊണ്ട് തടി കുറക്കാന്‍ പറ്റുന്ന വല്ല മരുന്നും കിട്ടിയെങ്കില്‍ ആ  നിമിഷം ഞാന്‍ അത് കുപ്പിയോടെ അകത്താക്കിയേനെ .കിട്ടാതിരുന്നത് ഭാഗ്യം..നാല് ദിവസമായി അടിച്ചു കയറ്റിയ ലഡ്ഡു ,ജിലേബി ,മിക്സ്ചര്‍ എന്നിവ ഓര്‍ത്തപ്പോള്‍ എന്റെ സകല നിയന്ത്രണങ്ങളും  വിട്ടു ഒരു അലര്‍ച്ച പുറത്തു കേള്‍ക്കുമോ എന്ന് ഞാന്‍ ഭയന്നു.ഇനി ശെരിക്കും ശബ്ദം പുറത്തു വന്നിട്ടോ എന്തോ വലിയമ്മയുടെ മകന്‍ അരുണേട്ടന്‍  അവിടെ വന്നു എത്തി നോക്കി പറഞ്ഞു ."എടി കുറെ നേരായല്ലോ ഒരുങ്ങാന്‍ തുടങ്ങീട്ടു.നിന്റെ കല്യാണാണോ?മാളുന്റെ അല്ലെ.എല്ലാവരും ഹാളിലേക്ക് പോകാന്‍ നില്‍ക്കുന്നു".
ഞാന്‍ അപ്പോള്‍ അരുണെട്ടനോട്  ചോദിച്ചു."അരുണെട്ട ...എന്നെ കണ്ടാല്‍ ആകേ വിര്‍ത്തികേടായ പോലെ ഉണ്ടോ?."
"അതെന്താ?..നീ ഇന്ന് കുളിച്ചില്ലേ?..അതോ വല്ല ചെളിയിലും വീണോ?." അരുണേട്ടന്‍  സ്വതസിദ്ധമായ മട്ടില്‍ എന്നെ കളിയാക്കി.ഞാന്‍  തമാശ കേള്‍ക്കാനുള്ള  മനസ്ഥിതിയില്‍ അല്ലായിരുന്നു.എന്റെ മുഖം സങ്കടം കൊണ്ട് ചുവന്നത് കണ്ടപ്പോള്‍ അരുണേട്ടന്‍ പറഞ്ഞു." നീ എന്നും സുന്ദരിക്കുട്ടി തന്നെ."...ആ ഒരൊറ്റ വാക്ക് എന്റെ പോയ ആത്മവിശ്വാസത്തെ തിരികെ കൊണ്ട് വന്നു.ഞാന്‍ വേഗം ഹാളിലേക്ക് പോകാന്‍ തയ്യാറായി.ഹാളിലെത്തി  കല്യാണവും സദ്യയും കഴിയുന്നത്‌ വരെ ഉപദ്രവകാരികളായെക്കാവുന്ന സ്ത്രീ സമൂഹത്തില്‍  നിന്നും കഴിയുന്നതും ഞാന്‍ വിട്ടു നിന്നു.അവര്‍ പറയുന്നത് പറയട്ടെ .ഞാന്‍ കേള്‍ക്കാതിരുന്നാല്‍ പോരെ..എപ്പടി?..
            ഇപ്പോള്‍ ചെറിയമ്മയുടെ മകന്റെ കല്യാണം .നാട്ടില്‍ പോകാന്‍ ഇനി കുറച്ചു ആഴ്ചകള്‍ മാത്രം.ഒരു തവണ പറ്റിയത് വീണ്ടും 
പറ്റരുതല്ലോ.അതുകൊണ്ട് നടത്തവും നീന്തലും സൈക്ലിങ്ങും ആയി ഇപ്പോള്‍  വ്യായാമം  തന്നെ..അന്ന് പറഞ്ഞവരുടെ മുന്നിലൂടെ എനിക്ക് തല ഉയര്‍ത്തി നടക്കണം..അതിനു പറ്റില്ലേ?.മധുരങ്ങളുടെ മുത്തപ്പാ ..എന്റെ മനസിന്‌ കരുത്തു തരു..ഒരു നാരങ്ങാ മിട്ടായി കൂടെ അബദ്ധത്തില്‍  അകത്താക്കാന്‍ തോന്നരുതേ ...

വാല്‍ക്കഷണം : ഇതുപോലെ ഉള്ള നിരുപദ്രവകാരികളായ ഉപദ്രവകാരികളെ എല്ലായിടത്തും കാണാം.അത് കൊണ്ട് നാട്ടില്‍ പോകുന്നവര്‍ ജാഗ്രതെ ..എന്ത് കേട്ടാലും  ഒരു ചെവിയില്‍ കൂടെ കേട്ട് മറുചെവിയിലൂടെ സുഖമായി തള്ളി കളയുക..എന്നാല്‍ ഇതുപോലെ ഉള്ള മനോവിഷമങ്ങളും ബുദ്ധിമുട്ടുകളും  വരാതെ രക്ഷപ്പെടാം..ഇനി നിങ്ങള്ക്ക് ഇതുപോലെ ഉള്ള ചെറിയ അഭിപ്രയങ്ങള്‍ രഹസ്യമായ പരസ്യമായി പറയാന്‍ തോന്നുനെങ്കില്‍ ശ്രദ്ധിക്കുക അതുകേട്ടു ഇതുപോലെ വിഷമിക്കുന്നവരെ നിങ്ങള്‍ അറിയാതെ പോകാം.ഒന്നുകില്‍ നേരെ മുഖത്ത് നോക്കി പറയുക.അല്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക..അന്ന് പഠിച്ച പാഠം.അനുഭവം കുരു..:)

Thursday, June 16, 2011

വേല ആയുധമാക്കിയവന്‍-വേലായുധന്‍


         നാട്ടിലേക്ക് വിളിച്ചുള്ള പതിവ് സംസാരത്തിനിടയിലാണ് മുത്തശ്ശി പറഞ്ഞത്"നമ്മുടെ വേലായുധന്‍റെ  മകന് ബാങ്കില് ജോലി കിട്ടിയത്രേ" എന്ന്‍....ഓര്‍മകളുടെ  ഏടുകളില്‍ എവിടെയോ മറന്നു പോയ ഒരു കഥാപാത്രം ഒരു പാട് തെളിച്ചത്തോടെ തിരശ്ശീലയില്‍  എത്താന്‍ കാരണം അതാണ്‌.മൂന്നു നേരം ഭക്ഷണവും അത്യാവശ്യത്തിനു നാണം മറക്കാന്‍ തുണിയും ഉണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗം  എന്ന് കരുതിയിരുന്ന ഒരാള്‍ .അയാളുടെ മകന്‍ ഇപ്പോള്‍ നല്ല നിലയിലായെന്നു  കേട്ടപ്പോള്‍ അത്ബുധവും  അതിലേറെ സന്തോഷവും തോന്നി .
               ഞങ്ങളുടെ തറവാട്ടിലെ മൂന്നു കാര്യസ്ഥന്‍മാരില്‍  ഒരാളായിരുന്നു വേലായുധന്‍ .മുത്തശ്ശന്‍റെ   സന്തത സഹചാരി.വീട് അടുത്ത് തന്നെ ആയിരുന്നെങ്കിലും ഞങ്ങളുടെ വീടിന്റെ പുറത്തു കാര്യസ്തന്മാര്‍ക്കായുള്ള     ഒരു മുറിയിലായിരുന്നു   വേലായുധന്‍ താമസിച്ചിരുന്നത്.മുട്ടിനു താഴെ ഇറക്കമുള്ള കാക്കി ട്രൌസറും അതിനു തൊട്ടുമുകളില്‍ വരെ മാത്രം ഇറക്കം ഉള്ള ചുവന്ന തോര്‍ത്തുമുണ്ടും വേഷം .എല്ലാവരും  കളിയാക്കുമെങ്കിലും  തനിക്കു അതുതന്നെ ധാരാളം എന്ന ഭാവമായിരുന്നു വേലായുധന്..രാവിലെ ആറുമണി മുതല്‍ രാത്രി ആകുന്നതു വരെ വേലായുധന്‍ സദാ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കും.രാവിലെ പശുവിനുള്ള മുതിര ആട്ടുന്നത്‌ മുതല്‍ തുടങ്ങുന്ന പണി രാത്രി ജിമ്മിയെ(നായ ) കൂട്ടിലാക്കലും രണ്ടു ഭാഗത്തെയും ഗേറ്റ് അടക്കലിലും ആണ് അവസാനിക്കുക .നാലേക്കര്‍ പാടവും തെങ്ങിന്തോപ്പും മാവിന്തോപ്പും കുളവും കാവും എല്ലാം ആയി പറന്നു കിടക്കുന്ന ഞങ്ങളുടെ തറവാട്ടു പറമ്പിന്റെ ഏതു മൂലക്കില്‍ ആയാലും മുത്തശന്റെ "വേലായുധ .."എന്ന ഒരു പ്രത്യേക നീട്ടി വിളിയില്‍ ഒരു നിമിഷത്തിനകം  വേലായുധന്‍ മുത്തശ്ശന്‍റെ  മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയാള്‍ ഒരു അരപ്പൊട്ടന്‍  ആണെന്ന് എല്ലാവരും പറഞ്ഞിരുന്നു.ഒരു  വൈകുന്നേരം  സൊറ പറഞ്ഞിരിക്കുമ്പോള്‍  ഞാന്‍ മുത്തശ്ശനോട്‌ ചോദിച്ചു എന്തിനാ ഒരു പൊട്ടനെ കാര്യസ്ഥനാക്കി വച്ചിരിക്കുന്നെ  എന്ന്‍ .'കുറേ അതിബുദ്ധിമാന്മാര്‍ക്കിടയില്‍ ഒരു പൊട്ടന്‍ ഉപകാരം ചെയ്യും' എന്ന്‍ എപ്പോഴും തത്വം പറയുന്ന രീതിയില്‍ സംസാരിക്കുന്ന മുത്തശ്ശന്‍ മറുപടി പറഞ്ഞു. 
               എന്‍റെ അച്ഛന്‍റെ പ്രായം ഉണ്ടായിരുനെങ്കിലും ഞാന്‍ വേലായുധനെ പേരാണ് വിളിച്ചിരുന്നത്.ഒരു ദിവസം ഞാന്‍ കല്യാണി അമ്മയോട് ചോദിച്ചു ."കല്യാണിഅമ്മെ ,വേലായുധന് എന്‍റെ അച്ഛന്‍റെ  പ്രായം ഉണ്ടത്രേ. .അപ്പൊ പേര് വിളിക്കാന്‍ പാട്വോ ?" [ വീട്ടിനുള്ളിലെ പ്രധാന സഹായി ആയിരുന്നു കല്യാണി അമ്മ.എന്നെ കുളിക്കാന്‍ കുളത്തില്‍ കൊണ്ട് പോകുക ,സ്കൂള്‍ വാന്‍ വരെ അനുഗമിക്കുക, തിരിച്ചു വീട്ടിലേക്കു   കൊണ്ട് വരിക എന്നിങ്ങനെ  എന്‍റെ സന്തത സഹചാരിയും സംശയ നിവാരിണിയും   ആയിരുന്നു  അവര്‍  .എല്ലാ സമയത്തും അവര്‍ എന്‍റെ കാര്യത്തില്‍ ശ്രദ്ധാലു ആയിരുന്നു. ഞാന്‍ എഴുന്നെല്‍ക്കുന്നതിന്നു മുന്‍പേ എത്തി  രാത്രി പോകുന്നത് കൊണ്ട് ആദ്യമൊക്കെ  അവര്‍ എന്‍റെ വീട്ടിലെ ഒരു അംഗം ആണെന്നാണ് ഞാന്‍  കരുതിയിരുന്നത്].പണിക്കാര്‍ക്ക് അനാവശ്യ ബഹുമാനം കൊടുക്കേണ്ട ആവശ്യം  ഇല്ലെന്നു വിശ്വസിച്ചിരുന്ന കല്യാണിയമ്മ പറഞ്ഞു."കുട്ടി വേണെങ്കി വേലായുധന്‍ നായരേ എന്ന് വിളിച്ചോളു .അതന്നെ കുട്ടിക്ക് ബുദ്ധിമുട്ടാകും .പേര് വിളിച്ചു ശീലിച്ചതല്ലേ."കല്യാണിയമ്മയുടെ പ്രതികരണം കേള്‍ക്കാന്‍ കാതോര്‍ത്ത്  നിന്ന വേലായുധന്‍ അതുകേട്ടു നിരാശനായി .ഞാന്‍ പറഞ്ഞു. "ഞാന്‍ വേണെങ്കി വെലായുധമ്മവാ എന്ന് ആരും കേള്‍ക്കാതെ വിളിക്കാം സങ്കടപ്പെടണ്ട" ..
"അതൊന്നും വേണ്ട കുട്ട്യേ ..കുട്ടിടെ ഈ വലിയ മനസുണ്ടല്ലോ  ..അതന്നെ സന്തോഷം" . തേങ്ങയും മടാളും ആയി വേലായുധന്‍ മെല്ലെ നടന്നു.
        വേലായുധന്‍ ഒരു പൊട്ടന്‍ ആണെങ്കിലും ചില  കാര്യങ്ങളില്‍  ഒരു പൊട്ടത്തരവും ഇല്ല എന്ന് കല്യാണിയമ്മ എല്ലാവര്ക്കും  കേള്‍ക്കാവുന്ന ശബ്ദത്തില്‍ അടക്കം പറഞ്ഞിരുന്നു. ഒന്ന് കുളപ്പുരയിലെ ഒളിഞ്ഞു നോട്ടം. രണ്ടാമത്തേത് അടക്ക മോഷണം.വലിയ ട്രൌസറിന്റെ കീശയില്‍ കൊള്ളാവുന്ന അത്രയും അടക്ക അതില്‍ നിറച്ചു ഉന്തിയ ട്രൌസറും ആയി ഇത് ആരും കാണില്ല എന്ന വിശ്വാസത്തോടെഅത് വില്‍ക്കാന്‍  പോയിരുന്നു.ഇത് കണ്ടാല്‍ കല്യാണി അമ്മ എല്ലാവരും  കേള്‍ക്കെ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു ."വേലായുധാ നിന്റെ കളസത്തിന്റെ പോക്കെറ്റിന്‍റെ  വലുപ്പം കൂട്ടല്ലേ ..ഇവടെ നാളികേരം കൊപ്ര ആട്ടാനും കൂട്ടാന്‍ ഉണ്ടാക്കാനും വേണം " ..അത് കേട്ടു മുറുക്കിചുവപ്പിച്ച  വായ മുഴുവന്‍ തുറന്നു നീലിയും പകുതി പല്ലുള്ള വായ തുറന്നു രാമന്‍നായരും ഉറക്കെ ചിരിച്ചു.
 "ഇങ്ങക്ക് വേറെ പണിയില്ലേ ആയമ്മേ.എന്‍റെ ടൌസരിന്റെ അളവെടുക്കല" ഇതും പറഞ്ഞു ഒരു കൂസലും ഇല്ലാതെ വേലായുധന്‍കടയിലേക്ക്  നടന്നു.   \
               "കുട്ടിക്ക് മുത്തശ്ശനോട് പോയി പറഞ്ഞുടെ ?അടക്ക കട്ടെടുക്കുന്നത് ബീഡി വാങ്ങാന്‍ ആണെന്ന് വെക്കാം.കുളിപ്പുരേല് ഒളിഞ്ഞു നോക്കുന്നത്തെമ്മാടിത്തം അല്ലെ"  കല്യാണിയമ്മ അയാളെ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. 
'അതിനു ഞാന്‍ കുളിക്കുമ്പോ ഒന്നും വേലായുധന്‍ ഒളിഞ്ഞു നോക്കാറില്ലല്ലോ." ഞാന്‍ പറഞ്ഞു 
"കുട്ടിക്ക് ഈ കാര്യം മുത്തശനോട്‌ പറയാന്‍ പറ്റുമോ?.നാളെ പുട്ടിനു അരി ഇടിക്കുമ്പോ കുട്ടിക്ക് ഇഷ്ടള്ള അരിയുണ്ട ഉണ്ടാക്കി തരാം.അപ്പറത്തെ സീത കുട്ടീം സതിക്കുട്ടീം ഒക്കെ ഇവനെ തെറി പറഞ്ഞു തോറ്റു.പറയുന്നോര്‍ക്കും ഇല്ലേ ചളുപ്പ്."കല്യാണിയമ്മ എനിക്ക് കൈക്കൂലി  തരാന്‍ തയ്യാറായി. 
"കണ്ണിക്കണ്ട വര്‍ത്താനത്തിനു നിക്കാതെ നിനക്ക്  അപ്രത്ത്‌ പോയി പഠിച്ചുടെ" ..അമ്മയുടെ  ശബ്ദം കേട്ടതോടെ ഞാന്‍ മെല്ലെ ആ രംഗത്ത് നിന്നും വലിഞ്ഞു.
               അങ്ങനെ അത് മുത്തശ്ശന്‍റെ  മുന്നില്‍ അവതരിപ്പിക്കാന്‍  പ്രധാന കാര്യസ്ഥന്‍  രാമന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.കല്യാണിയമ്മയുടെ ഒറ്റവോട്ടാണ് രാമന്‍ നായരേ തിരഞ്ഞെടുക്കാന്‍  കാരണം.വിചാരണയുടെയും നിഗമനങ്ങളുടെയും അഭിപ്രായങ്ങളുടെയും അവസാനം മുപ്പത്തഞ്ചു  വയസായിട്ടും വേലായുധന്‍ പെണ്ണ് കെട്ടാത്തതാണ്  പ്രശ്നങ്ങളുടെ കാരണം എന്നും  അതുകൊണ്ട് ഉടനെ അവനു ഒരു പെണ്ണ് കണ്ടു പിടിക്കണം എന്നും ഉള്ള തീരുമാനത്തിലെത്തി.പെണ്ണ് കണ്ടുപിടിച്ചു കൊടുക്കേണ്ട ചുമതല രാമന്‍ നായരുടെ തലയിലും ആയി..അതിന്റെ ദേഷ്യത്തില്‍ കണ്ണ് പരമാവധി തുറിപ്പിച്ചു അയാള്‍ കല്യാണി അമ്മയെ നോക്കി.
          എല്ലാവരുടെയും പ്രതീക്ഷക്കു വിപരീതമായി വേലായുധന്‍റെ  കല്യാണം പെട്ടന്ന് ശെരിയായി.വധു 30 വയസ്സുള്ള ഗിരിജ  .രാമന്‍ നായര്‍ കൊണ്ട് വന്ന ഫോട്ടോയിലേക്ക്  വേലായുധന്‍ നാണത്തോടെ നോക്കി.ഇരുനിറം ആണെങ്കിലും  ഭംഗിയുള്ള  പെണ്ണ് ആണല്ലോ ..വേലായുധന്‍റെ  ഭാഗ്യം എന്ന് എല്ലാവരും അടക്കം പറഞ്ഞു.  ന്യൂസ്‌ പേപ്പറില്‍   പൊതിഞ്ഞു ആ ഫോട്ടോ വേലായുധന്‍ ഒരു നിധി പോലെ സൂക്ഷിച്ചു..ഒരു മാസത്തിനു -ള്ളില്‍ കല്യാണം.കല്യാണം പെണ്ണിന്റെ വീട്ടിനടുത്തുള്ള അമ്പലത്തില്‍..അത് കഴിഞ്ഞുള്ള കൂട്ടികൊണ്ട് വരല്‍ സദ്യ  വേലായുധന്റെ  വീട്ടില്‍ . അമ്മമ്മയുടെ കാല് പിടിച്ചു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു കല്യാണിഅമ്മയുടെ കൂടെ ഞാനും പോയി. എനിക്ക് അവിടെ  പ്രത്യേക സ്വീകരണം ആയിരുന്നു.അകത്തെ ഇരുട്ടുള്ള ഇടനാഴിയില്‍ ഗിരിജ  മുഖം താഴ്ത്തി നില്‍ക്കുന്നു ..വേലായുധന്റെ അമ്മ എന്നെ ഗിരിജക്ക് പരിചയപ്പെടുത്തി.."വല്യേതറവാട്ടിലെ കുട്ടിയാ..വേലായുധന്‍ നിക്കുന്ന ."...അത് കേട്ട ഗിരിജ മുഖം ഉയര്‍ത്തി എന്നെ നോക്കി ചിരിച്ചു.അത് കണ്ടു എനിക്ക് ചിരി വന്നു.കാരണം ഗിരിജയുടെ മുന്നിലെ ഒരു പല്ലില്ല .കല്യാണിയമ്മ അത് കണ്ടു പിടിച്ചു. രണ്ടു ദിവസം കഴിഞ്ഞു പണിക്കെത്തിയ വേലായുധനെ എല്ലാവരും അത് പറഞ്ഞു കളിയാക്കി.എല്ലാ പണിക്കാരും വേലായുധന്റെ പിന്നാലെ ആയിരുന്നു.പക്ഷേ എന്നെ അമ്മ ആ ഭാഗത്തേക്ക് പോകാന്‍ അനുവദിച്ചില്ല...അവരുടെ അടക്കം പറച്ചിലും ചിരിയും ഞാന്‍ അകത്തെ മുറിയിലെ ജനലിലൂടെ നോക്കി നിന്നു.
                കല്യാണം കഴിഞ്ഞതോടെ വേലായുധന്റെ പുരോഗമനം വേഗത്തില്‍ ആയിരുന്നു. വെള്ള  മുണ്ടും ഷര്‍ട്ടും ഇട്ടു നടക്കാന്‍ തുടങ്ങി ..ആളുകള്‍ കളിയാക്കിയതിനാല്‍  അടുത്ത ആഴ്ച തന്നെ പല്ല് ഡോക്ടറുടെ അടുത്ത് പോയി ഗിരിജയുടെ  പല്ല് ശെരിയാക്കി .ശെരിയാക്കിയ പല്ലുമായി വളവളാന്നു ചിരിച്ചു കൊണ്ടാണ് ഗിരിജ  ആദ്യമായി ഞങ്ങളുടെ വീട്ടിലേക്കു വന്നത്.കെട്ടിയപ്പോ വേലായുധന്‍റെ പൊട്ടത്തരം  മാറിയല്ലോ എന്ന് പുറത്തു പണിക്കാര്‍ അടക്കം പറഞ്ഞു.അടുത്ത മാസം തന്നെ ഗിരിജ ഗര്‍ഭിണിയും ആയപ്പോള്‍ ഇത് വരെ പൊട്ടന്‍ എന്ന് വിളിച്ചു കളിയാക്കിയവര്‍ വായില്‍ കൊഴുക്കട്ട ഇട്ട പോലെ അമ്പരന്നു  ഒന്നും മിണ്ടാതെ ആയി.                                                                                                             "വേലായുധന് എന്തു കുട്ടിയെയാ ഇഷ്ടം ?" .ഞാന്‍ ചോദിച്ചു.
"കുട്ടിടെ പോലെ വെളുവെളുത്ത ഒരു സുന്ദരിക്കുട്ടീനെ"..പല്ല് കാട്ടി  ചിരിച്ചു സന്തോഷത്തോടെ വേലായുധന്‍ പറഞ്ഞു.
"അതിനു നിറം പൈസ കൊടുത്തു വാങ്ങെന്ടെരും  വേലായ്ധ....ഇത് ഈ തറവാട്ടിന്‍റെ  നിറാ" .കല്യാണിയമ്മ  അവനെ കളിയാക്കി.അപ്പോഴും സ്വതസിദ്ധമായ രീതിയില്‍ താഴോട്ടു നോക്കി വേലായുധന്‍ മിണ്ടാതെ നിന്നു.
          വേലായുധന് ആദ്യത്തെ കുട്ടി ജനിച്ചു..ആണ്‍കുട്ടി ..പേര് ലജ്ജു.ഗിരിജയിലെ  'ജയും വേലായുധനിലെ   ലയും..അങ്ങനെ പണിക്കാര്‍ക്ക് അവനെ കളിയാക്കാന്‍ ഒരു അവസരം കൂടി ആയി.അന്ന് തന്നെ വേലായുധന്‍ പോയി മകന്‍റെ  പേര് മാറ്റി വിനയ് എന്ന് ആക്കി.പിന്നീട്   അയാള്‍  ഞങ്ങളുടെ വീട്ടില്‍ നിന്നും പോയി ദൂരെ ഭാര്യവീടിന്നടുത്തു   ഒരു  ഹോട്ടലില്‍ പണിക്കു ചേര്‍ന്നു. അതിന്നു ശേഷം രണ്ടു കുട്ടികള്‍ കൂടെ ഉണ്ടായെന്നും മക്കള്‍ പഠിക്കുകയാണെ ന്നും  ഒക്കെ ഉള്ള വിവരങ്ങള്‍ വേലായുധന്‍റെ വീടിന്നടുത്ത്‌ കൂടെ അമ്പലത്തില്‍ പോകുമ്പോള്‍ കല്യാണി അമ്മ ശേഖരിച്ചു...പിന്നീടു എപ്പോഴൊക്കെയോ രണ്ടു മൂന്നു തവണ  അവിടെ വന്നിരുന്നെങ്കിലും   എനിക്ക് കാണാന്‍ പറ്റിയില്ല. വന്നപ്പോഴൊക്കെ   അതേ വാത്സല്യത്തോടെ എന്നെപ്പറ്റി അന്വേഷിച്ചിരുന്നതായി  മുത്തശ്ശി പറഞ്ഞിരുന്നു.ഭാര്യയും മക്കളും ആയതോടെ ജീവിതം തിരിച്ചറിഞ്ഞു അധ്വാനിച്ചു മക്കളെ പഠിപ്പിച്ച ഒരാള്‍ ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നെന്നു അറിഞ്ഞു സന്തോഷിക്കാം..
        
       

Wednesday, June 8, 2011

മഴ


             മഴ പെയ്യാന്‍ സാധ്യതയുള്ള ഒരു തണുത്ത പ്രഭാതം .ഒന്നോ രണ്ടോ ഇറ്റു മഴത്തുള്ളികള്‍  വീഴാന്‍ തുടങ്ങിയിരുന്നു.അന്നാണ് റോസ്‌ നിറത്തില്‍ നിറയേ പൂക്കളുള്ള ഉടുപ്പിട്ട ആ നാലു വയസ്സുകാരിയും വള്ളി ട്രൌസര്‍ ഇട്ട അവനും ആദ്യമായി കണ്ടത്.അവന്‍ അവളുടെ ഭംഗിയുള്ള  ഉടുപ്പിലേക്കും അവള്‍ അവന്റെ കുസൃതിക്കണ്ണിലേക്കും   നോക്കി നിന്നു.അപ്പോഴേക്കും  മഴ അവര്‍ക്ക് കൂട്ടായെത്തി .വളരെപ്പെട്ടന്ന് കൂട്ടുകാരായ അവര്‍ മഴയത്ത് ഓടിക്കളിച്ചു .അവരുടെ ചിരിയുടെ അലകള്‍  മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു പോയി.
      
            മഴ ഒരു നേര്‍ത്ത നൂലുപോലെ പെയ്യുനുണ്ടായിരുന്നു. അന്നാണ്  ആദ്യമായി  അവര്‍ക്ക് പരസ്പരം ഇഷ്ടത്തില്‍ കവിഞ്ഞ ഒരു ആകര്‍ഷണം തോന്നിയത്. അവളുടെ കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തിരുന്നു ..അവന്റെ പൊടി മീശയില്‍ വിയര്‍പ്പു കണങ്ങള്‍ നനവ്‌ പടര്‍ത്തി യിരുന്നു .എങ്കിലും ഒരു കാമത്തിന്റെയും അകമ്പടിയില്ലാതെ മഴപെയ്തു തോരുന്ന വരെ അവര്‍  അങ്ങനെ മുഖത്തോടുമുഖം നോക്കി നിന്നു.അവരുടെ സന്തോഷക്കണ്ണീര്‍ മഴയില്‍ അലിഞ്ഞു ചേര്‍ന്നു.
       
           പിന്നീടു മഴ ആര്‍ത്തിരമ്പി പെയ്യുന്ന ഒരു ദിവസം ആണ് വിധി അവരെ പിരിച്ചത് .ഒന്നും ഉരിയാടാതെ അവന്‍ അവളുടെ കയ്യ് പിടിച്ചു മഴയത്ത് നിന്നു.മഴ അവരുടെ സങ്കടക്കണ്ണീര്‍കണങ്ങളെ അലിയിച്ചു കളയനെന്നോണം തിമിര്‍ത്തു പെയ്തു.അവര്‍ രണ്ടു വഴിക്കു നടന്നു നീങ്ങുമ്പോഴും  മഴ പെയ്തുകൊണ്ടേ ഇരുന്നു .

          നട്ടുച്ചക്കും സൂര്യനെ മറച്ചു ആകാശം മുഴുവന്‍ കറുത്ത് നില്‍ക്കുന്ന ഒരു മഴ ദിവസം അപ്രതീക്ഷിതമായി അവന്‍ അവളെ ഫോണില്‍ വിളിച്ചു ."എനിക്ക് നിന്നെ കാണണം.നീ വരുമോ?" അത്യതികം സന്തോഷത്തോടെ അവള്‍ സമ്മതം മൂളി.വേഗം അവള്‍ യാത്ര തിരിച്ചു.മഴ അപ്പോഴേക്കും മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ   ചെറുതായി പെയ്തു തുടങ്ങിയിരുന്നു. യാത്രയില്‍  പല തവണ അവന്‍ ഫോണില്‍ വിളിച്ചു ധൃതി കൂട്ടി കൊണ്ടിരുന്നു. "നേരം വ്യ്കിക്കാതെ വേഗം വാ.ഒരുങ്ങാനോന്നും നില്ക്കണ്ടാ".
"അതിനു ഞാന്‍ നിന്‍റെ വീടിന്‍റെ അടുത്തെതിയല്ലോ" അവള്‍ പറഞ്ഞു
"ശെരിയാ ഇപ്പോള്‍ എനിക്ക് നിന്നെ കാണാന്‍ ഉണ്ട്"...അവന്റെ ആശ്വാസ സ്വരം അവള്‍ കേട്ടു.
        വീട്ടിന്നു മുറ്റത്ത്‌ വലിയ ആള്‍കൂട്ടം ..അവളുടെ കണ്ണുകള്‍ അവനെ തിരഞ്ഞു..അപ്പോഴേക്കും  മഴ ഒട്ടൊരു ഭയാനക ഭാവത്തോടെ പെയ്തു തുടങ്ങിയിരുന്നു .വീട്ടിലേക്കു കയറിയ അവള്‍ ഞെട്ടി .പുതപ്പിച്ചു കിടത്തി യിരിക്കുന്ന അവന്റെ ജീവസ്സറ്റ ശരീരം .
"എപ്പോഴായിരുന്നു ?".ആരോ ചോദിക്കുന്നത് അവള്‍ കേട്ടു..:"ഇന്ന് രാവിലെ"...ആരോ പറയുന്ന മറുപടിയും കേട്ട അവള്‍ ഒരു ജീവച്ഛo പോലെ പുറത്തേക്കിറങ്ങി കരയാന്‍ പോലും മറന്നു തിരിച്ചു നടന്നു.അപ്പോള്‍ ആര്‍ത്തലച്ചു പെയ്ത മഴ അവളുടെ കണ്ണുകളില്‍ കണ്ണുനീരായ് പെയ്തിറങ്ങി .